Tuesday, November 21, 2017

മെഹബൂബ് ബാഷയുടെ മകൻ


ഗൾഫ് ജീവിതം കാണിച്ചു തന്ന ഒരുപാട് പിതാക്കളുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിൽ തങ്ങളനുഭവിച്ച ദുരിതജീവിതത്തിന്റെ നിഴൽ പോലും മക്കളുടെ മേല് വീഴരുതെന്ന കരുതലോടെ മക്കളെ സ്നേഹിച്ചവർ.  മികച്ച വസ്ത്രങ്ങൾ മുന്തിയ കളിപ്പാട്ടങ്ങൾ നല്ല പാർപ്പിടം ഏറ്റവും നല്ല വിദ്യാഭ്യാസം.....

എന്നാലും ഇത്തിരി മുതിർന്നു തുടങ്ങിയാൽ  മക്കളുടെ  പരാതി മുറുമുറുപ്പാവും. വീടിന്റെ സൗകര്യക്കുറവ്, പറഞ്ഞയച്ച സ്‌കൂളിന്റെ പോരായ്മ, ഉദ്ദേശിച്ച ബൈക്ക് വാങ്ങി കൊടുക്കാത്തതിന്റെ ശാഠ്യം.....എന്തിന് കൂട്ടുകാർക്ക് മുന്നിൽ പരിചയപ്പെടുത്താൻ യോഗ്യത പോരാ എന്ന്  അപകർഷപ്പെടുന്ന മക്കൾ പോലും...

പ്രായവും പിടികൂടിയ രോഗങ്ങളും തളർത്തുന്ന ശരീരം എപ്പോഴാണ് വീണുപോകുക എന്ന ആധി ഉള്ളിലൊതുക്കി  ആവത് പോലെ എല്ലാം ചെയ്തു കൊടുത്താലും,  നാട്ടിൽ കര പിടിക്കാത്തവന് ഗൾഫിൽ തന്നെ തണലത്തൊരു ഇരിപ്പിടം ഒരുക്കിക്കൊടുത്താലും, പഠിക്കേണ്ട സമയത്ത് ഉഴപ്പിയവനും സമ്പാദ്യത്തിൽ ഏറെയും പഠിപ്പിനായി തുലച്ച് എങ്ങുമെത്താത്തവനും എന്നാലും പരാതി പറഞ്ഞു കൊണ്ടേയിരിക്കും. ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല എത്ര വെന്താണ് ഈ മനുഷ്യൻ സൂര്യനായതെന്ന്.
ജീവിതം മരുഭൂമിയിലിങ്ങനെ ഉരുകി വീഴുമ്പോഴും അയാളെ പിടിച്ചു നിർത്തിയത്  നാളെ താങ്ങായും തണലായും മക്കളുണ്ടാവുമെന്നൊരു സ്വപ്നം കൂടിയായിരിക്കുമെന്ന്......

ഇന്നലെ ആന്ധ്രക്കാരനായ മഹബൂബ് ബാഷയെ കാണാൻ വേണ്ടി അയാളുടെ മകൻ വന്നപ്പോൾ ഇതൊക്കെ ഓർത്തു.

ടൈൽസ് പണിക്ക് പോകുന്ന  മെഹബൂബ് പാഷയുടെ അറബി വീട്ടിൽ ഡ്രൈവർ ജോലി ചെയ്യുന്ന മകൻ എല്ലാ ഒന്നാം തിയ്യതിയും വരുന്നത് മാസാമാസം കിട്ടുന്ന ശമ്പളം അതുപോലെ  ബാപ്പയെ
ഏല്പിക്കാനാണ്.

അക്ഷരാഭ്യാസമില്ലാത്ത, നിത്യക്കൂലിക്ക്  പണിക്ക് പോകുന്ന മെഹബൂബ് ബാഷക്ക് സിമന്റിലും മണലിലും കുഴഞ്ഞ, വെയിലും തണുപ്പും കൊള്ളുന്ന, പണിയും കൂലിയും ഉറപ്പില്ലാത്ത, ചെക്കിങ്ങും ഇക്കാമയുടെ നൂലാമാലകളും കൊണ്ട് പൊറുതി മുട്ടുന്ന, ബാച്ചി റൂമിന്റെ ഇടുക്കങ്ങളിൽ ഉറങ്ങിയും ഉണർന്നും തീരുന്ന
തന്റെ വഴിയിലേക്ക് മോനെയും കൊണ്ടു വരാൻ താല്പര്യം ഉണ്ടായിരുന്നില്ല.  പത്താം ക്ലാസ്സ് പോലും കടക്കാത്ത മോന് ഈ കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ കിട്ടാവുന്ന ഏക ജോലി അയാൾ കണ്ടെത്തിയത് ഏതോ പരിചയക്കാരിലൂടെ  അറബി വീട്ടിലേക്കുള്ള ഡ്രൈവറുടേതാണ്‌. വിസക്ക് പോലും പൈസ വേണ്ടി വന്നില്ല എന്ന് മാത്രമല്ല, ശമ്പളം അല്പം കുറഞ്ഞാലും റൂമും ഭക്ഷണവും ഇഖാമയും എല്ലാം കൊണ്ടും സ്വസ്ഥം.

ബാപ്പയുടെ കഷ്ടപ്പാടുകൾ നേരിൽ കണ്ടത് കൊണ്ടും വീട്ടിലെ അവസ്‌ഥ അറിയുന്നത് കൊണ്ടും കിട്ടുന്ന ശമ്പളം തൊണ്ണൂറു ദിനാർ ചൂടാറാതെ ബാപ്പയെ ഏല്പിക്കാൻ ആ ഇരുപതുകാരൻ  എല്ലാ മാസവും വരുന്നത് കാണുമ്പോൾ തന്നെയൊരു സന്തോഷമുണ്ട്. എന്തൊക്കെ ചെയ്തു കൊടുത്താലും പരാതി തീരാത്ത മക്കളെയും നിരാശയോടെ ജീവിതം തീർക്കുന്ന പിതാക്കളെയും കണ്ടു കണ്ടു മടുത്ത കണ്ണിന് ഇതൊക്കെ ഹൃദ്യമായ കാഴ്ചയാണല്ലോ.

പഠിപ്പും പത്രാസും  കൂടിയാൽ പടച്ചോനെ പോലും മറന്നു പോവുന്ന മനുഷ്യന്മാരുടെ ലോകമല്ലേ.

1 comment:

  1. പഠിപ്പും പത്രാസും കൂടിയാൽ പടച്ചോനെ
    പോലും മറന്നു പോവുന്ന മനുഷ്യന്മാരുടെ ലോകം ..!

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ