നിരത്തരികിൽ അനാഥമായി ചിതറിക്കിടക്കുന്ന രണ്ട് തേഞ്ഞ ചെരിപ്പുകളെ കാത്തിരിക്കുന്നുണ്ടാവും, ഇരുട്ട് വീണൊരു കുഞ്ഞുവീടിന്റെ ഉമ്മറച്ചെയ്തി.
ഇടവഴിയിലൂടെ നടന്നു വരുന്ന ഓരോ ടോർച്ചു വെട്ടങ്ങളെയുമുറ്റു നോക്കി, നടത്തത്തിന്റെ താളമതല്ലെന്നറിഞ്ഞ് നിരാശപ്പെട്ട് വേവലാതിയോടെ കോണിക്കൽ തന്നെ നിൽക്കുന്നുണ്ടാവും 'ഈശ്വരാ...' എന്ന നെഞ്ചിടിപ്പോടെയൊരു പെണ്ണ്.
ചുറ്റിപ്പിടിച്ചൊരു കുഞ്ഞിക്കൈ,
'അച്ഛനെന്താ വരാത്തതമ്മേ' എന്ന് ഇടക്കിടെ കരച്ചില് പോലെ ചോദിച്ചു കൊണ്ടിരിക്കും.
'ഇഞ്ഞ് അമ്മേന എടങ്ങേറാക്കല്ലടാ' എന്നൊരു പാവാടക്കാരി ഏച്ചിയായി ശാസിക്കും. പിന്നെയും പിന്നെയും പ്രതീക്ഷയോടെ മൊബൈൽ ചെവിയോട് ചേർത്തു വെച്ച് 'കിട്ട്ന്നില്ലാലോമ്മേ' എന്നവൾ ഇടർച്ചയോടെ.....
കുഴമ്പുമണമുള്ള അകത്തെ
മുറിയിൽ നിന്ന് ഇടറുന്ന നമാജപങ്ങൾക്കിടെ
'ഓനെത്തിയോ മോളേ' എന്ന് ഇടക്കിടെ ഉയരുന്ന വേവലാതി നിറഞ്ഞ ചോദ്യത്തിന് പലവട്ടം മറുപടി കൊടുത്ത്...
'എന്താ മക്കളെ ഇരുട്ടത്ത് നിക്കുന്നത്... അച്ഛൻ എത്തീക്കില്ലേ' എന്ന് നിസ്കാരം കഴിഞ്ഞു പള്ളിയിറങ്ങി ഇടവഴിയിലൂടെ പോകുന്ന അയൽപക്ക സ്നേഹത്തിന്റെ ടോർച്ചു വെട്ടം.
'ഇല്ല....വിളിച്ചിറ്റും കിട്ട്ന്നില്ല' എന്ന കരച്ചിലോളം എത്തിയ മറുപടിക്ക്,
അല്പനേരം അന്ധാളിച്ചു നിന്ന്,
'ഇങ്ങള് ബേജാറാവണ്ട.....ഓന് ബസ്സ് കിട്ടീറ്റ്ണ്ടാവൂല....അകത്തേക്ക് കേറി കുത്തിരിഞ്ഞോ.... ഞാൻ പോയി അന്നേശിക്കാം' എന്ന സാന്ത്വനം.
വീട്ടുകാരിയെ കൂട്ടിക്കൊണ്ടു വന്ന് കൂട്ടിരുത്തി അകന്നുപോകുന്ന ടോർച്ചു വെട്ടത്തിലേക്ക് പ്രതീക്ഷയോടെ....
ഇലയനക്കങ്ങളില്ലാത്ത വിളറിയ നിലാവിലേക്ക് രാത്രി വളരുംതോറും അടക്കിപ്പിടിച്ച കരച്ചിലൊരു നിലവിളിയായി......
ഇടവഴിയിലും മുറ്റത്തും ഉറക്കമൊഴിച്ച് പരിഭ്രാന്തിയോടെയും വേവലാതിയോടെയും പ്രിയപ്പെട്ട ചിലരപ്പോഴും.......
അപ്പോഴും ഇരുട്ടുവീണൊരു നിരത്തരികിൽ ജീവിതം പേറിയതിന്റെ ഭാരം കൊണ്ട് തേഞ്ഞുപോയ
രണ്ടു ചെരിപ്പുകൾ ചോര പുരണ്ട് വള്ളിപൊട്ടി അനാഥമായി ചിതറിക്കിടക്കുന്നുണ്ടാകും.
എത്ര പെട്ടെന്നാണ് ചില ജീവിതങ്ങളെ അറ്റമില്ലാത്ത കാത്തിരിപ്പിലേക്ക് വലിച്ചെറിഞ്ഞ് പ്രിയപ്പെട്ടൊരു
വെളിച്ചം നീങ്ങിപ്പോകുന്നതും അനാഥത്വത്തിന്റെ ഇരുട്ട് പരക്കുന്നതും ...
(നജീബ് മൂടാടി)
എത്ര പെട്ടെന്നാണ് ചില ജീവിതങ്ങളെ
ReplyDeleteഅറ്റമില്ലാത്ത കാത്തിരിപ്പിലേക്ക് വലിച്ചെറിഞ്ഞ്
പ്രിയപ്പെട്ടൊരു വെളിച്ചം നീങ്ങിപ്പോകുന്നതും
അനാഥത്വത്തിന്റെ ഇരുട്ട് പരക്കുന്നതും ...!