Tuesday, December 8, 2015

തോറ്റുപോയവര്‍




അടച്ചിട്ട ഗേറ്റിനപ്പുറം നിരത്തില്‍, സ്കൂള്‍ വിട്ടു പോകുന്ന കുട്ടികളും പണികഴിഞ്ഞു വരുന്നവരും വെറുതെ നടക്കാനിറങ്ങിയവരും.......... ധൃതിപ്പെട്ടും ഒട്ടും തിരക്കില്ലാതെയും നീങ്ങുന്ന മുഖങ്ങളില്ലാത്ത കാലുകള്‍ നോക്കി  വെറുതെ ഇരുന്നു.

മൊബൈല്‍ഫോണ്‍  ചിലച്ചു  .....കുമാരേട്ടനാണ്. നേരത്തെ രണ്ടുപ്രാവശ്യം അങ്ങോട്ടു വിളിച്ചപ്പോഴും ഫോണ്‍  ബിസിയായിരുന്നു. പറയാന്‍ പുതിയ വിശേഷങ്ങളൊന്നും ഉണ്ടായിട്ടല്ല എന്നാലും ഈ വിളികള്‍ ഒരു ആശ്വാസമാണ്.

“നീയ് നേരത്തെ വിളിച്ചപ്പോ   ജോണിയായിരുന്നു  അപ്പുറം ........ഇന്നലെ  പെങ്ങടെ മിന്നുകെട്ടിന് കൂടാന്‍ പറ്റാത്ത സങ്കടം പറയുകയായിരുന്നു അവന്‍”

ചക്രക്കസേരക്ക് കുന്നിനുമുകളിലെ ചര്‍ച്ചിലേക്കുള്ള പടികള്‍ കയറാന്‍ കഴിയാത്തത് കൊണ്ട് പെങ്ങളുടെ മിന്നുകെട്ടിന് പോവാതെ വീട്ടിലിരിക്കേണ്ടിവന്ന ആങ്ങളയുടെ വേദന ഒരു പുതിയ വര്‍ത്തമാനമായിരുന്നില്ല. ഉറ്റവരുടെ മുന്നില്‍ കാണിക്കാതെ ഉള്ളില്‍ അമര്‍ന്നുപോകുന്ന നിലവിളികള്‍ ശീലമാക്കിയവരാണല്ലോ..................

“അനിയന്‍  ഇന്നാ മലക്ക് പോകുന്നത്.........അതിന്‍റെ തിരക്കാ വീട്ടില്‍....ബന്ധുക്കളും സ്വന്തക്കാരുമൊക്കെ  വന്നിട്ടുണ്ട്........... വിശേഷങ്ങള്‍ ചോദിക്കാനും സഹതപിക്കാനും കാഴ്ചക്കാര്‍ എമ്പാടും ഉണ്ടാകുമെന്നറിയുന്നതോണ്ട് കുളിച്ചു കുട്ടപ്പനായി ഇന്ന് ഇരിപ്പ് കോലായിലേക്ക് മാറ്റി ..”
കുമാരേട്ടന്‍ ചിരിച്ചു.
ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തനായ കുമാരേട്ടന്‍റെ ഉള്ളം നിരാശകൊണ്ട് തളരാറുണ്ട്. കല്ലും മുള്ളും കാലിന് മെത്തയാക്കി കറുപ്പുടുത്ത് മലചവിട്ടുന്ന സ്വാമിയാവാനും, പതിനെട്ടുപടികള്‍ ചവിട്ടിക്കയറി അയ്യപ്പനെ  ദര്‍ശിക്കാനും കുമാരേട്ടന് കഴിയില്ല.....നാട്ടില്‍ കുന്നുമ്പുറത്തെ അമ്പലം പോലും ദൂരെ നിന്ന് കാണുവാനേ വീല്‍ചെയറില്‍ ഒതുങ്ങിപ്പോയ  കുമാരേട്ടന് യോഗമുള്ളൂ..


മുറ്റത്ത്  ഛില്‍ചില്‍ എന്ന് ബഹളം വെച്ച് കളിച്ചുകൊണ്ടിരുന്ന അണ്ണാറക്കണ്ണന്‍മാര്‍ ഗേറ്റിനു കീഴിലൂടെ പുറത്തേക്ക് ഓടിപ്പോയി. ഏറെനെരമായി മുറ്റത്തും തെങ്ങിലും ഒക്കെയായി അവരുടെ തിമാര്‍പ്പായിരുന്നു. അണ്ണാറക്കണ്ണനും   കിളികളും പൂച്ചയും   കോഴിയും........ അതിരുകളും തടസ്സങ്ങളും ഇല്ലാതെ  ഓടിപ്പറന്നു നടക്കുന്ന ഈ ജീവികളെ   നോക്കിയിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.
  

അങ്ങാടിയില്‍ പുതുതായി പണി തീര്‍ത്ത മസ്ജിദില്‍ നിന്ന് മഗ്രിബ് ബാങ്ക് വിളിച്ചു. ഒന്നരക്കോടിയാണ് പള്ളിയുടെ ചെലവ്. എന്നാലും എന്താ ഒരു പത്രാസ്. കോമ്പൌണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ടത്രേ. എ സി യുടെ തണുപ്പില്‍  പതുപതുത്ത കാര്‍പെറ്റില്‍ സുജൂദ് ചെയ്യാം..... നല്ല മുഴക്കമുള്ള സൌണ്ട് ബോക്സുകള്‍, ചുവരിലെ പെയിന്‍റിംഗിന്‍റെ ഭംഗി. വിലപിടിച്ച കര്‍ട്ടനുകള്‍.... വുളു എടുക്കാനുള്ള പൈപ്പുകളില്‍ നിന്ന് നുരപോലെ ചാടുന്ന, ... കാലുകഴുകാന്‍ അല്‍പം പോലും കുനിയാതെ പൈപ്പ് തുറന്നാല്‍ ഷവര്‍ പോലെ കാലില്‍ വീഴുന്ന വെള്ളം.... കൂട്ടുകാര്‍ പറഞ്ഞതാണ്.

എന്നിട്ടും ശരീരം  തളര്‍ന്നു പോയവന്‍  അവിടെയും പടിക്ക് പുറത്തുതന്നെ.... പടച്ചവന്‍റെ വീടും നിഷേധിക്കപ്പെടുന്ന പടപ്പുകള്‍....... ജമാഅത്ത് ആയി പള്ളിയില്‍ നിസ്കരിക്കാനും ജുമുഅയില്‍ പങ്കെടുക്കാനും നാട്ടുകാരെയൊക്കെ കാണാനും................. പള്ളിയുടെ അകം എങ്ങനെ എന്ന് പോലും കാണാത്തവന്‍റെ   മോഹങ്ങളൊക്കെ ചക്രക്കസേര ഉരുളുന്ന ഇടങ്ങള്‍ വരെ മാത്രമെന്ന് വെറുതെ ഓര്‍ത്തു.

 “ഹയ്യ  അല സ്വലാ....
ഹയ്യ അലല്‍ ഫലാഹ് ....”
നമസ്കാരത്തിലേക്ക് വരുവിന്‍
വിജയത്തിലേക്ക് വരുവിന്‍.

വിജയികളാകാന്‍ പള്ളിയിലേക്ക് നടന്നു പോകുന്നവരെ നോക്കി തോറ്റവനോ തോല്‍പ്പിക്കപ്പെട്ടവനോ എന്നറിയാതെ   നിസ്സഹായനായി അയാള്‍ ഇരുന്നു.

 ‘റബ്ബുല്‍ ആലമീനായ തമ്പുരാനേ........... ദുനിയാവിലെ സഞ്ചാരങ്ങളും സന്തോഷങ്ങളും  നിഷേധിക്കപ്പെടുന്ന ഞങ്ങള്‍ക്ക് മുന്നില്‍ നിന്‍റെ  ജന്നാത്തുല്‍ ഫിര്‍ദൌസിന്‍റെ വാതിലുകള്‍ തുറന്നു തരാന്‍ തടസ്സമുണ്ടാകരുതേ നാഥാ”
ഇടനെഞ്ചിലൊരു പ്രാര്‍ത്ഥന കനത്തു.

അന്നേരം സ്വര്‍ഗത്തിന്‍റെ സുഗന്ധമുള്ളൊരു  കാറ്റ് മരുന്നുമണക്കുന്ന ചുവരുകളെ തഴുകി കടന്നുപോയി. ആകാശച്ചോപ്പിലൊരു ഒറ്റക്കിളി  കൂടുംതേടി തിടുക്കപ്പെട്ട് പറന്നു.

Monday, November 23, 2015

ഉള്ളില്‍ നിറയുന്നൊരു പച്ചപ്പിന്‍റെ കാടും തണുപ്പും





വയനാട്ടിലേക്കുള്ള ഓരോ യാത്രകള്‍ കഴിഞ്ഞു ചുരമിറങ്ങുമ്പോഴും ഉള്ളില്‍ പച്ചപ്പിന്‍റെ ഒരു കാട് തണുപ്പായി വളര്‍ന്നു മുറ്റി നില്‍ക്കുന്നുണ്ടാകും.  മരുഭൂമിയിലെ ജോലിയും തിരക്കും പിരിമുറുക്കവും നെഞ്ചില്‍ കൂട്ടിവെച്ച മണല്‍ കൂമ്പാരങ്ങളും വെയിലിന്‍റെ വേവും കഴുകി വെടിപ്പായതും, ചാറ്റല്‍ മഴയുടെ കുളിര് ഹൃദയത്തില്‍ പെയ്തു നിറയുന്നതും അപ്പോഴറിയാം.

പതിനാറാം വയസ്സ് മുതല്‍ ഈ ചുരം കടന്നുപോയിട്ടുണ്ട്‌. ബാംഗ്ലൂരിലെ പ്രവാസകാലം. വേരുപറിഞ്ഞു പോകുന്ന വേദനയോടെ, ഒട്ടും ഇഷ്ടമില്ലാതെ നാട് വിട്ടുപോകുന്ന ആ യാത്രകളില്‍ ചുരവും വയനാടന്‍ കാഴ്ചകളും ഒട്ടും ആഹ്ലാദപ്പെടുത്തിയിരുന്നില്ല. പറിച്ചുമാറ്റിയതിന്‍റെ  വേദന   മരവിപ്പായി പടര്‍ന്ന മനസ്സിനെ സന്തോഷിപ്പിക്കാന്‍  പുറത്തെ പ്രകൃതിഭംഗിക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം. കൂട്ടില്ലാത്ത ദീര്‍ഘദൂര യാത്രയിലെ വിഹ്വലമായ മനസ്സിന് അതൊന്നും പിടിച്ചെടുക്കാന്‍ പറ്റാഞ്ഞതാവം.

ഏറെവര്‍ഷങ്ങള്‍  കഴിഞ്ഞ്  കുടുംബവും കുട്ടികളുമായി വീണ്ടും  വയനാടിനെ അറിയാനും ആസ്വദിക്കാനും വേണ്ടിയുള്ള യാത്രകളിലാണ് പച്ചപ്പും തണുപ്പും കൊണ്ട് ആ മണ്ണ് വീണ്ടും വീണ്ടും മോഹിപ്പിച്ചു കൊണ്ട് ചേര്‍ത്ത് പിടിച്ചത്.

ചുരം കയറുമ്പോള്‍ യാത്രക്കാരെ കാത്ത് നിരത്തുവക്കില്‍ ഇരിക്കുന്ന കുരങ്ങന്മാരിലേക്ക് മക്കളുടെ ചിരി ഉണരും. ആണും പെണ്ണും കുട്ടിയുമായി യാത്രക്കാര്‍ നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.
ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ കയറി മുകളിലോട്ടു പോകുന്ന ചുരം. ഓരോ വളവുകളിലും താഴോട്ടു നോക്കുമ്പോള്‍ താഴെ നിന്ന് ചുരം കയറി വരുന്ന വലിയ വാഹനങ്ങളുടെ ദൃശ്യത്തിന്‍റെ മനോഹാരിത.

ചുരത്തിന് ഏറ്റവും മുകളില്‍ വാഹനം നിര്‍ത്തി പ്രകൃതിഭംഗി ആസ്വദിക്കുന്ന യാത്രികര്‍. മേലെ തുറന്ന ആകാശത്തില്‍ ഒഴുകി നീങ്ങുന്ന മേഘങ്ങളും താഴോട്ടു നോക്കുമ്പോള്‍ പുകപോലെ പടരുന്ന മഞ്ഞ് പൊതിഞ്ഞു നില്‍ക്കുന്ന ചുരവും. പേടിപ്പെടുത്തുന്ന താഴ്ചയും ചുരം കയറി വരുന്ന വാഹനങ്ങളും.....

ലക്കിടിയിലെ  നിരത്തോരത്താണ് ‘ചങ്ങലമരം’. ദുര്‍ഘടമായ വയനാടന്‍ കുന്നിലേക്കുള്ള എളുപ്പവഴി കാണിച്ച ആദിവാസിയായ  കരിന്തണ്ടനെ  സായിപ്പ് കൊന്നുകളഞ്ഞെന്നും, പ്രേതമായി വന്ന് വഴിയാത്രക്കാരെ ബുദ്ധിമുട്ടിച്ച  കരിന്തണ്ടനെ ഏതോ മന്ത്രവാദി ഈ മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചു  എന്നും ഐതീഹ്യം.

നേട്ടങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും സാഹസികതകള്‍ക്കും വീരശൃംഖല ഏറ്റുവാങ്ങാന്‍ യോഗമില്ലാതെ പോയ അധകൃതരുടെ  സ്മാരകമായി ഈ ഇരുമ്പുചങ്ങല നൂറ്റാണ്ടുകളും കടന്നുപോകുന്നതില്‍ ഒരു പൊള്ളുന്ന ഫലിതമുണ്ട്‌.

വൈത്തിരിയിലെ പൂക്കോട്ടുതടാകത്തിലെ ബോട്ടുയാത്രയുടെ മനോഹാരിത ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന കാടിന്‍റെയും മലകളുടെയും  പച്ചപ്പു നിറഞ്ഞ കാഴ്ചയുമാണ്. ചന്നംപിന്നം പെയ്യാനൊരു മഴ കൂടി കൂട്ടിനുണ്ടെങ്കില്‍ ഈ കാഴ്ച ഒന്നുകൂടി മനോഹരമാവും. തടാകത്തെ വലം വെച്ചുള്ള നടപ്പാതയിലൂടെ കാടിനെ തൊട്ടു നടക്കാം.

കാടിന്‍റെ വന്യതയറിയാന്‍ മുത്തങ്ങയിലൂടെ സഞ്ചരിക്കണം. നിരത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പടര്‍ന്നു  നില്‍ക്കുന്ന കാട്. ചിലപ്പോഴൊക്കെ ഒറ്റയാന്‍ മുന്നില്‍പെട്ടുപോയ കഥകള്‍ കൂട്ടുകാര്‍ പറയാറുണ്ട്‌. ഏറെ അകലെയല്ലാതെ മദിക്കുന്ന മാനുകളും കുരങ്ങുകളും കാട്ടുപോത്തും മിക്ക യാത്രകളിലും കാണാം. പച്ചപ്പിന്‍റെ തണലില്‍ കാടിന്‍റെ നിശബ്ദതയറിഞ്ഞൊരു സഞ്ചാരം.

ഇന്ത്യയിലെ ഏറ്റവും വലിയ, മണ്ണുകൊണ്ട് നിര്‍മ്മിച്ച ബാണാസുരസാഗര്‍ അണക്കെട്ടും ചുറ്റുമുള്ള പ്രദേശങ്ങളും ഏറെ സുന്ദരമാണ്. അണക്കെട്ടിലൂടെയുള്ള ബോട്ടുയാത്രയില്‍ പച്ചപ്പ്‌ നിറഞ്ഞ കുന്നുകളും കാടും നമ്മെ മോഹിപ്പിക്കും. തെളിഞ്ഞ ആകാശത്തിന് കീഴില്‍ നിശബ്ദമായ ജലാശയത്തിലെ യാത്ര വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഓര്‍മ്മിപ്പിക്കും.

ബോട്ടുയാത്രക്ക് പുറമേ, സഞ്ചാരികള്‍ക്കായി കാട്ടുമരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഊഞ്ഞാലുകളില്‍ ആടിത്തിമര്‍ക്കാം.  അണക്കെട്ട് തുറന്നു വിടുന്ന വേളകളില്‍ വെള്ളത്തോടൊപ്പം പുറത്തേക്ക് കുതിച്ചു ചാടുന്ന മീനുകളെ പിടിക്കാന്‍ ദൂരെദേശത്തു നിന്നുപോലും ആളുകള്‍ എത്തും. ഒഴുക്കിലൂടെ കുതിക്കുന്ന വലിയ ഭാരമുള്ള മീനുകളെ തടഞ്ഞു പിടിച്ച് ചെകിളക്കുള്ളിലൂടെ കൈകോര്‍ത്ത് വലിച്ചു കൊണ്ടുവരുന്ന ചെറുപ്പക്കാര്‍. നീരൊഴുക്കിലെ കുളിയുടെ ഹരവും സാഹസികതയും ത്രസിപ്പിക്കുന്ന അനുഭവമാണ്.

മേപ്പാടിയില്‍ ആണ് സൂചിപ്പാറ വെള്ളച്ചാട്ടം. ഉയരത്തിലേക്ക് ഏറെ നടന്ന് വേണം അങ്ങോട്ടെത്താന്‍. പാറക്കെട്ടില്‍ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന ഹുങ്കാരം ദൂരെ നിന്ന് തന്നെ കേള്‍ക്കാം. പലജാതി മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഉയരത്തില്‍ നിന്ന് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം ദൂരെനിന്നേ മനോഹര കാഴ്ചയാണ്.  താഴെ പാറക്കെട്ടുകളില്‍ രൂപപ്പെട്ട ചെറിയ തടാകത്തില്‍ നീന്താം. കുത്തിയൊഴുകുന്ന വെള്ളത്തിന്‍റെ തണുപ്പനുഭവിക്കാം. മറ്റെല്ലാ ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് കുതിച്ചു വീഴുന്ന ജലത്തിന്‍റെ വലിയ ഒച്ചയില്‍ നാം മുങ്ങിപ്പോകും. വെള്ളിത്തിളക്കത്തോടെ ചിതറിപ്പെയ്യുന്ന ജലത്തിന്‍റെ മനോഹരകാഴ്ചയില്‍ ഇവിടെ നാം ഭ്രമിച്ചു നില്‍ക്കും.

മരക്കൊമ്പുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ ഇരുന്ന് കാടിന്‍റെ മനോഹാരിത കാണാനും അറിയാനുമുള്ള സൌകര്യവും ഇവിടെയുണ്ട്.
വയനാട്ടിലേക്കുള്ള ഓരോ യാത്രകളിലും പച്ചപ്പും കാടും ജലാശയങ്ങളും വെള്ളച്ചാട്ടവും എപ്പോഴും ഭ്രമിപ്പിച്ചു കൊണ്ടേ ഇരുന്നതിനാല്‍ എടക്കല്‍ ഗുഹയെ സൌകര്യപൂര്‍വ്വം മറന്നു കളയുകയാണ് പതിവ്. പക്ഷെ ഈ പ്രാവശ്യം എന്തായാലും എടക്കല്‍ ഗുഹയും കാണണം എന്നത് മക്കളുടെ നിര്‍ബന്ധം കൂടി ആയിരുന്നു.

അമ്പുകുത്തിമലയില്‍ ഒരുപാട് ഉയരത്തിലാണ് എടക്കല്‍ ഗുഹ. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരം. ഗുഹയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മലയുടെ ഉച്ചിയിലേക്ക് ഏറെദൂരം നടക്കണം. നല്ല ടാറിട്ട റോഡുണ്ടായിട്ടും ഇത്രയും ദൂരം വാഹനങ്ങള്‍ അനുവദിക്കാതെ ഈ കയറ്റം നടന്നു കയറേണ്ടിവരുന്നതിന്‍റെ യുക്തി എന്താണെന്ന് അറിയില്ല.

കരിങ്കല്ലുകള്‍ കൊണ്ട് പടികള്‍ തീര്‍ത്ത കുത്തനെയുള്ള കയറ്റമാണ് ഗുഹ നില്‍ക്കുന്ന മലയുടെ താഴ്വാരത്തു നിന്നും. ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറുമ്പോള്‍ ഇടുങ്ങിയ കയറ്റത്തില്‍ സഞ്ചാരികളുടെ തിരക്കായിരിക്കും. പറക്കെട്ടുകള്‍ക്ക് ഉള്ളിലൂടെ നടന്നും ചെറിയ പടികള്‍ ചവിട്ടിയും കുത്തനെയുള്ള കയറ്റം കയറുക അല്‍പം സാഹസികമാണ്‌. മുന്നിലും പിറകിലുമായി കയറുന്നവരുടെ തിരക്കില്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും കയറണം. ഏറ്റവും ഉയരത്തില്‍ എത്തുമ്പോള്‍ കയറാനും ഇറങ്ങാനുമുള്ള വഴി ഒന്നാകുന്നു.

അമ്പുകുത്തിമലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ വയനാടിന്‍റെ മനോഹരമായ ദൃശ്യം കാണാം. കുന്നും മലയും കാടും വയലുകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമായ വയനാട്. എത്ര കണ്ടു നിന്നാലും മതിയാവാതെ, പ്രകൃതി വരച്ചു വെച്ച മനോഹരചിത്രം.

എടക്കല്‍ ഗുഹയിലേക്ക് ഇറങ്ങിചെല്ലുമ്പോള്‍ നാം നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്കാണ്‌ ചെല്ലുന്നത്. ഏറ്റവും ഉച്ചിയില്‍ രണ്ടു പാറകള്‍ക്കിടയില്‍ വീണുകിടക്കുന്ന ഭീമാകാരമായ കല്ലിനിടയിലൂടെ വീഴുന്ന സൂര്യപ്രകാശമാണ് ഇവിടെയുള്ള വെളിച്ചം. ഇടയില്‍ വീണു കിടക്കുന്ന ആ കല്ല്‌ കാരണമാണത്രേ ഈ ഗുഹയുടെ പേര് എടക്കല്‍ ഗുഹ എന്നായത്.

ഗുഹയുടെ ഒരു മൂലയിലെ ഇരുമ്പ് വേലിയിലൂടെ താഴേക്ക് നോക്കുമ്പോള്‍ പാറയുടെ അഗാധമായ വിള്ളല്‍ കാണാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട ഗുഹയും പാറകളും ഒക്കെ നമ്മെ അമ്പരപ്പിക്കും.

ഗുഹയുടെ ഇരുഭിത്തികളിലുമായി കല്ലുകൊണ്ട് കോറി വരച്ചപോലെ ആഴത്തില്‍ പതിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പുരാതന ലിപികളിലുള്ള എഴുത്തുകളുമാണ് എടക്കല്‍ ഗുഹയുടെ പ്രത്യേകത.

ക്രിസ്തുവിനു മുമ്പ് 4000 വര്‍ഷങ്ങള്‍ക്കും 1000 വര്‍ഷങ്ങള്‍ക്കും ഇടയില്‍ ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന നവീനശിലായുഗത്തിലേതാണ് ഈ ചിത്രങ്ങള്‍ എന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. തലപ്പവോട് കൂടിയ മനുഷ്യരൂപം, അമ്പും വില്ലും എന്തിയ പുരുഷ രൂപം, നൃത്തം ചെയ്യുന്ന സ്ത്രീരൂപം, ആന, നായ, പൂക്കള്‍, ചെടികള്‍, ചക്രവണ്ടി ജ്യാമിതീയരൂപങ്ങള്‍, നക്ഷത്രചിഹ്നം തുടങ്ങിയ ചിത്രങ്ങളാണ് ഇവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച മനുഷ്യരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചുമെല്ലാം വെളിച്ചം വീശുന്ന ഈ ചിത്രങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒപ്പമുള്ള ലിഖിതങ്ങള്‍ക്ക് ചിത്രങ്ങളുടെ അത്ര പഴക്കമില്ലെങ്കിലും AD 2-5 നൂറ്റാണ്ടുകലാണ് ഈ ലിഖിതങ്ങളുടെ കാലം എന്ന് ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.

“ശ്രീ വിഷ്ണുവര്‍മ്മാ(നാഹ) കുടുംബിയ കുലവര്‍ദ്ധനസ്യ ലിഖിതം- ശ്രീ  വിഷ്ണുവര്‍മ്മന്‍റെ കുടുംബത്തിന്‍റെയും കുലത്തിന്‍റെയും ശേയസ്സിനു വേണ്ടി എഴുതപ്പെട്ടത്

നട്ടുച്ചയിലും തണുപ്പ് കെട്ടി നിന്ന അവിടെ  നിന്ന്  ചെറുപ്പക്കാരന്‍ വിശദീകരിച്ചു തരുമ്പോള്‍ ഞാനോര്‍ത്തത് അവിശ്വസനീയമായ ആ പുരാതനകാലത്തെ കുറിച്ചായിരുന്നു. കഴിഞ്ഞ കാലം വരെയും വന്യമൃഗങ്ങളും ഘോരവനങ്ങളും നിറഞ്ഞ വയനാട്ടിലെ ഇന്നും ദുര്‍ഘടമായ ഒരു മലയുടെ ഉച്ചിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോറിവെച്ച ചിത്രങ്ങളില്‍ ചക്രവാഹനങ്ങളുടെ രൂപം! ....ജാറുമായി നില്‍ക്കുന്ന മനുഷ്യന്‍....മുടിയലങ്കാരത്തോട് കൂടിയ ആട്ടക്കോലം....തലപ്പാവും ആടയാഭരണങ്ങളും ധരിച്ച മനുഷ്യന്‍.......

കേരളത്തിന്‍റെ ഇന്നലകളെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എവിടെയൊക്കെയോ പിഴച്ചുവോ? കാടുകള്‍ വന്നു മൂടുംമുമ്പുള്ള  വയനാടിനു മറ്റൊരു ചരിത്രമുണ്ടോ?

നീണ്ട കാലങ്ങളിലെ മഴയും വെയിലും പ്രകൃതിക്ഷോഭങ്ങളും അതിജയിച്ച് കാലം കാത്തുവെച്ച ഈ ചിത്രങ്ങളും ലിഖിതങ്ങളും എത്രമേല്‍ അമൂല്യമാണ്‌. കൌതുകക്കാഴ്ചക്കപ്പുറം ഇന്നലെകളിലേക്ക് തുറക്കുന്ന ഈ അത്ഭുതവാതിലിലൂടെ ആരെങ്കിലും കടന്നുപോയിട്ടുണ്ടാകുമോ? മാര്‍ക്ക് നേടാനുള്ള പഠനത്തിനും തൊഴിലിനും അപ്പുറം ലോകത്തിനും വരും തലമുറക്കും വേണ്ടിയൊരു സാഹസിക ശ്രമം.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാഴ്ചകള്‍ക്കപ്പുറം  വയനാട് ശരിക്കും ഒരു അനുഭവമാണ്. പച്ചപ്പിന്‍റെ ശാന്തതയും തണുപ്പും അനുഭവിച്ച് മനസ്സൊരു അപ്പൂപ്പന്‍ താടിപോലെ പറത്തിവിടാന്‍ കഴിയും ഇവിടം. വമ്പന്‍ കെട്ടിടങ്ങളും വാഹനങ്ങളും തിരക്കുപിടിച്ച നിരത്തുകളും വിഴുങ്ങിക്കളഞ്ഞ നമ്മുടെ ജീവിതത്തെ .....കരിപിടിച്ചുപോയ മനസ്സിനെ കഴുകിയെടുക്കാനുള്ള ഇടം.......തിരിച്ചുപോരുമ്പോള്‍  പച്ചപ്പിന്‍റെ ഒരു കാട് ഉള്ളില്‍ തണുപ്പായി വളര്‍ന്നു തുടങ്ങുന്നത് നാം അറിയും. അപ്പോള്‍ എന്തിനെന്നറിയാതെ ഒരു കരച്ചില്‍ ഉള്ളില്‍ വന്നു മുട്ടിനില്‍ക്കും.


മാധ്യമം ഓണ്‍ലൈന്‍ 'യാത്ര' ക്ക് വേണ്ടി എഴുതിയത്

Wednesday, November 4, 2015

എക്സ്പ്രസ് വിമാനകാലത്തെ ‘പത്തേമാരി’



മലയാളിയുടെ ഗള്‍ഫ് പ്രവാസം അന്‍പതാണ്ട് പിന്നിട്ടു. എക്സ്പ്രസ് വിമാനങ്ങളുടെയും വീഡിയോ കോളിന്‍റെയും ഇക്കാലത്തെങ്കിലും ഗള്‍ഫ് പ്രവാസികളുടെ സങ്കടക്കടലിന്‍റെ തീരത്ത് ഒരു ‘പത്തേമാരി’ അടുപ്പിക്കാനെങ്കിലും മനസ്സുണ്ടായ സലിം അഹമദിനു നന്ദി.

എഴുപതുകളുടെ അവസാനം മുതല്‍ തന്നെ വീഡിയോ കാസറ്റുകളിലൂടെ ഓരോ ബാച്ചി റൂമുകളിലും ലേബര്‍ ക്യാമ്പുകളിലും വെള്ളിയാഴ്ച രാവുകളിലെ ആഘോഷമായി, ജന്നത്തുല്‍ ഫിര്‍ദൌസിന്‍റെയും വീക്കോ ടര്‍മറിക്കിന്‍റെയും പരസ്യമുള്ള മലയാള സിനിമകള്‍ സ്ഥാനം  പിടിച്ചിട്ടുണ്ട്. ടെലിവിഷനില്‍ ഇന്ത്യന്‍ ചാനലുകള്‍ ഇല്ലാത്ത, ഇന്റര്‍നെറ്റിനെ കുറിച്ച് ആലോചിചിട്ടുപോലും ഇല്ലാത്ത ആ കാലത്ത് ഗള്‍ഫ് പ്രവാസിയുടെ ഒഴിവുവേളകളെ ആനന്ദിപ്പിച്ചത് സിനിമകളുടെയും  റസലിംഗിന്‍റെയും  വീഡിയോകള്‍  തന്നെ ആയിരുന്നു.


പ്രേംനസീര്‍ സ്റ്റയില്‍ എന്ന് മലയാളത്തില്‍ എഴുതിയ കുപ്പായശീലക്കൊപ്പം കുപ്പിവളയും, കുട്ടിക്കുപ്പായവും,  ഈ നാടും, ചക്കരയുമ്മയും.... വീഡിയോ കാസറ്റും വീസീആറുമായി ഗള്‍ഫുകാരന്‍ നാട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് നാട്ടുകാരും വീട്ടുകാരും ഏറെ കണ്ടത്.

അധികം വൈകാതെ താരനിശകളും ആഘോഷങ്ങളുമായി മലയാള സിനിമക്കാര്‍ ഗള്‍ഫിലേക്ക്  ഒഴുകാന്‍ തുടങ്ങി . മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട പ്രിയതാരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും  ഗള്‍ഫുകാരന്‍ സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിച്ചു.


പൊന്നുവാരി എത്തുന്ന’  ആദ്യകാല പേര്‍ഷ്യക്കാരന്‍റെ രാജകുമാരപരിവേഷം മാറി ഗള്‍ഫ് പ്രവാസിയുടെയും അവന്‍റെ പ്രിയപ്പെട്ടവരുടെയും  പൊള്ളുന്ന വേദനകളും വിരഹവും നോവുമൊക്കെ ആദ്യമായി ലോകത്തോട്‌ വിളിച്ചു പറഞ്ഞ   എസ്‌ എ ജമീലിന്‍റെ ദുബായ്കത്തൊക്കെ അതിനു മുമ്പേ ഇറങ്ങിയിരുന്നു.

പക്ഷെ  നമ്മുടെ എഴുത്തുകാരും സിനിമാക്കാരും അതൊന്നും ഒരിക്കലും കണ്ടതേയില്ല. ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’, ഈനാട്,  അക്കരെ,  വിസ’... തുടങ്ങിയ ഏതാനും സിനിമകളില്‍ മാത്രം പരാമര്‍ശിച്ചു പോയ ചെറിയ കഥാപാത്രങ്ങളില്‍ ഒതുങ്ങി ആ കാലത്തെ സിനിമകളിലെ ഗള്‍ഫ് പ്രവാസിയുടെ  ചിത്രം. എന്നാല്‍ പൊങ്ങച്ചക്കാരനായ കോമാളിവേഷമായി ധാരാളം സിനിമകളില്‍ ഗള്‍ഫുകാരന്‍ കൊണ്ടാടപ്പെടുകയും ചെയ്തു.

1989 ല്‍ ഇറങ്ങിയ വരവേല്‍പ്പും, 1999 ല്‍ ഇറങ്ങിയ ഗര്‍ഷോംസിനിമയും അല്ലാതെ എണ്‍പതുകള്‍ക്ക് ശേഷം അഥവാ ഗള്‍ഫ് മലയാളിയുടെ ദുരിതങ്ങളും വേദനകളും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയും ഗള്‍ഫില്‍ നിന്നുള്ള തിരിച്ചു പോക്കുകള്‍ ചെറുതായെങ്കിലും തുടങ്ങുകയും  ചെയ്ത കാലത്തിനു ശേഷം  ഈ വിഷയം പ്രമേയമായി കാര്യമായി ഒറ്റ സിനിമയും വന്നിട്ടില്ല.

എന്നാല്‍ പ്രമുഖ സംവിധായകര്‍ അയാള്‍ കഥയെഴുതുകയാണ്’, ‘ദുബായ്’, ‘കല്ല്‌ കൊണ്ടൊരു പെണ്ണ്’, , ‘ഡയമണ്ട് നെക്ലേസ്’, 'അറബിയും ഒട്ടകവും പി മാധവന്‍ നായരും'.... തുടങ്ങിയ ധാരാളം സിനിമകള്‍ ഗള്‍ഫില്‍ വെച്ച് തന്നെ ചിത്രീകരിച്ചെങ്കിലും അതിലൊന്നും   സാധാരണ ഗള്‍ഫ് പ്രവാസിയുടെ ജീവിതം   ഉണ്ടായിരുന്നില്ല..

ചുരുക്കി പറഞ്ഞാല്‍ മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്‍റെ അമ്പതാണ്ട്‌ കഴിയേണ്ടി വന്നു  മലയാള സിനിമക്ക് ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിലേക്ക് ഒന്ന് മനസ്സറിഞ്ഞു നോക്കാന്‍, ‘പത്തേമാരിയിലൂടെ.

ഇപ്പോഴാണ് പലരും ഗള്‍ഫുകാരന്‍ അയക്കുന്ന പതിനായിരത്തിന്‍റെ പിറകിലെ കഥ അറിയുന്നത് എന്ന് തോന്നുന്നു.


ഗള്‍ഫ് പ്രവാസത്തിന്‍റെ അമ്പതാണ്ട്‌ പിന്നിട്ട പള്ളിക്കല്‍ നാരായണനും പറയാനുള്ളത് പ്രിയപ്പെട്ടവരുടെ ചൂഷണത്തിന്‍റെ കഥ മാത്രമാണ്. പ്രവാസിയെകുറിച്ചുള്ള സ്ഥിരം ഉപമയായ മെഴുകുതിരി തന്നെ ഇദ്ദേഹവും.

ഗള്‍ഫ് പ്രവാസിയെ ശരിക്കും അടയാളപ്പെടുത്തിയ ഒരു ഹോം സിനിമ ഇറങ്ങിയിരുന്നു പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്. സലാം കൊടിയത്തൂര്‍ സംവിധാനം ചെയ്ത പരേതന്‍ തിരിച്ചു വരുന്നു’.  സാങ്കേതിക മികവോ അപാരമായ അഭിനയ പാടവമോ ഒന്നുമില്ലാഞ്ഞിട്ടും വീട്ടുകാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന, വിരഹവും വേര്‍പാടും സഹിച്ചു ജീവിക്കുന്ന ഗള്‍ഫ് പ്രവാസികളെ ശരിക്കും വരച്ചു കാട്ടിയ ആ ഹോം സിനിമ ഇന്നും കടകളില്‍ ധാരാളം വിറ്റഴിക്കപ്പെടുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂകോപ്പി പംക്തിയില്‍ ഒരു ലക്കം ഈ ഹോംസിനിമയെ  കുറിച്ച് ആയിരുന്നു).

  
മമ്മൂട്ടി എന്ന അഭിനേതാവിന്‍റെ മികച്ച പ്രകടനവും സാങ്കേതിക മേന്മയും ഏറെ പഠിച്ചു തയ്യാറാക്കിയ തിരക്കഥയും സംവിധാനമികവും   ഒക്കെ കൊണ്ട് മുന്നില്‍ നില്‍ക്കുന്ന പത്തേമാരിക്കും പറയാനുള്ളത് ബന്ധുക്കളാല്‍ ചൂഷണം ചെയ്യപ്പെടുന്ന ഗള്‍ഫ് പ്രവാസിയുടെ ഒറ്റപ്പെടലിനെ കുറിച്ച് തന്നെ ആയിപ്പോയത് എന്തുകൊണ്ടാവും?

സ്നേഹിക്കാന്‍ മാത്രം അറിയുന്ന ആവശ്യം കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്ത...... ഈ സങ്കടങ്ങളെ താലോലിച്ചു കഴിയുന്ന ഗള്‍ഫ്പ്രവാസി....................ഈ ഒരു ഒറ്റയച്ചില്‍ വാര്‍ത്ത രൂപങ്ങള്‍ മാത്രമായി എത്ര നാളായി നാം ഗള്‍ഫ് പ്രവാസിയെ വായിക്കുന്നു. (ഫേസ്ബുക്കിലൊക്കെ  വായിച്ചു വായിച്ചു ചെടിച്ചു പോയ കഥാപാത്രം). കുടുംബം ഭാര്യ മക്കള്‍ ഈ ഒരു വൃത്തത്തിന് അപ്പുറം ഗള്‍ഫ് പ്രവാസിക്ക് ഒരു വ്യക്തിത്വമില്ലേ?

കണ്ണീര്‍ കഥക്ക് അപ്പുറം പത്തേമാരിഗള്‍ഫുകാരന്‍റെ പ്രശ്നങ്ങള്‍ക്ക് നേരെ ക്യാമറ തിരിക്കുന്നുണ്ടോ.  ഗള്‍ഫുകാരന്‍ ചൂഷണം ചെയ്യപ്പെടുന്നത്, അല്ലെങ്കില്‍ ഗള്‍ഫുകാരനാല്‍ വളര്‍ന്നത് കുടുംബം മാത്രമാണോ?  നാടിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് ഓമനിച്ചു വിളിക്കുന്ന ഗള്‍ഫുകാരനോട്‌ മാറിമാറി വരുന്ന സര്‍ക്കാരും രാഷ്ട്രീയക്കാരും കാട്ടുന്ന അവഗണനയെ കുറിച്ച് എന്തുകൊണ്ട് പത്തേമാരിപോലും നിശബ്ദമാവുന്നു.  പള്ളിക്കല്‍ നാരായണന് പകരം നായകന്‍ പള്ളിക്കല്‍ അബ്ദുവോ മമ്മദോ ആയിരുന്നുവെങ്കില്‍ മഹല്ല് കമ്മറ്റിയും കല്യാണപ്പിരിവും ഒക്കെ ഉണ്ടാകും ഗള്‍ഫുകാരനെ സ്നേഹിക്കുന്നവരുടെലിസ്റ്റില്‍.

പാട്ടായാലും കഥയായാലും സിനിമ ആയാലും ഉള്ളു നിറയെ സ്നേഹവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള ദ്രോഹങ്ങളും അനുഭവിച്ച് എല്ലാം സഹിച്ചു കഴിയുന്ന കഥാപാത്രമായി തന്നെ നില്‍ക്കാനാണ് ഗള്‍ഫ് പ്രവാസിയുടെ യോഗം. അത് കാണാനാണ് പൊതുജനത്തിന് താല്‍പര്യവും.

പള്ളിക്കല്‍ നാരായണന്‍മാര്‍ ഇന്നും ഗള്‍ഫില്‍ എമ്പാടും ഉണ്ട് എന്നത് നേരാണ്. ഇന്നലെകളില്‍ അതിലേറെ ഉണ്ടായിരുന്നു. ബോക്സോഫീസ് വിജയം ഉദ്ദേശിച്ചു ഗള്‍ഫ്പ്രവാസിയുടെ കഥ പറയുന്ന ചിത്രം ചെയ്യുമ്പോള്‍ വിജയിക്കാന്‍ ഈ ചേരുവ തന്നെ മതിയാകും.

.
കണ്ണീര്‍കഥയുടെ സഹതാപത്തിന് അപ്പുറം ഗള്‍ഫ് പ്രവാസിയിലെക്ക്അവന്‍റെ പ്രശ്നങ്ങളിലേക്ക് ഗൌരവപൂര്‍വ്വം ക്യാമറ തിരിക്കാന്‍ നമ്മുടെ സിനിമാലോകം എന്നെങ്കിലും താല്‍പര്യം  കാണിക്കുമോഅതല്ല താരനിശകളും ആഘോഷങ്ങളും നടത്തി പണവും സമ്മാനങ്ങളും സ്നേഹവും ആദരവും നേടാനുള്ള  ഇടം മാത്രമാണോ മലയാള സിനിമയുടെ കണ്ണിലെ ഗള്‍ഫ് മരുഭൂമിയും ഗള്‍ഫ് പ്രവാസിയും..

----------------------------------------------------------------------------- 
‘പത്തേമാരി’,  സിനിമയിലൂടെ  ഇന്നലെകളിലും ഇന്നുമുള്ള ഗള്‍ഫ് മലയാളിയുടെ ജീവിതം വളരെ സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ആ സിനിമയെയോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പരിശ്രമങ്ങളെയോ ചെറുതായി കാണുന്നില്ല.     




Monday, October 26, 2015

അടക്കിപ്പിടിച്ച തേങ്ങലുകള്‍



ആ പാതിരാത്രിയിലും എയര്‍പോര്‍ട്ടിനു പുറത്തു പകല് പോലെ വെളിച്ചമുണ്ടായിരുന്നു. തിരക്കും.

ഉള്ളിലെ, യാത്രയയക്കാന്‍  വരുന്നവര്‍ക്കുള്ള ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും....അയാളുടെ നരച്ച താടിരോമങ്ങള്‍ മുഖത്ത് ഇക്കിളിയിട്ടപ്പോള്‍ കയ്യിലിരുന്ന കുഞ്ഞ് കുടുകുടെ ചിരിച്ചു. അരികിലെ സീറ്റില്‍ ഇരുന്ന പര്‍ദ്ദയിട്ട സ്ത്രീയോട് കുറുമ്പുകാട്ടി ഒരു മൂന്നു വയസ്സുകാരന്‍..... അവര്‍ അവനെ ഒരു നേന്ത്രപ്പഴം കഴിപ്പിക്കാന്‍ വളരെയധികം ശ്രമിച്ചും നിരാശപ്പെട്ടും.......

അകത്ത് ബോര്‍ഡിംഗ് പാസിനുള്ള നീണ്ട ക്യൂ കാണാമായിരുന്നു. ലഗേജ് തള്ളി പോകുന്നവരിലും   വരിനില്‍ക്കുന്നവരിലും   ധാരാളം കുടുംബങ്ങള്‍.....

കുട്ടിയോട് തോറ്റ് അവര്‍ പഴം കയ്യിലെ സഞ്ചിയിലേക്ക് വെച്ചപ്പോള്‍ അവന്‍ അവരുടെ മടിയിലിരുന്ന്  എന്തൊക്കെയോ കഥകള്‍  പറയാന്‍ തുടങ്ങി. കൊഞ്ചലുകള്‍ക്ക് തലയാട്ടിയും മറുപടി പറഞ്ഞും  ഇടക്കിടെ ഉമ്മകൊടുത്തും പറന്നു കളയാന്‍ ശ്രമിക്കുന്ന ഒരു കിളിയെ എന്നപോലെ അവര്‍ അവനെ പൊതിഞ്ഞു പിടിച്ചിരുന്നു.

കളി മതിയാക്കി ചെറിയ കുഞ്ഞ് അയാളുടെ തോളില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അവളെ ഉണര്‍ത്താതെ ഇപ്പുറത്ത് അവന്‍റെ കുസൃതി വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്ത് അയാളും താല്‍പര്യത്തോടെ കേട്ടിരുന്നു.

“വല്ലാണ്ട് നേരം വൈക്യല്ലോ........ഇനി എപ്പളാ പോയി കിടന്നൊറങ്ങ്വാ..”  കൂടെയുള്ള ചെറുപ്പക്കാരന്‍ ബോര്‍ഡിംഗ് പാസ്സിനുള്ള ക്യൂവിലേക്ക് നോക്കി  അക്ഷമനായി.

“സാരല്ല അഫ്സലേ....... ഇനി കൊറച്ച് നേരം കൂടിയല്ലേ ഇവരെ ഇങ്ങനെ .......”  ആ ഉമ്മ പതിയേ പറഞ്ഞു. ആ  ദമ്പതികളുടെ  മുഖത്ത് പെയ്യാന്‍ പോകുന്ന മഴക്കാറുപോലെ സങ്കടം മൂടിക്കെട്ടി നിന്നു. വാക്കിലും സ്പര്‍ശത്തിലും ആ കുഞ്ഞുങ്ങളെ അവര്‍ വാത്സല്യം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു.

“ഉമ്മിക്കും  ഉപ്പാപ്പക്കും നങള്‍ടെ കൂടെ ദുബയില്‍ക്ക് വന്നൂടെ.......നാന്‍ അവ്ടന്ന് ഡ്രസ്സും മുട്ടായീം ഒക്കെ വാങ്ങി തരാലോ........അവ്ടെ നമ്മക്ക് ദീസോം ആന കളിക്കാലോ........ഷോപ്പില് പോയി സാധന വാങ്ങാലോ.... ”

കുഞ്ഞു വര്‍ത്താനങ്ങള്‍ക്ക് അവര്‍ മറുപടിയില്ലാതെ ചിരിച്ചു. നിറഞ്ഞു വന്ന കണ്ണുകള്‍ പരസ്പരം കാണിക്കാതിരിക്കാന്‍ രണ്ടാളും ശ്രമിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം കഴിഞ്ഞ് ഉള്ളിലെ തിരക്കില്‍  നിന്ന് ഒരു ചെറുപ്പക്കാരനും യുവതിയും കയ്യില്‍ ബോര്‍ഡിംഗ് പാസ്സുമായി സങ്കടമുഖത്തോടെ,  സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അതിരിന് അപ്പുറത്ത് വന്നു നിന്നു.

മോനെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോഴും ഉറങ്ങുന്ന കുഞ്ഞിനെ മാറി മാറി ചുംബിച്ചു കൈമാറുമ്പോഴും  ആ വയോധികര്‍    ശരിക്കും കരയുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാനാവാതെ........ തിരക്കില്‍ ദൂരെ കുട്ടികള്‍ കണ്ണില്‍ നിന്ന് മറയുവോളം  അവര്‍ അവിടെ തന്നെ നിന്നു. പിന്നെ കൂടെയുള്ള ചെറുപ്പക്കാരനോടൊപ്പം   നിശബ്ദരായി  പുറത്തേക്ക് പോയി.

വീട്ടിലേക്കുള്ള യാത്രയില്‍ പുറത്തേക്ക്  നോക്കി പരസ്പരം ഒന്നും പറയാനില്ലാതെ അവര്‍ ഇരിക്കും. ഒച്ചയനക്കമില്ലാത്ത  ഒരു വീട് ഇരുട്ടില്‍ അവരെ കാത്തിരിക്കുന്നുണ്ടാകും......

അലക്ഷ്യമായി കിടക്കുന്ന കളിപ്പാട്ടങ്ങളും ....കുഞ്ഞുടുപ്പുകളും  അവരെ നോവിച്ചു കൊണ്ടിരിക്കും. ......ഇരുട്ടില്‍ ഒളിച്ചിരുന്ന് ഒച്ചയിട്ട് ഇപ്പോള്‍ പേടിപ്പിക്കുമെന്നും,  കള്ളച്ചിരിയോടെ ഓടി വരുമെന്നും അവര്‍ വെറുതെ കൊതിക്കും..........പീടികയിലേക്ക് പോകുമ്പോള്‍ വിരലില്‍ തൂങ്ങി നടക്കാനും നൂറായിരം സംശയം ചോദിക്കാനും............... വീട്ടിലേക്ക് വരുമ്പോള്‍ പല്ലില്ലാച്ചിരിയോടെ സ്വീകരിക്കാനും........ഉറങ്ങിപ്പോയ വീട്ടില്‍ ഇനി ആരുമില്ലെന്ന് മനസ്സ് അവരെ കരയിക്കും.........


ചുരത്തി മതിയാവാത്ത വാത്സല്യത്തിന്‍റെ കടല്‍ ഉള്ളില്‍ നോവായി കനത്ത്  ഈ   രാത്രി അവര്‍ ഉറക്കമില്ലാതെ കിടക്കും... അപ്പോള്‍ ആകാശത്തിലൂടെ ഒരു വിമാനം ഒരുപാട് സങ്കടം നിറഞ്ഞ മനസ്സുകളും പേറി മരുഭൂമിയിലേക്ക് പറക്കുന്നുണ്ടാകും.... അതില്‍ രണ്ടു കുഞ്ഞു കണ്ണുകള്‍ താഴെ ഇരുട്ടില്‍ എവിടെയോ ഒരു വീടും അവിടെ രണ്ടു വൃദ്ധമനുഷ്യരെയും തിരയുന്നുണ്ടാകും.

Tuesday, October 6, 2015

കുഞ്ഞയിശുമ്മയുടെ പശു



കുഞ്ഞയിശുമ്മയുടെ ലോകത്ത് ആ പശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുല്ലരിഞ്ഞും വെള്ളം കൊടുത്തും കുളിപ്പിച്ചും കറന്നും വര്‍ത്തമാനം പറഞ്ഞും പരിഭവപ്പെട്ടും.... പാത്തൂ ..എന്ന്  വാത്സല്യത്തോടെ നീട്ടി വിളിച്ചും...

കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ സ്വപ്നങ്ങളായി വന്ന് പേടിപ്പിച്ച് കുഞ്ഞയിശുമ്മയുടെ ഉറക്കം തന്നെ ഇല്ലാതാക്കിക്കളയുന്നു.

പാത്രിരാത്രിയില്‍ ആരൊക്കെയോ വീട് വളഞ്ഞ് ക്രോധത്തോടെ ബഹളം വെക്കുന്നതായും..... വാതില്‍  ചവിട്ടിപ്പൊളിക്കുന്നതായും...........ഓലപ്പുരക്ക് മേല്‍  തീ ആളിപ്പടരുന്നതായും.......

അന്നേരം അലറിക്കരഞ്ഞ് പുറത്തേക്ക് പായുമ്പോള്‍ കാണുന്ന കാഴ്ചയില്‍, ആലയില്‍ നിന്ന് പശുവിനെ ബലമായി  അഴിച്ചിറക്കി  വലിച്ചു കൊണ്ടുപോവുന്ന പരിചയമുള്ള മുഖങ്ങളും... ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാതെ  വീട്ടിലേക്ക് തിരിഞ്ഞു നോക്കി അമറിക്കരയുന്ന  പാത്തുവും......

ഉള്ളില്‍ നിന്ന് കുതിച്ചെത്തിയ ‘പാത്തൂ...’ എന്ന നിലവിളി നടുക്കത്തോടെ തൊണ്ടയില്‍ അമര്‍ന്നു പോകുന്നു.  

പശുവിനെ മതംമാറ്റി  എന്ന് പറഞ്ഞാണല്ലോ അവരിങ്ങനെ....


കെടുത്താന്‍ ആളില്ലാത്ത തീ സ്വപ്നത്തിലും കുഞ്ഞയിശുമ്മയെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.

Wednesday, September 30, 2015

‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍’



.....ഭൂമി പിളര്‍ന്ന് ഇല്ലാതാവാന്‍ ആശിച്ച സീതയെപ്പോലെ നിരാലംബയാണ് താന്‍ എന്ന്‍ അവള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ ഗതികെട്ട നടപ്പിനു പിന്നില്‍ യൂനിഫോമിന്‍റെ ഓഫ് വൈറ്റ് നിറത്തിലുള്ള ചുരീദാര്‍ ടോപ്പില്‍ പടര്‍ന്ന നിണചിത്രത്തിലേക്ക് അടക്കിപ്പിടിച്ച ചില ആണ്‍ചിരികള്‍ വീഴുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടികളെല്ലാം തലകുമ്പിട്ടിരിക്കുകയാണെന്ന് അവള്‍ അകമേ അറിഞ്ഞു....”
(ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍-ബീന)

ചന്ദ്രിക ഓണപ്പതിപ്പില്‍ ബീന എഴുതിയ ‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍’ എന്ന കഥ നമ്മുടെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നൂറു ലേഖനങ്ങളെക്കാളും ചര്‍ച്ചകളെക്കാളും നമ്മെ പിടിച്ചുകുലുക്കുന്നുണ്ട്. കലയും സാഹിത്യവും രസിപ്പിക്കുന്നതിന് അപ്പുറം നമ്മെ അസ്വസ്ഥമാക്കുക കൂടി ചെയ്യുമ്പോഴാണല്ലോ  അതിന്‍റെ ദൌത്യം പൂര്‍ത്തിയാക്കുന്നത്.

പതിമൂന്നുകാരിയായ അഥീന എന്ന എട്ടാംക്ലാസ്സുകാരി പെയ്യാനൊരുങ്ങി നില്‍ക്കുന്ന ഒരു തുലാമാസ വൈകുന്നേരം തന്‍റെ ക്ലാസ്മുറിയില്‍ വെച്ച് അനുഭവിക്കേണ്ടി വന്ന വേദനയുടെയും അപമാനത്തിന്റെയും   ആഖ്യാനമാണ് ഈ കഥ.

“.അവസാനത്തെ പിരീഡായിരുന്നു അത്. അകലെ നിന്ന് ഇടിമുഴക്കത്തിന്‍റെ പെരുമ്പറക്കും കാറ്റിന്‍റെ ശീല്‍ക്കാരത്തിനുമൊപ്പം തുലാമഴ പുറപ്പെടാനൊരുങ്ങി നിന്നു. 8 സി ക്ലാസ്സിലെ വലത്തേ നിരയില്‍, രണ്ടാമത്തെ വരിയില്‍, ഇടത്തേയറ്റത്ത് തുടകള്‍ ചേര്‍ത്ത് വെച്ച് അടിവയറ്റിലെ ചുവന്ന ചാലില്‍ നനഞ്ഞിരുന്ന്‍ അഥീന വിമ്മിട്ടപ്പെട്ടു...”
കഥയുടെ ഈ തുടക്കത്തില്‍ നിന്നു തന്നെ അഥീനയുടെ മനസ്സിന്‍റെ അസ്വസ്ഥത നമുക്ക് വായിച്ചെടുക്കാം.

നഗരത്തിലെ മുന്തിയ സ്കൂള്‍ ആണെങ്കിലും വൃത്തിഹീനമായ ടോയ്ലെറ്റുകള്‍ ആയതിനാല്‍ അഥീനയടക്കമുള്ള പെണ്‍കുട്ടികള്‍ മൂത്രശങ്ക  ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണെങ്കിലും (ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അവര്‍ക്ക് പരീക്ഷക്ക് മാര്‍ക്ക് കിട്ടാനുള്ള ഉത്തരം മാത്രമാകുന്നു) ആ മഴക്കാല വൈകുന്നേരം അപ്രതീക്ഷിതമായുണ്ടായ ആര്‍ത്തവത്തിന്‍റെ അസ്വസ്ഥതക്കൊപ്പം ബ്ലാഡറില്‍ യൂറിന്‍ നിറഞ്ഞുവിങ്ങുന്നതും അവള്‍ അറിഞ്ഞു.

ജില്ലാ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന അച്ഛനും അമ്മയും വീടിനടുത്ത് സര്‍ക്കാര്‍ സ്കൂള്‍ ഉണ്ടായിട്ടും നഗരത്തിലെ പ്രശസ്തമായ സ്കൂളില്‍ അവളെ ചേര്‍ത്തത് നടപ്പുശീലം അനുസരിച്ചാണ്. വീട്ടുജോലിയും ബാങ്ക് ജോലിയും കൊണ്ട് ഒന്നിനും നേരം തികയാത്ത അവളുടെ അമ്മ പൂര്‍ണ്ണിമക്ക് മകളുടെ കൌമാരകാലം ഓര്‍ക്കാനോ പുതിയ ശരീരമാറ്റങ്ങള്‍ മകളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അറിയാനോ സമയം ഉണ്ടായിരുന്നില്ല.

ഏഴാം ക്ലാസ്സില്‍ അഥീന ഋതുമതി ആയപ്പോള്‍  ‘പേടിക്കാനൊന്നുമില്ലാട്ടോ മോളേ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാ’  എന്ന് പറഞ്ഞ് പാഡ് ധരിക്കേണ്ട വിധം പറഞ്ഞുകൊടുത്ത് രണ്ടെണ്ണം അവളുടെ സ്കൂള്‍ ബാഗില്‍ പൊതിഞ്ഞുവെച്ചതല്ലാതെ എന്ത് പറയണമെന്ന് ആ അമ്മയ്ക്കും അറിവില്ലായിരുന്നു. വീട്ടുകാര്യങ്ങളൊന്നും തന്‍റെ ഉത്തരവാദിത്തം അല്ല എന്ന് ചിന്തിക്കുന്ന, ക്ലാസും ട്യൂഷനുമായി തിരക്കിട്ടോടുന്ന മകളോട് ‘ഇപ്പൊ കഷ്ടപ്പെട്ടാ മക്കള്‍ക്ക് അതിന്‍റെ ഗുണം വലുതാവ്മ്പൊ കിട്ടും’ എന്ന് സദുപദേശം ചൊരിയുന്ന അച്ഛന്‍ സദാശിവന് ഇതിലൊന്നും ഒരു റോളും ഇല്ലായിരുന്നു. പരീക്ഷകള്‍ക്ക് കുട്ടികളെ ഒരുക്കാനുള്ള തിരക്കില്‍ അധ്യാപകര്‍ക്കും മറ്റൊന്നിനും നേരമുണ്ടായിരുന്നില്ല.

ജസീന്ത ടീച്ചര്‍ ബയോളജി ക്ലാസ്സില്‍   ‘REACHING THE AGE OF ADOLESCENCE’ എന്ന പാഠം പഠിപ്പിച്ചു കൊണ്ടിരുന്ന ആ അവസാന പിരീയഡില്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാനാവാതെ, പതറിവിറക്കുന്ന മനസ്സോടെ ക്ലാസ് വിടാന്‍ കാത്ത് തുടകള്‍ ചേര്‍ത്തുപിടിച്ച് അഥീന ഇരുന്നു.

Reproductive phase of Life of Humans എന്ന പാഠഭാഗത്തിലൂടെ നീങ്ങുന്ന ടീച്ചറുടെ കണ്ണുകള്‍  ‘വേദനിക്കുന്ന അടിവയറ്റിലും പാഡിന്‍റെ പിഞ്ഞിക്കീറിയ പുറം കവചത്തിനകത്തെ രൂപപരിണാമം വന്നിരിക്കാവുന്ന പഞ്ഞിക്കെട്ടിലും മാത്രം മനസ്സ് നട്ടിരിക്കുന്ന’   അഥീനയില്‍ പതിഞ്ഞതും ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്ന അവളോട്‌ എഴുനേറ്റ് നില്‍ക്കാന്‍ ആജ്ഞാപിച്ചു.

കൂട്ടിപ്പിടിച്ച തുടകളോടെ വിറച്ചുകൊണ്ട് അവള്‍ എഴുനേറ്റു നിന്നു. ‘തന്‍റെ നില്പ് ആണ്‍നിരയിലെ നോട്ടങ്ങളിലെക്ക് വീഴുമെന്ന് അവള്‍ ഭയന്നു. അന്നേരം അടിവയറ്റിലെ രക്തനദിക്കൊപ്പം തെളിനീരൊഴുകുന്ന കൈവഴികളായി അവളുടെ ഇരുകവിളുകളും’

ക്ലാസ്സിലിരുന്നു സ്വപ്നം കാണുകയാണോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വിങ്ങിനിന്ന അഥീനയെ ‘കം ആന്‍ഡ് സ്റ്റാന്റ് ഹിയര്‍’ എന്ന് ക്ലാസ് മുറിയുടെ മുന്നിലേക്ക് അവളെ നിര്‍ബന്ധമായി നീക്കി നിര്‍ത്തുകയാണ് ടീച്ചര്‍.

“.....ഭൂമി പിളര്‍ന്ന് ഇല്ലാതാവാന്‍ ആശിച്ച സീതയെപ്പോലെ നിരാലംബയാണ് താന്‍ എന്ന്‍ അവള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ ഗതികെട്ട നടപ്പിനു പിന്നില്‍ യൂനിഫോമിന്‍റെ ഓഫ് വൈറ്റ് നിറത്തിലുള്ള ചുരീദാര്‍ ടോപ്പില്‍ പടര്‍ന്ന നിണചിത്രത്തിലേക്ക് അടക്കിപ്പിടിച്ച ചില ആണ്‍ചിരികള്‍ വീഴുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടികളെല്ലാം തലകുമ്പിട്ടിരിക്കുകയാണെന്ന് അവള്‍ അകമേ അറിഞ്ഞു. ക്ലാസിന് അഭിമുഖമായി നില്‍ക്കേണ്ടി വന്നപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ട് തലകുനിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അവളുടെ കടുംപച്ച പാന്റിനടിയിലൂടെ ആര്‍ത്തവരക്തം കലര്‍ന്ന മൂത്രം ഒഴുകിയിറങ്ങി പാദങ്ങള്‍ക്കിടയില്‍ തളം കെട്ടിനിന്നു. നിഷ്കളങ്കയായ ആ കൌമാരക്കുരുന്നിന്‍റെ രക്ഷക്കെന്നോണം അപ്പോള്‍ ലോങ്ങ്ബെല്‍ മുഴങ്ങുകയും കൂട്ടുകാരികള്‍ അവളെ പൊതിഞ്ഞ് രക്ഷാകവചം തീര്‍ത്ത് ബസ്സിലെത്തിക്കുകയും ചെയ്തു

കൂട്ടുകാര്‍ സാന്ത്വനിപ്പിച്ചുവെങ്കിലും ‘അപമാനം കൊണ്ട് വിങ്ങുന്ന ഹൃദയത്തോടെ നനഞ്ഞൊട്ടിയ പക്ഷിക്കുഞ്ഞിനെപ്പോലെ’  അവള്‍ .....

ഈ അപമാനത്തിന്‍റെ നീറ്റലില്‍ ആ രാത്രിയില്‍  അഥീനയെന്ന ആ പതിമൂന്നുകാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ്..

‘ഈ കടുംകൈക്ക് തന്‍റെ കൌമാരം എന്തെല്ലാം പഴി കേള്‍ക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെണ്‍കുട്ടി!’

കഥയിലെ ഈ അവസാനവരിയാണ് വല്ലാതെ നടുക്കമുണ്ടാക്കുന്നത്. ഒരു പതിമൂന്നു കാരിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന കഥകളും ഊഹങ്ങളും വാര്‍ത്തകളും നിഷ്ടൂരമായി അവളെ പിന്നെയും പിന്നെയും ലോകത്തിനു മുന്നിലേക്ക് വലിച്ചു നിര്‍ത്തി അപമാനിച്ചു കൊണ്ടെയിരിക്കുമല്ലോ എന്ന്,  പരിഹസിച്ചുകൊണ്ടേ ഇരിക്കുമെന്ന് വര്‍ത്തമാനലോകവും മാധ്യമങ്ങളും നിരന്തരമായി നമ്മെ ബോധ്യപ്പെടുത്തുന്നതാണല്ലോ.

ആര്‍ത്തവം എന്ന പദം നമുക്ക് മ്ലേച്ചവും ഗോപ്യവുമായ എന്തോ ഒന്നാണ്. അതുകൊണ്ടാണല്ലോ സാനിറ്ററി പാഡുകള്‍ ഷാമ്പൂവോ സോപ്പോ പോലെ കടകളില്‍ ചെന്ന്‍ പരസ്യമായി വാങ്ങാന്‍ മടിക്കുന്നത്. കടക്കാരന്‍ അപമാനകരവും അശ്ലീലവുമായ എന്തോ പോലെ പൊതിഞ്ഞു സ്വകാര്യമായി സഞ്ചിയില്‍ ഇട്ടു തരുന്നത്.

കാലം ഏറെ മുന്നോട്ടുപോയി എന്ന് നാം ആവേശപ്പെടുമ്പോഴും തുണിക്കടകളില്‍ ഇരിക്കാതെ ജോലിചെയ്യേണ്ടി വരുന്ന, മൂത്രപ്പുരകള്‍ ഇല്ലാത്ത പെണ്ണനുഭവങ്ങള്‍ നമുക്കിന്നും നാലുനാളത്തെ കൌതുകവാര്‍ത്ത മാത്രമാണ്. മക്കളുടെ വിദ്യാഭ്യാസത്തിനു  വേണ്ടി എന്തും ചെയ്യുന്ന രക്ഷിതാക്കള്‍ ഉള്ള ഈ കാലത്തും അവരുടെ കുഞ്ഞുകുഞ്ഞു വേദനകളും അസ്വസ്ഥതകളും നാം അറിയുന്നുണ്ടോ എന്ന് നമ്മോടു തന്നെ ചോദിക്കാന്‍ ഈ കഥ ഉപകരിക്കും.

അസ്വസ്ഥദാമ്പത്യവും അമിത ലൈംഗികതയും എഴുതി  മടുപ്പിച്ചു കളയുന്ന  പെണ്ണെഴുത്തുകാര്‍ ഏറെയുള്ള മലയാളത്തില്‍ ഇങ്ങനെ ചില കഥകള്‍ വായിക്കാന്‍ കഴിയുന്നത് ആശ്വാസമാണ്. എം മുകുന്ദന്‍ സൂചിപ്പിച്ച പോലെ ആയിരം ചര്‍ച്ചകളെക്കാള്‍ ഫലപ്രദമാണ് ഈ കഥ. ബീന എന്ന  എഴുത്തുകാരിയെ മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല  കഥാകാരിക്ക് ഭാവുകങ്ങള്‍.
---------------------------------------------------------------------

ചന്ദ്രിക ഓണപ്പതിപ്പില്‍ ഈ കഥയടക്കം എം മുകുന്ദന്‍ തെരഞ്ഞെടുത്ത ഏഴു  മികച്ച കഥകളുണ്ട്. ശിവദാസന്‍ എ കെ യുടെ ‘മൂങ്ങ’, അഷ്‌റഫ്‌ പേങ്ങാട്ടയില്‍ എഴുതിയ ‘ഓറഞ്ച്’ എന്നീ കഥകളും ശ്രദ്ധേയമാണ്. 

Tuesday, September 29, 2015

സിനിമയില്‍ കാണാതെ പോയ മൊയ്തീനും കാഞ്ചനമാലയും



‘എന്ന് നിന്‍റെ മൊയ്തീന്‍’…. ഒരു പുതുമുഖ സംവിധായകന്‍റെ കൈപ്പിഴകള്‍ ഇല്ലാതെ ഏറെ ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു R S വിമല്‍. തിരക്കഥയും സംഭാഷണവും അഭിനയവും സംഗീതവും പാട്ടും കലാ സംവിധാനവും ക്യാമറയും....പഴയ കാലം ഒരുക്കിയത്തിലെ സൂക്ഷ്മതയും...ദുരന്ത പര്യവസായിയായ ഒരു പ്രണയകഥ തീവ്രമായി മനസ്സില്‍ തറപ്പിച്ചു കൊണ്ട് ഈ ചെറുപ്പക്കാരന്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുന്നുവെന്നതിന്‍റെ തെളിവാണല്ലോ പാതിരാത്രിയിലും കുടുംബപ്രേക്ഷകര്‍ തിയേറ്ററിനു മുന്നില്‍ തിരക്ക് കൂട്ടുന്നത്. തീര്‍ച്ചയായും ഇത് സംവിധായകന്‍റെ അഞ്ചാറു വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ വിജയമാണ്.

പക്ഷെ സിനിമ കണ്ടിറങ്ങുമ്പോള്‍  ഉള്ളില്‍ ഒരു ദുരന്ത പ്രണയ സിനിമ നല്‍കിയ  എല്ലാ വിങ്ങലുകളും ഉണ്ടായിരുന്നുവെങ്കിലും,  പ്രണയത്തിനും ദുരന്തത്തിനുമപ്പുറം കാഞ്ചനേടത്തിയില്‍ നിന്നും ഞാന്‍ കേട്ട മൊയ്തീന്‍ എന്ന അസാധാരണ വ്യക്തിത്വവും ഞാനറിഞ്ഞ കാഞ്ചനമാലയും എങ്ങും അടയാളപ്പെടുത്തിയില്ലല്ലോ എന്ന  നിരാശ ബാക്കിയാവുന്നു.

ഇന്നും ആ പ്രണയത്തിന്‍റെ ഓര്‍മ്മയില്‍ ജീവിക്കുന്ന യഥാര്‍ത്ഥ കാഞ്ചനമാലയും ഇരുവഴിഞ്ഞിപ്പുഴ കൂട്ടിക്കൊണ്ടുപോയ മൊയ്തീനും വെറും രണ്ടു വ്യക്തികള്‍ മാത്രം ആയിരുന്നില്ലല്ലോ.


മൊയ്തീന്‍ എന്ന മനുഷ്യസ്നേഹിയെയാണ് നാട്ടുകാര്‍ മാനുക്ക എന്ന് വിളിച്ചു ആദരിച്ചത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം നില്‍ക്കുകയും അവരെ ചൂഷണം ചെയ്യുന്നവരെ തന്റേടത്തോടെ എതിര്‍ക്കുകയും ചെയ്ത വ്യക്തിത്വം.  വിപുലമായ സൌഹൃദങ്ങളും നേരിനോപ്പം നില്‍ക്കാനുള്ള ചങ്കൂറ്റവും അസാമാന്യ ധീരതയും ...ഇതൊക്കെ ആയിരുന്നു മൊയ്തീന്‍.

മൊയ്തീന്‍റെ രാഷ്ട്രീയവും കലാപ്രവര്‍ത്തനവും സ്പോര്‍ട്സും ഒക്കെ കാഞ്ചനയുടെ വീട്ടുകാരെ പ്രകൊപിപ്പിക്കാനുള്ള ഷോ മാത്രമായി സിനിമ കേവലപ്പെടുത്തുമ്പോള്‍ മൊയ്തീന്‍റെ വ്യക്തിത്വം തന്നെ കോമാളിത്തപ്പെട്ടുപോകുന്നു.

കാഞ്ചനമാലയുമായുള്ള പ്രണയം തന്‍റെ ചിന്തകള്‍ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മൊയ്തീന് കരുത്താവുകയായിരുന്നു. പുതിയ പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും  അവരുടെ ഉപദേശ നിര്‍ദേശങ്ങളും ഉണ്ടായിരുന്നു. തങ്ങളുടേതായ ലിപി രൂപപ്പെടുത്തി എഴുതിയ കത്തുകളില്‍ പ്രണയം മാത്രമായിരുന്നില്ല. ആ കത്തുപുസ്തകങ്ങളില്‍ നാടിനും സമൂഹത്തിനും വേണ്ടിയുള്ള പദ്ധതികളും ചിന്തകളും ഉണ്ടായിരുന്നു.

മൊയ്തീന്‍റെയും കാഞ്ചനയുടെയും പേര് ചേര്‍ത്ത് സ്ഥാപിച്ച ‘മോചന’ വിമന്‍സ് ക്ലബ്ബിലൂടെ മൊയ്തീന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പിന്‍ ബലമായി കാഞ്ചനയുണ്ട്.

എന്തുകൊണ്ടോ സിനിമ പ്രണയത്തിനു മാത്രം ഊന്നല്‍ നല്‍കിയപ്പോള്‍ ഇവരുടെ ഈ ഉയര്‍ന്ന വ്യക്തിത്വം അടയാളപ്പെടുത്തിയതേയില്ല. പ്രണയവും വിരഹവും ദുരന്തവും അനുഭവിച്ച എത്രയോ മനുഷ്യര്‍ ഇവിടെ കടന്നു പോയിട്ടുണ്ട്. പക്ഷെ പ്രണയത്തിന്‍റെ തീവ്രമായ കരുത്തില്‍ തന്‍റെ പ്രിയതമന്‍ തുടങ്ങിവെച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോവുകയും ശിഷ്ടജീവിതം ദുരിത ജന്മങ്ങല്‍ക്കായി മാറ്റി വെക്കുകയും ചെയ്ത കാഞ്ചനമാലയും അവരുടെ പ്രിയപ്പെട്ടവനും വരാനുള്ള തലമുറ ഓര്‍ക്കേണ്ടത് വെറുമൊരു ദുരന്ത പ്രണയത്തിലെ നായികാനായകന്മാരായി മാത്രമല്ല.

പൊതു സമൂഹത്തെ ഏറെ സ്വാധീനിക്കുന്നതും   ഏറെപ്പെരില്‍ എത്തുന്നതുമാണ്  സിനിമ എന്ന കലാരൂപം. എന്‍ എന്‍ പിള്ള എന്ന നാടകപ്രതിഭയെ ഭൂരിപക്ഷ മലയാളികലും ഇന്നും ഓര്‍ക്കുന്നത് അഞ്ഞൂറാന്‍ എന്ന ഒറ്റ സിനിമാകഥാപാത്രത്തിലൂടെയാണ് എന്നത് ഉദാഹരണം.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘മൊയ്തീന്‍ കാഞ്ചനമാല’ ലേഖനവും പിന്നീട് അതിന്‍റെ പുസ്തകരൂപവും ഇറങ്ങിയിട്ടും വളരെ കുറഞ്ഞൊരു ശതമാനമേ ഇവരെ കുറിച്ച് അറിഞ്ഞിട്ടുള്ളൂ. ഈ സിനിമ ഇറങ്ങിയതോടെയാണ് പുസ്തകം പെട്ടെന്ന് വിറ്റഴിയുന്നതും പുതിയ പതിപ്പ് ഇറങ്ങുന്നതും എന്നത് കൌതുകകരമാണ്. അതാണ്‌ സിനിമയുടെ സ്വാധീനം.

അതുകൊണ്ട് തന്നെ ഈ സിനിമ അടയാളപ്പെടുത്തേണ്ടത് മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവമായ രണ്ടുപേരുടെ പ്രണയത്തിന്‍റെ സ്മാരകമായിട്ടായിരുന്നു. പ്രത്യേകിച്ചും കാഞ്ചനേടത്തി ഒരു മകനെ പോലെ സ്നേഹിച്ച(തിരിച്ചും) വിമല്‍ വര്‍ഷങ്ങളോളം അവരോടൊപ്പം നിന്ന് ചെയ്ത സിനിമയില്‍ കേവലപ്രണയികള്‍ക്ക് അപ്പുറമുള്ള അവരുടെ വ്യക്തിത്വം കൃത്യമായി കാട്ടേണ്ടതുണ്ടായിരുന്നു. ഇത്തരം അപ്പൂര്‍വ്വ ജന്മങ്ങള്‍ സാധാരണമല്ലാത്തത് കൊണ്ട് തന്നെ.  അവര്‍ മുക്കത്തിന്‍റെ മാത്രം ഓര്‍മ്മയില്‍ ഒതുങ്ങുകയും ഒടുങ്ങുകയും ചെയ്യേണ്ട വ്യക്തിത്വങ്ങള്‍ അല്ല.

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ തകര്‍ന്നു പോയ കാഞ്ചനേടത്തിയെയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അന്നവരെ അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ചെയ്ത രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയത് സിനിമക്ക് തിളക്കം കൂട്ടിയിട്ടേ ഉള്ളൂ. (അമ്മാവന്‍റെ മകന്‍റെ ഇല്ലാത്ത പ്രണയം പിന്നെയും ബാക്കി നില്‍ക്കുന്നുവെങ്കിലും)

സിനിമ കണ്ടശേഷം ഇന്നലെ കാഞ്ചനേടത്തിയെ വിളിച്ചിരുന്നു. സിനിമയെ കുറിച്ച് ഒന്നും ചോദിക്കരുത് എന്ന  നിബന്ധനയോടെ ഏറെ  നേരം സംസാരിച്ചു. ഒരു കാര്യത്തില്‍  അവര്‍ സന്തോഷവതിയാണ്  സിനിമ ഇറങ്ങിയ ശേഷം ഏറെപ്പേര്‍ അവരെ കാണാന്‍ മുക്കത്തെ ബി പി മൊയ്തീന്‍ സേവാമന്ദിര്‍ എന്ന ഇടുങ്ങിയ മുറിയിലേക്ക് എത്തുന്നു. പ്രത്യേകിച്ചും ബൈക്കിലോക്കെ ദൂരെ നിന്ന് ചെറുപ്പക്കാര്‍. ഇരുട്ട് കെട്ടി നില്‍ക്കുന്ന ലൈബ്രറിയിലുമൊക്കെ  അവര്‍ക്ക് സഹായമായി കൂടെ നിന്നും.....

അവരുടെ ഏറ്റവും വലിയ സ്വപ്നമായ ബി പി മൊയ്തീന്‍ സേവാമന്ദിറിന്‍റെ പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കാന്‍  ഈ ഒരു സിനിമാ തരംഗം കാരണമായാല്‍ അത് അവരോടും ആ അനശ്വരപ്രണയത്തോടും ചെയ്യുന്ന നീതിയായിരിക്കും.


തീവ്രവും നിഷ്കളങ്കവുമായ പ്രണയം കൊണ്ട് സ്ഫുടം ചെയ്ത് വിശുദ്ധമായ മനസ്സുമായി കാഞ്ചനേടത്തി ഇവിടെയുണ്ട്. പരിഭവങ്ങളും പരാതികളും ഇല്ലാതെ....സ്നേഹം ചൊരിയുന്ന വാക്കുകളും വിനീതമായ ഇടപെടലുകളുമായി…….  ദുരിതങ്ങളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി തന്‍റെ പ്രിയപ്പെട്ടവന്‍റെ  വഴിയില്‍ ..... ഓര്‍മ്മയില്‍.... ഇപ്പോഴും അനുഭവിക്കുന്ന സാമീപ്യത്തില്‍…………………മൊയ്തീന്‍റെ സ്വന്തം   കാഞ്ചന.