Monday, January 21, 2013

ഫേഷ്യല്‍ ചെയ്യാതെ ചുട്ടെടുക്കുന്ന ചില ജീവിതങ്ങള്‍




നാട്ടില്‍ നിന്ന് പോരുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് മുടിവെട്ടിക്കാന്‍   ചെന്നതാണ്. പഴയ ബാര്‍ബര്‍ഷാപ്പിന്റെ സ്ഥാനത്ത്  ഒരു അത്ഭുതലോകം.ഒരു മണിക്കൂറോളം കാത്തിരുന്നാണ് ഊഴമെത്തിയത്.മുടിവെട്ടിക്കൊണ്ടിരിക്കെ ബാര്‍ബര്‍ പറഞ്ഞു.

“ഒരു മിനിറ്റേ ...ഒന്ന് ഫോണ്‍ ചെയ്തോട്ടെ..മോളെ സ്കൂള്ന്ന് വിളിച്ചോണ്ട് വരാന്‍ പോയിറ്റില്ല ....അച്ഛനോട് ഒന്ന് വിളിച്ച് പറഞ്ഞേക്കട്ടെ”
അയാള്‍ അച്ഛനെ വിളിച്ചു
“അച്ചാ .....മിന്നൂനെ വിളിച്ചോണ്ട് വന്ന്നോ ...എനിക്കിവിടെ ഷോപ്പില് നല്ല തെരക്കാ...”
“എന്റെ സ്കൂട്ടറില് ഒരു തുള്ളി എണ്ണയില്ല ....ഇന്ന് പെട്രോള്‍ പമ്പ് പണിമുടക്കുള്ള വിവരം ഞാനറീലായ്നും”
“എന്നാ കാറെടുത്തോ അച്ഛാ ....മോള് ആട കാത്ത് നിക്ക്ന്നുണ്ടാകും.ഇപ്പത്തന്നെ നേരം വൈകി...............എന്നാ ശരി വെക്കട്ടെ”
ഫോണ്‍ വെച്ച ശേഷം എന്നോടായി പറഞ്ഞു.
“ഇന്ന് പെട്രോള്‍ പമ്പൊക്കെ അടച്ചിടുന്ന വിവരം അച്ഛനറിഞ്ഞിട്ടില്ല.ഇന്നലെ പത്രത്തിലും ടീവീലും ഒക്കെ വന്നതല്ലേ......ഞാന്‍ ഇന്നലെ തന്നെ കാറില് ഫുള്ള് എണ്ണ അടിപ്പിച്ചതാ.എന്തെങ്കിലും അത്യാവശ്യം വന്നാ കുടുങ്ങിപ്പോവരുതല്ലോ”
“ശരിയാ”
“കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ സമരം ഉണ്ടായപ്പോ പെട്രോള്‍ പമ്പിന്റെ മുന്നില് ലോറീല്‍ കൊണ്ട്വന്നു വിറ്റതാ ബ്ലാക്കില് ....ഒരു കുപ്പിക്ക് നൂറുറുപ്പ്യ.എത്രപ്പെട്ടെന്നാ തീര്‍ന്നതെന്നറിയ്വോ  ..ഒരു ലിറ്ററൊന്നും ഉണ്ടാവൂല...എന്നാലും ആവശ്യം നടക്ക്വല്ലോ...വണ്ടീം മൊബൈലും ഇല്ലാണ്ട്  എങ്ങനാ ഇക്കാലം  ജീവിക്ക്യാ ...ഹൊ  ..ആലോചിക്കാന്‍ പറ്റുന്നില്ല.” 

മുടി വെട്ട് തുടര്‍ന്നു.ടീവിയില്‍ ‘കഥ പറയുമ്പോള്‍’ സിനിമ.ബാര്‍ബര്‍ ബാലന്റെ മകള്‍ പറയുന്നു.
“എനിക്ക് കൃത്യായിട്ട് ഫീസ് കൊടുക്കുന്ന ഒരു കുട്ടി ആയാല്‍ മതിയച്ഛാ”

വാതില്‍ തള്ളി തുറന്ന് രണ്ടു കുട്ടികള്‍ അകത്തേക്ക് വന്നു.ഒമ്പതിലോ പത്തിലോ പഠിക്കുന്നവരാണ്.ഗവണ്മെന്‍റ് ബോയ്സ് സ്കൂളിലെ യൂണിഫോം.വെയിലത്ത്‌ നിന്ന് വന്നത് കൊണ്ടാവും ഉള്ളിലെ തണുപ്പ് ആസ്വദിച്ച് അവര്‍ അല്‍പ നേരം നിന്നു.പിന്നെ ഒരു കുട്ടി ചെറിയൊരു പരുങ്ങലോടെ ചോദിച്ചു.
“ഏട്ടാ ....മുടി ഇങ്ങനെ ചുരുട്ടാന്‍ എത്ര്യാ...”
മുടിവെട്ടുന്നതിനിടെ അയാള്‍ ‘കസ്റ്റമറെ’ നോക്കി പുഞ്ചിരിയോടെ പറഞ്ഞു
“ആയിരത്തഞ്ഞൂറ് ഉറുപ്പ്യ”
മറ്റേ കുട്ടി ചോദിച്ചു
“മുടി സ്ട്രെയിറ്റ് ആക്കാനോ ഏട്ടാ”
“അതിന് ഇരുനൂറ്റയ്മ്പത് മതി”
“നാളെ സ്കൂള് വിട്ടിട്ട് വരാ”
കുട്ടികള്‍ കുറച്ചു നേരം നിന്ന് ടീവി കണ്ട ശേഷം പോയി

അപ്പോള്‍ എന്റെ മൊബൈല്‍ കരഞ്ഞു.
ഉമ്മര്‍ക്കയാണ്.എന്റെ കടയുടെ അടുത്തുള്ള ഹോട്ടലിലെ ‘ഉസ്താദ്’(പൊറോട്ടക്കാരന്‍).ഞങ്ങള്‍ ഒന്നിച്ചാണ് നാട്ടിലേക്ക് പോന്നത്. അന്‍പത്തഞ്ച് കഴിഞ്ഞ ഉമ്മര്‍ക്ക മൂന്നു കൊല്ലത്തിനു ശേഷം  ആറുമാസം നാട്ടില്‍ നില്‍ക്കാന്‍ വന്നതാണ്.
“ഹലോ ....ഇഞ്ഞെപ്പളാ കുഞ്ഞിമ്മോനെ പോക്ന്നത്”
“നാളെ പോവ്വാ ഉമ്മര്‍ക്കാ ... വൈകുന്നേരത്തെ എക്സ്പ്രസ്സിന്”
“ഞാനും പതിനെട്ടാം തിയ്യതി പോവ്വാ ........എക്സ്പ്രസിന് തന്നെ”
ഉമ്മര്‍ക്ക പറഞ്ഞത് കേട്ട് ഞാന്‍ അമ്പരന്നു.
“അതെന്താ ഉമ്മര്‍ക്കാ ആറുമാസം നിക്കാന്‍ വന്ന ഇങ്ങള് രണ്ട് മാസം തെകയും മുമ്പ് പോകുന്നത്....ഇങ്ങളെ മൊതലാളി വിളിച്ചോ...ആടെയെന്താ പൊറാട്ടക്ക് ആളില്ലേ”
“അതൊന്ന്വല്ല ചങ്ങായീ  .........ഇവിടെ നിന്നാ  മൊതലാവൂല”
“അതെന്താ’
“നാട്ടില് നിന്നാലുള്ള ചെലവ് എന്താന്നറിയ്വോ....താങ്ങാനാവൂല  ...നെന്നോട് ഉള്ളത് പറയാലോ ...വരുമ്പം എളേ മോള്‍ക്ക്‌ കൊണ്ട്വന്ന വള പണയം വെച്ചിട്ടാ ഇപ്പം ടിക്കറ്റിനുള്ള ഏഴായിരത്തി അഞ്ഞൂറുറുപ്പ്യ തിരിമറി ആക്ക്യത്.ഇനീം നിന്നാ ന്റെ സ്കൂള് പൂട്ടിപ്പോകും  കുഞ്ഞിമ്മോനെ ........ഇന്‍ശാ അള്ളാ ആട എത്തീറ്റ്  കാണാ”

ഉമ്മര്‍ക്ക ഫോണ്‍ വെച്ചു.
ഞാനോര്‍ത്തു .നാട്ടിലേക്ക് പോരുമ്പോള്‍ ഇതുവരെ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളെയും മറന്ന ഉമ്മര്‍ക്കാക്ക് പറയാനുണ്ടായിരുന്നത് ആറുമാസം കുടുംബത്തോടൊപ്പം നില്‍ക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ച് മാത്രമായിരുന്നു.ഭാര്യയും,മക്കളും,പേരക്കുട്ടികളുമായി സ്വര്‍ഗ്ഗം പോലെ ആറുമാസം ...... ആ ഉമ്മര്‍ക്ക രണ്ടുമാസം പോലും തികച്ചും നില്‍ക്കാനാവാതെ തിരിച്ചു പോകുകയാണ്...ഒരു പരിഭവവും ഇല്ലാതെ ......രാത്രി ഒരു മണിക്ക് എണീറ്റ്പൊള്ളുന്ന പൊറോട്ടക്കല്ലിന്റെ മുന്നില്‍ ജീവിതം കുഴച്ചും,വീശിയും,ചുട്ടെടുക്കാന്‍ .ഇനിയും രണ്ടോ മൂന്നോ കൊല്ലം.പെരുന്നാളിന് പോലും ലീവില്ലാതെ...ഹോട്ടലിന്റെ അടുക്കളയും റൂമും വിട്ട്  പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ  ..........

“സാര്‍...നാളെ പോകുകയല്ലേ...ഒന്ന് ഫേഷ്യല്‍ ചെയ്തൂടെ”
മുടിവെട്ടുന്നയാളിന്റെ  ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി.
“ഇരുനൂറ്റന്‍പതു രൂപ മുതല്‍ മൂവായിരം രൂപവരെയുള്ള പാക്കേജ് ആണ്...ഇന്നാണെങ്കില്‍ തിരക്കും കുറവാ..പോകുന്നതിനു മുമ്പ്...”

“വേണ്ട സുഹൃത്തേ.... ആ മരുഭൂമിയില്‍  ജീവിക്കാന്‍  ഇപ്പൊഴുള്ള  സൌന്ദര്യമൊക്കെ മതി.ആരുടെ മുന്നില്‍ കാണിക്കാനാണ്....ആര്‍ക്കാ അവിടെ  ഇതൊക്കെ നോക്കാന്‍ നേരം”

പോകുന്നതിനു മുമ്പ് നാട്ടില്‍ നിന്നും മുടിവെട്ടുന്നത് തന്നെ ഇവിടെ അറുപതു രൂപ കൊടുക്കുന്ന സ്ഥാനത്ത് അവിടെ ഇരുനൂറു രൂപ ചെലവാക്കുന്നത് ഓര്‍ത്തിട്ടാണെന്ന് പറഞ്ഞില്ല.

പുറത്ത് സോഫയില്‍ മൂന്നാല് ചെറുപ്പക്കാര്‍ ടീവിയില്‍  ചാനലുകള്‍  മാറ്റിയും,കയ്യിലെ ‘പൊറാട്ടക്കല്ലു’പോലുള്ള പുത്തന്‍ തലമുറ മൊബൈലുകളില്‍ വിരലു നീക്കിയും  അക്ഷമരായി കാത്തിരിക്കുന്നത്  കൊണ്ടാവണം അയാള്‍ ധൃതിയില്‍ മുടി വെട്ടാന്‍ തുടങ്ങി   



  

Wednesday, January 2, 2013

പ്രവാസ കാഴ്ചകള്‍



ഇന്നലെ തിരിച്ചുപോരാന്‍ കോഴിക്കോട്  എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്ക് വന്നു.
“കുവൈത്തിലെക്കാണോ”
“അതെ”
“ഇത് എന്റെ ഭാര്യയുടെ അമ്മയാണ്.കുവൈത്തില്‍ മകളുടെ അടുത്തേക്ക് പോകുന്നു.... കൂടെ വേറെ ആരുമില്ല ..ഒന്ന് സഹായിക്കാമോ”
“ഓ ..അതിനെന്താ സന്തോഷം”
അവരെ എന്നോടൊപ്പം കൂട്ടി. അറുപതു വയസ്സുള്ള ആ നാട്ടുമ്പുറത്തുകാരി  അമ്മ ആദ്യമായാണ്‌ വിമാനയാത്ര ചെയ്യുന്നത്.അതിന്റെ എല്ലാ പരിഭ്രമവും അവര്‍ക്ക് ഉണ്ടായിരുന്നു. ലഗേജ് എക്സറേയില്‍ ഇടാനും,ബോര്‍ഡിംഗ് പാസ് എടുക്കാനും,എമിഗ്രേഷനിലും എല്ലാം ഞാന്‍ സഹായിച്ചു.
മകളുടെ പ്രസവത്തിനു കുവൈത്തിലേക്ക് പോവുകയാണ്.മകള്‍ക്കും മരുമകനും അമ്മ കൂടെയുണ്ടാകണം എന്ന് നിര്‍ബന്ധം.
“ഞാന്‍ കുറെ പറഞ്ഞു നോക്കി...ഓര്  രണ്ടാളും സമ്മതിക്ക്ന്നില്ല...എനക്കിതൊന്നും ശീലല്ല്യാലോ....മങ്ങലാപുരത്തിനും കോഴിക്കോടിനും അപ്പുറം ഞാനിത്‌വരെ ഏടേം പോയിറ്റ്ല്ല .......... .............മാത്രല്ല ഓളുടെ അച്ഛന്‍ മരിച്ചിറ്റ് അത്രൊന്നും ആയിറ്റൂല്ല.......  അതും ഒരു വെഷമം  ....”
അവര്‍ ഉള്ളു തുറന്നു.
എമിഗ്രേഷന്‍ കഴിഞ്ഞ് എസ്കലേറ്റര്‍ വഴി  മുകളിലേക്ക് പോകാന്‍ അവര്‍ക്ക് പേടിയുള്ളതുകൊണ്ട് പടികള്‍ കയറി.പടികയറി കഴിഞ്ഞതും ആ അമ്മ  തളര്‍ന്നു.
“മോനെ.... ഇനി ഇത്തിരി ഇരിക്കണം...രണ്ട് മുട്ടിനും വേദനയാ ഇങ്ങനെ കേറ്റം കേറലില്ല..നടക്കാന്‍ തന്നെ പാടാ ”
യാത്രയെ കുറിച്ചുള്ള പരിഭ്രമമെല്ലാം അവര്‍ക്ക് മാറിയിരുന്നു.ഇപ്പോള്‍ പേടിപ്പിക്കുന്നത് ഈ വേദനയാണ്.
“ഇനീം തോനെ നടക്കണോ വിമാനം കേറാന്‍ “
ഞാന്‍ സമാധാനിപ്പിച്ചു.ചായയോ വെള്ളമോ മറ്റോ കുടിക്കണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു
“വേണ്ട....വെള്ളം കുടിച്ചാല്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കേണ്ടി വരും....”
മകളെയും പിറക്കാനിരിക്കുന്ന പേരക്കുട്ടിയേയും കാണുന്നതിലുള്ള സന്തോഷത്തെക്കാളും ഈ യാത്ര അവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.കുവൈത്തില്‍ തണുപ്പ് കാലം കൂടിയാണ് എന്ന് അറിഞ്ഞതിന്റെ ഭീതിയും ....
ഒരു മണിക്കൂര്‍ കഴിഞ്ഞ് വിമാനത്തിലേക്ക് നടക്കുമ്പോള്‍ അവര്‍ ശരിക്കും  ആയാസപ്പെടുന്നുണ്ടായിരുന്നു.മകള്‍ കൊടുത്തയച്ച സ്വെറ്ററും തൊപ്പിയുമെല്ലാം  വിമാനത്തില്‍ നിന്ന് തന്നെ ധരിച്ച് അവര്‍ നിശബ്ദയായി ഇരുന്നു.
വിമാനമിറങ്ങിയ ഉടനെ അവരുടെ പേരെഴുതിയ ബോര്‍ഡുമായി കൂട്ടിക്കൊണ്ടുപോകാന്‍ ആള് കാത്തുനിന്നത് കൊണ്ട് ഞാന്‍ ആ അമ്മയോട് യാത്ര പറഞ്ഞു പിരിഞ്ഞു.
എമിഗ്രേഷന് ക്യൂ നില്‍ക്കുമ്പോഴും കണ്ടു ഇങ്ങനെ കുറെ വൃദ്ധന്മാരെയും വൃദ്ധകളെയും പരിഭ്രാന്തി നിറഞ്ഞ മുഖവുമായി.
മലയാളിയുടെ ഗള്‍ഫ് പ്രവാസം കാണിച്ചു തരുന്ന  പുതിയ പുതിയ കാഴ്ചകള്‍