Sunday, August 14, 2011

തീവ്രവാദി

നാട്ടില്‍ നിന്നും ഭാര്യയുടെ എഴുത്ത്.....നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായ മൂത്തമോന്റെ വിശേഷങ്ങളെ കുറിച്ചുള്ള നെഞ്ചിടിപ്പോടെ അയാള്‍ കത്ത് തുറന്നു. അമ്പരപ്പിച്ചു കൊണ്ട് അവള്‍ എഴുതിയിരിക്കുന്നു... ."നമ്മുടെ മോന്‍ ഇപ്പോള്‍ ആളാകെ മാറിപ്പോയി  പഴയ കൂട്ടുകെട്ട് ഒക്കെ വിട്ടു .അഞ്ചു നേരവും പള്ളിയില്‍ പോകും പിന്നെ ദിക്റും സ്വലാത്തും  അധിക ദിവസവും ഇശാ നിസ്ക്കാരം കഴിഞ്ഞാല്‍ മത പഠന ക്ലാസ്സിനു പോകും ...."...........അയാളുടെ മനസ്സില്‍ ഒരായിരം ബോംബുകള്‍ ഒന്നിച്ചു പൊട്ടാന്‍ തുടങ്ങി... .

Monday, July 18, 2011

കല്യാണ ഭകഷ്യമേളയും കുറെ പൊംക്ലാസുകളും ....


വിവാഹം ഏതൊരു വ്യക്തിക്കും അയാളുടെ വേണ്ടപ്പെട്ടവര്‍ക്കും ഏറെ  ആഹ്ലാദകരമായ മുഹൂര്‍ത്തമാണ്.കാലങ്ങളായി ഈ ഒരു വേളയില്‍ നമ്മുടെ നാടിനെ സംബന്ധിച്ചെടുത്തോളം സന്തോഷത്തിനു ഇത്തിരി മങ്ങല്‍ ഉണ്ടാക്കിയിരുന്നത് സ്ത്രീധനം എന്ന വിപത്തായിരുന്നു. എത്രയൊക്കെ പുരോഗതി ഉണ്ടായിട്ടും ആ ഒരു കാര്യത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല ഇതുവരെ. സ്വര്‍ണത്തിന് വില കൂടും തോറും കൂടുതല്‍ കൂടുതല്‍ പവനാണ്  കൊടുക്കുന്നത്.സ്വര്‍ണ്ണ കടകളുടെ പരസ്യങ്ങള്‍ കണ്ടു കണ്ട്ഇത്തിരി സ്വര്‍ണ്ണമൊന്നും കണ്ണില്‍ പിടിക്കാതായിരിക്കുന്നു.

എന്നാലും ഒരു സമാധാനമുണ്ട്.ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഇത്തിരി പൊന്നും പണവുമൊക്കെ ഏതൊരു സാധാരണക്കാരനും കരുതി വെക്കും.പിന്നെ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം സഹായിക്കുകയും ചെയ്യും.ഇനി പറ്റെ ദാരിദ്ര്യം ആണെങ്കില്‍ എല്ലാവരും കൂടെ ഒന്ന് ആഞ്ഞു പിടിച്ച് കാര്യങ്ങള്‍ നടത്തും.

ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌ സ്ത്രീധനത്തെ കുറിച്ചല്ല.അതല്ലാതെ തന്നെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ വിവാഹം കഴിഞ്ഞുള്ള പലവിധ സല്‍ക്കാരങ്ങള്‍ വരെ പണം പൊടിച്ചു തീര്‍ക്കുന്ന പുതിയ പുതിയ കുറെ ഏര്‍പ്പാടുകളെ കുറിച്ചാണ്.

ഈ കാര്യത്തില്‍ വധുവിന്റെ വീട്ടുകാരെന്നോ വരന്റെ വീട്ടുകാരെന്നോ വ്യത്യാസമില്ല.ഒരു സമ്പന്നനെ  സംബന്ധിച്ചെടുത്തോളം ചിലവാക്കാന്‍ സ്വന്തം കാശ് ഇഷ്ടം പോലെയുണ്ട്.നാട്ടിലെ അറിയപ്പെടുന്ന ദരിദ്രന്‍ ആണെങ്കില്‍ വിവാഹത്തിന് സഹായിക്കാന്‍ ഒരു പാട് ആളുകളുണ്ടാവും. പലപ്പോഴും ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ പിരിവു കിട്ടിയ സംഖ്യ ബാക്കി വന്നത് അടുത്ത കുട്ടിക്കായി ബാങ്കില്‍ ഇട്ടിരിക്കുകയാണ് എന്ന് പോലും പറയുന്നത് കേള്‍ക്കാം.എന്നാല്‍ നാട്ടിലെ ഇടത്തരക്കാര്‍ പ്രത്യേകിച്ചും ഗള്‍ഫ് ചുറ്റുപാടുള്ളവര്‍ സമ്പന്നന്റെ ശൈലി അനുകരിക്കാന്‍ ശ്രമിക്കുകയും ദരിദ്രനെക്കാള്‍ കടക്കാരന്‍ ആയിത്തീരുകയും ചെയ്യുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ ഒരു സ്ഥിതി.
                                                                                                    രണ്ടു ഭാഗത്ത്‌ നിന്നും അന്വേഷണങ്ങള്‍ ഒക്കെ നടന്നുകഴിഞ്ഞാല്‍ അടുത്ത ചടങ്ങ് പെണ്ണ്കാണല്‍ ആണ്.ചെറുക്കനും കൂട്ടുകാരനുമാണ് മുമ്പൊക്കെ പെണ്ണ് കാണാന്‍ വന്നിരുന്നത്. ഇപ്പോള്‍ ഏകദേശം ഉറയ്ക്കും എന്ന് തോന്നുന്ന ബന്ധത്തിന് ചെറുക്കന്റെ മാതാപിതാക്കള്‍ തന്നെ കൂടെ വരുന്നതും കാണുന്നുണ്ട്.ഏതായാലും പെണ്ണ് കാണാന്‍ വരുമ്പോള്‍ പെണ്ണിന് ഒരു സമ്മാനം ഉറപ്പ്.സ്വര്‍ണാഭരണം,മൊബൈല്‍ ഫോണ്‍,അല്ലെങ്കില്‍ വിലപിടിച്ച ‍മിഠായികള്‍......... ....

അടുത്തത് ചെറുക്കന്റെ സഹോദരി, ജ്യേഷ്ടഭാര്യ തുടങ്ങിയവര്‍ അടക്കം  അടുത്ത ബന്ധുക്കളായ സ്ത്രീകള്‍  പെണ്‍കുട്ടിയെ കാണാന്‍ വരുന്ന ചടങ്ങാണ്.ഈ പരിപാടി കഴിയുന്നതും ഉച്ചയ്ക്ക് ശേഷമാണ് ഉണ്ടാവുക.ചായ റെഡി.പൊറോട്ട,നൈസ്പത്തിരി,ചപ്പാത്തി,ബ്രഡ്,കുബ്ബൂസ്  ഇതിനു കൂടെ കോഴി,ആട്,ബീഫ് തുടങ്ങിയവ കൊണ്ടുള്ള പലതരം കറികള്‍,അയക്കൂറ പൊരിച്ചത് പോരാത്തത് ഇതിനു പുറമേ കരിച്ചതും പൊരിച്ചതുമായ ഒരു പാട് പലഹാരങ്ങള്‍. ..........

വീട്ടുകാരുടെ അതിഭയങ്കരമായ നിര്‍ബന്ധം കൊണ്ട് എന്തെങ്കിലും  പേരിനൊന്ന് കഴിച്ചെന്നു വരുത്തി  എല്ലാവരും എഴുനേല്‍ക്കുന്നു.എല്ലാവര്‍ക്കും സന്തോഷം.ഒരുക്കിയ വിഭവങ്ങള്‍ മുക്കാലും വെയ്സ്റ്റ് ആയാലെന്ത്!!!!!
                                                                                                                       അടുത്തത് വരന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയമാണ്.വധുവിന്റെ ബന്ധുക്കളായ പുരുഷന്മാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ്.വധുവിന്റെ വീട്ടിലെ പെണ്ണ് കാണല്‍ ചടങ്ങിലെ വിവിധ തരം വിഭവങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് വരന്റെ വീട്ടുകാരും ഒട്ടും മോശമാവരുതല്ലോ.അതും ഉച്ചയ്ക്ക്. ഗംഭീരമായ ഒരു ഭക്ഷ്യമേള  തന്നെ അവിടെ ഒരുക്കുന്നു.എന്നാലല്ലേ വരുന്നവര്‍ക്ക് ഒരു മതിപ്പ് തോന്നുകയുള്ളൂ!!!!

അതും കഴിഞ്ഞു കല്യാണ തിയ്യതി നിശ്ചയിച്ചു.ഇനി ക്ഷണക്കത്ത് അടിക്കണം.ക്ഷണക്കത്ത് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍  അറിയണം ആളുടെ പ്രൌഡിയും കല്യാണ ആഘോഷങ്ങളുടെ മതിപ്പും.അതുകൊണ്ട് തന്നെ ക്ഷണക്കത്ത് ഒട്ടും മോശമാവരുത്.ആറുരൂപമുതല്‍ മൂന്നക്കവും കടക്കുന്ന കത്തുകള്‍ വരെ ഉണ്ട്.വേണമെങ്കില്‍ നെറ്റിലൂടെ സെലക്റ്റ് ചെയ്യാം.അല്ലെങ്കില്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാം.വരന്‍ വിദേശത്ത് ആണെങ്കില്‍ അവിടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ വിതരണം ചെയ്യാന്‍ കുറച്ചു കത്തുകള്‍ കൂടിയ നിലവാരത്തില്‍ തന്നെ വേണം.അല്ലാതെ നാട്ടിലേക്ക് വേറെയും.ആയിരം ക്ഷണക്കത്ത് അടിക്കുമ്പോഴേക്കും ഒരു സംഖ്യ രണ്ടു കൂട്ടര്‍ക്കും തീരും.ഇത് കിട്ടുന്ന വീട്ടുകാര്‍ ഭൂരിപക്ഷവും വിവാഹതീയതി മാത്രമേ  നോക്കൂ.പലപ്പോഴും ക്ഷണക്കത്ത്‌  മുഴുവന്‍ ഇരുന്നു വായിക്കുന്നത് വീട്ടിലെ അക്ഷരം പഠിച്ചു വരുന്ന കുട്ടികളായിരിക്കും.

ഇതിനിടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ രണ്ടു വീട്ടുകാരും വീടെല്ലാം റിപ്പയര്‍ ചെയ്യുകയും പെയിന്റ് അടിക്കുകയും ചെയ്യുന്നു.പോരാ വധുവിന്റെ വീട്ടില്‍ അതി ഗംഭീരമായ മണിയറ ഒരുക്കണം.വിലയേറിയ ഫര്‍ണിച്ചറുകള്‍,അലങ്കാരങ്ങള്‍ A/C എല്ലാ സൌകര്യങ്ങളും.വരന്റെ വീട്ടിലും ബെഡ് റൂം തരക്കേടില്ലാത്ത രീതിയില്‍ ഒരുക്കുന്നു.
ഇനി വിവാഹ വസ്ത്രങ്ങള്‍ വാങ്ങുക എന്ന ചടങ്ങുണ്ട്.വധുവിന് വിവാഹ ദിവസവും തലേന്നും പിന്നീടും അണിയാനുള്ള വസ്ത്രങ്ങള്‍ മാത്രമല്ല വീട്ടുകാര്‍ക്കും വിവാഹ ദിവസത്തേക്കും അനുബന്ധ ചടങ്ങുകള്‍ക്കും അണിയാനുള്ള വസ്ത്രങ്ങള്‍.വന്‍കിട തുണിക്കടകള്‍ ഇപ്പോള്‍ കോഴിക്കോട് അടക്കം വന്നത് കൊണ്ട് കോയമ്പത്തൂര്‍ ഒന്നും പോകേണ്ടതില്ല എന്ന് ആശ്വസിക്കുന്നവരുണ്ട്  .വിവാഹ സാരി ആ ഒരു ദിവസം മാത്രം ഉടുക്കാന്‍ ഉള്ളതാണ് എങ്കിലും  അതിനു പതിനായിരങ്ങള്‍ ആണ് വില തലേദിവസം ഉടുക്കാനുള്ള സാരിയും ഏകദേശം അതിനടുത്തു വില വരും വീട്ടിലുള്ള മറ്റു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാം കൂടി ലക്ഷങ്ങള്‍ തുണിക്കടയില്‍ പൊടിക്കും.വരനും വിലയേറിയ വിവാഹ വസ്ത്രങ്ങള്‍ നിര്‍ബന്ധം കൊട്ടും സൂട്ടും അല്ലെങ്കില്‍ ശര്‍വാനിയും തലപ്പാവും ഒക്കെയായി കല്യാണ ചെറുക്കനും ചമയങ്ങള്‍ ഏറെ. ഒപ്പം വീട്ടുകാര്‍ക്കും ഏകദേശം വധുവിന്റെ വീട്ടുകാര്‍ക്ക് വരുന്ന ചെലവൊക്കെ വരന്റെ വീട്ടുകാര്‍ക്കും വരും. 
.
ഇനി വിവാഹത്തിന് വധുവിന്റെ വീട്ടില്‍ രണ്ടു ദിവസം മുമ്പ് മൈലാഞ്ചി കല്യാണം ഒപ്പനയും പാട്ടും ബിരിയാണിയും.കല്യാണ തലേന്ന് മുതല്‍ വധുവിനെ ഒരുക്കാന്‍ ഇപ്പോള്‍ ബ്യുട്ടിഷ്യന്‍ നിര്‍ബന്ധം സാരി ഉടുപ്പിക്കാനും മുഖം മിനുക്കാനും ചാര്‍ജ് ആയിരങ്ങള്‍.രണ്ടു വീടുകളിലും കല്യാണ തലേന്ന് എത്തുന്ന ഒരുപാട് അതിഥികള്‍ അവര്‍ക്കായി ഒരുക്കുന്ന ഭക്ഷണം.

കല്യാണ ദിവസം വരുന്ന അതിഥികള്‍ക്ക് വന്ന ഉടനെ  കുടിക്കാന്‍ ഒരു വെല്‍ക്കം ഡ്രിങ്ക്.പഴയ നാരങ്ങ വെള്ളത്തിന്റെ കാലം പോയി തണുപ്പിച്ച പാലില്‍ ഒരു പാട് കാര്യങ്ങള്‍ കലക്കി ഉണ്ടാക്കുന്ന സാധനമാണ് ഇപ്പോള്‍.വിവാഹ വിരുന്നിലെ വിഭവങ്ങളും ഒരു ഐറ്റത്തില്‍ അവസാനിക്കുന്നില്ല.കോഴിബിരിയാണി ആണെങ്കില്‍ കൂടെ ആടെങ്കിലും ഉണ്ടാവും.ഈയിടെ  ഒരു വിവാഹ വീഡിയോ കണ്ടപ്പോള്‍ അമ്പരന്നു പോയി .നാട്ടിന്‍ പുറത്ത് കാണുന്ന പോലെ ഓല മേഞ്ഞ ചെറിയ ഒരു പീടിക ഭരണികളില്‍ മിട്ടായികളും,ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമൊക്കെ .ചെറിയൊരു ചിമ്മിനി വിളക്ക് കത്തിച്ചു വെച്ചതിനു താഴെ സിഗരറ്റുകൂടുകള്‍ മുറിച്ച് ഇട്ടത്,മുകളില്‍ തൂങ്ങുന്ന വാരികകള്‍ പുറത്ത് ഒട്ടിച്ചു വെച്ച 'ചെമ്മീന്‍' സിനിമയുടെ പോസ്റ്റര്‍.ഒരു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടതുപോലെ വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ആവശ്യമുള്ളത് ഇവിടെ നിന്നും വാങ്ങിക്കാം കാശ് കൊടുക്കാതെ.ബുഫെ ആണെങ്കില്‍ ദോശ,പത്തിരി,പൊറോട്ട,ബിരിയാണി,കപ്പ ......അങ്ങനെ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍.ഭക്ഷണത്തിലും അത് വിളമ്പുന്നതിലും  പിന്നെ പന്തല്‍ ഒരുക്കുന്നതിലും പുതിയ പുതിയ രീതികള്‍................
                                                           ഇനി വിവാഹ ശേഷം സല്ക്കാരങ്ങളുടെ ഘോഷയാത്രയാണ്.കല്യാണത്തിന്റെ അടുത്തദിവസം തന്നെ വരനെയും കൂട്ടുകാരെയും ബന്ധുക്കളെയും വിപുലമായ ഒരു സല്‍ക്കാരം വധുവിന്റെ വീട്ടില്‍ വെച്ച്.കൂട്ടത്തില്‍ വധുവിന്റെ അടുത്ത ബന്ധുക്കളും അയല്‍വാസികളും മറ്റു വേണ്ടപ്പെട്ടവരും.ഇത് ഒരു മിനി ഭകഷ്യമേള തന്നെയാണ്.കോഴി,ആട്,വലിയ മീന്‍,ചെമ്മീന്‍,ബീഫ്,കല്ലുമ്മക്കായ........ഇതെല്ലാം കൊണ്ടുള്ള വിഭവങ്ങള്‍.ബിരിയാണി ,ഫ്രൈഡ് റൈസ്,മജ്ബൂസ്,സാദാ ചോറ് ,മക്രോണി,നൂഡ്‌ല്സ്,പായസം.....ഈ വിഭവങ്ങളൊക്കെ കഴിച്ചു എഴുനേറ്റ ഉടനെ മുട്ടമാല,പുഡ്ഡിംഗ് ,ഐസ്ക്രീം ....പിന്നെ ഫ്രൂട്സ്,...ഗഹ് വ  .................
എല്ലാവരും ഭക്ഷണം കഴിച്ചോ എന്നതല്ല എത്രത്തോളം വിഭവങ്ങള്‍ ഒരുക്കി എന്നതിനാണ് പത്രാസ്.ഇനി ഈ സല്‍ക്കാരത്തില്‍ വരന്റെ മാതാപിതാക്കള്‍ പങ്കെടുത്തിട്ടില്ല എങ്കില്‍ അവര്‍ക്കായി വീണ്ടും ഒരു സല്‍ക്കാരം.ചെറുതെങ്കിലും ഇതിലും ഒട്ടും മോശമാവാതെ.തിരിച്ചു വധുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വരന്റെ വീട്ടില്‍ വിളിച്ച് ഇതിനോട് കിടപിടിക്കുന്ന ഒരു സല്‍ക്കാരം.വധുവിന്റെ മാതാവ് വരന്റെ വീട്ടിലേക്കു വിരുന്നു പോകുമ്പോള്‍ മുമ്പൊക്കെ അപ്പത്തരങ്ങള്‍ ആണ് കൊണ്ടുപോയിരുന്നത് എങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത് ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ ആണ്.അല്ലെങ്കില്‍ വിലകൂടിയ ചോക്ലേറ്റുകള്‍ ഇത് വരന്‍ സല്ക്കാരത്തിനു വരുമ്പോള്‍ ഇങ്ങോട്ടും കൊണ്ടുവരും കൂടാതെ ഭാര്യയുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള വസ്ത്രങ്ങളും.

മുന്‍ കടന്നുപോയവര്‍ നല്ല ഉദ്ധേശത്തോടെ തുടങ്ങിവെച്ച ചില ആചാരങ്ങളും കീഴ്വഴക്കങ്ങളും പണക്കൊഴുപ്പിന്റെ മേളകളായി അധ:പ്പതിപ്പിച്ചത് ആരാണ്.ആരെയൊക്കെയോ ബോധിപ്പിക്കാന്‍......ആരെ, നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ അതിഥികളെയോ അതോ ഇനിയുള്ള കാലം നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം നില്‍ക്കേണ്ട പുതിയ ബന്ധുക്കളെയോ.

ആവശ്യമില്ലാതെ നാം വാരി വലിച്ചു കഴിക്കുന്നതും ബാക്കി വന്നു കുഴിച്ചു മൂടുന്നതുമായ ഭക്ഷണം ആരുടെ പണം ചെലവാക്കി വാങ്ങിയതാണ്  എങ്കിലും.ലോകത്തിലെവിടെയൊക്കെയോ ആര്‍ക്കൊക്കെയോ കിട്ടാതെ പോകുന്ന ഭക്ഷണമാണ്.ഭകഷ്യ ക്ഷാമം മൂലം മനുഷ്യന്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുന്നതിന്റെ വാര്‍ത്തകള്‍ നിത്യവും വായിക്കുന്ന നമുക്കെങ്ങനെയാണ് ഇങ്ങനെ ഭക്ഷണം ധൂര്‍ത്തടിക്കാന്‍ കഴിയുക.

ഈ പൊങ്ങച്ച പ്രദര്‍ശനങ്ങളിലൂടെ,ആഘോഷങ്ങളിലൂടെ നേട്ടം കൊയ്യുന്നത് ആരാണ്.വന്‍ നഗരങ്ങളിലെ കുത്തക തുണിക്കച്ചവടക്കാര്‍ അഞ്ചും  പത്തും നിലകളിലായി ചെറുകിട പട്ടണങ്ങളില്‍ പോലും തുണിക്കടകള്‍ തുറന്നു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടകള്‍ പുത്തന്‍ പരസ്യങ്ങളിലൂടെ നിങ്ങളെ മാടി വിളിക്കുന്നു.ബേക്കറികള്‍ കൊതിയൂറും വിഭവങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു.ക്ഷണക്കത്ത് കാരന്‍ മുതല്‍ കാറ്ററിംഗ് കമ്പനിക്കാര്‍ വരെ നിങ്ങളെ കൊണ്ട് ജീവിക്കുന്നു.നിങ്ങളോ തീക്കാറ്റടിക്കുന്ന മരുഭൂമിയില്‍ പൊറാട്ടക്കല്ലിനു മുന്നില്‍ ഉരുകി തീരുന്നു.പലിശക്ക് കടം വാങ്ങി മക്കളുടെ  വിവാഹം കെങ്കേമമാക്കുന്നു.

വയറുനിറയെ കഴിച്ച്ഏമ്പക്കവും വിട്ട് ഇറങ്ങിപ്പോവുന്നവന്‍ ഭക്ഷണത്തില്‍ ഉണ്ടായ പോരായ്മ മാത്രം ഓര്‍ക്കുന്നു അല്ലെങ്കില്‍ ഈ പണം പൊടിച്ചു നടത്തുന്ന ആറാട്ടിനെ വിമര്‍ശിക്കുന്നു...................
നാം മറ്റുള്ളവരുടെ മുന്നില്‍ മതിപ്പുണ്ടാക്കേണ്ടത് ധൂര്‍ത്തടിച്ചു കാണിച്ചല്ല.ഒരു പാട് ധനവും അധ്വാനവും ചെലവഴിച്ച് പിരിമുറുക്കത്തോടെ ഈ പാവനമായ വേദിയില്‍ നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേട്.

തിരുത്തേണ്ടിയിരിക്കുന്നു ഈ ധാരണകള്‍.ലളിതമായിരിക്കട്ടെ എല്ലാ ചടങ്ങുകളും.ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയാവരുത് നമ്മുടെ ജീവിതം.  
27.02.2014 4pm news സസ്നേഹം (ബഹറിന്‍) പ്രസിദ്ധീകരിച്ചത് 

Saturday, July 16, 2011

കലാപം


കലാപമൊടുങ്ങിയ തെരുവില്‍ പട്ടാള ബൂട്ടുകളുടെ കിരുകിരിപ്പ്‌ മാത്രം അവശേഷിച്ചു. അന്തരീക്ഷത്തില്‍ അപ്പോഴും  കത്തിയമര്‍ന്ന കടകളില്‍ നിന്നുയരുന്ന   പുകയോടൊപ്പം കരിഞ്ഞ മനുഷ്യ മാംസത്തിന്റെ ഗന്ധവും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.തെരുവിലെ ഓടയില്‍ അഴുകി തീരാറായ ആ മനുഷ്യ ശരീരത്തിന്റെ ശിരസ്സില്‍ വന്നിരുന്ന ഈച്ചകളില്‍ ഒന്ന് അപരനോട് ചോദിച്ചു.
"ഇയാള്‍ ഏതു മതക്കാരനാണ് ..."
.ഭക്ഷണത്തില്‍ നിന്നും തല ഉയര്‍ത്താതെ മറ്റേ ഈച്ച പറഞ്ഞു.
"അറിഞ്ഞുകൂടാ...... തെരുവിലെ ആരാധനാലയങ്ങളുടെ മുന്നില്‍ എല്ലാ വിശേഷ ദിവസങ്ങളിലും പിച്ചക്കാരുടെ വരിയില്‍ ഇയാളെയും  കാണാറുണ്ടായിരുന്നു." 

Monday, July 11, 2011

വോട്ടുകളുടെ എണ്ണവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വീരവാദവും

തെരഞ്ഞെടുപ്പു കഴിഞ്ഞു 75% പോളിംഗ് നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒരു മാസം കഴിഞ്ഞു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അധികാരത്തില്‍ ഏറുന്ന മുന്നണി വീരവാദം പറയാന്‍ തുടങ്ങും.എന്തുകൊണ്ട് തങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച്.തങ്ങളുടെ മികവ്, തങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം അങ്ങനെ നൂറായിരം കാരണങ്ങള്‍.എത്രത്തോളം സീറ്റുകള്‍ കൂടുതല്‍ കിട്ടിയോ അതൊക്കെ തങ്ങളുടെ മുന്നണിയോടുള്ള വോട്ടര്‍മാരുടെ വിശ്വാസമായി മുന്നണികള്‍ വീരവാദം പറയുകയും  പൊതുജനങ്ങള്‍  അത് വിശ്വസിക്കുകയും ചെയ്യുന്നു. .എന്നാല്‍ ഈ വാദം സത്യത്തില്‍ ശുദ്ധ  തട്ടിപ്പല്ലേ.ആകെ വോട്ടര്‍മാരില്‍ 25% വോട്ടു ചെയ്തിട്ടേയില്ല.ഇതില്‍ സ്ഥലത്തില്ലതവരും പറ്റെ അവശന്മാരുമായ ചെറിയൊരു ശതമാനതിനെ മാറ്റി നിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ഒന്നുകില്‍ ജനാധിപത്യത്തിലോ അല്ലെങ്കില്‍ ഈ മുന്നണികളിലോ  സ്ഥാനാര്‍ഥികളിലോ  വിശ്വാസം ഇല്ലാത്തവരായിരിക്കും.എന്ന് വെച്ചാല്‍ ജയിച്ച സ്ഥാനാര്‍ഥിക്കോ   മുന്നണിക്കോ അവരുടെ പിന്തുണ ഇല്ല എന്നര്‍ത്ഥം.അതിരിക്കട്ടെ പോള്‍ചെയ്ത 75% വോട്ടില്‍ പകുതിയെങ്കിലും കിട്ടിയ സ്ഥാനാര്‍ഥിയാണോ  വിജയിക്കുന്നത്.ആകെ കിട്ടിയ വോട്ടില്‍ ഉള്ള സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വോട്ടു ലഭിച്ച ആള്‍ക്ക് എന്നുവെച്ചാല്‍ പകുതി പോയിട്ട് മുപ്പതു ശതമാനം വോട്ടു പോലും ലഭിക്കാത്ത സ്ഥാനാര്‍ഥിയും  മുന്നണിയുമാണ്‌ നാട് ഭരിക്കാന്‍ പോകുന്നത്.ഇതെങ്ങിനെയാണ്‌ ഭൂരിപക്ഷത്തിന്റെ പിന്തുണയാവുക.സ്ഥാനാര്‍ഥികളുടെ  എണ്ണം കൂടുന്തോറും ജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ജനപിന്തുണ കുറയുകയല്ലേ ചെയ്യുന്നത്.സത്യത്തില്‍ ഇവിടെ ജനാധിപത്യത്തിന്റെ ലക്‌ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ.                                                                                            പിന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം എതെങ്കിലും പാര്‍ട്ടി മറ്റേ മുന്നണിക്ക്‌ വോട്ടു മറിച്ചത്‌ കൊണ്ടാണ് ഞങ്ങള്‍ തോറ്റു പോയത് എന്ന് ആരോപിക്കുന്നതിലും പരാതി പറയുന്നതിലും എന്ത് അര്‍ത്ഥമാണ് ഉള്ളത് .മറ്റാര്‍ക്ക് കിട്ടിയാലും അത് തങ്ങള്‍ക്കു കിട്ടുന്ന വോട്ടല്ലല്ലോ .ജനാധിപത്യം എന്നാ മഹത്തായ സങ്കല്പം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അനുഭവിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യാ രാജ്യത്തിന് എന്നാണു സാധിക്കുക....         

മലയാളി

കേരളത്തില്‍ ഇന്ന് പൊതുവേ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാലും ഹോട്ടെല്‍ ജോലിക്കാണെങ്കിലും ജോലി ചെയ്യാന്‍ ആളെ കിട്ടാനില്ല എന്നതാണ് വാസ്തവം   . അത് കൊണ്ടു തന്നെ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍നിന്നുമൊക്കെ തൊഴിലാളികളെ ഇറക്കുമതി  ചെയ്യുകയാണ്. നാട്ടിന്‍റെ നാനാഭാഗത്തും ഇപ്പോള്‍ മറുനാട്ടുകാരായ തൊഴിലാളികളെ കാണാം. സത്യത്തില്‍ മറുനാട്ടില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു പോയേനെ. എന്നാല്‍ രസകരമായ മറ്റൊരു വശമുണ്ട്  .ഇന്ത്യാ രാജ്യത്തുനിന്ന് ഗള്‍ഫ്‌ രാജ്യങ്ങളിലേക് തൊഴില്‍ തേടി പോയവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്നും ഗള്‍ഫിലേക്കുള്ള മലയാളികളുടെ ഒഴുക്ക്  കുറഞ്ഞിട്ടില്ല. കേരളത്തിലുള്ളതില്‍ നിന്നും നേരെ വിപരീതമായ കാലാവസ്ഥയാണ് ഗള്‍ഫിലെത്. നാട്ടില്‍ കര്‍ക്കടകത്തില്‍   പെരുമഴ പെയ്യുമ്പോള്‍ അതെ സമയം ഗള്‍ഫില്‍ ചുട്ടു പഴുത്ത ചൂടാണ്. ഈ കൊടും ചൂടിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും മരുഭൂമിയില്‍ കടി നാധ്വനം  ചെയ്യുന്നവരാണ് മലയാളികളില്‍ വലിയൊരു ശതമാനവും. കുറെ ആളുകള്‍ കടകളിലും ഹൊട്ടലുകളിലുമൊക്കെയായി ജോലിചെയ്യുന്നു. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ ജോലിചെയ്താലും അധിക പേര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതിരിക്കുന്നതും  അപൂര്‍വ്വമല്ല . പിന്നെ റൂം വാടക ഭക്ഷണ ചെലവ് ഇതിനു പുറമേ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ ഇക്കാമ  അടിക്കാന്‍ വരുന്ന ഭീമമായ ചെലവ്, നാട്ടില്‍ പോയി തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ  പണം അങ്ങിനെ ഒരുപാടു ചെലവുകള്‍. പിന്നെ നിയമത്തിന്റെ നൂലാമാലകള്‍ ,അരക്ഷിതബോധം  എല്ലാറ്റിനുമുപരി വര്‍ഷങ്ങളോളം ഉറ്റവരെ പിരിഞ്ഞിരിക്കെണ്ടി വരുന്നതിന്‍റെ വേദന .എന്നിട്ടും മലയാളികള്‍ വീണ്ടും വീണ്ടും ഗള്‍ഫിലേക് ചേക്കേറികൊണ്ടിരിക്കുകയും  കേരളത്തില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരികയും ചെയ്യുന്നു. എന്താണ് ഈ വിരോധാഭാസത്തിനു കാരണം.

Friday, July 8, 2011

മോഹിക്കാനില്ലാത്തവര്‍

പരീക്ഷാ ഫലങ്ങള്‍ പലതും വന്നു.ഓരോ രക്ഷിതാക്കളും മക്കളുടെ തുടര്‍ പഠനത്തിനായുള്ള നെട്ടോട്ടത്തിലാണ്.മക്കള്‍ പഠിച്ചു നല്ല ഒരു നിലയിലെത്തിയാല്‍ നാളെ തങ്ങള്‍ക്കു ഒരു തണലായി തീരുമെന്നുള്ള പ്രതീക്ഷ.ചുരുങ്ങിയത് മക്കള്‍ നാളെ തങ്ങള്‍ക്കു ഭാരമെങ്കിലും ആവില്ല എന്ന ആശ്വാസം. എത്ര കഷ്ടപ്പെട്ടും മക്കളുടെ പഠനത്തിനായി പ്രയത്നിക്കുന്ന രക്ഷിതാക്കളുടെ ഈ കണക്കു കൂട്ടലുകള്‍ സ്വാഭാവികം........................ എന്നാല്‍ നാം നിത്യ ജീവിതത്തില്‍ കണ്ടുമുട്ടുന്ന മറ്റൊരു കൂട്ടം രക്ഷിതാക്കളുണ്ട് .മക്കളില്‍ നിന്ന് തിരിച്ചു ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാനില്ലാത്തവര്‍...... ബുദ്ധി വളര്‍ച്ച ഇല്ലാത്ത  കുട്ടികളുടെ അച്ഛനും അമ്മയും.ആ കുട്ടികള്‍ വളര്‍ന്നു വലുതായാല്‍  നാളെ അവരിലൂടെ എന്ത് നേട്ടമാണ് ഈ മാതാ പിതാക്കള്‍ക്ക് പ്രതീക്ഷിക്കാനുള്ളത്‌.എന്നാലും ആ മാതാപിതാക്കള്‍ ഏറെ ക്ഷമയോടെയും സ്നേഹത്തോടെയും ആ മക്കളെ  പരിപാലിക്കുന്നു,സുശ്രൂഷിക്കുന്നു.മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും ആരക്ഷിതാക്കളെ പലപ്പോഴും അസ്വസ്ഥരാക്കുന്നു.......ബന്ധുക്കളുടെ വിവാഹ വീട്ടില്‍ ,മറ്റെന്തെങ്കിലും ആഘോഷം നടക്കുമ്പോള്‍ ഈ കുട്ടികള്‍ കാഴ്ച വസ്തുക്കള്‍ ആവുന്നു.ഒപ്പം രക്ഷിതാക്കളും.പെണ്‍കുട്ടികളാണെങ്കില്‍  വളര്‍ന്നു വരും തോറും രക്ഷിതാക്കള്‍ക്ക് ഭീതിയാണ്.അതാണ്‌ കാലം.....ആണ്‍ കുട്ടികള്‍ ആണെങ്കിലും   ഒരു പ്രായം കഴിഞ്ഞാല്‍ വീട്ടില്‍ അടങ്ങിയിരിക്കില്ല.അങ്ങാടിയില്‍ മറ്റുള്ളവര്‍ക്ക് കോമാളി വേഷം കെട്ടിക്കാന്‍ ഒരു ഇര...........ജീവിതത്തിലെ എല്ലാ ആഹ്ലാദങ്ങളും മാറ്റിവെച്ചു മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച ഈ മാതാ പിതാക്കള്‍.....എല്ലാം കച്ചവടമായി മാറിയ തിരക്ക് പിടിച്ച ഈ കാലത്ത് ഈ രക്ഷിതാക്കളെ എങ്ങിനെയാണ് നമുക്ക് ആദരിക്കാതിരിക്കാന്‍ കഴിയു

Tuesday, July 5, 2011

കഥയുടെ സുല്‍ത്താന്റെ ഓര്‍മ്മയില്‍







       വായനക്ക് അതിരുകളും വരമ്പുകളും ഇല്ലാത്ത ചെറുപ്പകാലത്ത് എപ്പോള്‍ മുതലാണ്‌ ബഷീറിനെ വായിച്ചു  തുടങ്ങിയത്.നീര്‍ക്കോലിയെ കുരുക്കിട്ടു പിടിച്ചു കൊണ്ട് വന്നു നീര്‍നാഗം എന്ന് ബാപ്പയോട് പറഞ്ഞ, അനുജന്റെ കൂടെ ഇറച്ചി പൊരിച്ചതും നെയ്യും പഞ്ചസാരയും കട്ടുതിന്ന  കുട്ടിക്കാലത്തിന്റെ കഥകള്‍  പൂമ്പാറ്റയില്‍ വായിച്ചത് മുതലോ.ജ്യേഷ്ടന്റെ പത്താം തരത്തിലെ മലയാളം പുസ്തകത്തില്‍ 'വിശ്വവിഖ്യാതമായ മൂക്ക്'എന്ന കഥ വായിച്ചപ്പോഴോ......ആനവാരി രാമന്‍ നായരും പോന്കുരിശു തോമയും ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപയും എട്ടുകാലി മമ്മൂഞ്ഞും അങ്ങനെ രസകരമായ ഒരു ലോകവും കുറെ ആളുകളും ഇവരിലൂടെയാണ് ഈ എഴുത്തുകാരനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
.പാത്തുമ്മയുടെ ആടിലെ ബഹളം നിറഞ്ഞ വീടും ആള്‍ക്കാരും  .പിന്നെ നിഷ്കളങ്കയായ കുഞ്ഞുപാത്തുമ്മ, രാജകുമാരിയെ പോലെ ജീവിച്ചു ഒടുവില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഉപ്പിട്ട ചായക്ക്‌ രുചി കണ്ടെത്തിയ കുഞ്ഞുപാത്തുമ്മ.പഴമയില്‍ നിന്നും മാറാന്‍ മടിച്ച കുഞ്ഞുതാച്ചുമ്മ.പ്രതാപം നശിച്ചു മീന്‍ കച്ചവടത്തിനിറങ്ങിയ ബാപ്പ.പുരോഗമന ചിന്താഗതിക്കാരനായ നിസ്സാര്‍ അഹമ്മദും ലുട്ടാപ്പിയും .............സുഹറയുടെയും മജീദിന്റെയും കുഞ്ഞുകാല കുസൃതികളും പിന്നെ പ്രണയവും ശേഷമുണ്ടായ ദുരന്തങ്ങളും മനസ്സില്‍ ആഴത്തിലുള്ള മുറിവായി എന്നും വേദനിച്ചു കൊണ്ടിരുന്നത്.

ബഷീര്‍ എന്ന എഴുത്തുകാരന്‍ മനസ്സില്‍ ഒരുപാട് വളരുകയായിരുന്നു. അദ്ദേഹം എഴുതിയതും അദ്ധേഹത്തെ കുറിച്ച് എഴുതിയതും എല്ലാം വായിച്ചപ്പോള്‍ നേരിട്ട് പോയി കാണണമെന്ന് തോന്നി കോഴിക്കോട്ടു നിന്നും അധികം ദൂരെയൊന്നും അല്ലല്ലോ  ബേപ്പൂര്‍ എന്നാലും ധൈര്യം  വന്നില്ല.ഒരു നാട്ടുമ്പുറക്കാരനായ പതിനേഴുകാരന്റെ അപകര്‍ഷത.
ഒടുവില്‍ ഒരു കത്തെഴുതി, വായിച്ച കൃതികളെക്കാളും വീടിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒക്കെയാണ് എഴുതി ചോദിച്ചതെന്ന് തോന്നുന്നു.കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പോസ്റ്റ് കാര്‍ഡില്‍ മറുപടി വന്നു



ജീവിതത്തില്‍ ആദ്യമായി പ്രശസ്തനായ ഒരു വ്യക്തിയുടെ ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ സ്വന്തം കൈപ്പടയില്‍ എനിക്കയച്ച കത്ത്....മനസ്സ് നിറഞ്ഞ ആഹ്ലാദം പങ്കുവെക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ആരെയെങ്കിലും കാണിച്ചാല്‍ കളിയാക്കപ്പെടും എന്ന് തോന്നിയതിനാല്‍ ആരെയും കാണിച്ചതുമില്ല.
പിന്നെയും രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി എഴുതി അപ്പോഴേക്കും  ഒരു മാതിരി പുസ്തകങ്ങളൊക്കെ വായിച്ചു കഴിഞ്ഞിരുന്നു.ശബ്ദങ്ങളും,വിശപ്പും,ജന്മദിനവും ................അങ്ങനെ പച്ചയായ ജീവിതത്തിന്റെ കത്തുന്ന കഥകള്‍ സഞ്ചാരിയുടെ കാഴ്ചകള്‍......................മനസ്സിലാവാഞ്ഞത് സൂഫികളെ കുറിച്ചാണ് അങ്ങനെ എഴുതി ചോദിച്ചു.അങ്ങോട്ട്‌ എഴുതിയ  കടലാസ്സിന്റെ  ‍മാര്‍ജിനില്‍ ഒരല്പം കീറിയെടുത്ത്‌ അതില്‍ എഴുതിയ മറുപടി പെട്ടെന്ന് വന്നു..അമൂല്യമായ രണ്ടാമത്തെ എഴുത്ത്.

വായനെയെക്കാളും വലുതായി ജീവിതം മുന്നില്‍ വന്നപ്പോള്‍ പിന്നീട് കത്തെഴുത്ത് നിന്നു.ഒരിക്കല്‍ കോഴിക്കോട്ടു വെച്ച് നടന്ന പ്രേംനസീര്‍ അവാര്‍ഡു ദാന ചടങ്ങില്‍ വെച്ച്  കണ്ടു പൊട്ടിച്ചിരിപ്പിക്കുന്ന പ്രസംഗം കേട്ടു.

ഇതുപോലെ ഒരു ജൂലായ്‌ 5 നിര്‍ത്താതെ വിതുമ്പി കരഞ്ഞു കൊണ്ട് മഴ പെയ്തു കൊണ്ടിരുന്ന  ദിവസം രാവിലെ റേഡിയോയില്‍   പ്രാദേശിക വാര്‍ത്തകളില്‍ കേട്ടു......ആ മരണം..........മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ബേപ്പൂരില്‍ വൈലാലില്‍ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ആളുകള്‍ ഒഴുകി ക്കൊണ്ടിരുന്നു.എഴുത്തുകാര്‍,സിനിമാക്കാര്‍,രാഷ്ട്രീയനേതാക്കള്‍,പിന്നെ സാധാരണക്കാരായ ഒരു പാട് ആണും പെണ്ണും. നിറഞ്ഞ കണ്ണുകളോടെ പെരും മഴയത്തും അവര്‍ നിശബ്ദരായി ആ വീട്ടുമുറ്റത്ത്‌  വരി നിന്നു പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍.

 വെള്ള പുതച്ച് താടികൂട്ടിക്കെട്ടി ഓഫീസ് മുറിയില്‍ കട്ടിലില്‍ കിടക്കുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍.വെപ്പ് പല്ല് എടുത്തുകളഞ്ഞത് കൊണ്ട് മുഖം ഒന്ന് ചുരുങ്ങിയിട്ടുണ്ട് ഒരു പാട് പുരസ്കാരങ്ങള്‍ ചുവരില്‍ ഒരുപാട് അനുഭവങ്ങളുള്ള  സഞ്ചാരി വീണ്ടുമൊരു യാത്ര പോകുകയാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന സൃഷ്ടാവിന്റെ അടുത്തേക്ക് .നീയും ഞാനും എന്ന സത്യത്തില്‍ നീ മാത്രം ബാക്കിയാവുന്നു.
മാങ്കോസ്റ്റിന്‍ മരത്തിനു ചുവട്ടിലും വരാന്തയിലും മുറ്റത്തുമായി കരയുന്ന മനസ്സുമായി അദ്ധേഹത്തെ സ്നേഹിച്ച ഒരുപാട് മനുഷ്യര്‍ ....വലിപ്പച്ചെറുപ്പമില്ലാതെ യാത്രയാക്കാന്‍ വന്നവര്‍.

.ഞാന്‍ ഓര്‍ക്കുന്നു എന്താണ് ഈ മനുഷ്യനില്‍ നിന്നു എനിക്ക് ലഭിച്ചത്. മനുഷ്യനടക്കമുള്ള എല്ലാ ജീവികളോടും ഉള്ള  അളവറ്റ കാരുണ്യം.പുഴുവിനോടും,മരത്തിനോടും,കള്ളനോടും,വേശ്യയോടും.ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണെന്ന സ്നേഹം.,ശുചിത്വംശരീരം പോലെ വീടും പരിസരവും വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കണമെന്ന ചിന്ത.,മത ജാതി ഭേദമില്ലാതെ പണ്ഡിതനോ പാമരനോ എന്ന് ചിന്തിക്കാതെ ഒരു പോലെ ഇടപെടുന്ന സമഭാവന..

ഇന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സ് കഴുകി വെടിപ്പാക്കുന്ന പോലെ ശുദ്ധമാകുന്നു. എന്റെ ജീവിതത്തിലെ ഒരു പാട് നന്മകള്‍ക്ക് പ്രിയപ്പെട്ട  എഴുത്തുകാരനോട്‌ ഞാന്‍  കടപ്പെട്ടിരിക്കുന്നു.       

Thursday, June 30, 2011

ആദാമിന്റെ മകന്‍ അബു

ഒരു പാട് കാലത്തിനു ശേഷം ഒരു മലയാള സിനിമ കണ്ടു മനസ്സ് നിറഞ്ഞു.
ദേശീയ അവാര്‍ഡു കമ്മറ്റിയുടെ തീരുമാനം ഒട്ടും തെറ്റിയില്ല.ഒരു യുവസംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് സലിം അഹമദ് എന്ന പ്രതിഭ.നല്ല തിരക്കഥയും.ഓരോ സീനും സൂക്ഷ്മവും മനോഹരവുമായി ചിത്രീകരിച്ചിരിക്കുന്നു.മധു അമ്പാട്ടിന്റെ ക്യാമറ അതി മനോഹരം.ചില ഷോട്ടുകള്‍ സുന്ദരമായ ...പെയിന്റിങ്ങുകളെ ഓര്‍മ്മിപ്പിക്കുന്നു...ഏറ്റവും എടുത്തു പറയേണ്ടത് സലിം കുമാറിന്റെ അത്തരു കച്ചവടക്കാരന്‍ അബു തന്നെ......എത്രയോ സിനിമകളില്‍ നമ്മെ പൊട്ടിച്ചിരിപ്പിച്ച സലിം കുമാര്‍ ആണോ ഇതെന്ന് തോന്നിപ്പോകും.രൂപം കൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടും അസാധ്യമായ അഭിനയം കൊണ്ടും അദ്ദേഹം ശരിക്കും വൃദ്ധനും രോഗിയും ദരിദ്രനുമായ അബുവായി ജീവിക്കുകയായിരുന്നു.....ഒപ്പം സറീനാ വഹാബ് ശരിക്കും നാം നാട്ടിന്‍ പുറത്തൊക്കെ കാണാറുള്ള ഭക്തയായ ഒരു ഉമ്മ............കലാ സംവിധാനം,പശ്ചാത്തല സംഗീതം,ഗാനങ്ങള്‍...ശരിക്കും രണ്ടു മണിക്കൂര്‍ നേരം നാം അബുവിന്റെയും ആയിശുവിന്റെയും കൂടെ ആയിരുന്നു.അവരുടെ ആഹ്ലാദം കണ്ടു മനസ്സ് നിറഞ്ഞും ,അവരുടെ സങ്കടങ്ങള്‍ കണ്ടു കണ്ണ് നിറഞ്ഞും...കോടികള്‍ മുടക്കിയ സൂപ്പര്‍ താര സിനിമകള്‍ സഹിക്കാനാവാതെ ആളുകള്‍ തിയേറ്റര്‍ വിട്ടു ഓടി രക്ഷപ്പെടുന്ന കേരളത്തിലെ പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ നല്‍കുന്നത് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്.....ലളിതമായ ഒരു കഥ ഏറ്റവും ഒതുക്കത്തോടെ മനോഹരമായി പറയാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്റെ വിജയം...ഒപ്പം മലയാളി സിനിമാ പ്രേക്ഷകന്റെ സന്തോഷവും...

Wednesday, June 22, 2011

ഇവരെയും ഓര്‍ക്കുക ......

         നാട്ടിന്‍പുറത്തെ നിരത്തരുകില്‍ രാവിലെ ഏഴുമണിക്ക് മുമ്പ് എല്ലാ സ്കൂള്‍ ദിനങ്ങളിലും ഒരു കാഴ്ച കാണാം.യൂണിഫോമിട്ട ചെറിയ കുട്ടികളുമായി ഉമ്മമാര്‍.സ്കൂള്‍ വാഹനവും കാത്തുള്ള നില്‍പ്പാണ്.ആ നില്‍പ്പിലും ചില മാതാക്കള്‍ തലേന്ന് പഠിപ്പിച്ച കാര്യങ്ങള്‍ പുസ്തകം നിവര്‍ത്തി ഒന്നുകൂടി പഠിപ്പിച്ചുകൊടുക്കുന്നതും ചോദ്യം ചോദിക്കുന്നതും കാണാം.....പെരും മഴക്കാലത്ത് പോലും മുടങ്ങാതെ  കാണുന്നകാഴ്ച.                                                                                                                             .                        എനിക്കറിയാം ഈ സ്ത്രീകള്‍ ഭൂരിപക്ഷവും ഗള്‍ഫുകാരുടെ ഭാര്യമാരാണ്..ഗള്‍ഫുകാരന്റെ വേദനകളെ കുറിച്ചും ദുഖങ്ങളെ കുറിച്ചും ചുരുങ്ങിയത് ഗള്‍ഫുകാരെങ്കിലും അറിയുന്നുണ്ട്.ഇപ്പോള്‍ എഴുത്തിലൂടെയും സിനിമകളിലൂടെയും ഒക്കെയായി യഥാര്‍ത്ഥ ഗള്‍ഫുകാരനെ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്.അത്രയെങ്കിലും ആശ്വാസം...............എന്നാല്‍ നാട്ടില്‍ ജീവിക്കുന്ന ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച് .........പഴയ കത്തുപാട്ടിലെ വിരഹത്തെ കുറിച്ചല്ല.ഒരു പാട് കത്ത് പാട്ടുകളിലൂടെ ഇപ്പോള്‍ ടെലി സിനിമകളിലൂടെ അതും അറിഞ്ഞതാണ്.ഇതിനുമപ്പുറം ഗള്‍ഫുകാരുടെ ഭാര്യമാരെ കുറിച്ച് അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്.അവര്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഏറെയൊന്നും എവിടെയും പരാമര്‍ശിച്ചതായി കാണുന്നില്ല.നാം കാണാതെ പോകുന്ന അത്തരം ഒരു വിഷയത്തെ കുറിച്ചാണ് ഇത് .                                                                                                                                                             .ഇന്ന്        'ഗള്‍ഫുകാരുടെ  മക്കള്‍ പഴയ പോലെ അല്ല പഠിച്ചു മുന്നേറുന്നു'..... എന്ന സന്തോഷകരമായ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതോടൊപ്പം ഈ വിജയത്തിലേക്ക് അവരെ എത്തിച്ച,.. ഈ വെള്ളി വെളിച്ചത്തിനപ്പുറം സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ആരും കാണാതെ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഇവരെ നാം അറിയുക ഗള്‍ഫു പ്രവാസികളുടെ ഭാര്യമാരെ ....കുടുംബം പോറ്റാന്‍ നാം മരുഭൂമിയില്‍ കത്തിയെരിയുമ്പോള്‍ നമ്മുടെ മക്കളുടെ നല്ല ഒരു നാളേക്ക് വേണ്ടി അല്ലെങ്കില്‍ ഇനി വരാനുള്ള തലമുറകള്‍ക്ക് വെളിച്ചമാവാന്‍ വേണ്ടി ഊണും ഉറക്കവും അപൂര്‍വ്വമായി വീണു കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും മാറ്റിവെച്ചുകൊണ്ട്..ഗള്‍ഫു പ്രവാസികളുടെ പ്രിയതമകള്‍ ............നേരത്തെ പറഞ്ഞല്ലോ കുഞ്ഞുങ്ങളെ സ്ക്കൂളില്‍ വിടാന്‍ വേണ്ടി റോഡരികില്‍ സ്ക്കൂള്‍ വാഹനവും കാത്തു നില്‍ക്കുന്ന അമ്മമാരെ കുറിച്ച്.ഈ സമയത്ത് കുട്ടികളെ ഒരുക്കി ഇറക്കണമെങ്കില്‍ അതിനു വേണ്ടി എത്ര നേരത്തെ ഉണരണം!.. കുട്ടികള്‍ക്കായി രാവിലെ വീട്ടില്‍ നിന്ന് കഴിക്കാനും പിന്നീട് സ്ക്കൂളില്‍ നിന്ന് കഴിക്കാനുമുള്ള ഭക്ഷണം ഉണ്ടാക്കണം.രാവിലെ ചുരുണ്ട് കൂടി ഉറങ്ങാന്‍ ശ്രമിക്കുന്ന കുഞ്ഞു മടിയന്മാരെയും മടിച്ചികളെയും ഉണര്‍ത്തി,തഞ്ചവും താളവും പറഞ്ഞു പല്ല് തേപ്പിച്ചു കുളിപ്പിച്ച് തയ്യാറാക്കാനുള്ള പാട്.ഇസ്തിരിയിട്ട ഡ്രസ്സ്,ഷൂ,ടൈം ടേബിള്‍ ഒപ്പിച്ചു പുസ്തകങ്ങള്‍ ,ചിലപ്പോള്‍ ഭക്ഷണം വാരി കൊടുക്കേണ്ടി വരും.....രാവിലെ ചെറിയൊരു യുദ്ധക്കളമാണ് ഓരോ വീട്ടകവും.....ഇങ്ങനെ ഒരുക്കിയിറക്കി ചിലപ്പോള്‍ വീടും പൂട്ടി കുട്ടികളുമായി ഒരോട്ടമാണ്..............നാട്ടില്‍ മക്കള്‍ പഠിക്കുന്ന സ്ക്കൂളില്‍ പേരന്റ്സ്‌ മീറ്റിങ്ങിനു പോയിട്ടുണ്ടോ.രക്ഷിതാക്കളായി എത്തുന്നത്‌ ഭൂരിപക്ഷവും കുട്ടികളുടെ ഉമ്മമാര്‍ /അമ്മമാര്‍ ആയിരിക്കും.എന്ത് തിരക്കുണ്ടെങ്കിലും അവര്‍ അത് ഒഴിവാക്കാറില്ല.നാട്ടിലുണ്ടെങ്കിലും പല ഗള്‍ഫു പിതാക്കന്മാരും ഈ കാര്യത്തില്‍ വലിയ ഉത്തരവാദിത്തം കാണിക്കാറില്ല.അത് ഭാര്യയുടെ ചുമതലയാണ് എന്ന മട്ടാണ്.എന്നാല്‍ സ്ത്രീകള്‍ മീറ്റിങ്ങില്‍ പങ്കെടുക്കുക മാത്രമല്ല തങ്ങളുടെ മക്കളുടെ പഠനത്തെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും അധ്യാപകരോട് അന്വേഷിക്കും.ചോദിച്ചറിയും അവരുടെ കൂട്ടുകാരെ മനസ്സിലാക്കി വെക്കും.....പല ഉമ്മമാരും വിദ്യാഭ്യാസം കുറവാണെങ്കിലും തങ്ങളാലാവുന്ന വിധം വീട്ടില്‍ വെച്ച് പഠിക്കാന്‍ കുട്ടികളെ സഹായിക്കും ഒരു പകല്‍ മുഴുവന്‍ വീട്ടു ജോലി ചെയ്തു തളര്‍ന്ന് ഒന്ന് നടുവ് നിവര്‍ക്കുക പോലും ചെയ്യാതെയാണ് ഏറെ ക്ഷമയോടെ കുട്ടികളുമായി ഈ ഇരിപ്പ്. പ്രത്യേകിച്ചും ചെറിയ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള പാട്........വളരുന്തോറും അവരുടെ പഠിത്തത്തിലുള്ള ശ്രദ്ധ പരീക്ഷക്കാലത്തെ വേവലാതികള്‍.ആരെങ്കിലും അറിയുന്നുണ്ടോ ഇത്..പലപ്പോഴും കുട്ടികളുടെ പിതാക്കന്മാര്‍ പോലും ഇതിനെ കുറിച്ചൊന്നും ബോധവാന്‍മാരല്ല.കുട്ടികളുടെ പരീക്ഷാ സമയത്ത് നാട്ടിലെത്തുന്ന പിതാക്കന്മാര്‍ അപൂര്‍വ്വം.ഇനി അബദ്ധത്തില്‍ ആസമയത് നാട്ടില്‍ ഉള്ളവരില്‍ തന്നെ കുട്ടികളുമായി ടൂറു പോകാനും ചുറ്റിയടിക്കാനും ഈ സമയം ഉപയോഗപ്പെടുത്തുന്നവരുമുണ്ട് .......ആലോചിക്കൂ ഇന്ന് ഗള്‍ഫുകാരുടെ മക്കള്‍ നല്ല മാര്‍ക്ക് വാങ്ങി പാസ്സാകുന്നതിന്റെയും എന്ജിനീയറും ഡോക്ടറും ഒക്കെ ആയിതീരുന്നതിന്റെയും പിന്നില്‍ കഠിനാധ്വാനം ചെയ്യുന്ന മാതാക്കളെ ആരും കാണുന്നില്ല.....കൌമാരക്കാരായ മക്കള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അവരെ കുറിച്ചുള്ള ഉത്കണ്ട ഒരു ഭാഗത്ത്‌.എന്നാല്‍ അവരെ പഠിപ്പിച്ചു ഉയര്‍ന്ന നിലയില്‍ എത്തിക്കാനുള്ള ആഗ്രഹം...... അതിനിടെ കുറ്റം കണ്ടെത്താനും അത് പറഞ്ഞു പരത്താനും കാത്തിരിക്കുന്ന ചില ബന്ധുക്കള്‍ ...ഏറെ ശ്രമകരമാണീ ദൌത്യം...ആണ്‍കുട്ടികള്‍ ആണെങ്കില്‍ ഒരു പതിനാലു വയസ്സൊക്കെ കഴിയുന്നതോടെ മാതാവിന്റെ നിയന്ത്രണത്തില്‍ നിന്നും കുതറാന്‍ തുടങ്ങും......പ്രത്യേകിച്ചും പിതാവ് നാട്ടിലില്ലാത്തതിന്റെ സ്വാതന്ത്ര്യം .പുതിയ കൂട്ട് കെട്ടുകള്‍ .മൊബൈലും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്യാനുള്ള വാസന....ഇവിടെയൊക്കെ മാതാവ് ഒരു പാട് വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട് .....കുട്ടികളുടെ എല്ലാ കാര്യങ്ങളും പലോപ്പോഴും പിതാവിനോട് പോലും തുറന്നു പറയാനാവാതെ സഹിക്കേണ്ടിവരും......എന്നിട്ടും ഇതൊക്കെ തരണം ചെയ്താണ് ഓരോ കുട്ടിയേയും പഠിപ്പിച്ചു നല്ല നിലയിലേക്ക് എത്തിക്കുന്നത്.എവിടെയെങ്കിലും ഇത്തിരി പാളിച്ച വന്നുപോയാല്‍ കുറ്റപ്പെടുത്താന്‍ നൂറു നാവുകളുണ്ടാവും....പഠിക്കാന്‍ പിറകിലോട്ടായ മക്കള്‍ ആണെങ്കില്‍ മുതിരും തോറും പഠിക്കാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയോട് വെറുപ്പായിരിക്കും.....എന്നിട്ടും ഒരു വാശിപോലെ മക്കളുടെ വിദ്യാഭ്യാസത്തിനായി കഠിനമായി പരിശ്രമിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്താണ്.മതിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ തങ്ങള്‍ അനുഭവിക്കേണ്ടിവന്ന,തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സഹിക്കേണ്ടി വന്ന കഷ്ട്ടപ്പാടുകളോ....അതോ ഇനിയുള്ള കാലം വിദ്യാഭ്യാസം ഇല്ലാത്തവന് സമൂഹത്തില്‍ ഒരു വിലയുമുണ്ടാകില്ലെന്ന തിരിച്ചറിവോ,മക്കളോടുള്ള നിറഞ്ഞ സ്നേഹമോ ...........ഇവരെ, ഇവരുടെ കഷ്ട്ടപ്പാടുകളെ അറിയുക... ഒരു പാട് ത്യാഗം സഹിക്കുന്ന ഈ അറിയപ്പെടാത്ത ജീവിതങ്ങളെ മനസ്സുകൊണ്ടെങ്കിലും ആദരിക്കുക.....
ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ ആഴ്ചപ്പതിപ്പായ 'സസ്നേഹം' 02.01.2014 ല്‍ പ്രസിദ്ധീകരിച്ചത്. 

Thursday, June 9, 2011

മലയാളി

കേരളത്തില്‍ ഇന്ന് പൊതുവേ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാലും ഹോട്ടെല്‍ ജോലിക്കാണെങ്കിലും ജോലി ചെയ്യാന്‍ ആളെ കിട്ടാനില്ല എന്നതാണ് വാസ്തവം   . അത് കൊണ്ടു തന്നെ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍നിന്നുമൊക്കെ തൊഴിലാളികളെ ഇറക്കുമതി  ചെയ്യുകയാണ്. നാട്ടിന്‍റെ നാനാഭാഗത്തും ഇപ്പോള്‍ മറുനാട്ടുകാരായ തൊഴിലാളികളെ കാണാം. സത്യത്തില്‍ മറുനാട്ടില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു പോയേനെ. എന്നാല്‍ രസകരമായ മറ്റൊരു വശമുണ്ട്  .ഇന്ത്യാ രാജ്യത്തുനിന്ന് ഗള്‍ഫ്‌ രാജ്യങ്ങളിലേക് തൊഴില്‍ തേടി പോയവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്നും ഗള്‍ഫിലേക്കുള്ള മലയാളികളുടെ ഒഴുക്ക്  കുറഞ്ഞിട്ടില്ല. കേരളത്തിലുള്ളതില്‍ നിന്നും നേരെ വിപരീതമായ കാലാവസ്ഥയാണ് ഗള്‍ഫിലെത്. നാട്ടില്‍ കര്‍ക്കടകത്തില്‍   പെരുമഴ പെയ്യുമ്പോള്‍ അതെ സമയം ഗള്‍ഫില്‍ ചുട്ടു പഴുത്ത ചൂടാണ്. ഈ കൊടും ചൂടിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും മരുഭൂമിയില്‍ കടി നാധ്വനം  ചെയ്യുന്നവരാണ് മലയാളികളില്‍ വലിയൊരു ശതമാനവും. കുറെ ആളുകള്‍ കടകളിലും ഹൊട്ടലുകളിലുമൊക്കെയായി ജോലിചെയ്യുന്നു. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ ജോലിചെയ്താലും അധിക പേര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതിരിക്കുന്നതും  അപൂര്‍വ്വമല്ല . പിന്നെ റൂം വാടക ഭക്ഷണ ചെലവ് ഇതിനു പുറമേ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ ഇക്കാമ  അടിക്കാന്‍ വരുന്ന ഭീമമായ ചെലവ്, നാട്ടില്‍ പോയി തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ  പണം അങ്ങിനെ ഒരുപാടു ചെലവുകള്‍. പിന്നെ നിയമത്തിന്റെ നൂലാമാലകള്‍ ,അരക്ഷിതബോധം  എല്ലാറ്റിനുമുപരി വര്‍ഷങ്ങളോളം ഉറ്റവരെ പിരിഞ്ഞിരിക്കെണ്ടി വരുന്നതിന്‍റെ വേദന .എന്നിട്ടും മലയാളികള്‍ വീണ്ടും വീണ്ടും ഗള്‍ഫിലേക് ചേക്കേറികൊണ്ടിരിക്കുകയും  കേരളത്തില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരികയും ചെയ്യുന്നു. എന്താണ് ഈ വിരോധാഭാസത്തിനു കാരണം.

വോട്ടുകളുടെ എണ്ണവും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വീരവാദവും

തെരഞ്ഞെടുപ്പു കഴിഞ്ഞു 75% പോളിംഗ് നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒരു മാസം കഴിഞ്ഞു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അധികാരത്തില്‍ ഏറുന്ന മുന്നണി വീരവാദം പറയാന്‍ തുടങ്ങും.എന്തുകൊണ്ട് തങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച്.തങ്ങളുടെ മികവ്, തങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം അങ്ങനെ നൂറായിരം കാരണങ്ങള്‍.എത്രത്തോളം സീറ്റുകള്‍ കൂടുതല്‍ കിട്ടിയോ അതൊക്കെ തങ്ങളുടെ മുന്നണിയോടുള്ള വോട്ടര്‍മാരുടെ വിശ്വാസമായി മുന്നണികള്‍ വീരവാദം പറയുകയും  പൊതുജനങ്ങള്‍  അത് വിശ്വസിക്കുകയും ചെയ്യുന്നു. .എന്നാല്‍ ഈ വാദം സത്യത്തില്‍ ശുദ്ധ  തട്ടിപ്പല്ലേ.ആകെ വോട്ടര്‍മാരില്‍ 25% വോട്ടു ചെയ്തിട്ടേയില്ല.ഇതില്‍ സ്ഥലത്തില്ലതവരും പറ്റെ അവശന്മാരുമായ ചെറിയൊരു ശതമാനതിനെ മാറ്റി നിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ഒന്നുകില്‍ ജനാധിപത്യത്തിലോ അല്ലെങ്കില്‍ ഈ മുന്നണികളിലോ  സ്ഥാനാര്‍ഥികളിലോ  വിശ്വാസം ഇല്ലാത്തവരായിരിക്കും.എന്ന് വെച്ചാല്‍ ജയിച്ച സ്ഥാനാര്‍ഥിക്കോ   മുന്നണിക്കോ അവരുടെ പിന്തുണ ഇല്ല എന്നര്‍ത്ഥം.അതിരിക്കട്ടെ പോള്‍ചെയ്ത 75% വോട്ടില്‍ പകുതിയെങ്കിലും കിട്ടിയ സ്ഥാനാര്‍ഥിയാണോ  വിജയിക്കുന്നത്.ആകെ കിട്ടിയ വോട്ടില്‍ ഉള്ള സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വോട്ടു ലഭിച്ച ആള്‍ക്ക് എന്നുവെച്ചാല്‍ പകുതി പോയിട്ട് മുപ്പതു ശതമാനം വോട്ടു പോലും ലഭിക്കാത്ത സ്ഥാനാര്‍ഥിയും  മുന്നണിയുമാണ്‌ നാട് ഭരിക്കാന്‍ പോകുന്നത്.ഇതെങ്ങിനെയാണ്‌ ഭൂരിപക്ഷത്തിന്റെ പിന്തുണയാവുക.സ്ഥാനാര്‍ഥികളുടെ  എണ്ണം കൂടുന്തോറും ജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ജനപിന്തുണ കുറയുകയല്ലേ ചെയ്യുന്നത്.സത്യത്തില്‍ ഇവിടെ ജനാധിപത്യത്തിന്റെ ലക്‌ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ.                                                                                            പിന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം എതെങ്കിലും പാര്‍ട്ടി മറ്റേ മുന്നണിക്ക്‌ വോട്ടു മറിച്ചത്‌ കൊണ്ടാണ് ഞങ്ങള്‍ തോറ്റു പോയത് എന്ന് ആരോപിക്കുന്നതിലും പരാതി പറയുന്നതിലും എന്ത് അര്‍ത്ഥമാണ് ഉള്ളത് .മറ്റാര്‍ക്ക് കിട്ടിയാലും അത് തങ്ങള്‍ക്കു കിട്ടുന്ന വോട്ടല്ലല്ലോ .ജനാധിപത്യം എന്നാ മഹത്തായ സങ്കല്പം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അനുഭവിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യാ രാജ്യത്തിന് എന്നാണു സാധിക്കുക....         

കാമപ്പിശാചുക്കളുടെ കേരളം.

വികലാംഗയായ സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ .ഇന്നലത്തെ പത്രത്തില്‍ വന്ന വാര്‍ത്തയാണ് .പിതാവിന്‍റെ ലൈംഗിക  പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടഅമ്മയാണ് രക്ഷപ്പെടുത്തി പോലീസില്‍ കേസ് നല്‍കിയത്. കേരളത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ പുതുമയല്ലാതായി മാറിയിരിക്കുന്നു.കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നു.ബസ്സിലും ,റോട്ടിലും,ഓഫീസിലും,വിദ്യാലയങ്ങളിലും മാത്രമല്ല സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.സാക്ഷര സുന്ദര കേരളത്തില്‍  സ്ത്രീ പീഡനം വര്‍ധിച്ചു വരുന്നു.ഭാര്യയും ഭര്‍ത്താവുംഒന്നിച്ചു വേശ്യാലയം നടത്തുന്നതും മകളെ കൂട്ടിക്കൊടുക്കുന്ന പിതാക്കന്മാരും വായിച്ചു മറന്നു കളയാനുള്ള വാര്‍ത്തകള്‍ മാത്രം.പുറത്തു വരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി വീടുകള്‍ക്കകത്ത്‌ ഒതുക്കപ്പെടുന്നുണ്ടാവാം.സിനിമയെന്നും സീരിയലെന്നും റിയാലിറ്റി ഷോ എന്നും പറഞ്ഞു പെണ്മക്കളെ കെട്ടി എഴുന്നള്ളിക്കുന്ന മാതാപിതാക്കളും ലൈംഗിക അതിക്രമങ്ങള്‍ക്ക് അരുനില്‍ക്കുകയാണ്.നിരന്തരം പിഞ്ചു കുഞ്ഞുമക്കള്‍ പോലും ലൈംഗിക പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വായിക്കേണ്ടി വരുന്ന അമ്മമാരുടെയും അച്ഛന്മാരുറെയും പൊള്ളുന്ന നെഞ്ചിലെ തീ ആരറിയുന്നു.

നേതാക്കളും അനുയായികളും

രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലു മുതല്‍ കൊലപാതകം വരെ കേരളത്തില്‍ പുത്തരിയല്ല .രണ്ടു എതിര്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ റോഡില്‍ വെച്ച് തല്ലു കൂടുക, വീടിനു കല്ലെറിയുക ബോംബെറിയുക,കടകള്‍ക്ക് തീ വെക്കുക ,കിണറില്‍ മാലിന്യം കലക്കി ഒഴിക്കുക ,ഇതൊക്കെ ചെറിയ കലാപരിപാടികള്‍.അച്ഛനമ്മമാരുടെയും ഭാര്യയുടെയുംമുന്നില്‍ വെച്ച്, വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊലപ്പെടുത്തുന ക്രൂരതയും ഒരേ രക്തത്തില്‍ പിറന്നവര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ആജന്മ ശത്രുക്കളായി കഴിയുന്നതും  കേരള ജനതയുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധം കൊണ്ടുണ്ടായ നേട്ടം.                                                                                                                                                                                                                                                                                                                                രസകരമായ മറ്റൊരു  വസ്തുതയുണ്ട്  താഴെ തട്ടിലുള്ള   അണികളും  അനുയായികളുമാണ്‌ ഇങ്ങനെ പരസ്പരം ശത്രുതയും പകയുമായി നടക്കുന്നത് .എനാല്‍ അനുയായികളെ ഇതിലേക്ക് തള്ളിവിടുന ,അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തും എരി കേറ്റിയും എന്നും അണികളില്‍ വിദ്വേഷവും വെറുപ്പും കുത്തിവെച്ച് അണികളെ  ചാവേറ്കളാക്കി  നിര്‍ത്തുന്ന നേതാക്കള്‍ എതിര്‍ പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ കല്യാണമായാലും ,പലുകാച്ചലായാലും എല്ലാ തിരക്കും ഒഴിവാക്കി ഓടിയെത്തുകയും കൂടിയിരുന്നു സൊറ പറഞ്ഞും പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും ഫോട്ടോക്ക് പോസ് ചെയ്തും മൃഷ്ടാന്ന ഭോജനം നടത്തി പിരിയുന്നു .തെരുവില്‍ അണികള്‍ പരസ്പരം വെട്ടി മരിക്കുകയും ചെയ്യുന്നു .വെട്ടേറ്റു മരിച്ചു വീഴുന്ന അണികളോ റീത്തുമായി ഓടിയെത്തുന്ന നേതാക്കളോ ആരാണിവിടെ കുറ്റവാളികള്‍.

ഈ വിഷങ്ങളും തിരിച്ചറിയുക.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.നാടിന്റെ മൊത്തം പ്രധിഷേധവുംകണ്ടില്ലാ എന്ന് നടിച്ച  ഇന്ത്യാ രാജ്യത്തിലെ കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ ഈ വിഷം നിരോധിക്കാതിരിക്കാന്‍ ആവും പോലെ ശ്രമിച്ചിട്ടും ഒരു പാട് മനുഷ്യ സ്നേഹികളുടെ പ്രധിഷേധ ത്തി ന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി തലമുറകളെ നശിപ്പിക്കുന്ന ആ കൊടും വിഷം നിരോധിച്ചിരിക്കുന്നു.സങ്കുചിത്വമില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ,അഭിമാനകരമായ  വിജയം.                                                                                                                                                    ഒപ്പം ഒരു കാര്യം നാം മറക്കാതിരിക്കുക വിഷത്തില്‍ മുക്കിയ പച്ചക്കറികളിലൂടെയും ഈച്ച പോലും അടുക്കാന്‍ ഭയപ്പെടുന്ന പഴവര്‍ഗങ്ങളിലൂടെയും ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയിറച്ചിയിലൂടെയും നിത്യവും രോഗികളായി മാറിക്കൊണ്ടിരിക്കുന്ന മലയാളി സമൂഹത്തെ കുറിച്ച്. എന്‍ഡോ സള്‍ഫാനെക്കാളും മാരകമായ വിഷം നാം നിത്യവും അകത്താക്കി കൊണ്ടിരിക്കുന്നു .കുത്തകകള്‍ക്ക് ലാഭം കൊയ്യാന്‍ ഇരകളായി നിന്ന് കൊടുക്കുന്ന കേരളീയ സമൂഹം ഈ കാര്യങ്ങളെ കുറിച്ച് ശരിയായ ബോധമോ ബോധവല്‍ക്കരണമോ ഇല്ലാതെ മരണത്തിലേക്കും മാരക രോഗങ്ങളിലെക്കും കുതിച്ചു കൊണ്ടിരിക്കുന്നു.ദുരന്തങ്ങള്‍ കണ്മുന്നില്‍ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രം പ്രധിഷേധിക്കാനും പ്രതികരിക്കാനുംതുടങ്ങുന്ന ശീലം ഈ കാര്യത്തിലെങ്കിലും നാം കൈവെടിയുക.ഭകഷ്യ വസ്തുക്കളിലൂടെ നാം അകത്താക്കുന്ന മാരക വിഷങ്ങളെക്കുറിച്ചും അത് കൊണ്ട് മനുഷ്യനുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പഠനം നടത്താനും ദോഷകരമായവ നിരോധിക്കാനോ  നിയന്ത്രിക്കാനോ ഭരണകൂടങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുക.ഇന്ന് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും ക്യാന്‍സര്‍ രോഗികളും കിഡ്നി രോഗികളും ക്രമാതീതമായി വര്‍ധിച്ചു വരുന്നു.ഒപ്പം തിരിച്ചറിയാനാവാത്ത പുതിയരോഗങ്ങളും .ഇന്ത്യന്‍ പച്ചക്കറിയില്‍ മാരകമായ വിഷാംശം കണ്ടെത്തിയതിനാല്‍ പല വിദേശ രാജ്യങ്ങളും ഇന്ത്യന്‍ പച്ചക്കറി നിരോധിക്കുന്നു.നമ്മുടെ ഭരണ കൂടം ഇത് കണ്ടില്ല എന്ന് നടിക്കുന്നു.കീടനാശിനി രാസവള കച്ചവട ഭീമന്മാരും ഒപ്പം മരുന്നുകമ്പനി ആശുപത്രി കുത്തകകളും ഇതിലൂടെ പണം കൊയ്യുമ്പോള്‍ അവരില്‍ നിന്ന് നക്കാപ്പിച്ച വാങ്ങി നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതെല്ലം കണ്ടില്ല എന്ന് നടിക്കുന്നു........... നമ്മുടെ മക്കള്‍ രോഗികളായി പിടയുന്നത് കാണേണ്ട ഗതികേടുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ ഉണരുക.

എടുക്കാത്ത നാണയം പോലൊരു ജന്മം.

പഴയ പാസ്പോര്‍ട്ടിലെ നിറം മങ്ങിതുടങ്ങിയ ഫോട്ടോ.കറുത്ത് തഴച്ചു വളര്‍ന്ന മുടി,തുടുത്ത മുഖം, കനത്തു വരുന്ന മീശ,പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍........ഇന്ന് കണ്ണാടിയില്‍ കാണുന്ന രൂപം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു.തിളങ്ങുന്ന കഷണ്ടിത്തലയില്‍ ബാക്കിയായ കുറച്ചു നരച്ച രോമങ്ങള്‍,മരുഭൂമിയിലെ വെയിലേറ്റു കരുവാളിച്ചു പോയ മുഖം.ഒട്ടിയ കവിളുകള്‍ കുഴിയിലാണ്ടുപോയ കണ്ണുകള്‍.ദുര്‍ബലമായി തുടങ്ങിയ ശരീരം.പതിറ്റാണ്ടുകളുടെ ഗള്‍ഫ് ജീവിതം എന്തൊക്കെയാണ് കവര്‍ന്നെടുത്തത്‌. പ്രിയപ്പെട്ടവര്‍ക്ക് കതിര് നല്‍കി പതിര് കൊണ്ട് തൃപ്തിപ്പെട്ടവന്‍ .അവരുടെ സന്തോഷവും ആഹ്ലാദവും കണ്ടു മനസ്സുനിറച്ചവന്‍ .സ്വന്തം ഉള്ളിലെ മോഹങ്ങളും സ്വപ്നങ്ങളും പ്രിയപ്പെട്ടവര്‍ക്കായ് ബലി നല്‍കിയവന്‍..ഉള്ളിലെ പാട്ടും കളിയും കഥയും കവിതയും മരുക്കാറ്റില്‍ വറ്റി പ്പോയപ്പോള്‍ .പകരം മണലാരണ്യത്തിലെ കത്തുന്ന ചൂടും നട്ടെല്ല് വിറപ്പിക്കുന്ന തണുപ്പും ഉള്ളിലേറ്റു വാങ്ങിയവന്‍.തന്‍റെ നെഞ്ചിലെ ചൂടിലും കണ്ണീരിലും ജീവിതം മുളപ്പിച്ചെടുത്തവര്‍ പുതിയ കാലത്തിന്‍റെ തിരക്കില്‍ കഴിഞ്ഞതൊക്കെ മറക്കുന്നത് അമ്പരപ്പോടെ കണ്ടുനില്‍ക്കേണ്ടി വരുന്നു.ഓട്ടക്കയ്യന്‍,പിടിപ്പില്ലാത്തവന്‍,സാമര്‍ത്ഥ്യം ഇല്ലാത്തവന്‍ ,ചാര്‍ത്തി തരാന്‍ ഒരു പാടു പട്ടങ്ങള്‍.എടുക്കാത്ത നാണയം പോലെ ഒരു ജന്മം. ആര്‍ക്കും വേണ്ടാതായിപ്പോയ ഇത്തരം ചില ജീവിതങ്ങളെ പരിചയമില്ലാത്തവര്‍  ഉണ്ടാവില്ല പ്രവാസത്തിന്റെ ഈ മരുഭൂമിയില്‍....

മരുക്കാറ്റില്‍ കേട്ടത്.

.മരുക്കാറ്റില്‍ കേട്ടത്.
ആദ്യകാലം ഗള്‍ഫിലെത്തിയവരില്‍ പലരും വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകള്‍ ഒരുപാടാണ്‌.നല്ല നല്ല ജോലി സാദ്ധ്യതകള്‍ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടവര്‍ , എഴുത്തും വായനയും അറിയാത്തതിനാല്‍ പ്രിയതമക്കൊരു കത്തെഴുതാനോ വിരഹ വേദന നിറഞ്ഞ പ്രിയതമയുടെ കത്ത് വായിക്കാനോ കഴിയാതെ  നിശബ്ദമായി കരഞ്ഞവര്‍.അങ്ങനെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഏറ്റവും നന്നായി മനസ്സിലാക്കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. അതുകൊണ്ടാണ് തങ്ങളുടെ മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് അവര്‍ ആഗ്രഹിച്ചത്‌.
ഗള്‍ഫിലെ തുച്ഛ വരുമാനക്കാരന്‍ പോലും കനത്ത ഫീസും അനുബന്ധ ചെലവുകളും സഹിച്ചു മക്കളെ മുന്തിയ സ്ക്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുമ്പോള്‍ അവരുടെ  മനസ്സില്‍ നാളെ പഠിച്ചു വലിയവരായി വരുന്ന മക്കളെ കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു. മരുഭൂമിയുടെ കത്തുന്ന ചൂടും കൊടും തണുപ്പും തങ്ങളുടെ മക്കള്‍ കൂടി സഹിക്കേണ്ടി വരരുത് എന്ന പിതൃ വാത്സല്യം. കടലിനക്കരെ ഇരുന്നുകൊണ്ട് അവര്‍ മക്കളെ കുറിച്ച് ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി.മേലുദ്യോഗസ്ഥരുടെ മുന്നില്‍ ആദരവടെ നില്‍ക്കുമ്പോള്‍ നാളെ ഇതിലും ഉന്നത സ്ഥാനത്ത് എത്തുന്ന തങ്ങളുടെ മക്കളെ കുറിച്ച് അവര്‍ അഭിമാനം കൊണ്ടു.സ്വയം പട്ടിണി കിടന്നാലും മക്കള്‍ക്ക്‌ നല്ല ഭക്ഷണവും,വസ്ത്രവും ജീവിത സൌകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ അവര്‍ പാടുപെട്ടു.മക്കളെ സന്തോഷിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ അയച്ചു കൊടുത്തു.
എന്നാല്‍ പ്രതീക്ഷിച്ചപോലെ മക്കള്‍ പഠിച്ചു ഉയര്‍ന്ന നിലയില്‍ എത്തിയോ?കുറെ പേരെങ്കിലും നന്നായി പഠിച്ചു നല്ല നിലയില്‍ എത്തിയിരിക്കാം.പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ .എന്നാല്‍ ആണ്‍കുട്ടികള്‍ പലരും കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കി എടുത്തു എന്നതാണ് സത്യം.പഠിത്തം മറന്നു കൂട്ടുകാരോട് കൂടി തിമര്‍ത്ത്  ആഘോഷിച്ചവര്‍, മരുഭൂമിയില്‍ ചോര നീരാക്കി അധ്വാനിച്ചു പണം അയക്കുന്ന പിതാവിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാതെ പുതിയ മോഡല്‍ ബൈക്കുകള്‍ മാറി മാറി വാങ്ങാന്‍ വീട്ടില്‍ കലഹം സൃഷ്ടിക്കുന്നവര്‍,മാതാവിന്റെ ആഭരണം പോലും എടുത്തു വില്‍ക്കാന്‍ മടിക്കാത്തവര്‍ അങ്ങനെ ഒരു പാട് കഥകള്‍ .

ഗള്‍ഫില്‍ നിന്ന് നാട്ടില്‍ ലീവിന് പോയ  പിതാവ് മകന്‍ പഠിക്കുന്ന സ്ക്കൂളില്‍ പേരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍  നന്നായി പഠിക്കുന്ന കുട്ടികളുടെയും,അഭിമാനത്തോടെ അവരെ ചേര്‍ത്ത് നിര്‍ത്തുന്ന രക്ഷിതാക്കളുടെയും മുന്നില്‍വെച്ച്‌  സ്വന്തം മകന്റെ ചെയ്തികളെ കുറിച്ചും വാങ്ങിയ മാര്‍ക്കുകളെ കുറിച്ചും അദ്ധ്യാപകന്‍ പറഞ്ഞതു കേട്ട് തലകുനിച്ചു നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകേണ്ടി വന്ന ഗള്‍ഫുകാരനായപ്താവിന്റെ മനസ്സ്.
മനസ്സില്‍ കണ്ട മോഹങ്ങളെല്ലാം വെറും മരീചിക മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍  നിരാശനായി തളര്‍ന്നു പോയ ഇങ്ങനെ ഒരുപാട് പിതാക്കളെ ഗള്‍ഫു ജീവിതത്തില്‍ നിങ്ങള്‍ കണ്ടുമുട്ടാതിരിക്കില്ല.

പിറന്ന നാടിനെ പേടിക്കുന്നവര്‍

ഇറാഖ് അധിനിവേശത്തിന്റെ തൊട്ടു മുമ്പുള്ള മാസങ്ങളില്‍ കുവൈത്തില്‍ സഖ്യ സേന തമ്പടിക്കാന്‍ തുടങ്ങിയത് മുതല്‍ ആസന്നമായ ഒരു യുദ്ധത്തെ കുറിച്ചുള്ള ഭീതി എങ്ങും നിറഞ്ഞു നിന്നിരുന്നു.രാസായുധങ്ങളും ജൈവായുധങ്ങളും വരെ ഉപയോഗിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകള്‍,അത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്നും എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതെന്നും അറിയിക്കുന്ന ലഖുലെഖകള്‍,അപായ സൈറനുകളുടെ പരിശോധന,അടിയന്തര സാഹചര്യങ്ങളില്‍ എന്തൊക്കെ രീതിയിലാണ് സുരക്ഷാകാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത് എന്നതിന്റെ മോക്ക്ഡ്രില്‍ ......ജാലകങ്ങളൊക്കെ ടെപ്പോട്ടിച്ചു ഭദ്രമാക്കിയും ഭകഷ്യ സാധനങ്ങളും വെള്ളവും പരമാവധി സംഭരിച്ചും ഭീതിയോടെയുള്ള കാത്തിരിപ്പ്.                                                                                                                                                                                            ഈ സമയത്ത് കുവൈത്തിലെ, ഒരു യുദ്ധ കാലത്ത് എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്ക് ഓടിപ്പോകേണ്ടി വന്ന മുന്നനുഭവമുള്ളവരും അല്ലാത്തവരുമായ മലയാളികള്‍  കണ്ട്മുട്ടുമ്പോള്‍ പരസ്പ്പരം ചോദിച്ചു "യുദ്ധം ഉണ്ടാകുമോ ?..." അതിലും വേവലാതിയോടെ  മറ്റൊരു ഉപചോദ്യം കൂടി" യുദ്ധം വന്നാല്‍ നാട്ടില്‍ പോകേണ്ടി വരുമോ ?...."                                                                                       ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിച്ചു ലോകത്തിന്റെ നാനാഭാഗത്തുനിന്നും മനുഷ്യര്‍ ഒഴുകിയെത്തുന്ന ,പ്രകൃതി മനോഹരവും,സാക്ഷരത കൊണ്ടും ഉയര്‍ന്ന ജീവിത നിലവാ ത്താലും ഇന്ത്യയിലെ മറ്റു  സംസ്ഥാനങ്ങളെക്കാളും എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന കേരളം!....                                                                                                                                                                       രസ ജൈവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ടാല്‍ മനുഷ്യന്‍ ഏറ്റവും ദാരുണമായ മരണം ഏറ്റു വാങ്ങേണ്ടി വരുന്ന യുദ്ധഭൂമിയേക്കാള്‍ മലയാളി താന്‍ പിറന്നു വീണ, കളിച്ചു  വളര്‍ന്ന സ്വന്തം നാട്ടിലേക്കുള്ള തിരിച്ചു പോകിനെ ഭയയപ്പെട്ടത്‌ എന്ത് കൊണ്ട്? ..........പതിറ്റാണ്ടുകള്‍ ഗള്‍ഫില്‍ കഴിഞ്ഞിട്ടും പെട്ടെന്നുള്ള  ഒരു തിരിച്ചു പോക്കിനെ ഗള്‍ഫ് മലയാളി വല്ലാതെ പെടിക്കുന്നത്തിനുള്ള കാരണം എന്ത് ഈ ഒരു ഗതികേട്  വേറെ എതെങ്കിലും സമൂഹത്തിനു ഉണ്ടാകുമോ?ആരാണ് ഇതിനു ഉത്തരവാദികള്‍ .എന്നായാലും പിറന്ന നാട്ടിലേക്കു തിരിച്ചു പോവേണ്ടവന്‍ ആണല്ലോ ഓരോ പ്രവാസിയും.                    

Friday, May 27, 2011

ദൈവ വിശ്വാസവും മനുഷ്യനും.


പ്രസവിച്ചു വീണ ഉടനെ പശുക്കുട്ടിക്കു എണീറ്റ്‌ നില്‍ക്കാനും തള്ളയുടെ അകിട് തേടിച്ചെന്നു മുലകുടിക്കാനും കഴിയും .മുട്ട വിരിഞ്ഞ ഉടനെ കോഴിക്കുഞ്ഞിന് നടക്കാന്‍ കഴിയും. രണ്ടു ദിവസം കൊണ്ടു തന്നെ തള്ളക്കോഴി യുടെ കൂടെ ഇര തേടി ചിക്കിച്ചികഞ്ഞു  നടക്കാനും,പരുന്തിനെ കണ്ടാല്‍ തള്ളക്കോഴി നല്‍കുന്ന സിഗ്നല്‍ മനസ്സിലാക്കി ഓടിയൊളിക്കാനും കഴിയും.                                                                                                                                                                മനുഷ്യനോഴിച്ചുള്ള   എല്ലാ  ജീവികള്‍ക്കും   ഇത്തരം കഴിവുകളുണ്ട്. പിറന്നു വീണു അധിക ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ് തന്നെ സ്വന്തം കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാനുള്ള കഴിവ്.എന്നാല്‍ ഒരു മനുഷ്യ ക്കുഞ്ഞിനു പ്രസവിച്ചു  വീണ ഉടനെ  അമ്മയുടെ മാറിടം തേടി  പോവാനറിയില്ല.നടക്കാനോ ചരിഞ്ഞു കിടക്കാന്‍ പോലുമോ കഴിയില്ല.  ശത്രുവിനെയോ മിത്രത്തെയോ  തിരിച്ചറിയാനോ  വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാനോ ആവില്ല.                                                                                                                                                                                                മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവും ദുര്‍ബലനായാണ് മനുഷ്യന്‍   ജനിച്ചു  വീഴുന്നത്.ശുശ്രൂഷിക്കാനും പരിചരിക്കാനും ആളില്ലെങ്കില്‍ ആ കുഞ്ഞു മരണപ്പെട്ടു പോകാനാണ്   സാധ്യത.ഒരു മനുഷ്യക്കുഞ്ഞ് ഒന്ന് ഇരിക്കാനും മുട്ടിലിഴയാനും പിന്നെ നടന്നു പഠിക്കാനുമൊക്കെ  ഒരു  വര്‍ഷമെങ്കിലും എടുക്കുന്നു.കാര്യങ്ങള്‍ മനസ്സിലാക്കാനും ശരിക്ക് സംസാരിച്ചു തുടങ്ങാനും പിന്നെയും കൊല്ലങ്ങള്‍ വേണ്ടിവരുന്നു. എന്നാല്‍ ഇത്രയും ദുര്‍ബലനായി ജനിച്ചു വീണ മനുഷ്യന്‍  വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അറിവ് നേടുകയും അങ്ങനെ പുതിയ കണ്ടെത്തലുകളും   കണ്ടു പിടിത്തങ്ങളും നടത്തുന്നു .എന്നാല്‍ മനുഷ്യനേക്കാളും കഴിവുകളോടെ  ജനിച്ചു വീണ മൃഗങ്ങളും പറവകളും  മറ്റും തുടക്കതിലുണ്ടായിരുന്ന അതേ   ബുദ്ധിയും കഴിവുകളുമായി ഒടുക്കം വരെ  ജീവിക്കുന്നു.ഒരു മൃഗവും മറ്റൊരു മൃഗത്തില്‍ നിന്നോ ഒരു പക്ഷിയും അതെ ജാതിയില്‍ പെട്ട മറ്റൊരു പക്ഷിയില്‍ നിന്നോ വ്യത്യസ്തനാവുന്നില്ല .പരിശീലനം നല്‍കിയാല്‍ ചില ജീവികള്‍ അത് അനുകരിക്കുമെന്നല്ലാതെ ബുദ്ധി ഉപയോഗിച്ച് സ്വയം എന്തെങ്കിലുമൊരു മാറ്റം വരുത്താന്‍ മനുഷ്യനല്ലാത്ത മറ്റൊരു ജീവിക്കും സാധ്യമല്ല. എന്നാല്‍  മനുഷ്യന്‍  ബുദ്ധി കൊണ്ടും കഴിവുകൊണ്ടും സ്വഭാവരീതികള്‍ കൊണ്ടും ഓരോരുത്തരും പരസ്പരം വ്യത്യാസപ്പെട്ടു നില്‍ക്കുന്നു.ലോകത്ത് ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും പിന്നില്‍ അത് സയന്‍സ് ആവട്ടെ സാഹിത്യമാവട്ടെ  കലയാവട്ടെ മനുഷ്യന്റെ നിരന്തരമായ അധ്വാനമാല്ലാതെ മറ്റൊന്നുമല്ല.നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച മനുഷ്യനും ഇന്നത്തെ മനുഷ്യനും തമ്മില്‍ ജീവിത രീതിയില്‍ ഒരു പാടു വ്യത്യാസമുണ്ട്.എന്നാല്‍ ഒരു  മൃഗത്തിന്റെ  നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച തലമുറയും ഇന്നത്തെ തലമുറയും തമ്മില്‍ ജീവിത ശൈലിയിലോ രീതിയിലോ യാതൊരു മാറ്റവും  കാണാന്‍ കഴിയുകയില്ല.                                                                      മനുഷ്യന്‍ ശാസ്ത്രീയമായ കണ്ടു പിടുത്തങ്ങളിലൂടെ  മിന്നല്‍ വേഗത്തിലാണ് കുതിക്കുന്നത്.ബഹിരാകാശ വാഹനവും ഇന്റര്‍നെറ്റും ഒക്കെ  നിസ്സാരനും ദുര്‍ബലനുമായിരുന്ന മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ്.അരനൂറ്റാണ്ടിനു  മുമ്പ് അസാധ്യമെന്നു കരുതിയിരുന്ന അവിശ്വസനീയമായിരുന്ന പലതും ഇന്ന് ഒരു കുഞ്ഞിനു പോലും അതിശയം തോന്നാത്ത സത്യങ്ങളാണ്. അത് ശാസ്ത്രത്തിന്റെ നേട്ടം. ഈ ഒരു നേട്ടത്തിലേക്ക് മനുഷ്യനെ എത്തിച്ചത് അവന്‍റെ  ബുദ്ധിശക്തിയാണ്.മറ്റു ജീവികളൊക്കെ ചെയ്തു വെച്ച ഒരു പ്രോഗ്രാമിനനുസരിച്ചെന്ന  പോലെ നീങ്ങുമ്പോള്‍ മനുഷ്യന്‍ തന്‍റെ  തലച്ചോറുപയോഗിച്ച്  ചിന്തിക്കുകയും ഭാവന ചെയ്യുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്തു  കൊണ്ട്  ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.                                                                                 എന്നാല്‍ നാമിന്നു കാണുന്ന ശാസ്ത്രീയമായതും അല്ലാതതുമൊക്കെ നേടുവാനും കണ്ടെത്തുവാനും  മനുഷ്യന്‍ തന്‍റെ  തലച്ചോറിന്‍റെ  അല്ലെങ്കില്‍ ബുദ്ധിയുടെ ചെറിയൊരു  ശതമാനം പോലും ഉപയോഗിച്ചിട്ടില്ല എന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.ഈ കാലം വരെ മനുഷ്യരാശി നേടിയതൊക്കെയും ശാസ്ത്രം, ഭാഷ ,സംസ്ക്കാരം ഇവയോക്കെയും നെടാനായി നമ്മുടെ തലച്ചോറിന്‍റെ  ചെറിയൊരു  ശതമാനം മാത്രമേ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എങ്കില്‍ നമ്മുടെ അറിവ് പൂര്‍ണമല്ലല്ലോ .നാം ശരിയെന്നു കരുതിയ പലതും തെറ്റെന്നും നാം തെറ്റെന്നു കരുതിയ പലതും ശരിയെന്നും കാലം തെളിയിച്ചതല്ലേ.ഇനിയും മനുഷ്യന്‍റെ  ബുദ്ധി കൂടുതല്‍ കൂടുതല്‍ വികസിക്കുമ്പോള്‍ നമ്മുടെ ഇന്നത്തെ ധാരണകള്‍ പലതും തിരുത്തേണ്ടി  വരികയില്ലേ.                                                                                                                                                                   പിന്നെ  എന്തുകൊണ്ടാണ് വിദ്യാഭ്യാസവും വിവരവും ഉണ്ടായിട്ടും പല ആളുകളും  ദാര്‍ഷ്ട്യത്തോടെ   ദൈവം ഇല്ല എന്ന് വാദിക്കുന്നത്.നമ്മുടെ തീരെ ചെറിയ ബുദ്ധി കൊണ്ടും പരിമിതമായ അറിവ് വെച്ചും ദൈവം ഇല്ല, ഈ ലോകത്തിന്നൊരു  സൃഷ്ടാവില്ല എന്ന് ശഠിക്കുന്നത്  ശരിയാണോ.പ്രപഞ്ചത്തിലെ  അനേകായിരം ഗോളങ്ങളില്‍ വളരെ നിസ്സാരമായ ഭൂമി എന്ന ഗ്രഹത്തില്‍ കൂടിയാല്‍ ഒരു നൂറ്റാണ്ടിലധികം ആയുസ്സില്ലാത്ത ദുര്‍ബലനായ മനുഷ്യന്‍ എന്ന ജീവി തന്‍റെ  ശുഷ്ക്കമായ അറിവ് വെച്ചുകൊണ്ട് അഹങ്കാരത്തോടെ  ഈ കാണുന്ന പ്രപഞ്ച ത്തിനൊന്നും ഒരു സൃഷ്ടാവില്ല എന്ന് വാദിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് .                                            അമ്പതു കൊല്ലം മുമ്പ് ഒരു നാട്ടിന്‍പുറത്ത്കാരനോട് മൊബൈല്‍ ഫോണ്‍  എന്ന ഒരു സംഗതി ഉണ്ട് എന്ന്   പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുമായിരുന്നില്ല .നിങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നിങ്ങള്‍ക്ക് ലോകത്തിന്റെ ഏതോ അറ്റത്തുള്ള ആളുമായി കണ്ടു സംസാരിക്കാമെന്ന് പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുകയില്ല എന്ന് മാത്രമല്ല പറഞ്ഞയാള്‍ക്ക് വട്ടാണെന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്യുമായിരുന്നു .എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒരാളോട്  ഇങ്ങനെ പറഞ്ഞാല്‍ അയാള്‍ അങ്ങിനെ ഒന്നില്ല എന്ന് നിഷേധിക്കുകയാണെങ്കില്‍  ആ വ്യക്തി സമൂഹത്തില്‍ എത്രത്തോളം പരിഹാസ്യനായി തീരും എന്ന് ചിന്തിക്കുക.ഇന്ന് ദൈവം ഇല്ല എന്ന് പറയുന്നവരുടെ അവസ്ഥയും കുറെക്കാലം കഴിയുമ്പോള്‍ ഇങ്ങിനെ ആയിരിക്കും.                                                                                        നമുക്ക് ചുറ്റും കാണുന്ന പുല്ലിലായാലും പൂമ്പാറ്റയിലായാലും മരമായാലും  മനുഷ്യനായാലും വന്യജീവികളായാലും നക്ഷത്ര  ചന്ദ്രാദി ഗോളങ്ങളായാലും അതൊക്കെ താനേ ഉണ്ടായതാണെന്ന് വിശ്വസിക്കാന്‍, ഇത്രയും കൃത്യമായി അതൊക്കെ സൃഷ്ടിച്ചു  പരിപാലിക്കാന്‍ ഒരു സൃഷ്ടാവില്ല എന്ന് വാദിക്കാന്‍  മനുഷ്യന്‍ എത്രമാത്രം സങ്കുചിതമായ ബുദ്ധിയും ചിന്തയും  ഉള്ളവനായിരിക്കണം.ജ്ഞാനികളെന്നു  സ്വയം ഭാവിക്കുന്ന ഇക്കൂട്ടര്‍ എത്ര മാത്രം അറിവില്ലായ്മയും മൂഡ  വിശ്വാസവുമാണ് പ്രചരിപ്പിക്കുന്നത്.                                                            പലരും ദൈവം ഇല്ല എന്ന് വാദിക്കുന്നതും വാശിപിടിക്കുന്നതും മത പന്ധിതന്മാരുടെയോ   പുരോഹിതന്‍മാരുടെയോ   പല രീതികളോടും  നിലപാടുകളോ ടുമുള്ള എതിര്‍പ്പില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും ഉള്ളതാണെന്ന് തോന്നുന്നു.                                                          ഗ്രന്ഥക്കെട്ടു  ചുമക്കുന്ന കഴുതകളെ പോലുള്ള പണ്ഡിത  വേഷധാരികളുണ്ടാവാം   .മത വിരുദ്ധരായി ജീവിക്കുന്ന പുരോഹിതന്മാരും കണ്ടേക്കും.ഇതൊന്നും ദൈവം ഇല്ല എന്ന് നിഷേധിക്കാനുള്ള ന്യായങ്ങളല്ല.                                                                                                                                                                                         മനുഷ്യന് കാണാനും അറിയാനും പഞ്ചേന്ദ്രിയങ്ങള്‍ നല്കിയിട്ടുണ്ട് .ചിന്തിക്കാന്‍ ബുദ്ധി നല്കിയിട്ടുണ്ട് .തന്‍റെ  ചുറ്റുപാടുള്ള സചേതന അചേതന വസ്തുക്കളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യന്  ഇതിന്‍റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും.ആ സൃഷ്ടാവിനെ  കുറിച്ച് കൂടുതല്‍ അറിയാന്‍ മത ഗ്രന്ഥങ്ങളുണ്ട് .ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ആരാധനാ കര്മ്മങ്ങളുണ്ട് .സച്ചരിതരായ മുന്‍ഗാമികളുടെ  ചരിത്രമുണ്ട്.                                                                  മനുഷ്യരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും ചൂണ്ടികാട്ടി  ദൈവമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ  സംഭവിക്കുമായിരുന്നോ   എന്ന് ചോദിക്കാറുണ്ട്.                                                                                                                                                                ഇതൊന്നും ദൈവം ഇല്ല എന്ന് സ്ഥാപിക്കാനുള്ള കാരണങ്ങള്‍ അല്ല.ലോകത്ത് പട്ടിണിയും   ദാരിദ്ര്യവും രോഗങ്ങളും കഷ്ടപ്പാടുകളും പെരുകുന്നതിന് യഥാര്‍ത്ഥ കാരണം മനുഷ്യനില്‍ ദൈവ ചിന്ത ഇല്ലാതാകുന്നത് കൊണ്ടാണ്. സഹജീവികളോട് സ്നേഹവും കാരുണ്യവുമാണ് മതം പഠിപ്പിക്കുന്നത് .സമ്പത്തില്‍ ഒരു വിഹിതം പാവപ്പെട്ടവന് കൂടി അവകാശപ്പെട്ടതാണ്. വ്യക്തികളും ഭരണാധികാരികളുമെല്ലാം  ദൈവ ഭയം ഉള്ളവരാകുമ്പോള്‍  ലോകത്ത് പട്ടിണി ഇല്ലാതാവും.എന്റോസള്‍ഫാനായാലും അനുവികിരണം ആയാലും  ദൈവഭയമില്ലാത്ത മനുഷ്യരുടെ സ്വാര്‍ത്ഥ മോഹത്തില്‍ ഒരുപാടു മനുഷ്യര്‍ തലമുറകളടക്കം രോഗവും ദുരിതവും പേറേണ്ടി  വരുമ്പോള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത്  ദൈവ വിശ്വാസികളാണ്.യഥാര്‍ത്ഥ വിശ്വാസികളുടെ ഒരു സമൂഹത്തില്‍ ഇത്തരം അനീതിയും അക്രമവും വളരുകയില്ല.                                                                                                                                                                               എല്ലാം തികഞ്ഞവരെന്നുള്ള അഹങ്കാരത്തോടെ ദൈവം ഇല്ല എന്ന് നിഷേധിക്കാനും അത്  സ്ഥാപിക്കാനും ശ്രമിക്കുന്നതിനു മുമ്പ്  ഒരു നിമിഷം ആലോചിക്കുക .നമ്മെക്കാളും നിസ്സാരരായ അണ്ണാറക്കണ്ണനും കാക്കയും പാമ്പും കീരിയുമെല്ലാം ,ഭൂകമ്പങ്ങളും സുനാമിയും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതിനു മുമ്പേ മുന്‍കൂട്ടി അറിയുകയും അവ സുരക്ഷിത സ്ഥാനങ്ങള്‍ തേടുകയും ചെയ്യും.ശാസ്ത്ര സാങ്കേതിക രംഗത്ത്‌ ഉയരങ്ങള്‍ കീഴടക്കി എന്ന് അഹങ്കരിക്കുന്ന നമുക്ക് പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വരുന്നു.നമ്മെക്കാളും നിസ്സാരരായ ഈ മിണ്ടാപ്രാണികളോട്  വരാന്‍ പോകുന്ന പ്രകൃതി ദുരന്തത്തെ കുറിച്ച് ആരാണ് മുന്നറിയിപ്പ് നല്‍കിയത്.
28.03.2014 4pm news പ്രസിദ്ധീകരിച്ചത്