Tuesday, November 21, 2017

പെയ്തൊഴിയാതെ


ബസ്സിന്റെ താഴ്ത്തിയിട്ട വിൻഡോ ഷട്ടറുകൾക്ക് മേൽ അടക്കാനാവാത്ത നിലവിളി പോലെ മഴ പെയ്തു കൊണ്ടിരുന്നു.

"ഇങ്ങക്ക്‌പ്പൊ അവ്ടെ  നല്ല പൊള്ളുന്ന ചൂടായിരിക്കും....ല്ലേ"
പെരുമഴയെ മുറിച്ചു കൊണ്ട് ബസ്സോടിക്കുമ്പോൾ ഡ്രൈവർ ചോദിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയത് കൊണ്ടാവണം അയാൾ നല്ല ഉത്സാഹത്തിൽ ആയിരുന്നു. വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള നിരത്തിൽ ചില്ലിലൂടെ മുന്നോട്ടുള്ള കാഴ്ചകൾ മഴ കൊണ്ട് കലങ്ങിപ്പോയിരുന്നു.

"മിനിഞ്ഞാന്ന് ഞാൻ നാട്ടിലേക്ക് പോരുന്ന ദിവസം  അയ്മ്പത് ഡിഗ്രിക്കൊക്കെ മോളിലാണ്"
ഞാൻ പറഞ്ഞു.

"ഞാനുണ്ടായിരുന്നു ഖത്തറില്....രണ്ടു കൊല്ലം.... അതോടെ ഗൾഫ്ന്റെ പൂതി മടുത്തു.....ഇവിടെ ആകുമ്പോ വരുമാനം ഇച്ചിരി കുറഞ്ഞാലും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാം... രാത്രി  അവനവന്റെ വീട്ടിൽ  കെട്ട്യോളേം പിള്ളറേം കെട്ടിപ്പിടിച്ച് ഒറങ്ങാം ...പിന്നെ മ്മളെ നാടിന്റെ ഈ സുഗോന്നും ഗൾഫിൽ  കിട്ടൂലപ്പാ".
ഗിയർ മാറ്റുന്നതിനിടെ അയാൾ ചിരിച്ചു.

ഉച്ച തിരിഞ്ഞ നേരം അയതുകൊണ്ടാവാം ബസ്സിലും തിരക്ക്  കുറവായിരുന്നു. ആളൊഴിഞ്ഞ സീറ്റുകളിൽ ഏതാനും അന്യസംസ്ഥാന തൊഴിലാളികൾ മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളൂ.

അപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമെത്തി.
'അതാ ആ കാണ്‌ന്ന പൂട്ടിയിട്ട പീടിയന്റെ ചേതിക്കല് നിന്നാമതി.  ഈ മഴയത്ത് അങ്ങോട്ട്   ജീപ്പ് കിട്ടാൻ വല്യ പാടാ..... ബൈക്കിൽ പോകുന്ന പിള്ളര്ണ്ടാവും...  ഓലോട് പറഞ്ഞാൽ എറക്കിത്തരും...അല്ലെങ്കില് തിരിച്ചുപോകാൻ  വൈകും.'

ബസ്സ് പെരുമഴയിലേക്ക് അലിഞ്ഞു പോയി. കുടയുണ്ടായിട്ടും മുന്നോട്ട് നടക്കുമ്പോൾ ശരിക്കും  നനഞ്ഞു.  ഇടിഞ്ഞു പൊളിഞ്ഞ  പഴയ പീടികയുടെ  ഇറയത്ത്  കയറി നിൽക്കുമ്പോഴേക്കും മഴ പിന്നെയും ഇരുടടച്ച് ആഞ്ഞുപെയ്യാൻ തുടങ്ങി. ആ പ്രദേശത്തൊന്നും ഒരു വീടോ ആളുകളോ ഉണ്ടായിരുന്നില്ല. നിർത്താതെ പെയ്യുന്ന മഴയുടെയും  ഇടക്ക് വീശിയടിക്കുന്ന കാറ്റിന്റെയും നിരത്തിലൂടെ കലങ്ങിക്കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിന്റെയും ഒച്ച മാത്രം.

ഒരുപാട് നേരം നിന്നിട്ടും വാഹനം പോയിട്ട് ഒരു മനുഷ്യജീവിയെ പോലും കണ്ടില്ല. അപരിചിതമായ ഈ സ്ഥലത്ത് ഈ മഴയത്ത്  എത്ര നേരമാണ് ഇങ്ങനെ നിൽക്കേണ്ടി വരിക.... വരേണ്ടായിരുന്നു......

നാട്ടിലേക്ക് പോകുന്ന വിവരം പറയാനും പറ്റ് തീർക്കാനും ഫ്‌ളാറ്റിന് ചുവട്ടിലെ  സുരേന്ദ്രന്റെ  ഗ്രോസറിയിലേക്ക് പോയതായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ  എന്തെങ്കിലും കൊണ്ടു പോകാനുണ്ടോ എന്ന് വെറുതെ ഒരു ലോഗ്യത്തിന് ചോദിച്ചതാണ്.

"ഇങ്ങക്കൊരു കുപ്പി അത്തറ് കൊണ്ടോവാൻ പറ്റ്വോ....എന്റെ അല്ല......
മെസ്സില് പണിയെടുക്കുന്ന ഒരാളുടെതാ...മരിക്കാൻ കെടക്ക്ന്ന അയാളുടെ ഉമ്മാക്കാ..ഇങ്ങള് കൊണ്ടോവെങ്കിൽ അയാളുടെ  വീട്ട്ന്ന് ആരെങ്കിലും വന്ന് വാങ്ങിക്കോളും"
ചേതമില്ലാത്ത ഒരു  ഉപകാരമാണല്ലോ. എതിര് പറഞ്ഞില്ല.
"പാവം അഞ്ചാറ് കൊല്ലായി ഇഖാമയും പാസ്‌പോർട്ടും ഒന്നും ഇല്ലാത്തത് കൊണ്ട് മെസ്സിൽ പണി എടുക്ക്വാ....ഇത് എന്നെ ഏല്പിച്ചിട്ട് കൊറേ ദിവസായി.... കൊടുത്തയക്കാൻ പറ്റിയ ആരെയും കിട്ടീല്ല....."

സുരേന്ദ്രൻ  ആളെ വിളിച്ചു വരുത്തി. നരച്ച കുറ്റിത്താടിയും മുഷിഞ്ഞ വസ്ത്രവും, അയാൾ
കയറി വന്നപ്പോൾ കടയിൽ  എണ്ണയുടെയും മസാലയുടെയും വാട പരന്നു.

എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"ബുദ്ധിമുട്ട് തോന്നരുത്.....സുരേന്ദ്രൻ  പറഞ്ഞിറ്റുണ്ടാവല്ലോ...മോൻ വന്ന് വാങ്ങിക്കോളും. ഞാൻ ഓന്റെ പേരും   നമ്പറും  ഇതുമ്മല് എഴുതാം"
അയാൾ അത്തറ് പെട്ടി തുറന്നു കാണിച്ചശേഷം ഭദ്രമായി അടച്ച് പേപ്പർടേപ്പ് ചുറ്റി അതിനു മേൽ മകന്റെ പേരും മൊബൈൽ നമ്പറും വീട്ടഡ്രസ്സും എഴുതി എന്നെ ഏല്പിച്ചു. കടയിൽ നിന്ന് ഞങ്ങൾ ഒന്നിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.

"ഈ അവസ്ഥയിൽ ഉമ്മാക്ക് എന്തിനാണ് അത്തർ എന്ന് തോന്നുന്നുണ്ടാകും..... മുപ്പത്തഞ്ച് കൊല്ലം

 മുമ്പ് ഞാൻ ഇവിടന്ന് ആദ്യായിട്ട് നാട്ടിൽ പോകുമ്പോ ഉപ്പാക്ക് കൊണ്ടുക്കൊടുത്തത് ഇതേ അത്തറായിരുന്നു"

അയാൾ മനസ്സിനെ ഓർമ്മയിൽ എങ്ങോ അലയാൻ വിട്ടതുപോലെ നിർത്തി.

"ഉപ്പാക്ക് ഇതിന്റെ മണം വല്ലാതെ ഇഷ്ടായിരുന്നു.....അത് കൊണ്ട്  ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും  ഈ അത്തറ് കൊണ്ടുപോവാൻ മറക്കൂല"
"എട്ടു കൊല്ലം മുമ്പാണ് ഉപ്പ മരിക്കുന്നത്. ഞാൻ നാട്ടിൽ പോയി തിരിച്ചു വന്ന് രണ്ടു മാസം പോലും ആയിരുന്നില്ല. ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഇറങ്ങുമ്പോൾ പെട്ടെന്ന് വന്ന നെഞ്ചുവേദന..... ഉപ്പ പള്ളിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ  പുരട്ടിക്കൊടുത്ത അത്തറിന്റെ മണമായിരുന്നു  മരിച്ചിട്ടും ഉപ്പാന്റെ മേലിനെന്ന് ഉമ്മ പറയും"

"എനിക്കന്ന് പോകാനും ഉപ്പാന്റെ മയ്യത്ത് കാണാനും പറ്റിയില്ല.....ഉപ്പ മരിച്ച ശേഷമാണ് ഉമ്മ ശരിക്കും തളർന്നു പോയത്.. പിന്നെ അത് ഓരോ സൂക്കേടായി......ഉപ്പയും ഉമ്മയും അങ്ങനെ കഴിഞ്ഞതാണേ....ഒരു ദിവസം പോലും അവര് പിരിഞ്ഞു നിന്നിട്ടുണ്ടാവൂല"
ഉള്ളിൽ തിങ്ങി നിൽക്കുന്ന എന്തൊക്കെയോ കെട്ടഴിച്ചു വിടുന്ന പോലെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.

"ഉപ്പ മരിച്ചശേഷവും ആ  അത്തറ് കുപ്പികൾ ഉമ്മാന്റെ അലമാരയിൽ ഉണ്ടായിരുന്നു."

"തീരെ  കിടപ്പിലായിട്ട്  ഇപ്പൊ മൂന്ന് മാസത്തോളം ആയി. ബോധം ഇല്ലാന്ന് തന്നെ പറയാം. ആരെയും തിരിച്ചറിയാനൊന്നും പറ്റുന്നില്ല.  കിടന്ന കിടപ്പിൽ മേലൊക്കെ പൊട്ടാനും പഴുക്കാനും തുടങ്ങിയപ്പോൾ കുളിപ്പിച്ചു കഴിഞ്ഞാൽ    ഉപ്പാന്റെ അത്തറ് പുരട്ടിക്കൊടുക്കുമായിരുന്നു...ആ മണം അറിയുമ്പോ ആയിരിക്കും...ബോധക്കേടിലും
ഉമ്മ എന്തൊക്കെയോ പറയാൻ തുടങ്ങി....ഉപ്പാനെ ചോദിച്ചും ഞാൻ വന്നോ എന്നന്ന്വേഷിച്ചും.....കുറച്ചു ദിവസമായി അത്തറ് മുഴുവൻ
തീർന്നിട്ട് .... അതിന് ശേഷം ഉമ്മ ഒന്നും സംസാരിച്ചിട്ടില്ല"
അയാൾ  കുറേനേരം നിശബ്ദനായി.

"ഇങ്ങള് നാട്ടിലെത്തി തെരക്കൊക്കെ കഴിഞ്ഞിട്ട് ഇതിൽ എഴുതിയ നമ്പറിൽ
ഒന്ന് വിളിച്ചുപറഞ്ഞാൽ മതി..... മോൻ വന്ന് വാങ്ങിക്കോളും.."

"നിങ്ങള് നാട്ടിലേക്ക് പോകാനുള്ള വഴിയൊന്നും നോക്കുന്നില്ലേ.....എത്രകാലാണ് ഇങ്ങനെ"

"നോക്കാണ്ടല്ല.... പാസ്പോർട്ട് പോലും ഇല്ലാലോ....പൊതുമാപ്പ് വന്നാൽ പോകാൻ പറ്റും... ഓരോ കൊല്ലവും പൊതുമാപ്പ് ഉണ്ടാവും ഉണ്ടാവുംന്ന് പറയുന്നത് കേക്കാന്നല്ലാതെ... ഇപ്പൊ അഞ്ചാറ് കൊല്ലായില്ലേ ഇവിടെ പൊതുമാപ്പില്ലാതെ...സ്പോൺസർ ഇന്റെ പേരിൽ എന്തെങ്കിലും കേസ് കൊടുത്ത് ഇട്ടിട്ടുണ്ടൊന്നും അറിയില്ല.....അതോണ്ടാ പിടിത്തം കൊടുക്കാനും പേടി...."

"വീട്ടിൽ ആരൊക്കെയാണ്...."
"ഉമ്മ ന്റെകൂടെയാ... ഞാൻ മൂത്ത മോൻ ആയത് കൊണ്ട് മാത്രല്ല....ഓള് ഉമ്മാനെ നല്ലോണം നോക്കും. നാല് മക്കളാണ് ..... മൂന്ന് പെണ്ണും ഇളയത് ഒരാണും...ഓൻ പഠിക്കുന്നെ ഉള്ളൂ...മൂന്നു കൊല്ലം മുമ്പാ ഇളയ മോളുടെ കല്യാണം കഴിഞ്ഞത്... കൂടാൻ പറ്റിയിട്ടില്ല.....ഇപ്പൊ ഓളുടെ കുഞ്ഞന് ഒന്നര വയസ്സ് കഴിഞ്ഞ്.... പുതിയാപ്പിളനേം പേരക്കുട്ടിനേം ഒന്നും കണ്ടിട്ടില്ല"
അയാൾ ചിരിച്ചു.

പിരിയുമ്പോൾ കൈകൾ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട്  പറഞ്ഞു.
"ഇനിക്കിപ്പം എന്ത് സമാദാനംണ്ട്ന്നോ....ഈ അത്തറിന്റെ മണത്തിലൂടെ ഉമ്മാക്ക് ഓർമ്മകളിലൂടെ  പിടിച്ചു പിടിച്ചു കേറിപ്പോരാൻ പറ്റുംന്ന് ഞാൻ ആശിക്യാ...."

നാട്ടിൽ എത്തിയത് മുതൽ ആ നമ്പറിലേക്ക് പലവട്ടം വിളിച്ചുവെങ്കിലും പരിധിക്ക് പുറത്ത് എന്നല്ലാതെ......
നടുവകത്തെ മേശപ്പുറത്ത് ആ പൊതി മരണം കാത്തുകിടക്കുന്ന ഒരാളെപ്പോലെ ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

ഇന്നലെ പാതിരാത്രിയിൽ പുറത്തെ പെരുമഴയുടെ താളത്തിൽ പെയ്തൊഴിഞ്ഞ തളർച്ചയിൽ നെഞ്ചോട് പറ്റിക്കിടക്കുമ്പോൾ അവൾ ചോദിച്ചു
"ഇത്രേം കൊല്ലമൊക്കെ വിട്ടുനിക്ക്വാന്ന് വെച്ചാൽ.....അതും എപ്പോ പോകാൻ പറ്റുംന്ന് പോലും ഒരു ഊഹമില്ലാതെ....വല്ലാത്തൊരു ജീവിതാണ് ല്ലേ"
"ഉം..." ഞാൻ മൂളി.
"...ആർക്കെങ്കിലും എന്തെങ്കിലും പറ്റിപ്പോയാൽ അവസാനായിട്ടു ഒന്ന് വന്ന് കാണാൻ പോലും പറ്റാതെ...."
മോൾ ഉറക്കത്തിൽ ഒന്നുകൂടി  ചുറ്റിപ്പിടിച്ചു. ജാലകത്തിലൂടെ നിലാവെളിച്ചതിന്റെ ഒരു ചീന്ത് ഉറങ്ങുന്ന മോന്റെ മുഖത്ത് തിളങ്ങി നിന്നു.

"ഈ അത്തറ് കൊണ്ടുപോവാൻ ആള് ഇതുവരെ വന്നില്ലാലോ മോനെ....."
രാവിലെ ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ് ഉമ്മ ചോദിച്ചത്.
"ഇനി ഓലിക്ക് എന്തെങ്കിലും അധികായിട്ടുണ്ടാവോ.."
ഉമ്മാന്റെ ശബ്ദത്തിൽ ആശങ്കയും സങ്കടവും ഉണ്ടായിരുന്നു.
"ഞാൻ രാവിലെയും വിളിച്ചു നോക്കിയതാണുമ്മാ....ആ നമ്പർ എപ്പോളും പരിധിക്ക് പുറത്താ.... ഏതോ റേഞ്ച് ഇല്ലാത്ത സ്ഥലം ആണ്ന്ന് തോന്നുന്നു."
"പാവം...ആ ഉമ്മാന്റെ സ്ഥിതി എന്തായിരിക്കും......ഈ അത്തറ് കിട്ടീന്നെങ്കിലും അറിഞ്ഞാല് ആ മോന് കൊറച്ചെങ്കിലും സമാദാനം ആയേനെ....വല്ലാത്ത വിധി"
ഇനിയും  കാത്തു നിക്കാതെ അഡ്രസ്സ് തേടിപ്പിടിച്ച് ഇന്ന് തന്നെ അങ്ങോട്ട്  കൊണ്ടുപോയി കൊടുത്താലോ എന്ന് അപ്പോഴാണ് ആലോചിച്ചത്.

"അതായിരിക്കും  നല്ലത്.....ഈ പൊതി ഇവിടെ ഇങ്ങനെ കാണുംതോറും ന്റെ മനസ്സിൽ ആ മരിക്കാൻ കെടക്കുന്ന ഉമ്മയും ആ മോനും തന്നെയാ"
ഉമ്മ ഒരു നെടുവീർപ്പ് പോലെ പറഞ്ഞു.

മക്കൾ സ്‌കൂൾ വിട്ട് വരുമ്പോഴേക്ക് തിരിച്ചെത്താം എന്ന കണക്കുകൂട്ടലിലാണ്  പുറപ്പെട്ടത്.  ഈ പെരുമഴയിലേക്ക് നോക്കി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിലേക്കൊന്നു വിളിച്ചു നോക്കാമെന്ന് വെച്ചാൽ മൊബൈലിന് റേഞ്ചുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ   നല്ല വെയിലായിരുന്നു. ഉമ്മ നിർബന്ധിച്ചിട്ടാണ് കുട എടുത്തത് തന്നെ.

ഇടക്കൊന്ന് നേർത്തും പിന്നെയും കനത്തും  മഴ പെയ്തു കൊണ്ടിരുന്നു. ഒരു പരിചയവും ഇല്ലാത്ത പ്രദേശത്ത് പെരുമഴയിൽ ഒറ്റപ്പെട്ടിങ്ങനെ......
ഉള്ളിൽ വല്ലാത്തൊരു പേടിയോ
സങ്കടമോ നിറയാൻ തുടങ്ങി.
ഏറെ നേരം ഒരേ പെയ്ത്തിന് ശേഷം സങ്കടക്കരച്ചിൽ പോലെ മഴ മെല്ലെ മെല്ലെ നേർത്തു വന്നു. വന്ന ബസ്സ് ഇതുവരെ തിരിച്ചു പോയത് കണ്ടില്ല. ഇനി അത് വേറെ വഴിക്കാകുമോ. അതല്ലെങ്കിൽ പെരുമഴയിൽ ട്രിപ്പ് തന്നെ ഒഴിവാക്കി......

ഏതാനും ബൈക്കുകൾ  കൈകാണിച്ചിട്ടും നിർത്താതെ കടന്നു പോയി. ഇത്ര നേരവും മഴയിൽ എവിടെയോ കയറി നിന്നതാവണം. കൂടണയാനുള്ള  ധൃതി. ഇപ്പോൾ ഇരുട്ടാവുമല്ലോ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരു ബൈക്കിന്റെ വെളിച്ചം. അല്പം മുന്നോട്ട് പോയി നിർത്തിയ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഹെൽമറ്റും മഴക്കോട്ടും ഇട്ട ഒരു ചെറുപ്പക്കാരൻ.
"ഊട്ടേരിമുക്കിലേക്ക് ആണെങ്കിൽ...കുറേ നേരായി മഴയത്ത് ഇവിടെ..."
"കേറിക്കോളീ... ഞാൻ  അത് വഴിയാണ്. അങ്ങാടിയിൽ ഇറക്കിത്തരാം"
തണുത്ത കാറ്റിനെ മുറിച്ച് ബൈക്ക് മുന്നോട്ട് നീങ്ങി. നല്ല ഇറക്കമായിരുന്നു. നിരത്തരികിലൂടെ കലക്കുവെള്ളം കുത്തിയൊഴുകി.

ആളനക്കം കുറഞ്ഞ അങ്ങാടിയിൽ ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു. കയ്യിലുള്ള  പൊതിയിലെ വീട്ടുപേര് ഒന്നൂടെ വായിച്ച് ഉറപ്പു വരുത്തി, നിരത്തിലേക്ക് തല നീട്ടിയിരിക്കുന്ന പീടികയിലെ  ചെറുപ്പക്കാരനോട് വഴി ചോദിച്ചു.
"മരിച്ച വീട്ടിലേക്കാണോ"
ചെറുപ്പക്കാരന്റെ ചോദ്യം വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. വൈകിപ്പോയിരിക്കുന്നു. എപ്പോഴായിരിക്കും...

"ആ കാണുന്ന ബസ്റ്റോപ്പില്ലേ... അതിന്റടുത്തുള്ള ഇടവഴിക്ക്

നേരെ ഉള്ളിലേക്ക് പോയാ മതി. കുറച്ചു മുന്നോട്ട് ചെന്നാൽ ഒരു ചെറിയ സ്രാമ്പി കാണാം . അതിന്റെ തൊട്ടടുത്തുള്ള വീടാ....സ്രാമ്പിന്റടുത്ത്   ആളുകള് ഉണ്ടാകും"

ഇനി  അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ശങ്കിച്ചു.  ഇത്രയും ദിവസം കാക്കണ്ടായിരുന്നു.....

ഇരുട്ട് വീണ് തുടങ്ങിയിരുന്നു.  തണുത്ത കാറ്റും മണ്ണട്ടക്കരച്ചിലും  ആളനക്കമില്ലാത്ത ഇടവഴിയും...പരിചയമില്ലാത്ത ഏതോ ഒരു നാട്ടിൽ അസമയത്ത്. എത്രയും പെട്ടെന്ന് വീട്ടിലെത്തണം.
മക്കൾ പടിക്കൽ  നോക്കിയിരിക്കുന്നുണ്ടാകും. ഫോൺ വിളിച്ചിട്ടും കിട്ടാതെ ഉമ്മയും അവളും പരിഭ്രമിക്കുന്നുണ്ടാകും. 
എങ്ങനെയാണ്  തിരിച്ചു പോകുക....

ഇത്തിരി നടന്നപ്പോൾ സ്രാമ്പിയും അതിന് മുന്നിലെ   ചെറിയ ആൾക്കൂട്ടവും കണ്ടു.
"മരിച്ച വീട്ടിലേക്ക്......"
ഒരാൾ സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ചൂണ്ടിക്കാണിച്ചു തന്നു.

പ്രായമുള്ളൊരാൾ അടുത്തേക്ക് വന്നു.
"ഇങ്ങളെവ്ടെന്നാ.."
"കുറച്ചു ദൂരെന്നാ... കുവൈത്തിലാണ്...ഇവിടെ മരിച്ച...."

അയാൾ കൈ പിടിച്ച്  കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി സ്വകാര്യം  പോലെ  പറഞ്ഞു.
"വിവരം അറിഞ്ഞിട്ടു വന്നതായിരിക്കും അല്ലേ.... ഓന്റെ വീട്ടിലൊന്നും അറിയിച്ചിട്ടില്ല.... നാട്ടുകാര് തന്നെ അറിഞ്ഞു വരുന്നേ ഉള്ളൂ...
അതോണ്ട്....... ഇങ്ങള് ഇപ്പൊ അങ്ങോട്ട് പോണ്ട"
അയാൾ എന്താണ് പറഞ്ഞു വരുന്നത് എന്ന്  മനസ്സിലായില്ല.

"കടലാസൊന്നും ഇല്ലാഞ്ഞതോണ്ട് പെട്ടെന്ന് ആസ്പത്രീൽ കൊണ്ടോവാൻ പോലും പറ്റീക്കില്ലാന്ന് കേട്ട്.... 
അങ്ങാനാണെങ്കില് നാട്ടിലേക്ക് കൊണ്ടരാനാക്വോ....ഓൻ പോയിറ്റ്‌ അഞ്ചാറ് കൊല്ലം കയ്ഞ്ഞതല്ലേ... അവസാനായിറ്റ് ഓന്റെ ഓൾക്കും മക്കൾക്കും ഒന്ന് കാണാനെങ്കിലും....... ഉമ്മയാണെങ്കിൽ ഇന്നോ നാളെയോ എന്ന കിടപ്പിൽ..." അയാൾ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

തുള്ളി തുള്ളിയായി  തുടങ്ങി കനത്ത്‌ പിന്നെ നിലവിളി പോലൊരു പെരുമഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. കയ്യിലെ അത്തറ് പൊതി  നനയാതെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു. സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ഇരുട്ടിലും മഴയിലും മാഞ്ഞുപോയി.

__________
 'വാരാദ്യ മാധ്യമത്തിലും' ഗൾഫ് മാധ്യമം 'ചെപ്പി'ലും പ്രസിദ്ധീകരിച്ച കഥ.

ദൂരെ ദൂരെയൊരു കൂട്ടിൽ...

അവധി ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തെ  തെരുവ് കച്ചവടത്തിന്റെ തിരക്കിലേക്കാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ വണ്ടി വന്ന് നിർത്തിയത്. കച്ചവടക്കാർ പലവഴി ചിതറി ഓടിയപ്പോൾ നിരത്തോരത്ത് അനാഥമായി പഴങ്ങളും പച്ചക്കറികളും കളിപ്പാട്ടങ്ങളും പഴയ ഉടുപ്പുകളും കാലാവധി കഴിഞ്ഞതും കഴിയാൻ പോകുന്നതുമായ മിട്ടായികളും....

 ഇതൊക്കെയും വാരിക്കൊണ്ട്  പോകാൻ വന്ന മുനിസിപ്പാലിറ്റിയുടെ വലിയ ലോറിയുടെ പിറകിൽ  നിറയെ  മഞ്ഞയുടുപ്പിട്ട ബംഗ്ളാദേശി ജോലിക്കാർ. തുച്ഛമായ ശമ്പളത്തിന്
പാതിരാത്രി മുതൽ തെരുവുകൾ  അടിച്ചു വാരിയും മാലിന്യം നീക്കിയും.... പട്ടിണിയും ദാരിദ്ര്യവും വെള്ളപ്പൊക്കവും കൊണ്ട് പൊറുതിമുട്ടിയ നാട്ടിൽ നിന്ന് ജീവിക്കാൻ വേണ്ടി കടൽ കടന്ന് പോന്നവർ. 

ഇക്കണ്ട ഭക്ഷ്യവസ്തുക്കൾക്ക്  മുന്നിൽ പകച്ചു നിൽക്കെ ഉദ്യോഗസ്ഥൻ തിരക്ക് കൂട്ടി.
"യാള്ളാ... സുർറാ...സുർറാ..."
അമാന്തിച്ചു നിൽക്കാതെ
എല്ലാം ഒരുമിച്ചു ലോറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു കൂമ്പാരമായി കൂട്ടി എല്ലാവരും ധൃതിപ്പെട്ട്  പിറകിൽ ഒഴിവുള്ള സ്ഥലത്ത് ഞെരുങ്ങിയിരുന്നു.

നീങ്ങിപ്പോകുന്ന ലോറിയിൽ തെരുവുവിളക്കിന്റെ വെട്ടത്തിലൊരു മുഖം.
നെഞ്ചിൽ അടുക്കിപ്പിടിച്ചൊരു മിട്ടായിപ്പെട്ടിയും ബാർബി ഡോളുമായി ഏതോ ആലോചനയോടെ മന്ദഹസിക്കുന്ന മുഷിഞ്ഞ മഞ്ഞയുടുപ്പിട്ടൊരു  ചെറുപ്പക്കാരൻ.

അകലെ അകലെ വംഗനാട്ടിലെ ഏതോ  ഗ്രാമത്തിലുമൊരു പെൺകുട്ടി ഗാഢമായ ഉറക്കത്തിനിടയിൽ പുഞ്ചിരിക്കുണ്ടാവും....അവളുടെ സ്വപ്നത്തിൽ കയ്യിൽ മിട്ടായിപ്പെട്ടിയും ബാർബി ഡോളുമായി ബാബ പടി കടന്നു വരുന്നുണ്ടാകും....

വല്യേട്ടൻ



പെരുമഴയിലേക്കാണ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത്.  ധൃതിപ്പെട്ട്  എമിഗ്രേഷനിലേക്ക് നടക്കുന്നതിനിടയിൽ കുട്ട്യേട്ടന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. പരിധിക്ക് പുറത്ത്. ടാക്സി കൗണ്ടറിൽ നിന്ന് തന്ന സ്ലിപ്പുമായി  പുറത്തേക്കിറങ്ങിയപ്പോൾ മഴ പിന്നെയും അലറിക്കരഞ്ഞും ഏങ്ങലടിച്ചും....

"മേഡം...ഇനി ആരേലും വരാനുണ്ടോ"
സ്ലിപ്പ് വാങ്ങി മുന്നിൽ നടന്നുകൊണ്ട്  ടാക്സി ഡ്രൈവർ ചോദിച്ചു.
"ഇല്ല...പെട്ടെന്ന് പോകണം.."
"ഇങ്ങള് ഇവിടെ നിന്നോളീ. ഞാൻ വണ്ടിയെടുത്ത് വേഗം വരാം....മഴയും...പിന്നെ ഫ്‌ളൈറ്റൊക്കെ ഒന്നിച്ചിറങ്യ സമയോം ആയതോണ്ട് ബ്ലോക്കുണ്ടാകും"

അയാൾ ധൃതിപ്പെട്ട് നടന്നു പോയി.
കനത്തു പെയ്യുന്ന മഴ  നനയാതെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ഓർമ്മയുടെ മഴ നൂലുകൾക്കപ്പുറത്ത് വല്യേട്ടന്റെ അനാദിപ്പീടികയുടെ മണം.  പീടിക ഇറയത്ത്  സഞ്ചിയും പിടിച്ച് അരിച്ചാക്കും ചാരി ഒരു ആറാം ക്ലാസുകാരി.....

"ബാലാ....ഒന്ന് വേം താ...കുട്ട്യേള് കാത്തു നിക്കുന്നുണ്ടാകും" 
വൈകുന്നേരം പണി കേറി വന്ന ആളുകൾ തിരക്ക് കൂട്ടും. നിന്ന് നിന്ന് കാലു കടഞ്ഞാലും, അവളെ പീട്യക്കാരൻ തിരിഞ്ഞു നോക്കില്ല.

മുതലാളിയും സാധനം എടുത്തു കൊടുക്കുന്ന ആളുമൊക്കെയായ വല്യേട്ടൻ ഈ തിരക്കിനിടയിൽ പുരയിലേക്ക് കൂടി സാധനം കെട്ടേണ്ടി വരുന്നതിന്റെ  ദേഷ്യം  തീർക്കുന്നത് ഇങ്ങനെയാണ്. ദുഷ്ടൻ. ഇത് കൊണ്ടാണ്  സ്‌കൂളിൽ നിന്ന് വൈകി എത്തുന്ന ദിവസം കുട്ട്യേട്ടൻ പീടികയിൽ പോകാൻ കൂട്ടാക്കാത്തതും.

പീട്യേൽ പോകാനുള്ള ഏക ഉത്സാഹം  തൊട്ടടുത്ത കുഞ്ഞൂട്ടിക്കാന്റെ പീടികയിൽ തൂക്കിയിട്ട ബാലയുഗവും പൂമ്പാറ്റയും ബാലരമയും  ലാലുലീലയുമൊക്കെയാണ്.  വല്യേട്ടന്റെ പറ്റിൽ പച്ചക്കറി വാങ്ങുന്ന  കൂട്ടത്തിൽ  ഏതെങ്കിലും ഒരു പുസ്തകവും  വാങ്ങി  സഞ്ചിയുടെ അടിയിൽ ഒളിപ്പിക്കുമ്പോൾ  വല്യേട്ടൻ ഇതൊന്നും അറിയില്ല എന്ന സമാധാനം മാത്രമല്ല, അയാളോടുള്ള ദേഷ്യം തീർക്കുന്നതിന്റെയൊരു ആനന്ദവും ഉണ്ടായിരുന്നു. അങ്ങനെ  അഹങ്കരിക്കണ്ട. സ്വന്തം ഏട്ടനൊന്നും അല്ലാലോ ഇങ്ങനെ താണ്  കൊടുക്കാൻ.

ഓർമ്മ വെച്ചത്  മുതൽ 'വല്യേട്ടാ' എന്ന് വിളിച്ചു ശീലിപ്പിച്ചത് അമ്മയാണ്. എന്നാലും അന്യനെ പോലെ അകന്നു നിന്നു എപ്പോഴും. ഒന്ന് മുഖത്തു നോക്കി ചിരിക്കുക പോലും ചെയ്യാത്ത  ആ മനുഷ്യനെ ഏട്ടൻ എന്ന് വിളിക്കാൻ തന്നെ ഇഷ്ടമുണ്ടായിരുന്നില്ല.

"ഡീ കൈകേയീന്റെ മോനായിട്ടും ലക്ഷ്മണനോട് ശ്രീരാമന് നല്ല സ്നേഹല്ലായിനോ"
രാത്രി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ കുട്ട്യേട്ടൻ ഒരു ദിവസം ചോദിച്ചത്.
ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കിയപ്പോൾ കുട്ട്യേട്ടൻ സങ്കടത്തോടെ തുടർന്നു
"പിന്നെന്താ വല്യേട്ടൻ ഇങ്ങനെ....ന്നോടൊന്ന് നല്ലണം മിണ്ട്അ പോലുംല്ല"
സ്വന്തം മോനെപ്പോലെ അമ്മ സ്നേഹിച്ചിട്ടും, കുട്ട്യേട്ടനും ഞാനും എത്ര അടുപ്പം കാണിച്ചിട്ടും മുരടൻ സ്വഭാവം കാണിച്ച്  മാറി നിൽക്കുന്ന അയാളെ  പറ്റിക്കുന്നതിൽ ഒരു സുഖം ഉണ്ടായിരുന്നു.

ഗൂഢമായ ആ ആനന്ദം ബലൂണിന് കുത്തുകൊണ്ട പോലെ  ഇല്ലാതായത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്കൂള് വിട്ട് ബസ്സിറങ്ങി  രാവിലെ അമ്മ ഏൽപിച്ച സാധനങ്ങൾ വാങ്ങാൻ പീടികയിൽ കയറിയതായിരുന്നു. 'വാ' എന്ന് വല്യേട്ടൻ  വിളിച്ചപ്പോൾ പിറകെ ചെന്ന് കയറിയത് വായനശാലയിൽ!

"കുഞ്ഞിരാമേട്ടാ... എന്റെ അനിയത്തിയാണ്. ഓൾക്ക്  മെമ്പർഷിപ്പ് കൊടുക്കണം....."
ലൈബ്രേറിയൻ കുഞ്ഞിരാമേട്ടനോട്  ഇങ്ങനെ പറഞ്ഞേല്പിച്ചപ്പോൾ കണ്ണ് നിറഞ്ഞത് വായനയുടെ വലിയൊരു ലോകം തുറന്ന് തന്നതിനെക്കാളേറെ, ആദ്യമായി വല്യേട്ടനിൽ നിന്ന് 'എന്റെ അനിയത്തി' എന്ന് കേട്ടത്  കൊണ്ട് കൂടിയായിരുന്നു.

വായനശാലയുടെ പടിയിറങ്ങുമ്പോഴാണ് പറഞ്ഞത്. "സുധാകരൻ  മാഷ് പറഞ്ഞിരുന്നു ഇന്നലെ സാഹിത്യ സമാജത്തിന് കഥ  വായിച്ചത്....കൊറേ കാലായില്ലേ പൂമ്പാറ്റയും ബാലരമയും ഒക്കെ.....ഇനി വലുതൊക്കെ വായിച്ചു തൊടങ്ങ്"

അപ്പൊ!!  കുഞ്ഞൂട്ടിക്കാന്റെ പീടികയിൽ നിന്ന്  പുസ്തകങ്ങൾ വാങ്ങുന്നതൊക്കെ അറിയുന്നുണ്ടായിരുന്നു. പഞ്ചാരയോ ചായപ്പൊടിയോ വാങ്ങുന്നത് കണക്കിലധികമായിപ്പോയാൽ പോലും  പിറുപിറുക്കുന്ന ആളാണ് ഇത്രയും കാലം!.

അങ്ങ്ട്ടേലെ ബിയ്യാത്തൂമ്മ പറഞ്ഞ കഥകളിലാണ്  വല്യേട്ടനെ അടുത്തറിഞ്ഞത്.
അമ്മ മരിച്ചതോടെ ഒറ്റക്കായിപ്പോയ അഞ്ചാം ക്ലാസ്സുകാരനെ. ഒരു പനി വന്ന് ആസ്പത്രീൽ കൊണ്ടു പോയതാണത്രേ അമ്മയെ..... തിരിച്ചെത്തിയത്......

"അമ്മേന്റെ കൂടെ ന്നേം കൊണ്ടുപോ"ന്ന് അലമുറയിട്ട് നിലവിളിച്ചോടിയ പത്തു വയസ്സുകാരനെ പിടിച്ചു വെക്കാൻ അന്നെല്ലാരും പാടുപെട്ടത്രേ. അത്രയും ജീവനായിരുന്നു വല്യേട്ടന് അമ്മയെ.

അമ്മയില്ലാത്ത വീട്ടിൽ വല്യേട്ടൻ പിന്നെ ഒറ്റക്ക് നിന്നിട്ടില്ല. സ്കൂള് വിട്ടുവന്നാൽ ഇരുട്ടും വരെ വായനശാലയിൽ ഇരുന്നു പുസ്തകം വായിച്ചും, അത് കഴിഞ്ഞ് അച്ഛന്റെ കൂടെ രാത്രി  പൂട്ടുന്ന വരെ പീടികയിലും.....

കൂട്ടുകാരന്റെ മരണത്തോടെ അയാളുടെ  ഭാര്യയും രണ്ട് പൊടിമക്കളും പട്ടിണിയാണ് എന്നറിഞ്ഞപ്പോൾ  സഹായിക്കാൻ വല്യേട്ടന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറുപ്പക്കാരിയും  കുഞ്ഞുങ്ങളും ആണും തൂണുമില്ലാതെ കഴിയുന്നതോർത്ത് കേളപ്പൻ  വൈദ്യരാണ് വല്യേട്ടന്റെ അച്ഛനും, അമ്മയുമായുള്ള കല്യാണത്തിന് മുൻകൈ എടുത്തത്. മോന് വിഷമമാകുമോ എന്നായിരുന്നു  അച്ഛന്.  വൈദ്യര് തന്നെയാണ് വല്യേട്ടനോട് സംസാരിച്ചത്.

"എത്ര കാലാണ് ബാലാ ഇങ്ങള് അച്ഛനും മോനും ഇങ്ങനെ ഒറ്റക്ക്. വീട്ടിലെ പണിയും പീടികയും നോക്കി അച്ഛൻ തളന്ന്റ്റ്ണ്ട്. നിങ്ങക്ക് കഞ്ഞി വെച്ചു തരാനെങ്കിലും ഒരാള് വേണ്ടേ. ചന്ദ്രിയെ നിനക്കും നന്നായി  അറിയാലോ. ഓൾക്കും രണ്ട് പൈതമ്മക്കൾക്കും അതൊരു താങ്ങാവുകയും ചെയ്യും. നിനക്ക് രണ്ട് കൂടപ്പിറപ്പുകളും ആവ്വ്ല്ലോ"

എതിർപ്പൊന്നും പറഞ്ഞില്ലെങ്കിലും, അമ്മേന്റെ സ്ഥാനത്ത് വേറൊരാളെ കാണുന്നതിന്റെ ഈർഷ്യയോ സങ്കടമോ, കല്യാണം കഴിഞ്ഞതോടെ അച്ഛനോട് പോലും അടുപ്പം കുറഞ്ഞു. അതുവരെ അച്ഛനോടൊപ്പം കിടന്നുറങ്ങിയ  വല്യേട്ടൻ കിടത്തം  ചരുവകത്തേക്ക് മാറ്റി. ആ മുറിയുടെ ജാലകത്തിലൂടെ നോക്കിയാൽ വല്യേട്ടന്റെ അമ്മ വെച്ചുപിടിപ്പിച്ച ചെടികളുടെയും മരങ്ങളുടെയും തണലും  തണുപ്പുള്ള പറമ്പിൽ അമ്മയെ അടക്കിയ ഇടം കാണാം.

സ്‌കൂൾ വിട്ട് കുറെ നേരം വായനശാലയിൽ ഇരുന്ന് വീട്ടിലെത്തിയാൽ  പാഠപുസ്തകവുമായി
ആ മുറിയിൽ ഒതുങ്ങും. 'പഠിച്ചു പഠിച്ചു വല്യ ആളാവും'ന്ന് അമ്മക്ക് കൊടുത്ത വാക്കാണത്രെ..

സ്‌കൂളിൽ ഏറ്റവും മിടുക്കനായിരുന്നെങ്കിലും പത്താം ക്ലാസ്സ് പരീക്ഷയുടെ രണ്ടു മാസം മുമ്പ് അച്ഛൻ ഒരു ഭാഗം തളർന്ന് കിടപ്പിലായതോടെ വല്യേട്ടൻ പഠിത്തം നിർത്തി പീടിക നോക്കേണ്ടി വന്നു. അച്ഛന്റെ ചികിത്സ, വീട്ടിലെ കാര്യം....  വേറെ നിവൃത്തി ഇല്ലായിരുന്നു. സുധാകരൻ മാഷ് പലവട്ടം നിർബന്ധിച്ചിട്ടും "ഇനിയിപ്പോ പഠിച്ച്  ഉദ്യോഗമൊക്കെ കിട്ടിയാലും ജീവിക്കാൻ വേണ്ടിയല്ലേ മാഷേ... ഇതൊക്കെ മതി" എന്ന് ഒഴിഞ്ഞുമാറി.

ടാക്സി  മുന്നോട്ടു നിർത്തി ഡ്രൈവർ  ഓടിവന്നു. കാറ് നീങ്ങുമ്പോൾ കുട്ട്യേട്ടനെ പിന്നെയും വിളിച്ചു നോക്കിയെങ്കിലും ഇത്തിരി നേരം റിങ് ചെയ്ത് പിന്നെയും പരിധിക്ക് പുറത്തായി.

മഴപ്പെയ്ത് പോലെ പിന്നെയും ഓർമ്മകൾ...
എസ് എസ് എൽ സി പരീക്ഷയെഴുതി, ജയിക്കുമോ തോൽക്കുമോ എന്ന് പേടിച്ചിരുന്ന ദിവസങ്ങൾ. റിസൾട്ട് വരുന്നതിന്റെ തലേദിവസം വൈകുന്നേരം
ഫസ്റ്റ്ക്ലാസ് കിട്ടിയ വിവരം പീടികയിൽ തിരക്കുള്ള  സമയത്ത്  സൈക്കിളിൽ ധൃതിപ്പെട്ട് വന്ന് കിതച്ചു കൊണ്ട് പറഞ്ഞ വല്യേട്ടന്റെ സന്തോഷം നിറഞ്ഞ മുഖം ഇപ്പോഴുമുണ്ട് മനസ്സിൽ. പത്രത്തിൽ ജോലി ചെയ്യുന്ന കൂട്ടുകാരനെ വല്യേട്ടൻ
രാവിലെ നമ്പർ ഏല്പിച്ചതും വൈദ്യരുടെ പീടികയിലെ ഫോണിലേക്ക് കൂട്ടുകാരന്റെ വിളി വരുന്നതും കത്തിരുന്നതും ആരോടും പറഞ്ഞിരുന്നില്ല.

വലിയങ്ങാടിയിൽ ചരക്കെടുക്കാൻ പോയി വരുമ്പോൾ കോഴിക്കോട്ടെ എല്ലാ കോളേജുകളിലെയും അഡ്മിഷൻ ഫോമും കൊണ്ടാണ്  വന്നത്. അന്ന് രാത്രി തന്നെ സുധാകരൻ മാഷുടെ വീട്ടിൽ കൂട്ടി കൊണ്ടുപോയി ഫോമുകൾ പൂരിപ്പിക്കാനും പിറ്റേന്ന്  ആരുടെയൊക്കെയോ കൈവശം കൊടുത്തയക്കാനും ഉത്സാഹിച്ചതും വല്യേട്ടൻ തന്നെ.

കറുപ്പും വെള്ളയും ചായമടിച്ച  കൃസ്ത്യൻ കോളേജിന്റെ പഴയ കെട്ടിടത്തിന്റെ നീണ്ട വരാന്തയിലും മുറ്റത്തുമായി  നിറഞ്ഞ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടത്തിൽ കരിമ്പനടിച്ച കുപ്പായവും നിറം മങ്ങിയ മുണ്ടുമുടുത്ത നാട്ടിൻപുറക്കാരനും  പാവാടയും ജമ്പറും ഇട്ട പെൺകുട്ടിയും വേറിട്ടു നിന്നു.

വല്യേട്ടൻ ധൈര്യം തന്നുവെങ്കിലും  ഇന്റർവ്യൂവിന് പേര് വിളിച്ചപ്പോൾ നെഞ്ചാളിയത് തിരിച്ചറിഞ്ഞാവണം, പ്രിൻസിപ്പളിന്റെ മുറിയിലേക്ക് കയറുമ്പോൾ  കൈ മുറുകെ പിടിച്ചത്.  കുഞ്ഞുന്നാളിൽ എത്രയോ വട്ടം കൊതിച്ചത്. ആ കൈകൾ തന്ന ധൈര്യം....

അഡ്മിഷൻ കഴിഞ്ഞു കോളേജ് ചുറ്റി നടന്നു കാണുമ്പോൾ  ഇതുപോലൊരു കലാലയ മുറ്റം സ്വപ്നം കണ്ട മിടുക്കൻ കുട്ടിയായിരുന്നല്ലോ വല്യേട്ടനെന്ന്....

മൂളിക്കുതിക്കുന്ന ഓട്ടോയിൽ ഇരുന്ന് ആദ്യമായി കോഴിക്കോട്  നഗരം കണ്ടതും, 'ബോംബെ ഹോട്ടലിൽ' ബിരിയാണി കഴിച്ചതും  മറക്കാത്ത ഓർമ്മരുചിയായി ഇപ്പോഴും.....

മിട്ടായിത്തെരുവിൽ നിന്ന് ബാസ്റ്റാന്റിലേക്ക്  വല്യേട്ടന്റെ കൈ പിടിച്ചു നടക്കുമ്പോൾ കയ്യിലുള്ള 'കൊളമ്പോ സ്റ്റോറി'ന്റെ സഞ്ചിയിലെ തുണിത്തരങ്ങൾ പോലെ വർണ്ണങ്ങൾ  തുളുമ്പിയ  മനസ്സ്  ഈ നടത്തം പെട്ടെന്ന്  തീരരുതേ എന്ന്  കൊതിച്ചതും...

കുഞ്ഞുന്നാളിൽ ഇങ്ങനെയൊരു കൈ പിടിച്ചു നടന്ന ഓർമ്മ പോലും ഇല്ലാത്ത അനിയത്തിക്കുട്ടി. 

"പഠിപ്പും പത്രാസും ഇല്ലാത്ത അനാദിപ്പീടികക്കാരന് കെട്ടിച്ചു കൊടുക്കാനല്ല ഞാനെന്റെ മോളെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയത്"
വല്യേട്ടൻ കല്യാണം കഴിച്ചു കാണണം എന്ന അച്ഛന്റെ  വലിയ മോഹം നടക്കാതെ പോവുക മാത്രമല്ല,
ഒന്നിച്ച് സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കാലം മുതലേ ഉണ്ടായിരുന്ന, നിശ്ശബ്ദമെങ്കിലും തീവ്രമായ ആ  പ്രണയത്തിന്റെ ഓർമ്മയാണ്  വല്യേട്ടനെ പിന്നീട് ഒറ്റക്കാക്കിയത്.

അച്ഛന്റെ മരണശേഷം, ഒസ്യത്തു പ്രകാരം,  താമസിക്കുന്ന വീടും പറമ്പും പീടികയും കൂടാതെ  നിരത്തിനോട് ചേർന്ന് പഴയ വീടോട് കൂടിയ പറമ്പിന്റെ പാതിക്കും അവകാശി  വല്യേട്ടനായിരുന്നെങ്കിലും, ആ വീടും പറമ്പും മുഴുവനായും അമ്മയുടെ പേരിൽ  എഴുതിക്കൊടുക്കാനും, താമസം അങ്ങോട്ട് മാറുന്നതിന് മുമ്പ് അടച്ചിട്ട പഴയ വീട് അറ്റകുറ്റപ്പണി നടത്തി നന്നാക്കാനും മുന്നിട്ടിറങ്ങിയത് വല്യേട്ടൻ തന്നെ.

 'ഇത് പോഴത്തമല്ലേ' എന്ന് ചോദിച്ചവരോട്
"അച്ഛൻ ഇത്രേം കാലം കിടന്നിട്ടും പൊന്നുപോലെ നോക്കിയത് അവരാ" എന്ന്      കടുപ്പിച്ചു പറഞ്ഞു വായടക്കി
വല്യേട്ടൻ.
അമ്മയുടെയും അച്ഛന്റെയും ഓർമ്മയുള്ള  വീട്ടിൽ പിന്നീട് വല്യേട്ടൻ ഒറ്റക്ക്...

ബി എഡ് ന്റെ അവസാന നാളുകളിലാണ് സുരേഷുമായുള്ള അടുപ്പം കുട്ട്യേട്ടൻ അറിഞ്ഞതും, ഒരു പാട് തല്ലിയിട്ടും മതിയാവാതെ ക്ലാസ്സിൽ പോകാൻ പോലും സമ്മതിക്കാതെ അകത്തു പൂട്ടിയിട്ടതും. അടുപ്പിച്ചു നാലു ദിവസം കാണാഞ്ഞിട്ടാണോ അതോ അമ്മ ആരെയോ ചൊല്ലി അയച്ചത് കൊണ്ടാണോ അന്ന് വല്യേട്ടൻ  വീട്ടിൽ അന്വേഷിച്ചു വന്നത്.

കട്ടിലിൽ കരഞ്ഞു കിടക്കുകയായിരുന്ന
തന്റെ മുടിയിൽ   തലോടി  ഒന്നും മിണ്ടാതെ അടുത്തിരുന്നപ്പോൾ
പെരുമഴ പെയ്യും പോലെ  ഏങ്ങലടിച്ചു കരഞ്ഞു.

"പവിത്രാ..... അടിച്ചും വാശി കാണിച്ചും രണ്ടാളുടെ ജീവിതത്തിലെ എന്നെന്നേക്കുമായുള്ള സന്തോഷം ഇല്ലാതാക്കി കളഞ്ഞിട്ട് വെറുതെ ശാപം വാങ്ങിവെക്കാം എന്നല്ലാതെ ആർക്കും
ഒരു നേട്ടവും ഉണ്ടാകാൻ പോണില്ല..." ഇറങ്ങുമ്പോൾ  ഉമ്മറത്തുണ്ടായിരുന്ന  കുട്ട്യേട്ടനോട് ശാസിച്ചപ്പോൾ  മറുത്തൊരക്ഷരം പറഞ്ഞില്ല. വല്യേട്ടന്റെ മുഖത്തു നോക്കി സംസാരിക്കാൻ പോലും  കുട്ട്യേട്ടന് പേടി ആയിരുന്നല്ലോ. 

അടുത്ത ദിവസം തന്നെ പെണ്ണുകാണലും  ഏറെ വൈകാതെ നിശ്ചയവും പരീക്ഷ കഴിഞ്ഞ ഉടനെ കല്യാണവും.

"ഒരു മുരടൻ പോലീസുകാരന്റെ മട്ടും ഭാവവും ഉണ്ടായിരുന്നു നിന്റെ വല്യേട്ടൻ അന്നെന്നെ കാണാൻ കോളേജിൽ വന്നപ്പൊ.  എന്റെ വീടും വീട്ടുകാരെയും കുറിച്ചൊക്കെ നന്നായി അന്വേഷിച്ചാണ് വന്നത് എന്ന് മനസ്സിലായി. നമ്മുടെ ബന്ധം സീരിയസ് ആണോന്ന്  അളക്കുന്ന മട്ടിലാണ് എന്നോട് ഓരോന്ന് ചോദിച്ചത്. വിരണ്ടു പോയി ശരിക്കും ..."
മധുവിധു നാളുകളിലെന്നോ സുരേഷ് പറഞ്ഞപ്പോഴാണ് ആ കഥയൊക്കെ അറിഞ്ഞത് തന്നെ.

"പെട്ടെന്നുള്ള കല്യാണല്ലേ....വല്യേട്ടന്റെ കയ്യിൽ ഇപ്പൊ ഇതേ ഉള്ളൂ"
കല്യാണത്തിന് രണ്ടു ദിവസം മുമ്പൊരു രാത്രിയിൽ  വീട്ടിൽ  വന്ന്  ട്രൗസറിന്റെ കീശയിൽ നിന്നൊരു കടലാസ്  പൊതിയെടുത്ത് കയ്യിൽ തരുമ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു. വെളുത്ത അളുക്കിനുള്ളിൽ വർണ്ണക്കടലാസിന്റെ പൊതിയിലെ സ്വർണ്ണവളത്തിളക്കം. അളവ് പോലും കൃത്യം!. അമ്മ കുടിക്കാനെടുത്തു വരുമ്പോഴേക്കും വല്യേട്ടന്റെ സൈക്കിൾ ഇരുട്ടിൽ ഇടവഴിയും കടന്ന്.....

"ബാലൻ മോട്ടോറില് വെള്ളം കേറാഞ്ഞിട്ട് നോക്കാൻ പോയതാ അപ്പറത്തെ വളപ്പില് ..... വിളിച്ചാൽ കേക്കൂല ഇങ്ങള് ഇറങ്ങിക്കൊളീ നേരം തെറ്റിക്കണ്ട." വിവാഹം കഴിഞ്ഞു സുരേഷിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ വല്യേട്ടനെ അന്വേഷിച്ചത് കേട്ട് ആരോ പറഞ്ഞു. കാറിൽ കേറും നേരം കണ്ടു അപ്പുറത്തെ പറമ്പിന്റെ  കൊള്ളിന്മേൽ.... ഒരു കാരണമുണ്ടാക്കി അവിടെ നിന്നും മാറിയത് ഗൗരവക്കാരന്റെ ഈ മുഖം ആരും കാണാതിരിക്കാൻ ആയിരിക്കുമെന്ന് ഊഹിച്ചു.

നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾ കടന്നു പോയിട്ടും ആ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്. വാത്സല്യവും സങ്കടവും കൊണ്ട് നനഞ്ഞ  കണ്ണുകളും.

വിവാഹിതയായി ഏറെ വൈകും മുമ്പ് തന്നെ സുരേഷിനോടൊപ്പം പുതുതായി തുടങ്ങിയ സ്‌കൂളിലേക്ക് അധ്യാപകരായി ദുബായിലേക്ക് പോന്നതോടെ തിരക്കുകകളും ഉത്തരവാദിത്തങ്ങളും കാരണം അകന്നകന്നു പോയ നാടിനോടൊപ്പം വല്യേട്ടനും....

"ബോധം വന്നപ്പളൊക്കെ നിന്നെ ചോദിച്ചിരുന്നു....... അല്ലെങ്കിലും കാണുമ്പോഴൊക്കെ നിന്റെ വിശേഷങ്ങൾ തന്നെയാണ് വല്യേട്ടൻ അധികവും ചോദിക്കല്.."
കുട്ട്യേട്ടൻ വിളിച്ചപ്പോൾ  കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ പുറപ്പെട്ടത് വല്യേട്ടന്റെ കയ്യിലൊന്ന് കൈ ചേർത്ത് വെച്ച് ഒരുപാട് നേരം ഇരിക്കാനാണ്. കൂടപ്പിറപ്പായി, മകളായി കൂടെ നിന്ന് പരിചരിക്കാൻ വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾ..

പിരിമുറുക്കങ്ങളുടെയും സങ്കടങ്ങളുടെയും വല്ലാത്ത അവസ്ഥകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു അഭയം പോലെ ഓർത്തു പോകുക വല്യേട്ടനെ ആയിരുന്നല്ലോ... അടുത്തുണ്ടായിരുന്നെങ്കിലെന്ന്...  ആ കൈകളിൽ ഒന്ന് കൈ ചേർത്തു വെച്ചാൽ കിട്ടുന്ന ധൈര്യമോർത്ത്... കണ്ട ഓർമ്മ പോലും ഇല്ലാത്ത അച്ഛന്റെ പകരമായി...

മുന്നിൽ വാഹനങ്ങളൊക്കെ ബ്ലോക്കായിരിക്കുന്നു.
പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു. അങ്ങോട്ട് വിളിക്കാൻ തുടങ്ങുമ്പോഴേക്കും കുട്ട്യേട്ടൻ വിളിച്ചു

"നീ എവിടെയാ...ഞാൻ ഇപ്പോഴാണ് കണ്ടത്"

" എയർപോർട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് പോകുന്നു....കുട്ട്യേട്ടൻ അവിടെ ഉണ്ടാകുമല്ലോ"
അപ്പുറത്ത് നീണ്ട
നിശ്ശബ്ദത..

"..... ഞാൻ...ഞാൻ  ആംബുലൻസിലാണുള്ളത്.. വല്യേട്ടന്റൊപ്പം......തിരിച്ചു പോവ്വാണ്.."
കുട്ട്യേട്ടന്റെ  ശബ്ദം മുറിഞ്ഞു.

ഒരു കരച്ചിൽ തൊണ്ടയിൽ അമർന്നു..  മഴയിലും വിയർക്കുന്നതറിഞ്ഞു. പെട്ടെന്ന് അനാഥയായത് പോലെ. തിരക്കിട്ട്  ഓടിയെത്തിയിട്ടും...
ഒരു കൊച്ചു കുട്ടിയെ പോലെ ഉറക്കെ നിലവിളിക്കാൻ തോന്നുന്നു

കാറിന്റെ ചില്ല് താഴ്ത്തി. അലച്ചു പെയ്യുന്ന മഴത്തുള്ളികൾ മുഖത്തു പതിച്ച് കണ്ണീരിനോട് ചേർന്നൊഴുകി. തുറന്നു പിടിച്ച കണ്ണിൽ മഴ വരച്ച ചിത്രങ്ങളിൽ  പെരുമഴയിലൂടെ ധൃതിപ്പെട്ട് സൈക്കിൾ ചവിട്ടി നീങ്ങുന്ന മെലിഞ്ഞ രൂപം...  വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ..

മഴ ഒരു തേങ്ങൽ പോലെ സങ്കടതാളത്തിൽ പെയ്തു കൊണ്ടിരുന്നു.