Tuesday, November 21, 2017

'ഒരു മലപ്രങ്കഥ'- സ്മാരകങ്ങൾ ഇല്ലാതെ പോയവരുടെ ചരിത്രപുസ്തകം.


നോവൽ എന്ന വിശേഷണം   'ഒരു മലപ്രങ്കഥ'ക്ക് എത്രത്തോളം ചേരും എന്നറിയില്ല. എന്നാൽ അതിനുമപ്പുറം ഇത് ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച സാധാരണ മനുഷ്യരുടെയും ചരിത്രമാണ്.  നിറപ്പിച്ചോ കറുപ്പിച്ചോ അല്ലാതെ വരച്ചു വെച്ച കുറെ ജീവിതങ്ങളുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ.

ചരിത്ര പുസ്തകങ്ങൾ എപ്പോഴും നേതാക്കന്മാരെയും പ്രമാണികളെയും മാത്രം അടയാളപ്പെടുത്തുമ്പോൾ,   സാധാരണ മനുഷ്യരുടെ ത്യാഗത്തിന്റെയും നഷ്ടത്തിന്റെയും വേദനയുടെയും അനുഭവകഥകൾ നാം ഒരിക്കലും അറിയാറില്ല. മരിച്ചു മണ്ണടിഞ്ഞു  പോയ തന്റെ താവഴിയിലേക്കുള്ള ഹബീബ് എന്ന എഴുത്തുകാരന്റെ സഞ്ചാരവും കണ്ടെത്തലുമാണ് ഈ കൃതി. അതിന് അദ്ദേഹത്തിന് വഴികാട്ടിയാവുന്നത് അമ്മാവൻ പ്രൊഫ : എം ഒമർ എഴുതിവെച്ച ഓർമ്മക്കുറിപ്പുകളും.

അതിലൂടെ ഇതൾ വിരിയുന്നത് മലപ്പുറം എന്ന ദേശത്തിന്റെ കഴിഞ്ഞ   ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കലാപങ്ങളും ലഹളകളും പോലീസ് മർദ്ദനങ്ങളും ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങളും മാത്രമല്ല, ഇന്നലെകളിൽ കടന്നുപോയ ഒരുപാട് മനുഷ്യരുടെ ജീവിതങ്ങൾ. ഇതൊക്കെയും ഒരു സിനിമയിൽ എന്ന പോലെ വായനക്കാരന് കാണാനും അനുഭവിക്കാനും കഴിയുന്നു എന്നതാണ് എഴുത്തിന്റെ മേന്മ.

എഴുത്തുകാരന്റെ പേർ അത്ര പരിചിതമല്ലാത്തത് കൊണ്ട് ശങ്കയോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും ആ ധാരണയെ മാറ്റി മറിക്കാൻ എഴുത്തുകാരൻ എഴുതിയ ആമുഖം തന്നെ ധാരാളം. ഗഹനമായ ചിന്തകളെ ലളിതമായ വാക്കുകളിൽ അവതരിപ്പിച്ച ആമുഖം ഈ നോവലിലേക്ക് മാത്രമല്ല വഴികാട്ടിയാവുന്നത്. നമ്മുടെ ഓരോരുത്തരുടെയും ഇന്നലെകളെയും കടന്നുപോന്ന തലമുറകളെയും അത് ഓർമ്മിപ്പിക്കുന്നു. കുറഞ്ഞ കാലമെങ്കിലും ജീവിച്ചു മരിച്ചുപോയ ഓരോ മനുഷ്യരും നമുക്കായി കരുതിവെച്ച ചിലതുണ്ട്. താനേ പൂത്തു പന്തലിച്ച മരമല്ല, താവഴികളിൽ നിന്നും വലിച്ചെടുത്ത വെള്ളവും വളവും കൂടിയാണ് നമ്മുടെ ബലം. കാതൽ അടയാളപ്പെടുത്തുന്ന വാർഷിക വളയങ്ങൾ അവരുടെ ജീവിതം കൊണ്ട് വരച്ചുവെച്ചതാണ്.

വല്യാപ്പ മീതോണ്ടി യുടെയും അദ്ദേഹത്തിന്റെ ഒമ്പത് മക്കളുടെയും ജീവിതമാണ് ഈ പുസ്തകം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം.  അവരുമായി ബന്ധപ്പെട്ട ഒരുപാട് മനുഷ്യരിലൂടെയാണ്  ഈ 'ദേശത്തിന്റെ കഥ' വികസിക്കുന്നത്.  ഓരോ കാലഘട്ടത്തെയും, സമൂഹ്യവസ്ഥയെയും, സമൂഹത്തിൽ ക്രമേണ ഉണ്ടായ മാറ്റങ്ങളെയും  വളരെ സൂക്ഷ്മമായി വരച്ചുവെക്കാൻ എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മലപ്പുറം വാമൊഴിയുടെ സൗന്ദര്യം സംഭാഷണങ്ങളെ ഏറെ ഹൃദ്യമാക്കുന്നുണ്ട്. ഈ ശൈലി പരിചയമില്ലാത്തവർക്ക് 'എടങ്ങേർ' ആവാതിരിക്കാൻ നമ്പറിട്ട് വിശദീകരണവും നൽകിയത് നന്നായി.

ദാരിദ്ര്യം കലാപം പാലായനങ്ങൾ പ്രകൃതി ദുരന്തങ്ങൾ വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ പ്രവാസം അങ്ങനെ ദേശവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെ ഒക്കെയും  ഈ പുസ്തകം സ്പർശിക്കുന്നുവെങ്കിലും  'ഒരു മലപ്രങ്കഥ' ശരിക്കും രക്തബന്ധങ്ങളുടെ ഇഴയടുപ്പം മനോഹരമായി ആവിഷ്‌കരിക്കുന്ന പുസ്തകമായാണ് അനുഭവപ്പെടുക. കൂടപ്പിറപ്പുകളോടുള്ള സ്നേഹം മക്കളോടുള്ള വാത്സല്യം  മാതാപിതാക്കളോടുള്ള ഇഷ്ടം ഇതൊക്കെയും ആർദ്രമായി ഉള്ളിൽ തട്ടും വിധം  ഫലിപ്പിക്കുന്നത് കൊണ്ടാവണം  ഈ പുസ്തകത്തോട് വല്ലാതെ ഇഷ്ടം തോന്നുന്നത്. അവനവനെ കുറിച്ചു വേവലാതിപ്പെടാതെ രക്തബന്ധങ്ങളോടും കൂട്ടുകാരോടും ഒക്കെയുള്ള കടമ നിർവ്വഹിക്കുന്ന അതിനായി എന്ത് ത്യാഗവും ചെയ്യുന്ന കുറെ മനുഷ്യരെ ഈ പുസ്തകത്തിൽ കാണാം. സമ്പത്തില്ലായിരുന്നെങ്കിലും, പട്ടിണി ആയിരുന്നെങ്കിലും ഇന്നലെകളുടെ മഹാഭാഗ്യം അതായിരുന്നുവല്ലോ.

ബാപ്പയും ഉമ്മയും മരിച്ചപ്പോൾ ഇളയവരെ മക്കളെ പോലെ നോക്കി വളർത്തിയ ഉമ്മുക്കുൽസു, തന്റെ സ്വപ്നങ്ങൾ മാറ്റിവെച്ച് കൂടപ്പിറപ്പുകളെ പോറ്റാനായി പട്ടാളത്തിൽ ചേർന്ന മുഹമ്മദലി, ഉമർ, ഹസൻ... സ്നേഹത്തിന്റെ പ്രതിരൂപങ്ങളായ ഈ സാധു മനുഷ്യരെ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.

മലബാർ കലാപത്തിലേക്ക് എത്തുന്ന  പുകയുന്ന നാളുകളിൽ ആണ് ഈ കഥയുടെ തുടക്കം. എന്നാൽ കലാപകാലം ഒട്ടും നിറപ്പിച്ചു വരക്കാതെ കലാപകാരികളുടെ ഉറ്റവരിലൂടെയും നാട്ടിലെ അവസ്ഥകളിലൂടെയും ആണ് തൂലിക ചലിക്കുന്നത്. വാരിയൻകുന്നത്ത് പോലും ഒരു പേജിനപ്പുറം ഇതിൽ ചിത്രപ്പെടുന്നില്ല.

സമ്പന്നതക്ക് എപ്പോഴും ഒരു വില്ലൻ പരിവേഷം ചാർത്തുന്ന നമ്മുടെ നോവലുകളുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ഏനുക്കുട്ടിപ്പാപ്പ. അറബി മലയാളം എന്നൊരു വരമൊഴി രീതിയോ അത് കടന്നു വന്ന വഴികളോ പാശ്ചാത്തലമോ മലപ്പുറം ദേശത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്ന എഴുത്തിന്റെയും വായനയുടെയും പുസ്തകങ്ങളുടെയും സമ്പന്നമായ ഒരു ലോകമോ ദൗർഭാഗ്യവശാൽ നമ്മുടെ ചരിത്രകാരന്മാരും എഴുത്തുകാരും ഏറെയൊന്നും ചർച്ച ചെയ്യാറില്ല. പ്രസ്സുടമയായ ഏനുക്കുട്ടിപ്പാപ്പയുടെ ജീവിതവും വളർച്ചയും ആ ലോകത്തേക്കുള്ള വാതിൽ കൂടിയാണ് തുറന്നു വെക്കുന്നത്.

ഏനുക്കുട്ടിയുടെ അളിയനായ  മീതോണ്ടി എന്ന നിഷ്കളങ്കനും സ്നേഹമയനും ഉത്സാഹിയും ആയ മനുഷ്യനിലൂടെയാണ് നോവലിന്റെ കഥ വികസിക്കുന്നത്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും പെട്ടെന്നുള്ള മരണത്തിലൂടെ അനാഥരായി മാറിയ ഒമ്പത് മക്കളുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ നോവൽ. ഇവരുടെ ജീവിതവും  അവർ ഇടപെടുന്ന ഓരോ മനുഷ്യരും എഴുതപ്പെടാത്ത പോയ ദേശ ചരിത്രത്തിലേക്കുള്ള യാത്ര പോലെ സുന്ദരമായാണ് ഇതൾ വിരിയുന്നത്. കാളവണ്ടിയും സൈക്കിളും മോട്ടോർ കാറും കരിബസ്സും ചായയും പാട്ടുപെട്ടിയും ഒക്കെ അത്ഭുതം ആയിരുന്ന ഒരു കാലവും, കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളും അഹമദിയാക്കളും, മദ്രസകളിൽ നിന്നും പള്ളിക്കൂടങ്ങളിലേക്കുള്ള വളർച്ചയും....472 പേജുള്ള ഈ പുസ്തകം ഇങ്ങനെയൊക്കെയാണ് ഒരു ചരിത്ര ഗ്രന്ഥത്തിന്റെ   ഭാവം നൽകുന്നത്.

ദേശത്തിന് പ്രാമുഖ്യം നൽകിയുള്ള നോവലുകൾ മലയാളത്തിൽ പുതുമയല്ല. മയ്യഴിയും കാരക്കാടും തൃക്കോട്ടൂരും തലയോലപ്പറമ്പും യഥാർഥദേശം എന്ന് തോന്നിക്കുന്ന തച്ചനക്കരയും ഒക്കെ മലയാളിക്ക് ജനിച്ചുവളർന്ന നാടുപോലെ സുപരിചിതമായ ഇടമായി മാറിയത് നമ്മുടെ പ്രിയങ്കരരായ നോവലിസ്റ്റുകളുടെ ആവിഷ്കാരങ്ങളിലൂടെയാണ്.  'ഒരു മലപ്രങ്കഥ' യും ഇതുപോലെ ഒരു ദൗത്യമാണ് നിർവ്വഹിക്കുന്നത്.

കഥയുടെ ഒഴുക്കിൽ വി കെ എൻ നെ ഓർമ്മിപ്പിക്കുന്ന ഇടപെടലുകളും കാലത്തിനു പിറകോട്ടും മുന്നോട്ടും പോയുള്ള എഴുത്തുകാരന്റെ ആത്മഗതങ്ങളും നോവലിന്റെ ഒഴുക്കിന് തടസ്സമാകുന്നില്ല എന്ന് മാത്രമല്ല വേറൊരു മാനം നൽകുകയും ചെയ്യുന്നുണ്ട്. വായിച്ചില്ലെങ്കിൽ നഷ്ടമായേനെ എന്ന് ഖേദം തോന്നുന്ന ഒരു പുസ്തകം തന്നെയാണ്  'ഒരു മലപ്രങ്കഥ'.  എം ടി യുടെ അവതാരികയുള്ള ഇപ്പുസ്തകം 2011 ൽ എസ് കെ പൊറ്റക്കാട് അവാർഡ് ലഭിച്ച നോവൽ കൂടിയാണ്.

നോവലിന്റെ ഉള്ളടക്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന കവർ ചിത്രം നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ ഉൾപ്പേജുകളിലെ ഇല്ലസ്ട്രേഷൻ കാലത്തെയും ദേശത്തെയും മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നു. എം ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം കവറിന് പുറത്തല്ലാതെ ഉള്ളിൽ കാണുന്നില്ല.

'സ്മാരകങ്ങൾ ഇല്ലാതെ പോയവർക്ക്' എന്ന സമർപ്പണത്തെ അർത്ഥവത്താക്കുന്നത് തന്നെയാണ് ഈ നോവൽ എന്തുകൊണ്ടും. 'മലപ്രം'കാരും മലപ്പുറം എന്ന ദേശത്തെ കുറിച്ചു പഠിക്കാൻ ശ്രമിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. പി ഐ മുഹമ്മദ് കോയയുടെ 'സുൽത്താൻ വീട്' പോലെ ചരിത്രപരമായ ഒരു ദൗത്യമാണ് ഈ നോവൽ നിറവേറ്റുന്നത് എന്ന് നിസ്സംശയം പറയാം.
________________
'ഒരു മലപ്രങ്കഥ'
പ്രൊഫ: എം ഒമർ , ഹബീബ്
പ്രസാ: വചനം ബുക്സ് കോഴിക്കോട് (☎️0495-2722424,3042704)
₹: 400.
_________
'നവോത്ഥാനം' മാസികയുടെ ഈ ലക്കം ഓണപ്പതിപ്പിൽ 'ഒരു മലപ്രംകഥ' നോവലിനെ കുറിച്ചു ഞാനെഴുതിയ ആസ്വാദന കുറിപ്പ് .

2 comments:

  1. ഒരു ദേശത്തെ വളരെ നന്നായി അടയാളപ്പെടുത്തിയിരിക്കുന്നു... വായിച്ചതാണ്. അത് പോലെ തന്നെയാണ് 'ഉപ്പുഴി' എന്ന നോവലും. ലോഗോസ് പ്രസിദ്ധീകരിച്ചത്- കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെതാണ്.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ