Tuesday, November 21, 2017

ദൂരെ ദൂരെയൊരു കൂട്ടിൽ...

അവധി ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തെ  തെരുവ് കച്ചവടത്തിന്റെ തിരക്കിലേക്കാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ വണ്ടി വന്ന് നിർത്തിയത്. കച്ചവടക്കാർ പലവഴി ചിതറി ഓടിയപ്പോൾ നിരത്തോരത്ത് അനാഥമായി പഴങ്ങളും പച്ചക്കറികളും കളിപ്പാട്ടങ്ങളും പഴയ ഉടുപ്പുകളും കാലാവധി കഴിഞ്ഞതും കഴിയാൻ പോകുന്നതുമായ മിട്ടായികളും....

 ഇതൊക്കെയും വാരിക്കൊണ്ട്  പോകാൻ വന്ന മുനിസിപ്പാലിറ്റിയുടെ വലിയ ലോറിയുടെ പിറകിൽ  നിറയെ  മഞ്ഞയുടുപ്പിട്ട ബംഗ്ളാദേശി ജോലിക്കാർ. തുച്ഛമായ ശമ്പളത്തിന്
പാതിരാത്രി മുതൽ തെരുവുകൾ  അടിച്ചു വാരിയും മാലിന്യം നീക്കിയും.... പട്ടിണിയും ദാരിദ്ര്യവും വെള്ളപ്പൊക്കവും കൊണ്ട് പൊറുതിമുട്ടിയ നാട്ടിൽ നിന്ന് ജീവിക്കാൻ വേണ്ടി കടൽ കടന്ന് പോന്നവർ. 

ഇക്കണ്ട ഭക്ഷ്യവസ്തുക്കൾക്ക്  മുന്നിൽ പകച്ചു നിൽക്കെ ഉദ്യോഗസ്ഥൻ തിരക്ക് കൂട്ടി.
"യാള്ളാ... സുർറാ...സുർറാ..."
അമാന്തിച്ചു നിൽക്കാതെ
എല്ലാം ഒരുമിച്ചു ലോറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു കൂമ്പാരമായി കൂട്ടി എല്ലാവരും ധൃതിപ്പെട്ട്  പിറകിൽ ഒഴിവുള്ള സ്ഥലത്ത് ഞെരുങ്ങിയിരുന്നു.

നീങ്ങിപ്പോകുന്ന ലോറിയിൽ തെരുവുവിളക്കിന്റെ വെട്ടത്തിലൊരു മുഖം.
നെഞ്ചിൽ അടുക്കിപ്പിടിച്ചൊരു മിട്ടായിപ്പെട്ടിയും ബാർബി ഡോളുമായി ഏതോ ആലോചനയോടെ മന്ദഹസിക്കുന്ന മുഷിഞ്ഞ മഞ്ഞയുടുപ്പിട്ടൊരു  ചെറുപ്പക്കാരൻ.

അകലെ അകലെ വംഗനാട്ടിലെ ഏതോ  ഗ്രാമത്തിലുമൊരു പെൺകുട്ടി ഗാഢമായ ഉറക്കത്തിനിടയിൽ പുഞ്ചിരിക്കുണ്ടാവും....അവളുടെ സ്വപ്നത്തിൽ കയ്യിൽ മിട്ടായിപ്പെട്ടിയും ബാർബി ഡോളുമായി ബാബ പടി കടന്നു വരുന്നുണ്ടാകും....

1 comment:

  1. ഉള്ളവന്റെയും ഇല്ലാത്തവന്റെയും ജീവിത കാഴ്ച്ചകൾ ...!

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ