Tuesday, November 21, 2017

കഥയിലൊതുങ്ങാത്ത ചില ജീവിതങ്ങൾ


'മോനെ നീയൊന്ന് മെല്ലെ പറ.... ഉപ്പ കേക്കും....ഉപ്പാനെ ഡോക്ടറെ കാണിച്ച ശേഷം നീ പൊയ്ക്കോ'

അടുത്തുള്ള കസേരയിൽ വന്നിരുന്ന സ്ത്രീ കൂടെയുള്ള
മകന്റെ കൈയിൽ പിടിച്ച് അപേക്ഷപോലെ കെഞ്ചി.
'കേൾക്കട്ടെ......ആഘോഷിച്ചു നടക്കുമ്പൊ ഇതൊന്നും ഓർത്തിട്ടില്ലാലോ'
ക്ഷോഭമോ സങ്കടമോ നിസ്സഹായതയോ...  കൗമാരം വിട്ടു തുടങ്ങിയില്ലാത്ത അവന്റെ മുഖത്ത് ഒട്ടും മയമില്ലായിരുന്നു.

OP യിൽ ഡോക്ടർ എത്തുന്നതും കാത്ത് വാതിലിനു മുന്നിൽ തിങ്ങിക്കൂടി നിന്നവരോട് അപ്പുറത്തേക്ക് പോയി മാറിയിരിക്കാൻ നേഴ്‌സ് പലവട്ടം ശാസിച്ചപ്പോഴാണ് വീൽചെയറിൽ ഇരുത്തിയ ആ മനുഷ്യനെ വിട്ട് അവർ ഇങ്ങോട്ട് വന്നത്. 

'ഉമ്മാ'
ക്ഷോഭമൊന്ന് അടങ്ങിയപ്പോൾ അവൻ  അവരോട് പറയാൻ തുടങ്ങി.
'രണ്ടു മാസത്തിനിടെ ഇപ്പൊ മൂന്നാമത്തെ ഷോപ്പിലാണ് ഞാൻ പണിക്ക് കേറുന്നത്.....അവിടന്നും എന്നെ ഒഴിവാക്കാത്തത് ഉപ്പാനെ ആസ്പത്രീൽ കാണിക്കാൻ വേണ്ടി കുറച്ചു പൈസ അഡ്വാൻസ് വാങ്ങിപ്പോയത് കൊണ്ട് മാത്രാ...... ഇടക്കിടെ ഇങ്ങനെ ലീവെടുക്കുകയും നേരവും കാലവും ഇല്ലാതെ കേറിച്ചെല്ലുകയും ചെയ്യുന്നൊനെ ആരാണ് പണിക്ക് വെക്കുക...ഈ പണിയും പോയാൽ ഇവിടെ ഒറ്റ ഷോപ്പിലും പിന്നെ എനിക്ക് പണി കിട്ടുംന്ന് തോന്നുന്നില്ല....
നാട്ടുകാരും കുടുംബക്കാരുമൊന്നും ഒരു പത്തു പൈസ സഹായിക്കൂല ഉമ്മാ..... അവർക്കൊക്കെ സന്തോഷാണ് നമ്മടെ ഈ അവസ്‌ഥയിൽ.....ആരേം പറഞ്ഞിട്ട് കാര്യല്ല'

ആ സ്ത്രീ മറുപടിയൊന്നും പറയാതെ നിറഞ്ഞ കണ്ണോടെ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

അപ്പോഴൊക്കെയും ആ വീൽചെയറിൽ ഇരിക്കുന്ന മനുഷ്യനെ എനിക്കെവിടെയാണ്  പരിചയം  എന്നോർക്കുകയായിരുന്നു. നിറം മങ്ങിയ മുണ്ടിലും പാകമല്ലാത്ത കുപ്പായത്തിനുമുള്ളിലെ നേർത്തു ദുർബലമായ ശരീരം വീൽചെയറിന്റെ  ഒരരികിലേക്ക് ഒതുങ്ങാനെ ഉണ്ടായിരുന്നുള്ളൂ. ഒട്ടിയ കവിളിലെ നരച്ച കുറ്റി രോമങ്ങളും തിളക്കമറ്റ കണ്ണുകളും അകാല വാർദ്ധക്യം ബാധിച്ച ഒരാളെ  പോലെ തോന്നിച്ചു. വീൽചെയറിന്റെ വശത്ത് കെട്ടിവെച്ച യൂറിൻ ബാഗിൽ  മൂത്രം പാതി നിറഞ്ഞിരുന്നു.
വിധിക്ക് കീഴടങ്ങിയ ഒരാളെ പോലെ തലകുനിച്ചിരിക്കുന്ന ആ മനുഷ്യന്റെ മുഖം ഞാനെവിടെയാണ്.......

ആ സ്ത്രീ ഇരിപ്പുറക്കാതെ അയാളുടെ അടുത്തേക്ക് തന്നെ ചെന്നു. കുപ്പിയിലെ വെള്ളം വായിലേക്ക് ഒഴിച്ചു കൊടുത്ത്, തലയിൽ  തലോടി അയാളോട് ചേർന്ന്  ധൈര്യം പകരുന്ന പോലെ...

മകന്റെ കയ്യിലെ സ്കാനിങ് റിപ്പോർട്ടിനു മേൽ കണ്ട  വീട്ടുപേര് ചേർത്ത പേരും   നാടും വായിച്ചപ്പോൾ  ഉള്ളിലൊരു....... ആ വീട്ടുപേര് വട്ടപ്പേര്‌ പോലെ പറഞ്ഞാണല്ലോ, കുവൈത്തിൽ  മുമ്പ്
എന്റെ
സഹമുറിയന്മാരായിരുന്നവർ  നാട്ടുകാരനായ ആളുടെ  കഥകൾ പറഞ്ഞിരുന്നത്.

പക്ഷെ ഇതയാളായിരിക്കാൻ വഴിയില്ല. ഇങ്ങനെ ഒരു രൂപത്തിലും ഇത്രക്ക് ഗതികെട്ട അവസ്ഥയിലും.... കുവൈത്തിലെ വലിയ  കമ്പനിയിൽ മികച്ച ശമ്പളമുള്ള  ഉദ്യോഗസ്ഥനായ, നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള
സൂട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ്സ്  വെച്ച, ഒത്ത ഉയരവും തടിയുമുള്ള  ഇടതിങ്ങിയ മുടിയും കട്ടിമീശയും തുടുത്ത മുഖവും. മുന്തിയ  വാച്ചും വിലപിടിച്ച പെർഫ്യൂമിന്റെ സുഗന്ധവും... ആരും ആദരവോടെ നോക്കിപ്പോകുന്ന ആ  രൂപം ഞാനോർത്തു.......പക്ഷെ ഈ പേരും   എവിടെയൊക്കെയോ തോന്നുന്ന ചില സാദൃശ്യങ്ങളും.....

സംശയം തീർക്കാൻ  അടുത്തിരുന്ന
മകനോട് തന്നെ  ചോദിച്ചു.
'കുവൈത്തിൽ ഖറാഫി കമ്പനിയിൽ ഉണ്ടായിരുന്ന ഹംസക്ക ആണോ അത്.. ..'
'ഉം...'  അവൻ മൂളി. പിന്നെ ഒട്ടും മയമില്ലാതെ  ചോദിച്ചു.
'ഉപ്പാന്റെ കൂട്ടുകാരനാണോ'
'അല്ല... കണ്ട പരിചയമുണ്ട്'
അമ്പരപ്പിനിടയിലും ധൃതിയോടെ ഞാൻ തിരുത്തി.

ഒരു മനുഷ്യൻ ഇങ്ങനെ ആയിത്തീരുമോ.....എത്ര പെട്ടെന്നാണ്. ഞാൻ അവിശ്വസനീയതയോടെ വീൽ ചെയറിലേക്ക് നോക്കി.

അഞ്ചുവർഷം മുമ്പാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. റൂം മേറ്റിലൊരാൾ നാട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്ന  പൊതി കടയിൽ ഏല്പിച്ചു കൊണ്ട് പറഞ്ഞു.
'ഇത് നീയൊന്ന് ഫ്രിഡ്ജിൽ  വെക്ക്. ഹംസ എന്നൊരാൾ വരും... ഞങ്ങളുടെ നാട്ടുകാരനാ.. മൂപ്പരുടെ വീട്ടിൽ നിന്ന് കൊടുത്തയച്ചതാ... കേടായിപ്പോകണ്ട'

നാലു ദിവസം കഴിഞ്ഞിട്ടും ആള് വരാഞ്ഞപ്പോൾ അവനോട് അന്വേഷിച്ചു.
'എന്റെ ചങ്ങായീ.... എനിക്കറിയാം.. അയാള് ഇത് പെട്ടെന്നൊന്നും വന്ന് കൊണ്ടു പോകൂലാന്ന്. പക്ഷെ ആ പാവം അയാളുടെ കെട്ട്യോള് ഇങ്ങനെ നിർബന്ധിക്കുമ്പൊ... എന്താ പറയാ...ഞങ്ങൾ നാട്ടുകാരുടെ  റൂമിലേക്ക് അയാൾ തീരെ വരൂല. അയാള്  താമസിക്കുന്ന സ്ഥലവും ആർക്കും  അറിയില്ല. അതുകൊണ്ടാ നിന്നെ ഏൽപ്പിച്ചത്. ഞങ്ങളൊക്കെ ഡ്യൂട്ടിക്ക് പോകുന്ന ഏതെങ്കിലും സമയത്തു വന്ന് വാങ്ങിക്കോട്ടെ എന്ന് കരുതി...'

പിറ്റേദിവസം ഉച്ചക്ക് മുമ്പ്  വിലകൂടിയ കാറിൽ നിന്നിറങ്ങിയ സിനിമാ നടനെപ്പോലെ സുമുഖനായ
ആ മനുഷ്യൻ  ഇവർ പറഞ്ഞ നാട്ടുകാരൻ എന്നു വിശ്വസിക്കാൻ തോന്നിയില്ല.

"സോറി....ട്ടോ.. കുറച്ചു തിരക്കിലായിരുന്നു. അതാണ് വന്ന് എടുക്കാൻ വൈകിയത്. നിങ്ങക്ക് ബുദ്ധിമുട്ടായി അല്ലേ'
ഉയർന്ന നിലയിൽ ജീവിക്കുന്ന ഒരാളുടെ സകല മാന്യതയോടും കുലീനതയോടെയും  ആയിരുന്നു അയാളുടെ പെരുമാറ്റം.  കാറിൽ കയറി തിരിച്ചു
പോകുമ്പോൾ ശ്രദ്ധിച്ചു. മുൻസീറ്റിൽ ഒരു പെണ്ണുണ്ടായിരുന്നു

ബാച്ചി റൂമിൽ  രാത്രിയിലെ  ഉറങ്ങും മുമ്പുള്ള കിസ്സ പറച്ചിലിലാണ് അയാളെ കുറിച്ചു കൂടുതൽ അറിഞ്ഞത്.
"പത്തു മുപ്പത്തഞ്ച് കൊല്ലായി മൂപ്പര് കുവൈത്തില്. അത്രേം ശമ്പളവും സൗകര്യവും ഉള്ള ഒരാളും ഞങ്ങളെ നാട്ടിൽ നിന്ന് ഇവിടെ വന്നവരിൽ ഉണ്ടാവൂല.  പണ്ടേ വിചാരിച്ചിരുന്നെങ്കിൽ ഞങ്ങളെ നാട് തന്നെ അയാൾക്ക് വിലക്ക് വാങ്ങായിനും.... പറഞ്ഞിട്ടെന്താ"

"ഞമ്മളെ നാട്ടിൽ എത്തീക്കില്ലെങ്കിലും ഒരുപാട് നാട്ടില് അയാളെ പൈസ കൊണ്ട് ഉപകരിക്കുന്നല്ലോ ....ശ്രീലങ്ക...ഫിലിപ്പീൻ...ആന്ധ്ര....പിന്നെ കേരളത്തിൽ തന്നെ എവിടൊക്കെ" ആരോ അശ്ലീലം പോലെ ചിരിച്ചു.

"പെണ്ണ് മൂപ്പരെ വീക്ക്നെസ്സാ. അതിനും വേണ്ടി എന്തും ചെലവാക്കും. ഫാമിലിനെ കൊണ്ടു വരാനൊക്കെ മൂപ്പർക്ക് ഏതോ പണ്ട്  പറ്റ്വായിനും....... പക്ഷെ കൊണ്ടു വരൂല"

"ഒരു സാധു സ്ത്രീയാണ് ഇയാളെ ഭാര്യ.....മൂന്ന് മക്കളും. ഇയാള് ഇവിടെ അടിച്ചു പൊളിച്ചു നടക്കുമ്പൊ ആ പാവങ്ങള് എങ്ങനെയാ ജീവിക്കുന്നത് എന്നും കൂടി അന്വേഷിക്കില്ല. ചെലവിന് തന്നെ ഇയാള് അയക്കലുണ്ടോ എന്ന് സംശയാ. ആർക്കെങ്കിലും  വിരുന്നിനും സൽക്കാരത്തിനുമൊക്കെ വേണ്ടി  പലഹാരം ഉണ്ടാക്കുന്ന  പണി കൊണ്ടാ അവരുടെ കാര്യം കഴിഞ്ഞു പോകുന്നത് എന്ന് പറയുന്നത് കേൾക്കാം"

"ഇയാളുടെ എല്ലാ നടപടിയെ പറ്റിയും മൂപ്പരെ പെണ്ണ്ങ്ങക്ക്‌ അറിയാം. എന്നാലൊരക്ഷരം ആരോടും അയാളെ കുറിച്ച്  കുറ്റം പറയില്ല.
അത്യാവശ്യം കഴിവുള്ള കുടുംബത്തിൽ ഉള്ളതാ.... വീട്ടുകാര് ഇതൊക്കെ അറിഞ്ഞപ്പോ വേറെ കല്യാണത്തിനൊക്കെ നിർബന്ധിച്ചതാ.....അവര് നിന്നില്ല...."

"എന്തോ ഭാഗ്യത്തിന് വീട് ഉണ്ടാക്കീട്ടുണ്ട്. അതയാളുടെ ഉമ്മ ഉള്ള കാലത്ത് നിർബന്ധിച്ച് ഉണ്ടാക്കിച്ചതാ....അല്ലെങ്കിൽ അതും ഉണ്ടാവില്ല. എന്നിട്ടെന്താ തികച്ചും ഒരു മാസം അയാൾ ആ വീട്ടിൽ നിന്നിട്ടുണ്ടാവൂല. എപ്പളെങ്കിലും നാട്ടിൽ പോയാൽ തന്നെ അഞ്ചാറ്
ദിവസം നിന്നിട്ട് പോരും....നാട്ടിലെ കാലാവസ്‌ഥ പിടിക്കൂല... ലീവ് കുറവാണ് എന്നൊക്കെ പറഞ്ഞ്..... ആ രണ്ട് പെൺകുട്ടികളുടെ കല്യാണത്തിന് തന്നെ  മൂപ്പര് പോയിട്ടില്ല... നിക്കാഹിന്  ഇവിടന്ന് കൈ അയച്ചു കൊടുക്കുകാ ചെയ്തത്.."

"ജീവിതം കൊണ്ട് ആഘോഷിക്കുന്ന അയാൾക്കൊക്കെ എന്ത്  ഓളും മക്കളും. അയിന് പറ്റിയ കുറെ ചങ്ങായിമ്മാരും.... ഒക്കെ വല്യ കൊമ്പത്തെ ആൾക്കാരാ....കള്ളും പെണ്ണും..."

കുറെയൊക്കെ   കെട്ടിച്ചമച്ച കഥകളാവാം. പക്ഷെ പിന്നെയും പലപ്പോഴും  പലയിടങ്ങളിൽ  നിന്നും  കണ്ടപ്പോഴൊക്കെ കൂടെ ഓരോ പെണ്ണുണ്ടായിരുന്നു. പ്രിയത്തോടെ ചേർത്തു പിടിച്ച് ഇണക്കുരുവികളെ പോലെ....

ഡോക്ടർ അപ്പോഴും എത്തിയിരുന്നില്ല. നിറഞ്ഞ യൂറിൻ ബാഗ് അഴിച്ചെടുക്കുമ്പോൾ നിലത്തേക്കുറ്റിയ മൂത്രം ആ സ്ത്രീ കൈയിലെ സഞ്ചിയിൽ  കരുതിയ തുണി കൊണ്ട് തുടച്ചെടുത്തു.

'ഉപ്പാക്ക് എന്തായിരുന്നു അസുഖം....നാട്ടിലേക്ക് പോന്നിട്ട് കുറെ ആയോ'

'ഒരുമാതിരി എല്ലാ സൂക്കേടും ഉണ്ട്. ഇപ്പൊ ഒരു കൊല്ലായി  നാട്ടിൽ.... ജോലിയൊക്കെ പോയി അവിടെ തിരിഞ്ഞു നോക്കാൻ ആരുമില്ലാതെ മാസങ്ങളോളം കിടപ്പായിരുന്നു........ ആരൊക്കെയോ ടിക്കറ്റെടുത്ത് കയറ്റി വിട്ടതാണ്'
നിർവ്വികാരനായി മകൻ പറഞ്ഞു.

മൂത്രം ടോയ്‌ലറ്റിൽ കൊണ്ടുപോയി ഒഴിച്ചു തിരിച്ചു വന്ന് ആ സ്ത്രീ പിന്നെയും അയാളുടെ അടുത്തിരുന്നു. ഒരു കുഞ്ഞിനെ എന്ന പോലെ അയാളുടെ തല അവർ ചേർത്തു പിടിച്ചിരുന്നു.   അയാൾ ശരീരത്തിന്റെ ആഘോഷങ്ങൾക്ക് വേണ്ടി ജീവിതം ഉത്സവമാക്കുമ്പോൾ, 
നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ സഹിച്ച്,
യൗവ്വനകാലം  മുഴുവൻ അയാളെ കാത്തിരുന്ന് വിധവയെ പോലെ തീർന്നു പോയ  പെൺ ജീവിതം.
ദുർബലമായി വിറക്കുന്ന വിരലുകൾ കൊണ്ട്   അവരുടെ കൈത്തലം അയാൾ  മുറുകെ പിടിച്ചു.
ഒരിക്കൽ എയർപോർട്ടിൽ വെച്ചു കാണുമ്പോൾ തലയെടുപ്പോടെ,
ഒരു ഡാൻസ് ഹാളിലേക്ക് എന്നപോലെ ഏതോ  ഒരു പെണ്ണിന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച അതേ വിരലുകൾ..

ഡോക്ടർ വരുന്നത് കണ്ടാവണം മകൻ
അവരുടെ അടുത്തേക്ക് എഴുന്നേറ്റ് പോയി. ജീവിതഭാരം പേറി  ബാല്യവും കൗമാരവും നഷ്ടമായവൻ. പിതൃവാത്സല്യത്തിന്റെ സ്നേഹത്തലോടലോ  ചുംബനമോ ലഭിക്കാതെ പോയവൻ. പിതാവിന്റെ 'വീരകഥകൾ' കേട്ട് അപകർഷതയോടെ വളർന്നവൻ. ഇഷ്ടവും സ്നേഹവും പണവും ആരോഗ്യവുമൊക്കെ ആർക്കൊക്കെയോ വാരിക്കോരി കൊടുത്ത് വെറും ചണ്ടിയായപ്പോൾ വലിച്ചെറിഞ്ഞു കിട്ടിയ ഒരാളോട്, തങ്ങളുടെ ജീവിതം മുഴുവൻ കയ്പാക്കി മാറ്റിയ ഒരാളോട്   അവനെങ്ങനെ സ്നേഹം തോന്നാനാണ്.

OP യുടെ വാതിൽ തുറന്നു പേര് വിളിച്ചപ്പോൾ അയാളെയും തള്ളി അവർ അകത്തേക്ക് കയറി.

ആശുപത്രി  വരാന്തയിലെ  ജാലകത്തിന് പുറത്തെ മരക്കൊമ്പിൽ രണ്ട് അങ്ങാടിക്കുരുവികൾ. ഇണകളാകും. കാറ്റിൽ ഇളകിത്തുള്ളുന്ന പച്ചിലകളുടെ ആഘോഷം. ഇതിനിടെ നിശബ്ദമായി   കാറ്റിലടർന്നു വീഴുന്ന പഴുത്തിലകൾ നോക്കി   ഇണക്കിളി കൂട്ടുകാരനോട് പറയുന്നതെന്താവും.
ഒടുവിലീ  മരച്ചോട്ടിൽ  തന്നെ...എന്നോ

1 comment:

  1. പ്രവാസത്തിന്റെ പിന്നിട്ട കാഴ്ച്ചകൾ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ