Tuesday, June 25, 2013

മരുക്കാറ്റ്


ഉള്ളിലൊരു മരുക്കാറ്റ് ആഞ്ഞു വീശുന്നുണ്ട് ഉടലാകെ പൊള്ളിച്ചു കൊണ്ട്.പേടിയും,നടുക്കവും,തളര്‍ച്ചയും, ആകെ കുഴഞ്ഞു മറിഞ്ഞ്.സങ്കടം  കനക്കുകയാണ്.ഒരാശ്വാസത്തിന് ഒന്നുറക്കെ കരയണമെന്നു തോന്നി................

ചുവരിലടിച്ച ആണിയില്‍  തൂങ്ങുന്ന നാസറിന്റെ  മുഷിഞ്ഞ വസ്ത്രങ്ങള്‍.ഒരരുകിലായി മടക്കി വെച്ച പുതപ്പും ബെഡ്ഷീറ്റും...........നാസറിപ്പോള്‍...

ഖാദിം വിസ*ക്കാരായ ഞാനും നാസറും.കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഈ ഹോട്ടലില്‍,രാവും പകലും പൊറോട്ടക്കല്ലിനു മുന്നില്‍ ഞങ്ങള്‍  ജീവിതം കുഴച്ചും,വീശിയും,പരത്തിയും ചുട്ടെടുക്കുന്നു.

രാത്രി പന്ത്രണ്ടു മണിക്ക് അവന്‍ ഹോട്ടലിലെ പണി  കഴിഞ്ഞ് എത്തുമ്പോഴാണ് ഞാന്‍ ഉണരുന്നത്.ഒരു മണിക്ക് തുടങ്ങുന്ന ഡ്യൂട്ടിക്കായി ഒരുങ്ങാന്‍.ഒരു ഇരുമ്പു കട്ടിലിന്റെ പാതി ദിവസത്തെ അവകാശികളായിരുന്നു  ഞങ്ങള്‍.

ഇന്ന് രാത്രി അവന്‍ വരില്ല. ഇന്ന് മാത്രമല്ല ഇനി ഒരിക്കലും.നാസറിപ്പോള്‍ നൂറുകണക്കിന് ആളുകളെ കുത്തി നിറച്ച ഏതോ ജയിലില്‍.....

വൈകുന്നേരം  പണി കഴിഞ്ഞു കുളിച്ച് അസര്‍ നിസ്കരിച്ചു വന്ന് ഹോട്ടലില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ്  പോലീസുകാര്‍ കയറിവന്നത്.എല്ലാവരുടെയും ബത്താക്ക* വാങ്ങി പരിശോധിക്കുമ്പോള്‍ നെഞ്ചിടിക്കുകയായിരുന്നു.

കഫീലി*ന്റെ പേരും അഡ്രസ്സും തറപ്പിച്ചു ചോദിച്ച ശേഷം ഖാദിം വിസക്കാരനായ താന്‍ എന്തിനാണിവിടെ എന്ന ചോദ്യത്തിന് എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞ കാരണങ്ങള്‍ ബോധ്യപ്പെട്ടത് കൊണ്ടാവില്ല ഒന്നമര്‍ത്തി മൂളിയ ശേഷം ബത്താക്ക തിരിച്ചു തന്നു.

കിച്ചനില്‍ നിന്ന് ഒരു കുറ്റവാളിയെ പോലെ നാസറിന്റെ കോളറില്‍ പിടിച്ചു പോലീസുകാരന്‍ പുറത്തേക്കു കൊണ്ടുവരുമ്പോള്‍ ഉള്ളു കത്തി.ഹോട്ടലിന്റെ അടുക്കളയിലെ മുഷിഞ്ഞ രൂപത്തിന് ന്യായീകരിക്കാന്‍ ഒന്നുമില്ല.വീട്ടില്‍ ജോലിചെയ്യേണ്ട ഖാദിം വിസക്കാരന്‍....

ഉള്ളില്‍ നിന്നുയര്‍ന്നൊരു നിലവിളി അടക്കിപ്പിടിച്ചു.നിറഞ്ഞ കണ്ണുകളിലും വെളിച്ചം കെട്ടുപോയ മുഖത്തും വിളറിയ ചിരിയോടെ നിശബ്ദമായി അവന്‍ യാത്ര പറയുമ്പോള്‍ എല്ലാ സ്വപ്നങ്ങളും ഒറ്റയടിക്ക് അവസാനിച്ചു പോയ അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ മുഖം താഴ്ത്തി......

ചങ്കിലൊരു കരച്ചില്‍ വന്നു മുട്ടി നില്‍ക്കുന്നു.മനസ്സും ശരീരവും പുകഞ്ഞ്.വലിയൊരു ശൂന്യത.ലോകത്ത് ഒറ്റക്കായതു പോലെ......ഇപ്പോള്‍ നാട്ടില്‍ രാത്രി പതിനൊന്നര കഴിഞ്ഞു കാണും.അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ?

ഈ നേരത്ത് വിളിച്ചാല്‍ എന്താണെന്ന് അമ്പരക്കും...എന്നാലും വിളിക്കാതെ വയ്യ.താങ്ങാനാവുന്നില്ല ഉള്ളിലെ വിങ്ങല്‍.അവളോടെന്തെങ്കിലും സംസാരിച്ച് മനസ്സിനെ.....

ഒരുപാട് നേരം മണിയടിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല.നല്ല ഉറക്കമായിരിക്കും.കട്ട് ചെയ്യാന്‍ നോക്കുമ്പോഴാണ് അപ്പുറത്ത് അവള്‍...

 “ഉറങ്ങിപ്പോയിരുന്നോ...ഞാന്‍.....”
 “ഇല്ല ഞാന്‍ കിടന്നിട്ടില്ലായിരുന്നു...പണിയൊക്കെ കഴിഞ്ഞ് നിസ്കരിച്ച് അവിടെത്തന്നെ അങ്ങനെ ഇരുന്നുപോയി.”
“എന്തേ”
“ഒന്നൂല്ല....മനസ്സില്‍ എന്തൊക്കെയോ”

അവളുടെ ശബ്ദം ഇടറുന്നുണ്ട്

“എന്തുപറ്റി ...കുട്ടികള്‍ക്കെന്തെങ്കിലും”
“ഇല്ല അവര്‍ക്കൊന്നുല്ല....മക്കള് .നേരത്തേ  ഉറങ്ങി...നല്ല മഴ ആയതോണ്ട് കറന്റും ഇല്ലായിരുന്നു..ഇപ്പഴും തോര്‍ന്നിട്ടില്ല.”
“പിന്നെന്തേ...ഉറങ്ങാഞ്ഞത്...... കാലു വേദന പിന്നെയും”
“അതൊന്ന്വല്ല.....ആകെ മനസ്സിന് ...എന്തൊക്കെയാ അവിടെ നടക്കുന്നത്.പേപ്പറിലും ടീവീലും ഓരോന്ന് പറയുമ്പോ പേട്യാവാ....ഒന്നൂല്ലാലോ നിങ്ങക്ക്.ഇപ്പൊ ഫോണടിഞ്ഞപ്പൊ ശരിക്കും എന്റെ ഉള്ള് കത്തിപ്പോയി ...ഇതുവരെ നിസ്കാരപ്പായില്‍ കരഞ്ഞ് ദുആ* ചെയ്ത് ഇരിക്ക്യായിരുന്നു   ... ”

അവളുടെ വാക്കുകളില്‍ വേവലാതിയും കണ്ണീരും നിറഞ്ഞിരുന്നു.

“ഏയ്‌....എനിക്കൊന്നൂല്ല.ടീവീലോക്കെ പറയുമ്പോലെ ഇവിടെ അങ്ങനെ പ്രശ്നോന്നൂല്ല.”

സമാധാനിപ്പിക്കുമ്പോള്‍ വാക്കുകള്‍ എത്ര ദുര്‍ബലമാണെന്ന് അറിഞ്ഞു.വിഷയം മാറ്റാനായി പറഞ്ഞു.

“നല്ല മഴയാല്ലേ....ആ ആശാരി വന്നില്ലല്ലോ ഇതുവരെ.. ഒരു  മുറിയ്ക്കെങ്കിലും ജാലകപ്പാളി  വെച്ച് തരാന്‍ എത്ര ദിവസായി ഞാന്‍ വിളിച്ചു പറയുന്നു...ഈ കാറ്റിലും  മഴയിലും...കറന്റും ഇല്ലാതെ നീയും മക്കളും ...അതാലോചിക്കുമ്പോ എനിക്കൊരു സമാധാനമില്ല.അതാ വിളിച്ചത്.”

“അതൊന്നും സാരല്ല.........അവിടന്ന്  പോന്നോരു ടീവീല് അവിടത്തെ കഷ്ടപ്പാട് പറേന്നത്‌ കേക്കുമ്പോ കരള് പൊട്ട്വാ.....”
“നീ ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചും പറഞ്ഞും  കുട്ട്യേളെക്കൂടി വെഷമിപ്പിക്കണ്ട....അതിനു മാത്രം എന്താവിടെ ...........ഉറങ്ങിക്കോ നേരം ഒരുപാടായില്ലേ...ഞാന്‍ നാളെ  വിളിക്കാം.”

“ഇപ്പൊ വിളിച്ചത് നന്നായി.....മനസ്സ് അത്രേം കലങ്ങി നിക്ക്വായിരുന്നു......അങ്ങോട്ട്‌ വിളിച്ചാലോന്നു വിചാരിച്ചതാ ഇപ്പൊ നിങ്ങള്‍ ഉറങ്ങുന്ന  സമയാണല്ലോന്നോര്‍ത്ത് മടിച്ചു.... ഒന്ന് ചോദിച്ചോട്ടെ
“ഉം”
ഇത്രേം പ്രശ്നങ്ങളാണെങ്കില് ..........ഇങ്ങോട്ട് പോന്നൂടെ ..ഇവിടെ എന്തെങ്കിലും പണിയെടുത്ത്........
“നീ ഇങ്ങനെ പേടിക്കണ്ട.........അങ്ങനെ ചിന്തിക്കാന്‍ മാത്രം ഇവിടെ ഒന്നൂല്ല ...വെറുതെ ഓരോന്നാലോചിച്ച് ......”

പൊള്ളയായ വാക്കുകളുടെ കനക്കുറവ്.

“എനിക്കറിയാം....എന്തുണ്ടെങ്കിലും എന്നോട് പോലും പറയാതെ ഉള്ളിലൊളിപ്പിച്ച്....ഒന്നും വരാതിരിക്കട്ടെ.....ദുആരക്കുകയല്ലാതെ എന്നെക്കൊണ്ട്....”

കണ്ണീരു വീണു ചുവന്ന അവളുടെ മുഖം ഉള്ളിലൊരു പൊള്ളലായി.

“നോക്ക് ..നീ ഇങ്ങനെ ഓരോന്ന് പറഞ്ഞും കരഞ്ഞും മക്കളുണരും.... .....അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാനങ്ങു വരും ..... പോരെ.പേടിക്കണ്ട ഇപ്പൊ എനിക്കിവിടെ ഈ കരച്ചില് കേട്ട സങ്കടം മാത്രേ ഉള്ളൂ.....ഒന്ന് ചിരിച്ച് സന്തോഷായിട്ട് രണ്ടു വര്‍ത്താനം പറ....എന്നാ ഇന്നത്തെ ദിവസം മുഴുവനും ഒരു വിഷമോം ഇല്ലാതെ എനിക്ക് ...”
“കളിയാക്കണ്ട....ഞാന്‍ പറഞ്ഞു വിഷമിപ്പിക്കുന്നില്ല...........ന്നാലും വല്ലാണ്ട് ബുദ്ധിമുട്ടാന്നു തോന്ന്യാല് അവിട നിക്കണ്ട.....അറിയാലോ ഞാനും മക്കളും  ഇവിടന്ന്‍ ഉരുകി ഉരുകി മരിച്ചുപോകും....നമ്മക്കൊന്നും വേണ്ട...ഈ  ഉള്ളതൊക്കെ കൊണ്ട് മോളുടെ  കല്യാണമൊക്കെ എങ്ങനെങ്കിലും നടത്താം.....കുറേ കാലായില്ലേ................ഞാന്‍ പറഞ്ഞാ കേക്ക്വോ..”
“ഊം....സമ്മതിച്ചു .....ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കണ്ട. ഇനി ഉറങ്ങിക്കോ...നേരം ഒരുപാട് വൈകീല്ലേ.രാവിലെ ഞാന്‍ ഒന്നൂടെ ആശാരിയെ വിളിച്ചു പറയാം...ആ ജാലകം  അടച്ചുറപ്പാക്കുന്നത് വരെ ഒരു സമാധാനമില്ല....മഴയും കാറ്റും...... കുട്ടികള്‍...”

ഫോണ്‍ വെച്ച് കഴിഞ്ഞിട്ടും കരഞ്ഞു ചിലമ്പിയ ശബ്ദം ഉള്ളില്‍ പെയ്തു കൊണ്ടിരുന്നു.......തോരാമാഴപോലെ.

എല്ലാം ഒഴിവാക്കി നാട്ടിലേക്ക്......വെറുതെ ഒന്ന് ചിന്തിച്ചു നോക്കി. പണി തീരാത്ത വീട്ടില്‍ ഒന്നുമറിയാതെ എന്റെ മോളുറങ്ങുന്നുണ്ട് മൈലാഞ്ചിച്ചോപ്പുള്ള സ്വപ്‌നങ്ങള്‍ കണ്ട്..... അടിച്ചു വീശുന്ന തീക്കാറ്റ് ജാലകപ്പാളിക്ക് പകരമടിച്ച  കാര്‍ഡ്ബോര്‍ഡ് കഷണങ്ങളെ പിടിച്ചുലക്കുന്നുവോ?....എന്റെ മോളുടെ  സ്വപ്നങ്ങളെ  ഈ തീക്കാറ്റ് കരിയിച്ചു കളയുമോ?

ഇല്ല എനിക്ക് പിടിച്ചു നിന്നേ പറ്റൂ.നിസ്കാരപ്പായില്‍ വീണ  അവളുടെ ഉമ്മയുടെ കണ്ണീര്‍ ആകാശം തൊട്ട് കാറ്റിനെ തണുപ്പിക്കും.ശൌര്യമടങ്ങി ഇളം കാറ്റായി അത് മോളെ,ഉപ്പയുടെ സ്നേഹത്തണുപ്പ് പോലെ തഴുകും.

നാസര്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും.കട്ടിലിനടിയിലൊരു  പെട്ടിയില്‍  അവന്റെ മക്കള്‍ക്കായി വാങ്ങിവെച്ച ഉടുപ്പുകളും,കളിപ്പാട്ടങ്ങളുമുണ്ട്.ചില രാത്രികളില്‍ ജോലി കഴിഞ്ഞു വന്ന് അവന്‍ അതൊക്കെയും കട്ടിലില്‍ വാരിയിട്ട് വല്ലാത്തൊരു വാത്സല്യത്തോടെ നോക്കിയിരിക്കുന്നത് ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു സങ്കടപ്പെരുമഴ പിന്നെയും ഇരച്ചു പെയ്യാന്‍ തുടങ്ങി.
-------------------------------------------------------------------------------------
ഖാദിം വിസ=അറബി വീട്ടില്‍ ജോലി ചെയ്യാനുള്ള വിസ
ബത്താക്ക= സിവില്‍ ഐ ഡി കാര്‍ഡ്
കഫീല്‍=സ്പോണ്‍സര്‍

ദുആ= പ്രാര്‍ഥന

ചിത്രത്തിന് കടപ്പാട് സക്രു  

Tuesday, June 4, 2013

മുത്തുബീവി എന്ന ബീത്താത്ത- കാലം മറന്നുപോയൊരു അക്ഷരവിപ്ലവത്തിന്റെ അമരക്കാരി.


താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിലെ പെണ്‍കുട്ടിള്‍ അക്ഷരം പഠിച്ചു വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്താന്‍ ഏറെ ത്യാഗങ്ങളും, വേദനകളും,അപമാനങ്ങളും സഹിച്ച സ്വന്തം ജീവിതം തന്നെ അതിനായി ഉഴിഞ്ഞു വെച്ച ത്യാഗിയായ ഒരു മുസ്ലിം വനിതയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?


ഇന്ന് മലബാറിലെ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളെക്കാളും ഏറെ മുന്‍പന്തിയിലാണ് എന്ന്‍ ഏറെ അഭിമാനത്തോടെ പറയാനാവും. സിവില്‍ സര്‍വീസിലും, ഡോക്ടറായും, എഞ്ചിനീയറായും, അധ്യാപന രംഗത്തും,ബിസിനസ് മാധ്യമ  മേഖലകളിലും ഒപ്പം കലാ-സാഹിത്യ രംഗങ്ങളിലും മുസ്ലിം പെണ്‍കുട്ടികള്‍ തിളങ്ങി നില്‍ക്കുകയും ഏറെ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു.


കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കിടയിലാണ് മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു കുതിച്ചു ചാട്ടം നടത്തിയത്.കേരളത്തിലുള്ള ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ  കേരളത്തിന്‌ പുറത്തും, വിദേശത്തും പോയി വിദ്യാഭ്യാസം നേടുന്ന പുതു തലമുറയിലെ മുസ്ലിം പെണ്‍കുട്ടികള്‍  ഇന്നൊരു അതിശയവാര്‍ത്തയല്ല.

എന്നാല്‍ എട്ടു പതിറ്റാണ്ട് മുമ്പ് 1930 കളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഭൌതിക വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമായിരുന്ന കാലഘട്ടത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ അക്ഷരം പഠിപ്പിക്കാനും, സ്കൂള്‍ വിദ്യാഭ്യാസം നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരുവാനും ഏറെ ത്യാഗം സഹിച്ച ഒരു മഹതിയുണ്ടായിരുന്നു. വിദ്യാലയങ്ങള്‍ തുറന്ന് അക്ഷര വെളിച്ചത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നു പോകുന്ന  ജൂണ്‍ മാസത്തില്‍ തന്നെയാണ് അവരീ ലോകത്തോട്‌ വിടപറഞ്ഞതും.(1988 ജൂണ്‍  8ന്).


മലപ്പുറം പുളിക്കല്‍ നരിക്കുത്ത് കളത്തില്‍ തറവാട്ടില്‍  യൂസഫ്‌ തങ്ങളുടെയും,ഖദീജക്കുട്ടിയുടെയും പുത്രിയായ മുത്തുബീവി എന്ന ബീവിതാത്ത.പുളിക്കല്‍ ‘മദ്രസത്തുല്‍ മുനവ്വറ സ്കൂളി’ല്‍ അഞ്ചാം തരം വരെ പഠിച്ചു. 1928 ല്‍ കോഴിക്കോട് സ്ഥിര താമസമാക്കി. അധ്യാപക പരിശീലനത്തിന് അപേക്ഷ നല്‍കിയെങ്കിലും അതിന് എട്ടാം തരം വിദ്യാഭ്യാസം ആവശ്യമായതിനാല്‍ ലഭിച്ചില്ല. ഒരു മുസ്ലിം വിദ്യാര്‍ഥിനി എന്ന പ്രത്യേക പരിഗണനയിലും മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും അന്നത്തെ വിദ്യാഭ്യാസ സൂപ്രണ്ട് ഗഫൂര്‍ഷാ ട്രെയിനിങ്ങിനു വേണ്ട പൊതു യോഗ്യത നേടാന്‍ സഹായിച്ചു. എലത്തൂര്‍ കേയിന്റെ സ്കൂളില്‍ രണ്ടു വര്‍ഷത്തെ ട്രെയിനിംഗ് നേടിയ ശേഷം അധ്യാപികയായി.


മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാന്‍ ഉദ്ദേശിച്ച് കുണ്ടുങ്ങലില്‍ സ്ഥാപിച്ച ‘നഗരം മാപ്പിള  ഗേള്‍സ്‌ സ്കൂളി’ല്‍ പ്രധാനാധ്യാപികയായി മുത്തുബീവി ചുമതലയേറ്റു. മാപ്പിള  പെണ്‍കുട്ടികള്‍ക്ക് ഭൌതിക വിദ്യാഭ്യാസത്തിനു സ്കൂള്‍ തുടങ്ങുന്നതിന് ശക്തമായ എതിര്‍പ്പ് സമുദായത്തില്‍ നിന്ന് തന്നെ ഉണ്ടായപ്പോള്‍ സ്കൂളിനായി  സ്ഥലം വിട്ടുകൊടുക്കാന്‍ പോലും പലരും മടിച്ച കാലം. ബീത്താത്ത  ഏറ്റെടുത്ത ദൌത്യം എത്ര ശ്രമകരമായിരുന്നു എന്ന് ഊഹിക്കുക. ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളാണ് തന്റെ കുതിരപ്പന്തി നില്‍ക്കുന്ന സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തത്.


പര്‍ദ്ദയണിഞ്ഞ ഈ വീട്ടമ്മ പുലര്‍ച്ചെ മുതല്‍ മുസ്ലിം തറവാടുകളിലും ഇടത്തരം വീടുകളിലും കുട്ടികളെ തേടിയിറങ്ങി. ആദ്യ ദിവസം നാല് വീടുകളില്‍ നിന്ന് എട്ടു കുട്ടികള്‍ ചേര്‍ന്നു. പതിനഞ്ചു കുട്ടികളെ തികക്കാന്‍ മൂന്നുമാസം കഠിനാധ്വാനം ചെയ്യേണ്ടി വന്നു!


അന്ന് പല വീടുകളും ഉണരുന്നത് ബീത്താത്തയെ കണി കണ്ടുകൊണ്ടായിരുന്നു. കുട്ടികളെ കുളിപ്പിച്ച് സ്കൂളില്‍ അയക്കാന്‍ ഓര്‍മ്മപ്പെടുത്തിയാണ് അവര്‍ പോകുക. പ്രഭാതം മുതല്‍ സന്ധ്യ വരെ അവര്‍ ഇതിനായി ഉഴിഞ്ഞു വെച്ചു. മുത്തുബീവിയുടെ നിരന്തരമായ പരിശ്രമം മൂലം 1938 ല്‍ നാലും,അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍  സ്ഥലം മതിയാകാതെ വന്നതിനാല്‍ സ്കൂള്‍ ഇടിയങ്ങരയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.


ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസ തല്പരയായ ഒരു മുസ്ലിം വനിതയുടെ ഏറെ സാഹസികമായ ഒരു ശ്രമമായിരുന്നു ഇത്. സമുദായത്തിലെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബീത്താത്ത  നടത്തിയ പരിശ്രമത്തിനു എതിര്‍പ്പുകള്‍ ചില്ലറയായിരുന്നില്ലപെണ്‍കുട്ടികളെ ‘നരകഭാഷ’ പഠിപ്പിക്കുന്നവള്‍ എന്ന അപകീര്‍ത്തിക്ക് പുറമേ അവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവര്‍ക്ക് വിലക്ക് കല്‍പ്പിക്കുകയും, പള്ളി ഇമാമായിരുന്ന ആദ്യ ഭര്‍ത്താവ് അവരെ വിവാഹമോചനം നടത്തുകയും ചെയ്തു!


പിന്നീട് കൊടിഞ്ഞി ഹൈദ്രോസ് കോയ തങ്ങള്‍ ഇവരെ വിവാഹം കഴിച്ചുവെങ്കിലും രണ്ടു ബന്ധത്തിലും മക്കള്‍ ഉണ്ടായിരുന്നില്ല.


ബീത്താത്ത എന്ന മുത്തുബീവി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ വിളക്ക് കൊളുത്തിയത് സമ്പന്നരും, സമൂഹത്തിലെ പ്രമാണിമാരും, വിദ്യാസമ്പന്നരും  ഏറെയുള്ള കോഴിക്കോട് നഗര പ്രദേശത്താണ്. എന്നിട്ട് പോലും ഏറെ എതിര്‍പ്പുകളും അപമാനങ്ങളും,ഭീഷണികളും അവര്‍ സഹിക്കേണ്ടി വന്നു. തോറ്റു മടങ്ങാതെ, തളരാതെ അവര്‍ മുന്നോട്ടു പോയപ്പോള്‍ അതിന്റെ നേട്ടം ആ പ്രദേശത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നില്ല. അയല്‍ ദേശങ്ങളിലും മുസ്ലിം സമൂഹം പെണ്‍കുട്ടികളെ സ്കൂളുകളില്‍ അയക്കാന്‍ താല്പര്യം കാണിക്കുന്നതിന് സ്വാഭാവികമായും ബീത്താത്ത തുടങ്ങി വെച്ച വിദ്യാഭ്യാസ വിപ്ലവം  പ്രചോദനമായിട്ടുണ്ടാവണം.


തിരിയില്‍ നിന്ന് കൊളുത്തിയ പന്തം പോലെ വിദ്യാഭ്യാസത്തിന്റെ വെളിച്ചം മുസ്ലിം സ്ത്രീ സമൂഹത്തില്‍ വ്യാപിക്കുകയും  ഇന്ന് മലബാറിലെ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറുകയും ചെയ്ത ഈ അവസരത്തില്‍ കാലം മറന്നു പോയ ഈ വനിതാരത്നത്തെ പുതു തലമുറ അറിയണം.


ഇവര്‍ സ്ഥാപിച്ച സ്കൂള്‍  പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ‘പരപ്പില്‍ ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍’ എന്നാണ് സ്കൂളിന്റെ പേരെങ്കിലും  ബീവിന്റെ സ്കൂള്‍എന്നാണ് ഇന്നും ഈ  സ്കൂള്‍ അറിയപ്പെടുന്നത്. ആ പേരിലൂടെ വിദ്യാഭ്യാസ തല്‍പരയും  സാഹസികയുമായ മുത്തുബീവി എന്ന  ഉമ്മാമയുടെ ഉജ്വലമായ സ്മരണ തലമുറകള്‍ കൈമാറുന്നു.


ഇപ്പോള്‍ നമുക്ക്  നിസ്സാരമെന്നു തോന്നാമെങ്കിലും എട്ടു പതിറ്റാണ്ട് മുമ്പ് ഒരു മുസ്ലിം വനിത നടത്തിയ ഈ സാമൂഹ്യവിപ്ലവം യഥാര്‍ത്ഥത്തില്‍ ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. ദീര്‍ഘ വീക്ഷണവും വ്യക്തമായ ലക്ഷ്യബോധവും ഉള്ള ബീത്താത്തയെ,തനിക്കു ചുറ്റുമുള്ള സ്ത്രീ സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളും വേദനകളുമായിരിക്കണം സ്വന്തം ജീവിതത്തിന്റെ സന്തോഷങ്ങള്‍ പോലും വേണ്ടെന്നു വെച്ച് സാഹസികമായ ഈ ദൌത്യത്തിന് മുന്നില്‍ നില്‍ക്കാന്‍  പ്രേരിപ്പിച്ചത്.


ചില ജീവിതങ്ങള്‍ ഇങ്ങനെയാണ് ചുറ്റുമുള്ളവരുടെ ജീവിതം അവരെ വല്ലാതെ പൊള്ളിക്കും. സ്വന്തം സുഖങ്ങള്‍ മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക എന്നത് ജന്മ നിയോഗമായി ഏറ്റെടുക്കും. സ്വയം ഉരുകി ചുറ്റുപാടിന് വെളിച്ചമായി തീര്‍ന്നവര്‍..... അവര്‍ നേടിത്തന്ന എല്ലാ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് തന്നെ കാലം ചെല്ലുമ്പോള്‍ നാമവരെ സൌകര്യപൂര്‍വ്വം മറക്കും. അത് കൊണ്ട് തന്നെ ഇടക്കെങ്കിലും ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍ അനിവാര്യമാകുന്നു.
----------------------------------------------------------------------------------------------------
പി.പി.മമ്മദ്കോയ പരപ്പില്‍ എഴുതിയ ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നാണ് മുത്തുബീവി എന്ന ബീത്താത്തയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.ഇവരെ കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ പങ്കുവെച്ചാല്‍ സന്തോഷം..