Wednesday, November 28, 2012

മനുഷ്യന്മാരുടെ ഒരു കാര്യം



ഇന്നലെ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ബസ്‌സ്റ്റോപ്പിലും ബസ്സിലുമായി രണ്ടുപേരുടെ ഡയലോഗ്... 

“അരമണിക്കൂറായി ബസ്സ്‌ കാത്തു നില്‍ക്കാന്‍ തുടങ്ങീട്ട് ...ലിമിടഡ് സ്റ്റോപ്പ്‌ ആണെന്ന് പറഞ്ഞിട്ടെന്താ ഒറ്റയെണ്ണം നിര്‍ത്തണ്ടേ ?....”
“ഇവന്റെയൊക്കെ ഈ മരണപ്പാച്ചില്‍ .....ആളുകളുടെ ജീവന്‍ കൊണ്ടാ കളി എന്ന് ഓര്‍മ്മയില്ല....ദിവസവും എത്രയെത്ര അപകടങ്ങളാ ...”
“അന്യായ ചാര്‍ജ് ....നമ്മുടെയൊക്കെ നികുതി കൊണ്ടുണ്ടാക്കിയ റോഡ്‌ ഇവന്മാരുടെ പറപ്പിക്കല്‍ കണ്ടാല്‍ തോന്നും നിരത്ത് ഇവരുടെ തറവാട്ടു സ്വത്താന്ന് .....ജനങ്ങള്‍ക്ക്‌ ഉപകാരമില്ലെങ്കില്‍ പിന്നെ എന്തിനാ ..”
“ചോദിക്കാനും പറയാനും ആളില്ല......എങ്ങനെ ആളെ കയറ്റാതെ പോകാം എന്നാണു ചിന്ത.ആള് ഇറങ്ങാനുണ്ടെങ്കില്‍ സ്റ്റോപ്പില്‍ നിന്ന് പരമാവധി ദൂരെ നിര്‍ത്തി ..നിര്‍ത്തിയില്ല എന്നമട്ടില്‍ ആളെ ഇറക്കി ഒരു പാച്ചില്‍. ബസ് സ്റ്റോപ്പില്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നത് മനുഷ്യന്മാര്‍ ആണെന്ന ചിന്തപോലും ഇല്ല... .”
“ഒരു ബസ്സ്‌ വരുന്നുണ്ട് ...കൈ കാണിക്കുന്നില്ല എന്തിനാ വെറുതെ സൗകര്യം ഉണ്ടെങ്കില്‍ നിര്‍ത്തട്ടെ...”
“ഹാവൂ ...ഇതെന്തതിശയം സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്ന ബസ്സോ ....വേഗം കേറ്..ഇത്ര നല്ല ബസ്സുകാരും ഉണ്ടല്ലോ...”

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞ ശേഷം ഇവരുടെ സംഭാഷണം

“അല്ലാ ഇത് ഇന്ന് തന്നെ കോഴിക്കോട്ട് എത്ത്വോ?”
“സകല സ്റ്റോപ്പിലും നിര്‍ത്തി ആളെ പെറുക്കി ഇങ്ങനെ പോയാ ...”
“ഇതിന്റെ ഡ്രൈവര്‍ പണ്ട് കാളവണ്ടി ഓടിക്കുന്ന ആളായിനോ ....ഇങ്ങനെ ഇഴഞ്ഞിഴഞ്ഞ് ....”
“കേറി കെണിഞ്ഞല്ലോ പടച്ചോനെ ...ഇതറിഞ്ഞിരുന്നെങ്കില്‍ കൊന്നാ കേറൂലായിനും ....പെട്ടുപോയീന്ന് പറഞ്ഞാ മതിയല്ലോ”
“ഓന്റെ ഓലക്കമ്മലെ ഒരു ബസ്സ്‌ ...അന്യായ പൈസയും കൊടുത്ത് ഈ പാട്ടയില്‍ കേറി കുടുങ്ങ്യല്ലോ ...ഈ കാലത്തും ഈ ബസ്സിലൊക്കെ കേറുന്ന മനുഷന്മാരെ സമ്മയിക്കണം .....”
“ഹും സഹിക്കന്നെ ......... എന്തായാലും കേറി ടിക്കറ്റ് എടുത്തുപോയില്ലേ”

Thursday, November 22, 2012

സുബ്ബയ്യ



സുബ്ബയ്യ ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുണ്ടാവുമോ?..... ‘ബദ് വേലി’ലെ മുളകുപാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍  ഇരുന്ന് അയാള്‍ ഇപ്പോഴെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.

സുബ്ബയ്യ എന്റെ കടയിലെ കസ്റ്റമര്‍ ആണ്.ആന്ധ്രപ്രദേശിലെ കടപ്പ ജില്ലക്കാരായ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍.കത്തുന്ന വേനലിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും പുലര്‍ച്ചെ നാലുമണിക്ക് ജോലിക്ക് പോയി സന്ധ്യകഴിഞ്ഞ്  തിരിച്ചെത്തുന്ന,മൊസൈക്ക്പണിയും കോണ്‍ക്രീറ്റിനു കമ്പി കെട്ടുന്ന പണിയുമൊക്കെയായി കഴിയുന്ന ‘കടപ്പക’ളില്‍ ഒരാള്‍.

കുറെയായി അറിയാമെങ്കിലും മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ സുബ്ബയ്യയെ അടുത്ത് പരിചയപ്പെടുന്നത്.നിത്യവും രാവിലെ ജോലിക്ക് പോയി വൈകീട്ട് വന്നു കൊണ്ടിരുന്ന സുബ്ബയ്യ ഒരു ദിവസം  പകല്‍ സമയത്ത് കടയില്‍ സിഗരറ്റിനു വന്നപ്പോള്‍ അന്വേഷിച്ചതിനു അയാള്‍ മറുപടി പറഞ്ഞു.

“ഇക്കാമ ആയിപ്പോയുന്തി ഇങ്ക കൊട്ടലേതു.ഡബ്ബിലു ഇച്ചി സാല റോസായുന്തി....ബൈട്ടു ചെക്കിംഗ് എക്ക്വ കാതാ ....പണിക്ക് പോലേതു..”

ഇക്കാമ തീര്‍ന്നിട്ട് ദിവസങ്ങളായി.ഏജന്റ് പണവും വാങ്ങിപ്പോയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ അടിച്ചിട്ടില്ല.വിളിക്കുമ്പോഴൊക്കെ ഇന്ന് നാളെ എന്ന് പറഞ്ഞു കളിക്കുകയാണ്.പുറത്തു ചെക്കിംഗ് അധികമായത് കൊണ്ട് പണിക്ക് പോവാറില്ല.

രണ്ടുമാസം സുബ്ബയ്യ റൂമില്‍ അതേ ഇരിപ്പ് ഇരിക്കേണ്ടി വന്നു.ധാരാളം സിഗരറ്റ് വലിച്ചു തള്ളി.തെലുങ്ക് അല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത സുബ്ബയ്യയെ ഞാന്‍ അടുത്തറിയുന്നത് ആ കാലത്താണ്.റൂമില്‍ ഒറ്റയ്ക്കിരിക്കുന്ന മടുപ്പ്‌ ഒഴിവാക്കാന്‍ സുബ്ബയ്യ കടയില്‍ വന്നു എന്നോട് വര്‍ത്തമാനം പറഞ്ഞു.

നാട്ടില്‍ വ്യവസായ(കൃഷി)മായിരുന്നു സുബ്ബയ്യയുടെ ജോലി.ഏക്കറുകളോളമുള്ള സ്വന്തം ഭൂമിയില്‍ സുബ്ബയ്യ പലതരം കൃഷികള്‍ ചെയ്തു.മുളക്,നിലക്കടല,റാഗി....ഏറണാകുളത്ത് ചെറുനാരങ്ങ വില്‍ക്കാന്‍ കൊണ്ട് വന്ന കഥ എന്നോട് പലവട്ടം പറഞ്ഞു......ഒരുപാട് ജോലിക്കാരുമായി നേരം പുലരും മുമ്പ് കൃഷിയിടത്തില്‍ എത്തും.വീട്ടു ജോലികള്‍ ഒതുക്കി കഴിഞ്ഞാല്‍ കൂട്ടിനു ഭാര്യ സുബ്ബമ്മയും ഉണ്ടാകും.ജോലിയുടെ ഇടവേളകളില്‍ മരത്തണലില്‍ ഇരുന്ന് സുബ്ബമ്മ ഉണ്ടാക്കി കൊണ്ടുവന്ന ‘സങ്കട്ട്’* കഴിക്കും.

എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായല്ല സുബ്ബയ്യ ആ കഥകളൊക്കെ പറഞ്ഞത്.ഓര്‍മ്മകളില്‍ ലയിച്ച് അയാളങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.ആ ജീവിതത്തില്‍ അനുഭവിച്ച സന്തോഷങ്ങളൊക്കെ അയാളുടെ മുഖത്ത് കണ്ടു.....അപ്പോള്‍ അയാള്‍ നിലക്കടല പാടങ്ങളില്‍ നിന്നു വീശുന്ന കാറ്റേറ്റ്‌ സുബ്ബമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുകയാണെന്ന് തോന്നി.അയാളുടെ കണ്ണില്‍ സുബ്ബമ്മയുടെ ചുവന്ന മൂക്കുത്തി തിളങ്ങി......

എല്ലാ സന്തോഷങ്ങളും പെട്ടെന്നാണ് ഒടുങ്ങിയത്.മഴ ചതിച്ചതുകൊണ്ടും കനാലില്‍ ശരിക്കും വെള്ളം എത്താത്തത് കൊണ്ടും കൃഷി നശിക്കാന്‍ തുടങ്ങി.പണിക്കാരെ ചൊവ്വിനു കിട്ടാതായി.സുബ്ബയ്യയുടെ ഏക ആണ്‍തരി പത്തുവയസ്സുകാരന്‍ കാലു രണ്ടും നെഞ്ചോട്‌ ചേര്‍ന്ന്  നടക്കാനാവാതെ ഇഴഞ്ഞാണ് സഞ്ചരിച്ചിരുന്നത്.പിന്നെയുള്ളത് മൂത്ത രണ്ടു പെണ്‍കുട്ടികള്‍.മകന്റെ ചികിത്സക്കായി പലപ്പോഴും മദ്രാസ്സില്‍ പോകേണ്ടിവന്നത് കൊണ്ട് സുബ്ബയ്യക്കും ഭാര്യക്കും കൃഷിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി.ചികിത്സാ ചെലവുകളും,ഉത്പന്നങ്ങളുടെ വിലയിടിവും എല്ലാം കൂടി അയാളെ ഞെരുക്കാന്‍ തുടങ്ങി.ഭൂമി പണയം വെച്ച് പണം പലിശയ്ക്ക് വാങ്ങി.കുറെ സ്ഥലങ്ങള്‍ വില്‍ക്കേണ്ടി വന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ കുവൈത്തില്‍ എത്തി.നിര്‍മ്മാണ ജോലിക്കാരില്‍ ഒരാളായി.

കുവൈത്ത് ജീവിതം ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ സുബ്ബയ്യ നിരാശയോടെ പറഞ്ഞു.
“മാ ഇണ്ട്ക്കാടനെ മഞ്ചതു സാര്‍..........ഇക്കട ഏമുന്തി .....അക്കട മാ വ്യവസായം ഭാര്യ പുള്ളവാളു...മാ ടൈം ശരി ലേതു”
നാട് തന്നെ നല്ലത് ..ഇവിടെ എന്തുണ്ട് ..അവിടെ എന്റെ കൃഷി ..ഭാര്യ കുട്ടികള്‍ എന്റെ സമയം ശരിയല്ല ............അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തില്‍ നിന്നും മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത,പ്രിയപ്പെട്ടവളും മക്കളും ചേര്‍ന്നുള്ള ആ നല്ല നാളുകളുടെ ഓര്‍മ്മ.ഇതൊക്കെ സുബ്ബയ്യയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.

“മാ സുബ്ബമ്മക്കു ഇപ്പുടു കഷ്ടം എക്ക്വ ........”
അതാണ്‌ അയാളെ വല്ലാതെ വിഷമിപ്പിച്ചിരുന്നത്.സുബ്ബമ്മ വല്ലാതെ പ്രയാസപ്പെടുന്നു.അയാള്‍ നാട്ടില്‍ ഉള്ളപ്പോള്‍ രോഗിയായ മകന്റെ  കാര്യങ്ങളില്‍ കുറെയൊക്കെ സുബ്ബയ്യ സഹായിക്കുമായിരുന്നു.അച്ഛന്‍ അടുത്തില്ലാത്തത് അവനു വല്ലാത്ത വാശിയും....പിന്നെ വീട്ടുകാര്യങ്ങളും ഒപ്പം കടക്കാരുടെ ശല്യവും.

ബാക്കിയുള്ള സ്ഥലത്ത് കൃഷിയൊക്കെ അവള്‍ തന്നെയാണ് നോക്കുന്നത്.വീട്ടിലെ പ്രയാസങ്ങളൊന്നും അവള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ക്കറിയാം.ഇവിടുത്തെ ഇഖാമയും പ്രശ്നങ്ങളും ഒന്നും അവളോട്‌ പറയാറില്ല.എപ്പോഴാണ് നാട്ടില്‍ വരുന്നത് എന്ന ചോദ്യത്തിന് അടുത്ത ‘യുഗാദി’ക്ക് വരും എന്ന് സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.
“വിഷമങ്ങളൊക്കെ അവള്‍ നന്നായി പുകയില കൂട്ടി മുറുക്കിത്തുപ്പി തീര്‍ക്കും” അയാള്‍ ചിരിച്ചു “ഒന്നും പുറത്തറിയിക്കില്ല...പാവം”

രണ്ടു മാസം കഴിഞ്ഞിട്ടും ഇഖാമ അടിച്ചില്ല.കൊടുത്ത അഞ്ഞൂറ് ദിനാര്‍(ഒരു ലക്ഷം ഇന്ത്യന്‍ രൂപ)അറബിയോ ഏജന്റോ മുക്കി.പിന്നെ എങ്ങനെയൊക്കെയോ തനാസില്‍(release) വാങ്ങി മറ്റൊരു അറബിയെ കൊണ്ട് ഇഖാമ അടിപ്പിച്ചു.അതിനും അഞ്ഞൂറ് ദിനാര്‍  ചെലവായി.അതുവരെ ഉള്ള ഫൈനും എല്ലാം കൂടി മൂന്നു ലക്ഷത്തോളം രൂപയായി  ഇഖാമ അടിച്ചു കഴിയുമ്പോള്‍.

ഇഖാമ അടിച്ചു പണിക്കു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സുബ്ബയ്യയെ അപൂര്‍വ്വമായെ പകല്‍ സമയത്ത് കാണാറുള്ളൂ.ഇന്നലെ ഉച്ചക്ക് സുബ്ബയ്യ കടയില്‍ വന്നു നൈലോണ്‍ കയറും പേപ്പര്‍ ടേപ്പും വാങ്ങാന്‍.
“ഏം സുബ്ബയ്യ യെവരുനാ സാഫര്‍ പോത്താവാ”
ആരാ നാട്ടില്‍ പോകുന്നത് ഞാന്‍ ചോദിച്ചു
“മേം പോത്താ സാര്‍...”
സുബ്ബയ്യ നാട്ടില്‍ പോകുന്നു എന്ത് പറ്റി പെട്ടെന്ന്!!!
അയാളുടെ  കണ്ണുകള്‍  നിറഞ്ഞിട്ടുണ്ട്‌ പിറുപിറുക്കുംപോലെ സുബ്ബയ്യ പറഞ്ഞു
“മാ സുബ്ബമ്മ .....”
സുബ്ബമ്മ!!!
സുബ്ബമ്മ മരിച്ചു!!!!
കുറെയായി വയറു വേദന ആരെയും അറിയിച്ചില്ല.എന്തെങ്കിലും മരുന്ന് കഴിച്ചു തല്‍ക്കാലം നിര്‍ത്തും.ഒടുവില്‍ വല്ലാതെ കൂടിയപ്പോഴാണ് ഒരാഴ്ചമുമ്പ്  കടപ്പയിലെ ആശുപത്രിയില്‍ കാണിച്ചത്.മദ്രാസ്സിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.അവിടെ നിന്ന് സ്ഥിരീകരിച്ചു ക്യാന്‍സര്‍!!! അവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറഞ്ഞെങ്കിലും സുബ്ബമ്മ സമ്മതിച്ചില്ല.തിരിച്ചു പോന്നു....ഇന്നലെ പെട്ടെന്ന് ബോധം കെട്ടുവീണു.അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.പിന്നെ മദ്രാസ്സിലേക്ക് കൊണ്ട് പോയി.ഇപ്പോള്‍ സുബ്ബയ്യ പണിസ്ഥലത്തു ഉള്ളപ്പോഴാണ് കൂട്ടുകാരന്റെ ഫോണിലേക്ക് നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞത് സുബ്ബമ്മയുടെ മരണ വിവരം.

“പോത്താവു സാര്‍ ..”
സുബ്ബയ്യ യാത്ര പറയുകയാണ്‌.ആ കറുത്ത മുഖത്ത് ഒരു മരവിപ്പ് മാത്രം.സുബ്ബമ്മയെ പറ്റി പറയുമ്പോള്‍ അയാളുടെ മുഖത്ത് വിടരുമായിരുന്ന  സന്തോഷം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു.

മദ്രാസിലെ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സുബ്ബയ്യയെ കാത്ത് കിടക്കുന്ന  പ്രിയപ്പെട്ടവളുടെ അടുത്ത് അവന്‍ എത്തിയിട്ടുണ്ടാകും.എല്ലാ സങ്കടങ്ങളും അവനു ബാക്കി വെച്ചുകൊണ്ട് തിളങ്ങുന്ന മുക്കുത്തിയും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അവന്റെ സുബ്ബമ്മ ....... അവളുടെ മുഖത്ത് നോക്കി അവന്‍ നിശബ്ദനായി നിന്നിട്ടുണ്ടാകും.പിന്നെ അവനും ബന്ധുക്കളും ആംബുലന്‍സില്‍ സുബ്ബമ്മയുടെ മൃതദേഹവുമായി നാട്ടിലേക്ക്.

 ‘ബദ് വേലിലെ മുളകുപാടങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്‍ റോഡിലൂടെ ഓടുന്ന ആംബുലന്‍സില്‍ ഇരുന്ന് സുബ്ബയ്യ എന്തായിരിക്കും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക.
--------------------------------------------- 
സങ്കട്ട് =അരിയും,മുത്താറിയും ചേര്‍ത്ത് ഉണ്ടാക്കുന്ന ആന്ധ്രക്കാരുടെ ഇഷ്ടവിഭവം.