Wednesday, September 19, 2012

ഉമ്മ കാത്തിരിക്കുന്നുണ്ട് .....





നീണ്ട മണിയൊച്ച കുഴഞ്ഞു മറിഞ്ഞു പോയ ഓര്‍മ്മകളിലുണ്ടാക്കിയ ഉണര്‍വ്വിലായിരിക്കും  ഉമ്മയോട് ഉപ്പ പറയുമായിരുന്നത്രേ.


“നിനക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......”

ലാന്‍ഡ്‌ ഫോണ്‍ തകരാറില്ലാത്ത ദിവസങ്ങള്‍ അപൂര്‍വ്വമാണ്.നന്നാവുന്ന ദിവസങ്ങളില്‍ തന്നെ നിര്‍ത്താതെ അടിയുന്ന ഫോണിനടുത്തേക്ക് മുട്ട് വേദനയുമായി ഉമ്മ  നടന്നെത്തുമ്പോഴേക്കും ചിലപ്പോള്‍ കട്ടായിട്ടുണ്ടാകും.കിട്ടിയാല്‍ തന്നെ ഫോണിന്റെ  കരകര ശബ്ദത്തില്‍ പകുതിയും കേള്‍ക്കാതെ........പലപ്പോഴും ആരായിരിക്കും വിളിച്ചതെന്ന് ഉത്കണ്ഠപ്പെട്ട്...... ...പാതിയില്‍ മുറിഞ്ഞു പോയ വാക്കുകളെന്തെന്ന് ചിന്തിച്ച്....

ഉപ്പ പോയപ്പോള്‍ അതുവരെ,ആശുപത്രി,മരുന്ന്,ശുശ്രൂഷ,തുടങ്ങിയ ഒരുപാട് ബഹളങ്ങള്‍ ഒറ്റയടിക്ക് നിലച്ചത് പോലെയായി ഉമ്മയുടെ ജീവിതം..ആ ശൂന്യതയിലേക്ക് വന്ന ഫോണിന്റെ മണിയൊച്ചകള്‍ പുറത്ത്‌ വരാതെ അമര്‍ന്നു പോയി.....

മൂന്നാല് ദിവസങ്ങള്‍ക്ക് മുമ്പ് അനുജന്‍ നാട്ടില്‍ പോയപ്പോള്‍ ഉമ്മാക്ക് സമ്മാനിച്ചതാണ് പുതിയ മൊബൈല്‍ ഫോണ്‍.. . അന്ന് വിളിച്ചപ്പോള്‍ ഒരു ആശ്വാസം പോലെ ഉമ്മ പറഞ്ഞിരുന്നു.
“ഇനി നിങ്ങളൊക്കെ വിളിക്കുമ്പോ ശരിക്ക് കിട്ട്വല്ലോ ....”

ഇന്നലെ ഉച്ചയ്ക്ക് ഫോണ്‍ നിര്‍ത്താതെ അടിയുന്നത് കേട്ട് എടുത്തപ്പോള്‍ അപ്പുറത്ത് ഉമ്മയാണ്.

“പുതിയ ഫോണ്ന്നാ......ആദ്യായിട്ട് വിളിക്കുന്നത്‌ നിന്നെ....”

ആഹ്ലാദത്തോടെയുള്ള ഉമ്മയുടെ വാക്കുകള്‍
.
കണ്ണെത്താ ദൂരെനിന്ന്  പൊള്ളുന്ന മരുഭൂമിയിലേക്ക്   കുളിര്‍കാറ്റുപോലെ ആ വാക്കുകള്‍.

“......ആദ്യായിട്ട് വിളിക്കുന്നത്‌ നിന്നെ....

ഞാനപ്പോള്‍ ഉമ്മയുടെ പുന്നാരമോന്‍ മാത്രമായി.കുഞ്ഞുന്നാളില്‍ എനിക്കായി എടുത്തു  വെച്ച മിട്ടായികള്‍ പോലെ,മാറ്റി വെച്ച പലഹാരങ്ങള്‍ പോലെ,ജീവിതത്തിലെ വല്ലാത്ത ഒരു സന്ധിയില്‍ കയ്യില്‍ ഒന്നുമില്ലെന്ന് അറിഞ്ഞ് ഉപ്പ അറിയാതെ ചുരുട്ടി വെച്ച് തന്ന നോട്ടുകള്‍ പോലെ..............എനിക്കായി കരുതി വെച്ച വിളിയും.
ഇപ്പോഴും  ഗള്‍ഫില്‍ നിന്ന്  കൊണ്ട് വരുന്ന മിട്ടായികളില്‍ നിന്ന് എന്റെ മക്കള്‍ക്ക്‌ പോലും കൊടുക്കാതെ എനിക്ക്  മാറ്റി വെക്കുന്ന ഉമ്മ, അനുജന്മാര്‍ ഉമ്മാക്ക്  കൊടുത്ത സോപ്പ്‌ കുവൈത്തിലെ പലചരക്കുകടക്കാരനായ എനിക്ക്   സമ്മാനിക്കുന്ന എന്റെ ഉമ്മ....

ഇറാഖ്‌ യുദ്ധകാലത്ത് ടെലിവിഷന്‍ പൊലിപ്പിച്ചു പറഞ്ഞ ഓരോ  വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും പൊള്ളുന്ന മനസ്സുമായി ഉമ്മ എന്നെ  വിളിച്ചിട്ടുണ്ട്..കൊയിലാണ്ടിയില്‍ ബസ്സപകടം നടന്ന ദിവസം കോഴിക്കോട്ടെ പാണ്ടികശാലയില്‍ നിന്ന് ഞാന്‍ എത്താന്‍ വൈകിയപ്പോള്‍ ഉണ്ടായ അതേ വേവലാതിയോടെ...പലപ്പോഴും ഇവിടെ മിസൈലുകള്‍ വീണ വിവരം ഞാന്‍ അറിഞ്ഞത് ഉമ്മ വിളിക്കുമ്പോഴാണ്..

ഉമ്മ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ് 

“ഇനി നിങ്ങള്‍ എപ്പോ വിളിച്ചാലും എനിക്ക് എടുക്കാലോ.......ഇനി ഫോണ്‍ വെടക്കായതോണ്ടാ വിളിക്കാത്തത്‌ന്ന് പറയൂലാലോ.....”

വിളിക്കാന്‍ ദിവസങ്ങള്‍ വൈകുമ്പോള്‍ കേടായ ഫോണിനെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ഇനി പറ്റില്ല......ഉമ്മ കാത്തിരിക്കുന്നുണ്ടാകും ഞങ്ങളുടെ വിളിക്ക് വേണ്ടി ..അത് കൊണ്ടായിരിക്കും പോകുന്നതിനു മുമ്പ് ഉപ്പ പറഞ്ഞിട്ടുണ്ടാവുക..

നിനക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......

Sunday, September 2, 2012

ലോക നാളികേര ദിനത്തില്‍ ചില തേങ്ങാകാര്യങ്ങള്‍



രാവിലെ റേഡിയോ പറഞ്ഞപ്പോഴാണ് അറിയുന്നത് ഇന്ന് ലോക നാളികേര ദിനം ആണെന്ന്.ഓരോന്നിനും ഓരോ ദിനം വെച്ച് കൊടുത്താല്‍ ഒരു വര്‍ഷത്തിനു മുന്നൂറ്ററുപത്തഞ്ച് ദിവസം മതിയാകില്ല എങ്കിലും.തേങ്ങക്ക് ഒരു ദിനം ഉണ്ടായതില്‍ മലയാളി എന്ന നിലയില്‍ ഈയുള്ളവനും സന്തോഷിക്കുന്നു.കേരം എന്ന വാക്കില്‍ നിന്നാണ് കേരളം ഉണ്ടായതെന്നും അവിടെയാണ് നാം മലയാളീസ്‌ ഒക്കെ ഉരുവായതെന്നും കൊണ്ട് തന്നെ ഇത്ര ഖുശി.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളിയുടെ ഏറ്റവും വലിയ പേടി സ്വപ്നമാണ് ഇന്ന് തേങ്ങ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആണെന്ന് കരുതരുത്‌...

കര്‍ഷകന്റെ കാര്യമല്ല.മണ്ഡരി വന്നത് മുതല്‍ പിന്നെ ഇത് വരെ തേങ്ങ കൊണ്ട് വലിയ ലാഭമൊന്നും കര്‍ഷകന് കിട്ടിയിട്ടില്ല.വളം ചെയ്യാനുള്ള പണം പോലും കിട്ടുന്നില്ല എന്നത് ഒരു പരമ സത്യം മാത്രം.

മുമ്പൊക്കെ പറമ്പിനു വില പറഞ്ഞിരുന്നത് തെങ്ങിന്റെ എണ്ണവും എത്ര നാളികേരം കിട്ടും എന്നൊക്കെ നോക്കി ആയിരുന്നെങ്കില്‍ ഇന്ന് റിയല്‍എസ്റ്റേറ്റ് ഏര്‍പ്പാടില്‍ ഏറ്റവും മാര്‍ക്കറ്റ്‌ കുറഞ്ഞ വസ്തു തെങ്ങിന്‍ തോപ്പാണ്.മെനക്കെടാന്‍ വയ്യ എന്നത് മാത്രമല്ല,മെനക്കെട്ടിട്ടും കാര്യമില്ല എന്നത് കൊണ്ട് കൂടിയാണ് ഈ മനോഭാവം.
ശരിക്കും ഇത് കൊണ്ടല്ല ഇന്ന് തേങ്ങ മലയാളിയുടെ പേടി സ്വപ്നമായി മാറിയിരിക്കുന്നത്.

പറിക്കാന്‍ ആളെ കിട്ടാതെ ഏതു നിമിഷവും ആരുടേയും തലയില്‍ വീഴാന്‍ പാകത്തിന് വിളഞ്ഞു നില്‍ക്കുകയാണ് തേങ്ങാക്കുലകള്‍ നാട് നീളെ.കുട്ടികളെ മുറ്റത്തയക്കാന്‍ രക്ഷിതാക്കള്‍ക്ക് പേടിയാണ്.ഒരു ചെറിയ കാറ്റ് പോലും വേണ്ട ഗുരുത്വാകര്‍ഷണ സിദ്ധാന്തം എന്താണെന്ന്  തേങ്ങ പഠിപ്പിച്ചു തരും.

സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടുന്നതിലും പാടാണ് തേങ്ങ പറിക്കുന്നവരുടെ ഡേറ്റ് കിട്ടാന്‍.. എല്ലാ നാട്ടിലെയും അവസ്ഥ ഇത് തന്നെ.പഴയ ആള്‍ക്കാരല്ലാതെ പുതുതായി ആരും ഈ ഫീല്‍ഡിലേക്ക് വരുന്നില്ല.പഴയവര്‍ തന്നെ മറ്റു ജോലികള്‍ക്ക് പോകുകയാണ്.
ഇതിനൊരു പരിഹാരമായി സര്‍ക്കാര്‍ വലിയൊരു തുക സമ്മാനമായി പ്രഖ്യാപിച്ചു കുറ്റമറ്റ തെങ്ങ് കയറ്റ യന്ത്രം കണ്ടു പിടിക്കാന്‍.ഒരു രക്ഷയും ഉണ്ടായില്ല.ശങ്കരന്‍ പിന്നെയും തെങ്ങിന്റെ ചുവട്ടില്‍ തന്നെ!!!!!!!
കേരം തിങ്ങും കേരളനാട്ടിന് എന്താണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം.ഉള്ള തെങ്ങ് ഒക്കെ വെട്ടിക്കളയാന്‍ മലയാളിയുടെ മനസ്സ്‌ അനുവദിക്കില്ല.കിട്ടുന്ന തേങ്ങയുടെ ഇരട്ടി കൂലികൊടുത്ത് അപകട ഭീഷണി ഒഴിവാക്കാം എന്ന് വിചാരിച്ചാലും ആളെ കിട്ടണ്ടേ.

ലോക നാളികേര ദിനത്തില്‍ എനിക്ക് പറയാനുള്ളത്.

.നമ്മുടെ നാട്ടിലെ യുവാക്കളൊക്കെ സിക്സ് പാക്ക് ഉണ്ടാക്കാനും സല്‍മാന്‍ഖാന്‍ ആവാനുമൊക്കെ വലിയ  ഒരു തുക മാസാമാസം  കൊടുത്ത് ജിമ്മില്‍ പോയി അധ്വാനിക്കുകയാണല്ലോ.ചെറുപ്പം വിട്ടവരൊക്കെ ഷുഗര്‍,കൊളസ്ട്രോള്‍,പ്രഷര്‍ തുടങ്ങിയ ഭീകര്‍ന്മാരില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തം,യോഗ തുടങ്ങിയ ഏര്‍പ്പാടുകളും.ചുരുക്കി പറഞ്ഞാല്‍ നട്ട പ്പുലര്‍ച്ചെ തന്നെ മിട്ടായിതെരുവിലെ തിരക്കാണ് നാട്ടും പുറത്തെ ഇടവഴികളില്‍ പോലും.

നമ്മുടെ കൃഷി വകുപ്പും,ആരോഗ്യ വകുപ്പും ഒന്ന് മുന്‍കയ്യെടുത്ത് തെങ്ങുകയറ്റം എന്ന ‘വ്യായാമ’ത്തിന്റെ ഗുണങ്ങളെ പറ്റി ടെലിവിഷനിലൂടെയൊക്കെ ഒന്ന് പ്രചാരണം നടത്തുകയും ശാസ്ത്രീയമായി ഇതിനു പരിശീലനം നല്‍കുകയും.പറ്റുമെങ്കില്‍ ഒരു മത്സര ഇനമായി  പഞ്ചായത്ത് തലങ്ങളിലൊക്കെ സംഘടിപ്പിക്കുകയും ചെയ്‌താല്‍ .തേങ്ങ പറിക്കാന്‍ ആളെ കിട്ടാനില്ല എന്ന വമ്പന്‍ പ്രശ്നത്തിന് പരിഹാരമാകും എന്ന് മാത്രമല്ല.കാശ് ചെലവില്ലാതെ നമ്മുടെ യുവാക്കള്‍ക്ക് സിക്സ് പാക്കുകള്‍ ആകുകയും പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ തുടങ്ങിയ യമണ്ടന്‍ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

സൗകര്യം ഉണ്ടെങ്കില്‍ എടുത്താല്‍ മതി.വാഹന അപകടവും ആത്മഹത്യയും പോലെ മലയാളിയുടെ മരണ നിരക്ക് കൂട്ടുവാന്‍ കേരവും ഒരു കാരണം ആകുന്ന കാലം വിദൂരമല്ല.

സംശയം ഉണ്ടെങ്കില്‍ മുകളിലോട്ടൊന്നു നോക്ക്..എത്ര ദിവസമായി ‘കൊയ്യക്കാരന്‍’ വരാം വരാംന്നു പറയാന്‍ തുടങ്ങിയിട്ടെന്നോ....