Sunday, April 17, 2016

ഗള്‍ഫ് വരന്‍

 “...അബുദാബിക്കാരന്‍ പുതുമണവാളന്‍ നിക്കാഹിനൊരുങ്ങി ബരും
ഓന്‍ ബിളിക്കുമ്പ പറന്നു വരും..
എഴുപതുകളുടെ ഒടുവില്‍ ഇറങ്ങിയ അങ്ങാടിസിനിമയിലെ ഈ പാട്ടുവരികള്‍ പറയുന്നത് അന്ന് കിട്ടാവുന്ന ഏറ്റവും മുന്തിയ പുതിയാപ്പിളയെ കുറിച്ച് കൂടിയാണ്. പേര്‍ഷ്യക്കാരന്‍ എന്ന് ഏറെ പത്രാസോടെ വിളിക്കപ്പെട്ടിരുന്ന ഗള്‍ഫുകാരന്‍ ശുജായിയെ കുറിച്ച്. അവിവാഹിതനായ ഒരു ഗള്‍ഫുകാരന്‍ നാട്ടില്‍ എത്തിയാല്‍ അവനെ മകള്‍ക്ക് വരനായി ആയി കിട്ടാന്‍ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ബന്ധുക്കളും വീട്ടില്‍ കയറി ഇറങ്ങി കോണിക്കലെ മണ്ണ്തീരുന്ന കാലം. കുടുംബവും തറവാടും നോക്കാതെ, പഠിപ്പും പത്രാസും നോക്കാതെ അറബിനാട്ടില്‍ നിന്നും പൊന്നും പണവും വാരി വന്ന, അത്തറിന്‍റെ മണമുള്ള പുതിയാപ്പിളക്ക് വേണ്ടി ക്യൂ നിന്ന കാലം.

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നത് ഗള്‍ഫ് പ്രവാസികളിലെ  പുതിയ തലമുറക്ക് അതിശയമായിരിക്കും. കാരണം വിവാഹം കഴിക്കാന്‍ വേണ്ടി ആശിച്ചു മോഹിച്ചു നാട്ടിലെത്തി, ആറുമാസം നിന്ന്, ഒരുപാട് പെണ്ണ് കാണല്‍ നടത്തിയിട്ടും കല്യാണം ശരിയാകാതെ നിരാശരായി തിരിച്ചെത്തുന്ന ചെറുപ്പക്കാര്‍ ഗള്‍ഫില്‍ ഇന്ന് ഏറെയാണല്ലോ. പുറം ലോകം അറിയാത്ത കുറെ സങ്കടയൌവ്വനങ്ങള്‍.

പത്തേമാരി കാലത്തെ  പോലെ കുടുംബം എന്ന വലിയൊരു ഭാരം തലയിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കി ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നതില്‍ സംതൃപ്തി  കണ്ടെത്തിയ പഴയകാല പേര്‍ഷ്യക്കാരനില്‍   നിന്നും ഏറെ വ്യത്യസ്തനാണ് പുതിയ കാല ഗള്‍ഫ് പ്രവാസി.

അക്ഷരാഭ്യാസം പോലും ഇല്ലാതിരുന്ന പഴയ സഫറുകാരനില്‍ നിന്ന് മാറി, ആധുനിക വിദ്യാഭ്യാസം നേടി മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സൌകര്യവും ഉള്ള തൊഴിലുകളിലേക്കാണ് ന്യൂ ജനറേഷന്‍ ചെറുപ്പക്കാരില്‍ ഒരു വിഭാഗം എത്തിപ്പെടുന്നത്.

പഴയ അറബി വീടുകളിലെ, മുറികള്‍ പകുത്തും മേലെ തകര ഷെഡ്‌ കെട്ടിയും ഉണ്ടാക്കിയ ഇടുങ്ങിയ റൂമുകളില്‍ ഇരട്ട നില ഇരുമ്പു കട്ടിലുകളില്‍ ഉറങ്ങിയും,  ഊഴമിട്ട്‌ ഉണ്ടാക്കി, പഴയ പത്രക്കടലാസ് വിരിച്ച് ചെമ്പും പാത്രങ്ങളും നിരത്തി ഭക്ഷണം കഴിച്ചും ജീവിച്ച ഒരു തലമുറയില്‍ നിന്ന്,  കമ്പനി വക മുന്തിയ ഫ്ലാറ്റുകളിലും വില്ലകളിലും കഴിയുന്ന, നിലവാരമുള്ള ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന, സ്വന്തമായി വാഹനമുള്ള, ഗള്‍ഫിന്‍റെ അരക്ഷിതത്വം അനുഭവിക്കേണ്ടതില്ലാത്ത, പണി അന്വേഷിച്ചും ഇക്കാമയുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെട്ടും കഫീലിനെ തേടിയും  കാലം കഴിക്കേണ്ടതില്ലാത്ത ഭാഗ്യവാന്മാരുടെ തലമുറ. ഇങ്ങനെ ജീവിക്കുന്നചെറുപ്പക്കാരാണ് പുതുതലമുറ ഗള്‍ഫ് പ്രവാസി. യാത്രകളും പാര്‍ട്ടികളുമായി അവര്‍ ഗള്‍ഫിലും  ആഘോഷിച്ചു കഴിയുന്നു.

നാട്ടില്‍ മുസ്ലിംപെണ്‍കുട്ടികള്‍ പഴയകാലത്തെ അപേക്ഷിച്ച് ഭൌതിക വിദ്യാഭ്യാസരംഗത്ത്‌ വളരെ മുന്നിലാണ്. വിജയത്തിളക്കങ്ങളുടെ പട്ടികയില്‍ തട്ടമിട്ട പെണ്മുഖങ്ങള്‍ ഏറിയിരിക്കുന്നു. അവര്‍ക്ക് ലക്ഷ്യബോധമുണ്ട്. പുറത്തുപോയും  പഠിക്കാമെന്നുള്ള തന്റേടവും, പഠിച്ച്‌ ഉയരാമെന്നും ജോലി ചെയ്ത് ജീവിക്കാമെന്നും ഉള്ള  ആത്മവിശ്വാസവും. പഠനത്തോടൊപ്പം വായിച്ചും നിരീക്ഷിച്ചും അറിവുകള്‍ നേടിയും, സാഹിത്യവും സിനിമയും സാമൂഹ്യവും രാഷ്ട്രീയവുമായി സംവാദങ്ങളും  ചര്‍ച്ചകളും  നടത്തിയും,  സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വന/ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയും അവള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.

അവള്‍ ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നത് ഇതേ കുറിച്ചൊക്കെ ധാരണയുള്ള ഒരു പുരുഷനെയാണ്. മാസാമാസം ചെലവിന് അയച്ചുകൊടുക്കുകയും ഒന്നോരണ്ടോ വര്‍ഷത്തില്‍ എണ്ണിച്ചുട്ട അവധിക്ക് നാട്ടില്‍ വരികയും ചെയ്യുന്ന ഒരാളെ അല്ല. തന്‍റെ വ്യക്തിത്വത്തെ അംഗീകരിക്കാനും മനസ്സിലാക്കാനും താങ്ങായി കൂടെ നില്‍ക്കാനും കഴിയുന്ന പ്രിയതമനെ.
മാന്യമായ ജോലിയും വിദ്യാഭ്യാസവും തരക്കേടില്ലാത്ത ശമ്പളവും സൌകര്യവും ഉള്ള ഗള്‍ഫുകാര്‍ക്ക് നാട്ടിലെ വിവാഹ കമ്പോളത്തില്‍ ഡിമാന്‍ഡ് ഉണ്ട്. ഫാമിലി സ്റ്റാറ്റസ് ഉള്ള ജോലി ആയതു കൊണ്ട്  വിവാഹം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ വധുവിനെയും ഒപ്പം കൂട്ടാം എന്നതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം. വിരഹത്തിന്‍റെ കത്തുപാട്ടും കേട്ട് കാലം കഴിച്ച ഒരു തലമുറക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാതിരുന്ന ഭാഗ്യം.

എന്നാല്‍ ഇപ്പറഞ്ഞ സൌഭാഗ്യങ്ങള്‍ ഒന്നും ഇല്ലാത്ത,  പഴയകാല ഗള്‍ഫ് പ്രവാസികള്‍ക്ക് സമാനമായി ജീവിക്കുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇപ്പോഴും ഗള്‍ഫിലുണ്ട്. ഫേസ്ബുക്കിലെ ആഘോഷചിത്രങ്ങളില്‍ നാം കാണാത്തവര്‍. ഹോട്ടലുകളിലോ ഗ്രോസറികളിലോ നിര്‍മ്മാണ മേഖലകളിലോ ജോലി ചെയ്തു കഴിയുന്നവര്‍. ഏതെങ്കിലും കമ്പനികളിലോ അറബി വീടുകളിലോ ഡ്രൈവറായി അന്നം കണ്ടെത്തുന്നവര്‍.

അവിദഗ്ദ തൊഴിലാളികള്‍ എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഇവരിൽ ഭൂരിപക്ഷവും ജീവിത ചുറ്റുപാട് കാരണമോ ഉഴപ്പുകൊണ്ടോ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചവരാണ്. പത്താംതരം  കഴിയാത്തതിനാൽ ഇമിഗ്രേഷനിൽ 'ചവിട്ടിക്കയറ്റലി'ലൂടെ വന്നവർ പോലും ഇവരിൽ ധാരാളം. പിതാവ് പ്രവാസി ആയതിനാല്‍ ശ്രദ്ധിക്കാന്‍ ആളില്ല എന്ന ധൈര്യത്തില്‍ പഠനകാലം മൊബൈലും ബൈക്കും കൂട്ടുകാരും സിനിമയും ടൂറും ആയി ആഘോഷിച്ചവരും ഈ  കൂട്ടരില്‍ ഏറെയുണ്ട്. യോഗ്യത ആവശ്യമില്ലാത്തതിനാലും അവസരങ്ങൾ ഏറെ ഉള്ളതിനാലും മേല്‍പറഞ്ഞ തൊഴിൽ മേഖലകളിൽ ആണ് ഇവർ അധികവും എത്തിപ്പെടുക. തരക്കേടില്ലാത്ത ശമ്പളവും ചെലവും താമസവും ഒക്കെ ഒത്തു പോകുന്നതിനാൽ അവധി ദിനങ്ങൾ ഇല്ലായെങ്കിലും, ജോലി സമയം ഏറെയെങ്കിലും ഈ തൊഴിലുകളിൽ അവര്‍ തൃപ്തരാണ്. പുറം ചെലവുകൾ കുറവായതുകൊണ്ടു തന്നെ എന്തെങ്കിലും മിച്ചം പിടിക്കാൻ സാധിക്കും എന്ന ആശ്വാസവുമുണ്ട്.

വയസ്സ് ഇരുപത്തിയഞ്ചൊക്കെ കഴിയുമ്പോഴാണ് ഇവർ  ഗൾഫിൽ എത്തുന്നത്. പണിയൊക്കെ തേടിപ്പിടിച്ച് മൂന്നോ നാലോ കൊല്ലം ജോലി ചെയ്ത് കടങ്ങൾ വീട്ടുകയും ചെറിയൊരു സമ്പാദ്യമൊക്കെ ഉണ്ടാകുകയും ചെയ്‌താൽ(അല്ലെങ്കിൽ അത്യാവശ്യം തിരിമറിക്ക് പറ്റിയ കൂട്ടുകാർ എങ്കിലും ഉണ്ടായാൽ) ഏതൊരു പ്രവാസിയേയും പോലെ നാട്ടിലേക്കുള്ള ആദ്യയാത്ര അവനും സ്വപ്‌നം കാണാൻ തുടങ്ങുന്നു.

ഒരു സ്ഥിരം  ജോലിയും വരുമാനവും നൽകുന്ന സ്വാസ്ഥ്യത്തില്‍,   ഏറെക്കാലമായി ഒറ്റക്ക് തുഴയുന്ന ജീവിതത്തോണിയിലേക്ക് ഒരു കൂട്ട് കൊതിക്കും. ഉള്ളിലൊരു ഇണക്കിളിയുടെ ചിറകടിയൊച്ച മെല്ലെ മെല്ലെ ഉണരും...തനിക്കായി കാത്തിരിക്കാൻ സ്നേഹിക്കാൻ സന്തോഷവും സങ്കടവും പങ്കുവെക്കാൻ ഒരു ജീവിതപങ്കാളി......ചിരിക്കുമ്പോൾ നക്ഷത്രങ്ങൾ വിരിയുന്ന കണ്ണുകളുമായി ഒരു പെണ്‍കുട്ടി.

പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ നിറച്ച പെട്ടിയിൽ ഭാവിവധുവിനായി  പെണ്ണുകാണാൻ പോകുമ്പോൾ കൊടുക്കാനുള്ള മിട്ടായിയും മൊബൈലും മുതൽ മുടിപ്പിന്നും അടിയുടുപ്പും വരെയുള്ള കുഞ്ഞു കുഞ്ഞു  സന്തോഷങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ടാകും.

നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ വെണ്മേഘങ്ങൾ പഞ്ഞിക്കെട്ടുപോലെ ഓഴുകുന്ന  ആകാശനിശബ്ദതയിൽ, സുഖനിദ്രയിലാണ്ട  അനേകം യാത്രക്കാർക്കിടയിൽ  ഉറക്കം വരാതെ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ അവൻ സ്വപ്നം നെയ്യാൻ തുടങ്ങും.

പെണ്ണുകാണലിന്‍റെ  പരിഭ്രമവും നാണം പുരണ്ട നോട്ടവും ചിരിയുമായി ഒരുവൾ..... ഇഷ്ടമറിയിക്കുമ്പോൾ വിടരുന്ന മുഖം. പിന്നെ വിവാഹം വരെ കാത്തിരിപ്പിന്‍റെ നാളുകൾ. മൊബൈലിൽ നീളുന്ന സല്ലാപങ്ങൾ. പ്രിയപ്പെട്ടവൾ തന്‍റെതായി തീരുന്ന ദിവസമെണ്ണിയുള്ള കാത്തിരിപ്പ്. വീട്ടുകാരോടൊപ്പം  വിവാഹത്തിനായുള്ള ഒരുക്കങ്ങൾ. ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും ഒക്കെ ചേർന്ന് ആഹ്ലാദം നിറഞ്ഞ വിവാഹാഘോഷം..... വധുവിന്‍റെ വീട്ടിലേക്ക് പുതിയാപ്പിള പകിട്ടോടെ കയറിചെല്ലുന്നത്. പന്തലിൽ പുതുമണവാളനെ കാണാന്‍ ആളുകള്‍തിക്കിത്തിരക്കുന്നത്.

സിനിമകളിലൂടെ പാട്ടുകളിലൂടെ കൂട്ടുകാരുടെ വർത്തമാനങ്ങളിലൂടെ മാത്രം അറിഞ്ഞ ആദ്യരാത്രിയെ കുറിച്ചുള്ള ചിത്രം. മരുഭൂമിയില്‍ തൊഴില്‍ചെയ്തു തഴമ്പിച്ച കൈയിലേക്ക് ചേര്‍ത്തു പിടിക്കുന്ന മൃദുലമായ കൈ. നിനക്ക് ഞാനും എനിക്ക് നീയുമെന്ന ആശ്ലേഷണത്തിലലിഞ്ഞ്...

രാജകുമാരിയെയും കൊണ്ട് കുതിരപ്പുറത്ത്‌ കുതിക്കുന്ന രാജകുമാരനെപ്പോലെ ബൈക്കിനു പിറകില്‍ അവളുമൊത്തുള്ള യാത്രകള്‍. വിസ്മയവും ആദരവും കുസൃതിയും നിറയുന്ന അവളുടെ കണ്ണുകള്‍. നോക്കൂ ഇതാണ് എന്‍റെ പുരുഷന്‍ എന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന അവളുടെ മുഖം. ബന്ധുവീടുകളിലെ വിരുന്നുകള്‍ക്കും  സന്ദര്‍ശനങ്ങള്‍ക്കുമിടയില്‍ അടുത്ത് കിട്ടാത്തതിന്‍റെ പരിഭവം. തങ്ങള്‍ മാത്രമുള്ള ലോകം തീര്‍ക്കാനുള്ള ഹണിമൂണ്‍ ട്രിപ്പ്....പറന്നു പോകുന്ന ദിവസങ്ങള്‍ക്കൊടുവില്‍ വിരഹവേദനയുടെ കരള്‍ മുറിക്കുന്ന നോവോടെയുള്ള യാത്രപറച്ചില്‍...

മരുക്കാഴ്ചകള്‍ കണ്ടുമടുത്ത കണ്ണിനു കുളിര്‍മ്മയായി നാടിന്‍റെ പച്ചപ്പിലേക്ക് വിമാനം ഇറങ്ങുമ്പോള്‍ മുതല്‍ കണ്ട കിനാവുകള്‍ നേരാകാന്‍ പോവുന്നതിന്‍റെ  ആഹ്ലാദം കൂടിയാണ് ഉള്ളില്‍. പ്രിയപ്പെട്ടവരുടെ സ്നേഹ സാമീപ്യത്തിലും വാത്സല്യത്തിലും ഉള്ള് നിറയുമ്പോഴും കൊതിക്കുന്നുണ്ട് തനിക്കായി കണ്ടുവെച്ച പെണ്ണിനെ കുറിച്ചുള്ള വര്‍ത്തമാനം കേള്‍ക്കാന്‍.

ഇനീപ്പം ഒരു പെണ്ണ് നോക്കണല്ലോ........ പഴേ പോലെ ഒന്നുമല്ല .....പെങ്കുട്ട്യേക്ക് അത്രേം ഡിമാന്റാ........മുമ്പത്തെപ്പോലെ സാദാ ഗള്‍ഫുകാരെയൊന്നും ആര്‍ക്കും വല്യ താല്‍പര്യല്ല..
ഉപ്പയോ അമ്മാവന്മാരോ ഉമ്മറത്തിരുന്ന് പറയുന്നത് നാട്ടിലെ ഇന്നത്തെ  അവസ്ഥയാണ് എന്ന് ഏറെ വൈകാതെ മനസ്സിലായി തുടങ്ങുന്നു. അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയൊക്കെ സ്ത്രീധനം പോലും ചോദിക്കാതെ കെട്ടിക്കൊണ്ടു പോകാന്‍ ആളുകളുണ്ട് നാട്ടില്‍. ഗള്‍ഫില്‍ നിന്ന് വന്നവന്‍റെ പഠിപ്പും ജോലിയും പിന്നെ  ഫാമിലി സ്റ്റാറ്റസുമൊക്കെയാണ് ആദ്യം അന്വേഷിക്കുന്നത്.

എത്ര ഗതിയില്ലെങ്കിലും മക്കളെ പൊന്നുപോലെ നോക്കുന്ന, അവർക്കായി ജീവിക്കുന്ന മാതാപിതാക്കളാണ് ഇന്നേറെയും. പഠിപ്പും പണവും ഇല്ലെങ്കിലും മകൾ ഭർത്താവിനോടൊപ്പം  ജീവിക്കുന്നതാണ് അവർക്ക് താല്‍പര്യം.

നാട് മാറിപ്പോയിരിക്കുന്നു. ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കുന്ന പെൺകുട്ടികൾ. അക്ഷരങ്ങളുടെയും അറിവിന്റെയും ബലമില്ലാത്തവന്ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും കാലത്തിന് അനുസരിച്ച മാറ്റവും ഇല്ലാത്തവന് വിവാഹം പോലും എളുപ്പമല്ല. ഒറ്റക്കാള വലിക്കുന്ന വണ്ടിയുടെ പിറകിൽ വെറുതെ തൂക്കിയിട്ടൊരു ചമയക്കാഴ്ച്ചയല്ല പെണ്ണ്.

ദാമ്പത്യത്തിലും കുടുംബജീവിതത്തിലും മക്കളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളിലും അവൾക്കും തുല്യ പങ്കുണ്ട്. മെഴുകുതിരിജീവിതത്തിലെ നിശബ്ദനായിക ആയിരിക്കാനും, വിരഹവേദനയും ശരീര കാമനകളും അടക്കിവെച്ച് രണ്ടോ മൂന്നോ വർഷത്തിലെ കുറഞ്ഞ നാളുകൾക്കായി എണ്ണിയെണ്ണി കാത്തിരിക്കാനും, ചുറ്റും ക്യാമറക്കണ്ണുമായി നടക്കുന്ന സദാചാര സംരക്ഷകരുടെ അമർത്തിമൂളൽ സഹിച്ചു ജീവിക്കാനും അവൾക്ക് മനസ്സില്ല.

അതുകൊണ്ട് തന്നെ പഠിപ്പും ഫാമിലി സ്റ്റാറ്റസും ഇല്ലാത്ത ഒരു ഗള്‍ഫുകാരന്‍റെ ഭാര്യയാകാന്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളും  രക്ഷിതാക്കാളും വല്ലാതെ താല്‍പര്യപ്പെടുന്നില്ല.

ഇതൊന്നും ഇല്ലാത്തവന്‍ നാട്ടിലെത്തി ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറുമ്പോള്‍  ബ്രോക്കര്‍മാരും ചില വേണ്ടപ്പെട്ടവരും ചെറുക്കന്‍റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി നന്നായി മുതലെടുക്കുന്നു. അയല്‍ നാട്ടിലേക്കും അയല്‍ജില്ലകളിലേക്കും നീളുന്ന അന്വേഷണത്തിനിടെ എവിടെയെങ്കിലും ഒരു പെണ്ണ് കാണല്‍ ഒത്തുവന്നേക്കാം.

പെണ്ണ് കാണാന്‍ വേണ്ടി ചെല്ലുമ്പോള്‍ രക്ഷിതാക്കളോ ചിലപ്പോള്‍ കുട്ടി തന്നെയോ വിദ്യാഭ്യാസയോഗ്യതയും ജോലിയും ഫാമിലി സ്റ്റാറ്റസും ഒക്കെ  അന്വേഷിക്കുമ്പോള്‍  നാവ് വരണ്ടുപോകുന്നു. പുതിയ കാലത്തെ പഠിപ്പുകളെ കുറിച്ചും കോഴ്സുകളെ കുറിച്ചും ഒരു ധാരണയും ഇല്ലാത്തത് കൊണ്ട് പഠനത്തെ കുറിച്ച് പെണ്‍കുട്ടിയോട് അങ്ങോട്ട്‌ ചോദിക്കാന്‍ തന്നെ പേടിയാണ്. പത്താം ക്ലാസ്സോ പ്ലസ് ടു വോ എങ്ങനെയോ തട്ടിമുട്ടി കടന്നവന് എന്തറിയാം പുതിയകാലത്തെ വിദ്യാഭ്യാസത്തെ  കുറിച്ച്. കരിയറിനെ കുറിച്ച്. കാശ് കൊടുത്തു വാങ്ങിയ വീട്ടുവിസയില്‍ പുറത്തു പോയി പണിയെടുത്തു ജീവിക്കുന്നവന് എവിടെയാണ്  ഫാമിലി സ്റ്റാറ്റസ്. പുലരുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ബാത്ത്റൂമിന് മുന്നില്‍ വരി നില്‍ക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിആണല്ലോ അവനും.

പെണ്ണുകാണല്‍ ചടങ്ങില്‍ ചായയും പലഹാരവും കഴിക്കുമ്പോള്‍ മോന്‍റെ ജോലിക്ക്  കുടുംബത്തെ കൂടെ കൂട്ടാന്‍ കഴിയുമോഎന്ന് ചോദിച്ച ആ പിതാവിനെ അറിയുമോ? പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ വിരഹ വേദന സഹിച്ചു കഴിഞ്ഞവനാണ് അയാളും. പേര്‍ഷ്യക്കാരന്‍റെ പത്രാസില്‍, ആഘോഷമായി വന്ന ആദ്യ വരവില്‍ തന്നെ കല്യാണം കഴിഞ്ഞു മരുഭൂമിയിലേക്ക് പറന്നവന്‍. പത്താം ക്ലാസ്സില്‍  പഠിപ്പ് നിര്‍ത്തി കല്യാണപ്പെണ്ണായവളെ ഒന്ന് അടുത്ത് കിട്ടിയത് അപൂര്‍വ്വം. കൂട്ടുകുടുംബത്തിലെ ആള്‍ തിരക്കില്‍ ഒന്ന് ഓമനിക്കാനോ ചേര്‍ത്തു പിടിക്കാനോ കൊതിച്ചാലും കഴിയാതെ നോട്ടം കൊണ്ടും ചിരികൊണ്ടും ഒളിച്ചുകളിക്കേണ്ടി വന്നവന്‍. കൈക്കുടന്നയിലെ ജലം പോലെ ചോര്‍ന്നുപോകുന്ന ദിവസങ്ങളെ ചൊല്ലി രാത്രികളില്‍  കണ്ണീരുകൊണ്ട് നെഞ്ചു നനച്ചവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങിയവന്‍.

അക്ഷരമറിയാത്തതിന്‍റെ വേദന ശരിക്കും മനസ്സിലാക്കുന്നത്  തിരിച്ചു മരുഭൂമിയില്‍ എത്തിയപ്പോഴാണ്. പ്രിയപ്പെട്ടവളെ പിരിഞ്ഞ നോവും ഉള്ളിലെ തിളയ്ക്കുന്ന പ്രണയവും കത്തിലൂടെയെങ്കിലും പകര്‍ന്നു നല്‍കാനാവാത്തവന്‍റെ നിസ്സഹായത. ആരെ കൊണ്ടെങ്കിലും എഴുതിക്കുന്ന കത്തുകളില്‍ വീട്ടുവിശേഷങ്ങളും സുഖവിവരങ്ങളും മാത്രം ചോദിച്ച് അവസാനിപ്പിക്കേണ്ടി വന്ന ഗതികേട്.........പഠിപ്പില്ലാത്തവന് കിട്ടാവുന്ന തൊഴിലിന്‍റെ അവസ്ഥ അയാള്‍ക്കറിയാം. കുടുംബഭാരം തീര്‍ത്ത് സ്വന്തമായി ജീവിച്ചു തുടങ്ങുമ്പോഴേക്കും ഒരിക്കലും തിരിച്ചെടുക്കാനാവാതെ നഷ്ടപ്പെട്ടുപോയ ജീവിതാഹ്ലാദങ്ങളെ കുറിച്ചും.

മകളെ പെണ്ണ്കാണലിന് ഒരുക്കി ഉമ്മറത്തേക്ക് ചെവി കൊടുത്ത്, അടുക്കളയില്‍ നെഞ്ചിടിപ്പോടെ നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്. കുട്ടിയുടെ ഉമ്മ. പത്താം ക്ലാസ്സില്‍ ഏറ്റവും മിടുക്കിയായി പഠിച്ചു കൊണ്ടിരിക്കേ ഗള്‍ഫുകാരന്‍ പുതിയാപ്പിള എന്ന മഹാഭാഗ്യത്തിലേക്ക് എന്നെന്നേക്കുമായി പഠനം അവസാനിപ്പിച്ചു മണവാട്ടിയാകേണ്ടി വന്നവള്‍.

എമ്പാടും അംഗങ്ങളുള്ള ഒരു വീട്ടിന്‍റെ അടുക്കളയില്‍, തങ്ങളുടെ സൌഭാഗ്യങ്ങളെ തട്ടിപ്പറിക്കാന്‍ വന്നവള്‍ എന്ന മുറുമുറുപ്പുകളില്‍ ഒറ്റപെട്ടു നില്‍ക്കേണ്ടി വന്നവള്‍. പ്രിയതമനെ കാണാന്‍ പോലും ഒളിച്ചും പാത്തും നേരം നോക്കേണ്ടി വന്നവള്‍. ജീവനായി ഉള്ളില്‍ അലിഞ്ഞുപോയവനെ കരളു പൊട്ടുന്ന വേദനയോടെ ഓരോവട്ടവും മരുഭൂമിയിലേക്ക്  യാത്രയയച്ചവള്‍.

അടുക്കളയിലെ കരിയും പുകയും കണ്ണീരും നിറഞ്ഞ ജീവിതത്തില്‍ വല്ലപ്പോഴും പാറിയെത്തുന്ന ഇളം നീല കത്തുകടലാസുകളില്‍ ആരോ കോറിയിട്ട നിര്‍ജ്ജീവാക്ഷരങ്ങളില്‍ വെറുതെ പ്രണയം തിരഞ്ഞവള്‍. ആണ്‍തുണയില്ലാതെ ബാങ്കുകളിലും സ്കൂളുകളിലും ഓഫീസുകളിലും ആശുപത്രികളിലും ഒറ്റക്ക് കയറി ഇറങ്ങേണ്ടി വന്നവള്‍. കൂടെ പഠിച്ചവര്‍ അവിടെ മേശക്കപ്പുറത്തെ കസേരകളില്‍ ഇരുന്ന് ലോഗ്യം പുതുക്കി ചിരിച്ചപ്പോള്‍ ഏറ്റവും മിടുക്കിയായി പഠിച്ചിട്ടും എവിടെയും എത്താതെ പോയ തന്‍റെ ജീവിതം ഓര്‍ത്ത് തല കുനിഞ്ഞു പോയവള്‍. അവള്‍ക്കറിയാം വിരഹത്തിന്‍റെ കടുത്ത വേദനയും ഒറ്റപ്പെടലും പഠിപ്പില്ലാതെ പോയതിന്‍റെ ഗതികേടും. ആ ഒരു അനുഭവങ്ങളിലേക്ക് മകളെ  വലിച്ചെറിയരുത് എന്ന അവളുടെ ദൃഡനിശ്ചയമാണ് മകളെ നന്നായി പഠിപ്പിച്ചത്. ഉറക്കമൊഴിഞ്ഞും അവളുടെ പഠനത്തിനു കൂട്ടിരുന്നത്.

പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരനോട്‌ വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയെ കുറിച്ചും ചോദിച്ച ആ പെണ്‍കുട്ടിക്കറിയാം  ഒരു സാദാ ഗള്‍ഫുകാരന്‍റെ എല്ലാ പ്രയാസങ്ങളും അരക്ഷിതമായ ജീവിതവും, വിവാഹം കഴിഞ്ഞും രണ്ടു നാടുകളിലായി വര്‍ഷങ്ങളോളം പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന പെണ്ണിന്‍റെ വിരഹവും ദുരിതവും നിസ്സഹായതയും. കുഞ്ഞുനാള്‍ മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്നവള്‍ക്ക് സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ നിശബ്ദയായി ഇരിക്കാന്‍ കഴിയില്ലല്ലോ.

അപൂര്‍വ്വമായി നടക്കുന്ന പെണ്ണുകാണലുകളും ഇങ്ങനെ അവസാനിച്ചു നിരാശരായി മടങ്ങേണ്ടി വരുമ്പോള്‍ കണ്ട സ്വപ്നങ്ങളും സങ്കല്‍പങ്ങളുമൊക്കെ കരിഞ്ഞു തുടങ്ങുന്നു. അന്വേഷണങ്ങളും പെണ്ണുകാണലുകളും ഏറെ നടന്നിട്ടും സംബന്ധം ഒന്നും ശരിയായില്ല എന്നത് എന്തോ പോരായ്മയായി കുശുകുശുക്കപ്പെടുന്നു.

മൂന്നാലുകൊല്ലത്തെ മരുഭൂ ജീവിതത്തിൽ നിന്ന് നാടിൻറെ പച്ചപ്പിലേക്ക് തിരിച്ചു പോന്നവന്റെ ആഹ്ലാദം നിലച്ചുപോയിരിക്കുന്നു. വീട്ടുകാരുടെ വേവലാതിക്കും കൂട്ടുകാരുടെ പരിഹാസത്തിനും നാട്ടുകാരുടെ ചോദ്യങ്ങൾക്കും മുന്നിൽ നിശബ്ദനായി ഉള്ളിലേക്ക് വലിഞ്ഞ്.... അർഹതയില്ലാത്ത ഒരിടത്തു വന്നുപെട്ട പോലെ എത്രയും പെട്ടെന്ന് തിരിച്ചുപോകാന്‍ തിടുക്കപെടുന്നു.

കണ്ട സ്വപ്നങ്ങളൊക്കെ വെറും പകല്‍ക്കിനാവുകള്‍ ആയിരുന്നു എന്ന തിരിച്ചറിവില്‍ തിരിച്ചു പോകാന്‍ വീണ്ടും പെട്ടിയൊരുക്കുമ്പോള്‍,  ജീവിതസഖിക്കായി വാങ്ങി കരുതിവെച്ച സമ്മാനങ്ങൾ പെട്ടിയില്‍ നിന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ.....

ചേര്‍ത്ത് പുണരാന്‍, കണ്ണീരോടെ യാത്രയാക്കാന്‍, വര്‍ഷങ്ങളോളം തന്‍റെ ആരുമല്ലാതെ കുറഞ്ഞ നാള് കൊണ്ട് തന്‍റെ എല്ലമെല്ലാമായി മാറുന്ന ഒരു പെണ്ണില്ലാതെ തിരിച്ചുപോക്ക്.

തിരികെ എയർപോർട്ടിലേക്കുള്ള യാത്രയിൽ നിരത്തിനെ കളിക്കളമാക്കി, മൂന്നുപേർ കയറിയ ബൈക്കിൽ ഇരമ്പിപ്പായുന്ന യൗവ്വനം. ക്‌ളാസ് കട്ട് ചെയ്തു മാളിൽ  സിനിമ കാണാനുള്ള കുതിപ്പ്. പാകമെത്തും മുമ്പ് വസന്തം എത്തിപ്പിടിക്കുന്നവരുടെ ആഘോഷം. വഴിയോരക്കാഴ്ചകളിൽ മയങ്ങി ലക്‌ഷ്യം മറന്നുപോയവരിൽ തെളിയുന്ന സെൽഫി തന്റേതു  തന്നെയാണല്ലോ എന്ന് അയാള്‍ നെടുവീര്‍പ്പിടും..

വിമാനം ഉയരുമ്പോൾ  ജാലകക്കാഴ്ചയിൽമാസങ്ങൾക്ക് മുമ്പേ തന്നെ  ആഹ്ലാദിപ്പിച്ച പച്ചപ്പ് അകന്നകന്നു പോകുന്നത് നിസ്സംഗനായി നോക്കിയിരിക്കും.
.......................................
         
ആദ്യ വിമാനയാത്രയുടെ അമ്പരപ്പും കൌതുകവും നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന നവവധുവിനെ  ചേര്‍ത്തു പിടിച്ച്  ആഹ്ലാദവനായ മറ്റൊരു ചെറുപ്പക്കാരന്‍ അപ്പുറത്തെ സീറ്റില്‍ എവിടെയോ ഉണ്ടാകും.

സ്വപ്നങ്ങളും പ്രതീക്ഷകളും വിരഹവും കണ്ണീരുമായി പച്ചപ്പില്‍ നിന്നും മരുഭൂമിയിലേക്കുള്ള വിമാനം പറന്നുയരും.
---------------
( 16.04.2016 ഗള്‍ഫ് മാധ്യമം ‘ചെപ്പി’ല്‍ പ്രസിദ്ധീകരിച്ചത്)