Tuesday, July 17, 2012

ഭക്ഷ്യമേളയായി മാറുന്ന നോമ്പ് തുറകള്‍



പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ ഒരിക്കല്‍ കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ആഹ്ലാദത്തോടെ കാത്തിരിക്കുന്ന മാസം.പ്രാര്‍ഥനകളുടെയും,പാപമോചനത്തിന്റെയും മാസം.നന്മകള്‍ക്ക് ഒരുപാട് ഇരട്ടിയായി പ്രതിഫലം നല്‍കപ്പെടുന്ന പുണ്യമാസം.
മനസ്സിനെയും,പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിച്ചു നിര്‍ത്തുവാനുള്ള പരിശീലന മാസം.പരിശുദ്ധ വ്രതമാസം.പകല്‍ മുഴുവന്‍ അന്ന പാനീയങ്ങള്‍ വെടിഞ്ഞ്‌ വിശപ്പ്‌ അനുഭവിക്കുന്നതിലൂടെ പട്ടിണിയുടെ കാഠിന്യം എന്താണെന്നറിഞ്ഞ്.അല്ലാഹുവിനായുള്ള സമര്‍പ്പണത്തിന്റെ മാസം.
അനുഷ്ഠാനപരമായ കൃത്യതകള്‍ പാലിക്കുമ്പോഴും,നോമ്പ് സാമൂഹ്യമായ ഒരു വിപ്ലവവും കൂടി ആക്കി മാറ്റാന്‍ മുസ്ലിം സമുദായത്തിന് സാധിക്കുന്നുണ്ടോ?
ഭക്ഷണം വിശപ്പടക്കാനുള്ളത് എന്ന പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും മാറി അലങ്കാരത്തിനും,ആര്‍ഭാടത്തിനും,പൊങ്ങച്ചത്തിനും ഉള്ള ഉപാധിയായി മാറിയിരിക്കുന്നു. ഭക്ഷ്യ വിഭവങ്ങളുടെ ധാരാളിത്തം തീന്മേശയില്‍ നിറഞ്ഞു നില്‍ക്കുന്നു.വിപണിയില്‍ കൊതിപ്പിക്കുന്ന നിറവും,മണവും,രുചിയുമുള്ള വിവിധ ഭക്ഷ്യ വിഭവങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു...ആവശ്യമില്ലെങ്കിലും പരസ്യത്തിന്റെ സ്വാധീനത്തില്‍ മയങ്ങി നാം അത് വാങ്ങിച്ചു കൂട്ടിക്കൊണ്ടിരിക്കുന്നു
ഇതിന്റെ മറുവശമോ ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയൊരു ദുരന്തമാണ് ഭക്ഷ്യക്ഷാമം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശവും കൃഷിയിടങ്ങള്‍ കുറയുന്നതും,കാര്‍ഷിക വൃത്തി ലാഭകരം അല്ലാത്തതിനാല്‍ കര്‍ഷകര്‍ മറ്റു തൊഴില്‍ തേടി പോകുന്നതും ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യതക്ക് കാരണമാകുന്നു.പണം ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വരുന്നതായിരിക്കും സമീപ ഭാവിയില്‍ ലോകം നേരിടേണ്ടി വരുന്ന വലിയൊരു ദുരന്തം എങ്കില്‍ അതിശയിക്കേണ്ടതില്ല.
ഈ ഒരു പാശ്ചാത്തലത്തില്‍ ലോകത്തുള്ള മുസ്ലിം സമൂഹമെങ്കിലും ഈ വിഷയം ഗൌരവത്തോടെ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രത്യേകിച്ചും റംസാന്‍ മാസത്തില്‍. എന്ന് ചിന്തിച്ചു പോകുകയാണ്.
ശ്രദ്ധിച്ചിട്ടുണ്ടോ നാം കൂടുതലായും ഭക്ഷണം കഴിക്കുന്ന പകല്‍ നേരം മുഴുവനും മുസ്ലിംകള്‍ പട്ടിണി കിടക്കുന്ന റംസാന്‍ മാസത്തിലാണ് മുസ്ലിം എരിയകളിലെ  കമ്പോളങ്ങളില്‍ ഏറ്റവും അധികം ഭക്ഷ്യധാന്യങ്ങളും ഇറച്ചിയും,മീനും,പച്ചക്കറിയും,എണ്ണയും മറ്റു ഭക്ഷ്യവസ്തുക്കളും എല്ലാം കൂടുതലായി സ്റ്റോക്ക് ചെയ്യുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നത്.എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും ഒരു സത്യം മാത്രമാണ്.
മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ പോലും പലര്‍ക്കും  നോമ്പിനെ കുറിച്ചുള്ള ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ എന്നാല്‍ നോമ്പ് തുറ വിഭവങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളാണ്.വനിതാ പ്രസിദ്ധീകരണങ്ങള്‍ക്കും ടെലിവിഷനും നോമ്പ് പുതിയതും പഴയതുമായ പലഹാരങ്ങളും മറ്റു ഭക്ഷ്യ വിഭവങ്ങളും പരീക്ഷിക്കാനുമുള്ള മാസമാണ്.എന്തിന് കേരളത്തിലെ ഒരു മുസ്ലിം സംഘടനയുടെ  പ്രശസ്തമായ പത്രം ഗള്‍ഫു എഡിഷനില്‍ കുറച്ചു ദിവസമായി വരുന്ന  പരസ്യം അവരുടെ പ്രശസ്ത വ്യക്തികളുടെ ഇഷ്ടവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാചക പുസ്തകതിന്റെതാണ്.!!!!
ഓരോ നോമ്പുതുറസല്‍ക്കാരവും  മിനി ഭക്ഷ്യ മേളകള്‍ ആണ്.വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കില്‍ വീട്ടമ്മമാര്‍ക്ക് പലപ്പോഴും നമസ്കരിക്കാന്‍ പോലും നേരം കിട്ടാറില്ല...മുന്നില്‍ നിരത്തി വെക്കുന്ന വിഭവങ്ങളില്‍ മുക്കാലും ആര്‍ക്കും ആവശ്യമില്ലാതെ ബാക്കിയാവുന്നു..നോമ്പായതിനാല്‍ പിറ്റേന്ന് പകല്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുന്നു.!!!!
എവിടെയാണ് നോമ്പ് കൊണ്ടുള്ള മഹത്തായ ലക്‌ഷ്യം പൂര്‍ണ്ണമാകുന്നത്.നാം ആവശ്യമില്ലാതെ കഴിക്കുന്ന,വലിച്ചെറിയുന്ന ഓരോ ഭക്ഷ്യ വസ്തുവും നിര്‍മ്മിക്കാനുള്ള ധാന്യവും അനുബന്ധ വസ്തുക്കളും.കൃഷി ചെയ്തു വളര്‍ത്തിക്കൊണ്ടുവരാനുള്ള പാടും അത്.വളര്‍ന്നു വരുന്നത് വരെയുള്ള കാത്തിരിപ്പും ...അറിയുകയാണെങ്കില്‍ അതെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നാം പണം കൊടുത്തു വാങ്ങിയതാണ് എന്നത് ഒരിക്കലും അത് നശിപ്പിക്കാനുള്ള ന്യായമല്ല എന്ന് മനസ്സിലാവും.മറ്റാരോ കഴിക്കാനുള്ള ഭക്ഷണമാണ് നമ്മുടെ പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ നാം വലിച്ചെറിയുന്നത്.ഓര്‍ത്തു നോക്കുക എത്ര ഗൌരവം ഉള്ളതാണിത്.നോമ്പ് തുറ മാമാങ്കങ്ങളില്‍ പങ്കെടുക്കുന്ന പണ്ഡിതന്മാര്‍ പോലും ഇതെല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും നിശബ്ദരാവുന്നതും അത്തരം പരിപാടികളില്‍ നിരന്തരം പങ്കെടുക്കുന്നതും ആണ് ഏറ്റവും സങ്കടകരം.പരോക്ഷമായെങ്കിലും അവരുടെ സാന്നിധ്യം ഇത്തരം ആര്‍ഭാടങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.എന്ന് അവര്‍ ഓര്‍ക്കുന്നില്ല.
കാരക്കയും വെള്ളവും കൊണ്ട് നോമ്പ് തുറക്കാന്‍ പഠിപ്പിച്ചു തന്ന പ്രവാചകന്‍,കാല്‍ഭാഗം,ഭക്ഷണവും,കാല്‍ഭാഗം വെള്ളവും കഴിച്ചു പകുതി വയര്‍ ശൂന്യമായിരിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്‍,ആഴ്ചയില്‍ രണ്ടു ദിവസം നോമ്പെടുക്കാന്‍ പഠിപ്പിച്ച പ്രവാചകന്‍....ആ പ്രവാചകനെ മറന്നു കൊണ്ടാണ് നോമ്പ് കാലം പണക്കൊഴുപ്പിന്റെ ഭക്ഷ്യ മേളകള്‍ ആയി സമുദായം അധപ്പതിപ്പിചിരിക്കുന്നത്...എപ്പോഴാണ് ഇതൊക്കെ തിരിച്ചറിയുക.സമുദായത്തിലെ അഭ്യസ്ത വിദ്യരും സമുദായ നേതൃത്വവും ഒക്കെയും ഇതൊക്കെ കണ്ടു രസിച്ചു നില്‍ക്കുകയാണ്...അങ്ങനെ  പരിശുദ്ധമായ റംസാന്‍ മാസം ഭക്ഷ്യമേളകളുടെ മാസമായി തീര്‍ക്കുന്നുആര്‍ക്കും ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ..       

   

Saturday, July 14, 2012

ഒരു അമ്മായിപ്പാട്ട് 'പുട്ടുകുത്തി കഞ്ഞിവെച്ചു...' വട്ടായിപ്പോയ അമ്മായിയുടെതല്ല




ഉസ്താദ്‌ ഹോട്ടല്‍ എന്ന സിനിമയും ആ ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും.....’എന്ന അമ്മായിപ്പാട്ടും സൂപ്പര്‍ ഹിറ്റാവുമ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് ആ സിനിമയ്ക്ക് ഒരു കോഴിക്കോടന്‍ ടച്ച് ഉണ്ടല്ലോ എന്നതാണ്.സിനിമ പറയുന്ന കഥ എന്തുതന്നെ ആയാലും ഒരു ഹോട്ടലിന്റെ പാശ്ചാത്തലത്തില്‍ കോഴിക്കോടന്‍ മാപ്പിളമാരിലൂടെ ആകുമ്പോള്‍ അതിനു രുചികൂടും.അത് തിരിച്ചറിഞ്ഞ സംവിധായകനും തിരക്കഥ എഴുത്തുകാരിക്കും അഭിനന്ദനങ്ങള്‍.
വിഷയം ആ സിനിമയും പാട്ടുമല്ല. മറ്റൊരു അമ്മായിപ്പാട്ടാണ്.മാപ്പിള വിഭവങ്ങളുടെ പേരുകള്‍ കോര്‍ത്തുകൊണ്ട് അജ്ഞാതനായ ഒരു മാപ്പിള കവി എഴുതിയ ഒരു ‘അമ്മായിപ്പാട്ട്’.കോഴിക്കോട്ടും,കൊയിലാണ്ടിയിലും,തലശ്ശേരിയിലും എല്ലാമുള്ള മുസ്ലിം വീടുകളില്‍ പഴയ കാലത്ത് പുതിയാപ്പിളയെ സല്‍ക്കരിക്കാന്‍ ഒരുക്കിയിരുന്ന വിഭവങ്ങള്‍.ഈ അമ്മായി വെറും ‘പുട്ടു കുത്തിയും’കഞ്ഞി വെച്ചും’ അല്ല മരുമോനെ കാത്തിരിക്കുന്നത്.....ഒന്ന് പാടിനോക്കൂ

“ഉണ്ട് ബന്ന മത്തരം കിസ്കിസ്‌യെ
ബന്നം പോള കടുംദുടി അപ്പം
പൊന്നുപോല്‍ തീരുന്ന മുട്ടമറിച്ചദ്‌
മിന്നെറിപോല്‍ ഉലങ്കുന്നെ മുസാറ

മികുദിയില്‍ കലത്തപ്പം കുലുസി അപ്പം
മികവുളെള തവാബപ്പം മുടച്ചിലപ്പം

മറ്റു മദെത്തിര മുട്ട സുര്‍ക്ക
ഉറ്റ് പണിന്തുളെള പഞ്ചാരപ്പാറ്റ
അറ്റം ഇല്ലാ പുളിയാള കലാഞ്ചി
തെറ്റെബെള്ളക്കലത്തപ്പം ഓട്ടപ്പം

തകര്‍ത്തു കോയ്‌ മുറബ്ബയും തുര്‍ക്കിപ്പത്തില്‍
തരം കോഴി മുഴുവനും ബല അപ്പവും

തങ്കിത്തിടപൊടി ചെലവ് മികച്ചെ
പൊങ്കിടും പഞ്ചാരസീറുകള്‍ എത്തിര
ചൊങ്കില്‍ പണിയദ് കോഴിക്കഞ്ഞി
ചങ്കിന്‍ മശമുള്ള ബെള്ളപ്പോള

ചമയിച്ചിട്ടൊരുക്കുന്നാള്‍ പലെ അപ്പവും
ചികപ്പുട്ട പൊരിച്ചദും ഇറച്ചിപ്പത്തില്‍

ചന്തമെശുന്തുളെള കോയിസിര്‍വാ
പന്തിയില്‍ പൊന്തുന്നെ നല്ലെ നെയ്യപ്പം
എന്തു ദിരം പാലൂദകവാബ്‌
ചിന്ത തുളങ്കിടുവാന്‍ മുട്ടമാല

ചിദമുളെള കോഴിമുട്ട നിറച്ചെ അപ്പം
ചുറച്ചിട്ടെ  ബലാ അപ്പം മടക്ക് പത്തില്‍”

മാപ്പിളപ്പാട്ടെന്നാല്‍ മുത്തേ കരളേ എന്ന് വിളിക്കുന്നതും കാമുകിയോടുള്ള മുഹബ്ബത്തും മാത്രമാണെന്ന് ധരിച്ച പാട്ടെഴുത്തുകാരുടെയും പാട്ടുകാരുടെയും   ഈ കാലത്ത് ഇങ്ങനെയുള്ള രചനകള്‍ കണ്ടെടുക്കാണോ സംരക്ഷിക്കാനോ ആരും തയ്യാറാകുന്നില്ല.നമുക്ക് നഷ്ടപ്പെടുന്നത് ചരിത്രത്തിലേക്കുള്ള ഒരുപാട് തുറവുകളാണ്.കടന്നു പോയ ഒരു സമൂഹത്തിന്റെ ജീവിതരീതികളുമായി ബന്ധപ്പെട്ട ,ആ സമൂഹത്തെ കുറിച്ചുള്ള ചരിത്രം....
     

Tuesday, July 10, 2012

ഫോട്ടോസ്റ്റാറ്റിന്റെ പരസ്യം അഥവാ മാവൂര്‍ക്കയുടെ കടും കൈ



ഗള്‍ഫ്‌ ജീവിതം മതിയാക്കി നാട്ടില്‍ എന്തെങ്കിലും ബിസിനസ് ചെയ്തു ജീവിക്കാം എന്ന്‍ ഉറപ്പിച്ചാണ് നമ്മള്‍ മൊയ്ദീന്‍ പാറയില്‍ എന്ന് നീട്ടിയും പാറ എന്ന് കുറുക്കിയും വിളിക്കുന്ന ബഹു പാറ നാട്ടില്‍ എത്തിയത്.
അത്യാവശ്യമായി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വേണ്ടി നോക്കിയപ്പോള്‍ നാട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ഇതിനായി ബസ്സില്‍ പോകേണ്ടി വന്ന യാത്രയില്‍ എന്ത് ബിസിനസ് ചെയ്യണം എന്നതിനെ കുറിച്ച് മൂപ്പര്‍ക്ക് ബോധാദയം ഉണ്ടായി.
അങ്ങനെ അടുത്ത ആഴ്ച തന്നെ സ്വന്തം നാട്ടിലെ അങ്ങാടിയില്‍ ബസ്സ്സ്റ്റോപ്പിനടുത്ത് മൂപ്പര്‍ സ്വന്തമായി ഫോട്ടോസ്റ്റാറ്റ് ‘കച്ചോടം’ തുടങ്ങി.
പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്.സംഗതി വിചാരിച്ച പോലെ നടക്കുന്നില്ല.ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എപ്പോഴെങ്കിലും ആരെങ്കിലും വന്നാലായി.വാടക കയ്യില്‍ നിന്ന് കൊടുക്കേണ്ടി വരുമോ എന്നതിനേക്കാള്‍ തിരിച്ചു ഗള്‍ഫിലേക്ക് തന്നെ പോകേണ്ടി വരുമോ എന്നത് ആലോചിച്ചപ്പോള്‍ ഉള്ള സമാധാനവും പോയി.
ഇതൊക്കെ ഓര്‍ത്ത് ഇങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോഴാണ് എങ്ങോട്ടോ പോകാനായി ബസ്സ്‌ കാത്തു നില്‍ക്കുകയായിരുന്ന മാവൂര്‍ക്ക അങ്ങോട്ട്‌ കേറി വന്നത്.
“എന്താ പാറേ ഇങ്ങനെ അന്തം വിട്ടു ഇരിക്കുന്നത്” മാവൂര്‍ക്ക കുശലം ചോദിച്ചു.പാറ സങ്കടത്തോടെ തന്റെ അവസ്ഥ പറഞ്ഞു.കുറെ നേരം ആലോചിച്ച് ഇരുന്നപ്പോള്‍ മാവൂര്‍ക്ക മൊയ്ദീനിക്കയോട് പറഞ്ഞു
“പാറേ ഇപ്പോഴത്തെ കാലത്ത് എന്ത് കച്ചോടത്തിനും നല്ല പരസ്യം വേണം.നീ ഒരു കാര്യം ചെയ്യ്‌ ആരെക്കൊണ്ടെങ്കിലും നല്ല ഒരു പരസ്യം എഴുതിച്ച് ഈ ചില്ലിമ്മേല്‍ ഒട്ടിക്ക്...ആളുകള്‍ അത് വായിച്ച് ഇങ്ങോട്ട് കേറട്ടെ...”
ഈ ഐഡിയ തരക്കേടില്ല എന്ന് പാറയ്ക്കും തോന്നി.കുറച്ചു നേരം കൂടി സംസാരിച്ച് ഇരുന്ന ശേഷം തന്റെ ബസ്സ്‌ വന്നപ്പോള്‍ മാവൂര്‍ക്ക ഓടിപ്പോയി.
ആരെക്കൊണ്ട് എഴുതിക്കും പാറ തലപുകഞ്ഞ് ചിന്തിച്ചു.എന്തായാലും അടുത്ത സ്റ്റേഷനറി കടയില്‍ നിന്നും എഴുതാന്‍ വേണ്ട സാമഗ്രികളൊക്കെ വാങ്ങി ഒരുക്കി വെച്ചു.
പരസ്യം എഴുതാന്‍ ആരെകിട്ടും എന്ന് ചിന്തിച്ചു ചിന്തിച്ചു വൈകുന്നേരമായപ്പോള്‍ സ്ഥലത്തെ പ്രധാന ബുദ്ധിജീവിയായ നമ്മുടെ സുഹാസ്‌ അതാ കയ്യില്‍ മൂന്നാല് പുസ്തകങ്ങളുമായി കറുത്ത കണ്ണടയും അണിഞ്ഞു മന്ദം മന്ദം വായനശാലയിലേക്ക് നടന്നു വരുന്നു!!!!!!!!
തേടിയ വള്ളി കാലില്‍ ചുറ്റി എന്നല്ല അതില്‍ തടഞ്ഞു വീണു എന്ന് പാറയ്ക്ക് തോന്നി.ഉടനെ പുറത്തിറങ്ങി സുഹാസിനെ കൈ മാടി വിളിച്ചു.
സുഹാസ്‌ വളരെ ഗൌരവത്തില്‍ പാറയുടെ ഷോപ്പിലേക്ക് വന്നു.
“എന്താടോ”
“സുഹൂ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം”
“അങ്ങനെ ഒരു ഏര്‍പ്പാട് എനിക്ക് ഇല്ലാന്ന് തനിക്ക് അറിയാല്ലോ.....താന്‍ കാര്യം പറ”
മോയ്ദീനിക്ക സംഗതി സുഹുവിന്റെ മുന്നില്‍ നിവര്‍ത്തി
കുറച്ചു നേരം ഗാഡമായി ആലോചിച്ച ശേഷം സുഹാസ്‌ പാറയോട് ചോദിച്ചു
“എഴുതാനുള്ള സാമഗ്രികള്‍ ഒക്കെ ഉണ്ടോ”
‘അതൊക്കെ ഞാന്‍ നേരത്തെ തന്നെ വാങ്ങി വെച്ചിട്ടുണ്ട്”
പാറ സന്തോഷത്തോടെ പറഞ്ഞു.
“എന്നാല്‍ താന്‍ ആ ഉസ്മാനിയ ഹോട്ടലില്‍ പോയി മൂന്ന് പൊറാട്ടയും ചിക്കനും വാങ്ങി വാ “
‘ഓസിനു കിടിയാല്‍ ഇവന്‍ ആസിഡും കുടിക്കും’ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് പാറ ഹോട്ടലിലേക്ക്‌ നടന്നു
പാറ വരുമ്പോഴേക്കും സുഹാസ്‌ സംഗതി എഴുതി ഉണ്ടാക്കി പാറയുടെ കയ്യില്‍ കൊടുത്തു
“വായിച്ച് നോക്കെടോ”
“നീ എഴുതിയതല്ലേ എന്ത് വായിച്ച് നോക്കാനാ”
പാറ സാക്ഷരത പുറത്താകാതിരിക്കാന്‍ അടവെടുത്തു.ശേഷം സുഹാസ്‌ എഴുതിയ പോസ്റര്‍ കടയുടെ ചില്ലിന്മേല്‍ എല്ലാരും കാണുന്ന ഒരിടത്ത് വൃത്തിയായി ഒട്ടിച്ചു വെച്ചു...
സുഹാസ്‌ പൊറാട്ടയും ചിക്കനും വൃത്തിയായി വെട്ടി വിഴുങ്ങാന്‍ തുടങ്ങി..ഈ സമയത്താണ് മാവൂര്‍ക്ക ബസ്സിറങ്ങി പോവുന്നത് പാറ കണ്ടത്.പാറ സന്തോഷത്തോടെ മാവൂര്‍ക്കയെ കൈകൊട്ടി വിളിച്ചു.
കടയിലേക്ക് കയറി വന്ന മാവൂര്‍ക്ക ചില്ലിന്മേല്‍ ഒട്ടിച്ചു വെച്ചത് വായിച്ച് ആശ്ചര്യപ്പെട്ടു.
‘ലോകത്തിലെ എല്ലാ ഭാഷയിലും ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കപ്പെടും’!!!!!!!
“പാറേ...........ആരാ ഇത് എഴുതിയത്”
“ഇത് ഇവന്‍ തന്നെ നമ്മുടെ സുഹു.......എങ്ങനെയുണ്ട് മാവൂര്‍ക്കാ നന്നായിട്ടില്ലേ”
കടയ്ക്കകത്ത്‌ ചിക്കനും പൊറാട്ടയുമായി മല്പിടിത്തം നടത്തുന്ന സുഹാസിനെ മാവൂര്‍ക്ക കണ്ടു
സുഹാസ്‌ ഞാനാരാ മോന്‍ എന്നാ ഭാവത്തില്‍ കണ്ണട എടുത്തിട്ട് കോളര്‍ ശരിയാക്കി ഗമയില്‍ ഇരുന്നു.
മാവൂര്‍ക്ക സുഹുവിന്റെ അടുത്ത് വന്നു പറഞ്ഞു
“സുഹൂ...............നിനക്ക് ഇത്രേം വിവരമുണ്ടെന്ന് ഞാന്‍ വിചാരിച്ചില്ല....സമ്മതിച്ചു ഒരു അഞ്ചു മിനിറ്റ് ഞാനിപ്പോ വരാം.നിനക്ക് ഒരു സമ്മാനം തരാതെ പോകാന്‍ എന്റെ മനസ്സ്‌ സമ്മതിക്കുന്നില്ല”
മാവൂര്‍ക്ക ഇതും പറഞ്ഞു പുറത്തേക്ക് പോയി
ഒന്നും പിടുത്തം കിട്ടാതെ പാറ സുഹാസിനെ നോക്കി.’ഞാനൊരു സംഭവമാണ് മോനെ’ എന്ന ഭാവത്തില്‍ ഇയാളെ കൊണ്ട് ഒരു പാക്കറ്റ് സിഗരെറ്റ്‌ കൂടി വാങ്ങിപ്പിച്ചില്ലല്ലോ എന്ന നിരാശയില്‍ സുഹു കൈ കഴുകി...
അല്‍പ സമയത്തിനുള്ളില്‍ മാവൂര്‍ക്ക തിരിച്ചു വന്ന മാവൂര്‍ക്ക കീശയില്‍ നിന്ന് പതിനായിരം കലവീണ പുരാതനമായ മഷി തീരാറായ ഒരു ബോള്‍പെന്‍ എടുത്തു കൊണ്ട് പറഞ്ഞു
“മോനെ സുഹൂ എണീറ്റ് നില്‍ക്ക് ..എന്നിട്ട് ഭയ ഭക്തി ബഹുമാനത്തോടെ ഈ സമ്മാനം വാങ്ങ്”
സുഹുവിനും പാറയ്ക്കും ഒന്നും മനസ്സിലായില്ലെങ്കിലും സുഹാസ്‌ മാവൂര്‍ക്ക പറഞ്ഞ പോലെ ചെയ്തു.
“ഇത് വലിയൊരു പ്രത്യേകത ഉള്ള പെന്നാ .....ഇത്രയും ബുദ്ധി ജീവിയായ നിനക്കാ ഇതിന്റെ ആവശ്യം.” മാവൂര്‍ക്ക അനുഗ്രഹിക്കുന്ന പോലെ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങി.
സുഹുവും പാറയും ജിജ്ഞാസ കൊണ്ട് ഭരിതന്മാരായി. വിക്കി വിക്കി കൊണ്ട് സുഹു ചോദിച്ചു “സത്യം പറ മാവൂര്‍ക്കാ എന്താ ഇതിന്റെ പ്രത്യേകത”
“അതൊക്കെ എഴുതാന്‍ തുടങ്ങുമ്പോള്‍ നിനക്ക് മനസ്സിലായിക്കോളും”
മാവൂര്‍ക്ക ഒന്നും വിട്ടു പറയാതെ പുറത്തേക്ക് ഇറങ്ങി ........സസ്പെന്‍സ് സഹിക്കാന്‍ കഴിയാതെ ചാടി വീണ സുഹാസ്‌ മാവൂര്‍ക്കയോട് പറഞ്ഞു
“മാവൂര്‍ക്കാ നിങ്ങള്‍ ഇത് പറഞ്ഞിട്ട് പോ ..............ടെന്‍ഷന്‍ ആക്കാതെ എനിക്ക് അല്ലെങ്കില്‍ തന്നെ പ്രഷറാ”
“ഭയങ്കര വിശപ്പ്‌..... എനിക്ക് വീട്ടില്‍ എത്തണം”
“നിക്ക് നമുക്ക് ഹോട്ടലില്‍ പോയി വല്ലതും കഴിക്കാം”
സുഹു പറഞ്ഞു .........
“അതൊന്നും ശരിയാവൂല ആളുകള്‍ കണ്ടാല്‍ എന്ത് വിചാരിക്കും..പൊറാട്ടയും കോഴിയും ഞാന്‍ വീട്ടില്‍ പോയി കഴിച്ചോളാം ..ഞാന്‍ പോട്ടെ”
“മാവൂര്‍ക്കാ നിങ്ങള്‍ പോവല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങി വരാം”
സുഹു ഓടി .അഞ്ചു മിനിട്ടിനുള്ളില്‍ പൊറാട്ടയും കോഴിയുമായി വന്നു. മാവൂര്‍ക്ക പാറയുടെ കടയില്‍ ഇരുന്നു തന്നെ അത് രുചിയോടെ കഴിക്കുന്നത്‌ സുഹു ക്ഷമയോടെ നോക്കി നിന്നു.ഓട്ടത്തിനിടയില്‍ പോക്കറ്റിലെ പേന വീണു പോയിട്ടില്ലെന്ന് ഉറപ്പു വരുത്തി.
ഫുഡ്‌ കഴിച്ച് ഏമ്പക്കം വിട്ട മാവൂര്‍ക്ക പോകാനൊരുങ്ങി അതിനു മുമ്പ് സുഹുവിനെ വിളിച്ചു സ്വകാര്യമായി മാറ്റി നിര്‍ത്തി ...
“സുഹൂ .........നീ ഏറെ ആരോടും പറയരുത് ഈ പേനയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍.................”
മാവൂര്‍ക്ക പകുതി വെച്ചു നിര്‍ത്തിയതും സുഹുവിന്റെ പ്രഷര്‍ കൂടി ...ഒന്നും മനസ്സിലാവാതെ പാറ അന്തം വിട്ടു നിന്നു.
“സുഹുവിന്റെ ചെവിയിലായി മാവൂര്‍ക്ക ആ രഹസ്യം വെളിപ്പെടുത്തി
“ലോകത്തിലെ ഏതു ഭാഷയും എഴുതാന്‍ കഴിയുന്ന പേനയാണിത്.....നിനക്കല്ലാതെ ഈ നാട്ടില്‍ ആര്‍ക്കാണ് ഞാന്‍ ഇത് കൊടുക്കുക....പോട്ടെ ചിക്കനും പൊറാട്ടയും കഴിച്ചത് കൊണ്ടാവും ഭയങ്കര ക്ഷീണം”
മാവൂര്‍ക്ക പോവുന്നതും നോക്കി ഇടിവെട്ടിയത് പോലെ സുഹാസ്‌ ഇരുന്നു പോയത് കണ്ടു ഇതെന്തൊരു അതിശയം എന്ന മട്ടില്‍ പാറ വായ പൊളിച്ചു നോക്കി നിന്നു.

Monday, July 9, 2012

ചരിത്രം പറയാതെ പോയത്



പ്രവാചകന്‍ മുഹമ്മദ്‌ നബി(സ:അ)യുടെ കാലത്തിനു മുമ്പ് തന്നെ അറബികളുമായുള്ള വ്യാപാര ബന്ധം മൂലം അറബി ഭാഷയുമായി ഏറെ അടുപ്പവും പരിജ്ഞാനവും ഉള്ളവരായിരുന്നു കേരളീയര്‍ വിശിഷ്യാ മലബാര്‍ പ്രദേശത്ത് ഉള്ളവര്‍.
മുഹമ്മദ്‌ നബി(സ:അ)യുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാം മതം പ്രബോധനം ചെയ്യപ്പെടുകയും ധാരാളം പേര്‍ ഈ മതം സ്വീകരിക്കുകയും ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതായി ചരിത്രം പറയുന്നു.
ഖുര്‍ആനും ഹദീസുകളും(പ്രവാചകചര്യ)അറബി ഭാഷയില്‍ തന്നെ പഠിക്കുകയും പഠിപ്പിക്കുകയും,ആരാധനാ കര്‍മ്മങ്ങള്‍ അറേബ്യയില്‍ നിന്നുള്ളതില്‍ യാതൊരു മാറ്റവും ഇല്ലാതെ അനുഷ്ഠിക്കുകയും,പാലിക്കുകയും ചെയ്തുവന്നവരാണ് തുടക്കം മുതലേയുള്ള കേരളീയ മുസ്ലിം സമൂഹം.എന്തിന് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന് കാലങ്ങള്‍ക്കു മുമ്പ് തന്നെ അറബി മലയാളം എന്ന ഭാഷയിലൂടെ സമ്പൂര്‍ണ്ണ സാക്ഷരത നേടുകയും,ഈ ഭാഷയില്‍ കനപ്പെട്ട ഗ്രന്ഥങ്ങളും നിഘണ്ടുക്കളും വരെ രചിക്കുകയും ഉണ്ടായി.(കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ 'വിദ്യാഭ്യാസവും മുസ്ലിം സമൂഹവും'   ബ്ലോഗ്‌ പോസ്റ്റ്‌ http://www.palacharakkukada.blogspot.com/2012/01/blog-post.html  കാണുക)

എന്നാല്‍ അറബി ഭാഷാപരമായി ഇത്രയും വിജ്ഞാനം ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും മുസ്ലിംകളുടെ പ്രധാന ആരാധനാ കര്‍മ്മത്തിനു അറബി ഭാഷയിലുള്ള ‘സ്വലാത്ത്’ ‘സല്ലി’ എന്നൊന്നും അല്ലാതെ സംസ്കൃത പദമായ നമസ്കാരം(നിസ്കാരം) എന്ന വാക്ക് ഉപയോഗിക്കുന്നത്?(കൃത്യ നിഷ്ഠയില്ലാത്ത അലസന്മാരെ കളിയാക്കാന്‍ ‘തോന്നുമ്പം സല്ലി’ എന്ന ഒരു മാപ്പിള ശൈലിപോലും ഉണ്ട്.എന്നിട്ടും ഗൌരവപൂര്‍വ്വം എഴുതുകയും പറയുകയും ചെയ്യുന്നിടത്ത് നമസ്കാരം എന്ന് തന്നെയേ ഉപയോഗിക്കുകയുള്ളൂ).മുസ്ലിം ആരാധനാലയങ്ങളെ മസ്ജിദ്‌ എന്ന് പറയാതെ പള്ളി എന്ന മലയാള വാക്കിലൂടെ അറിയപ്പെടുന്നത്?മറ്റൊരു പ്രധാന ആരാധനാ കര്‍മ്മമായ റംസാന്‍ മാസ വ്രതം ‘സൗം’ എന്ന് അറബിയില്‍ പറയാതെ നോമ്പ് എന്ന് മലയാളത്തില്‍ തന്നെ പറയുന്നത്?


മലയാളികളായ നാം നിത്യജീവിതത്തില്‍  നിരന്തരം ഉപയോഗിക്കുന്ന ഒരുപാട് വാക്കുകള്‍ അറബി ഭാഷയില്‍ നിന്നും ലഭിച്ചതാണ്. എന്നിട്ടും മുസ്ലിംകള്‍ മാത്രം പ്രധാനമായും ഉപയോഗിക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട ഇത്തരം വാക്കുകള്‍ മാത്രമെന്തേ അറബി ഭാഷയില്‍ ആയില്ല!!!!!

അറിവുള്ളവര്‍ പറഞ്ഞു തരിക ഈ ദിശയിലുള്ള അന്വേഷണം മതം എന്നാല്‍ ഏറെ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന ഈ കാലത്ത് ഒരു പാട് പുതിയ അറിവുകളിലെക്കും കണ്ടെത്തലുകളിലേക്കും നമ്മെ നയിക്കും.ഒരു കാലഘട്ടത്തിന്റെ സംസ്കാരവും ശീലങ്ങളും നമുക്ക് വെളിപ്പെടുത്തി തരും.സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി ഒരു പുതിയ മതം ചോര ചിന്താതെയും വെട്ടിപ്പിടിക്കാതെയും എങ്ങനെ വളര്‍ന്നു വന്നു എന്ന് അറിയാന്‍ പറ്റും.ചരിത്ര തല്പരരുടെയും ഈ വിഷയകമായി കൂടുതല്‍ അറിവുള്ളവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു.

Sunday, July 1, 2012

മരുഭൂമിയിലെ അസ്സയിനാര്‍ക്ക




മമ്മുവിന്റെ ഫ്ലാറ്റില്‍ നിന്ന് അസ്സയിനാര്‍ക്ക യാത്രപറഞ്ഞിറങ്ങിയത് സൂര്യന്‍ ഉരുകിയുറ്റുന്ന ജൂലായ്മാസ നട്ടുച്ചയിലേക്കാണ്.മുഖത്തേക്ക് വീശുന്ന തീക്കാറ്റിനെ മുറിച്ചു നടക്കുമ്പോഴും മനസ്സിലൊരു കനം കുറഞ്ഞതിന്റെ തണുപ്പ്.ആ സന്തോഷത്തില്‍ അയാള്‍ മൊബൈല്‍ എടുത്തു നാട്ടിലേക്ക് ഞെക്കി.
“കുഞ്ഞലീമാ .............എന്തൊക്കാ  വിശേഷം”
“പെരും മഴ അതുതന്നെ ഇവ്ടത്തെ വിശേഷം....രണ്ടു ദിവസായി തോര്‍ന്നിട്ടില്ല...എന്താ തണുപ്പ്......അവ്ടെ എന്തൊക്കാ വിശേശം..."
“ഞമ്മളെ അങ്ങ്ട്ടേലെ മമ്മു നാളെ നാട്ടില് വരുന്നുണ്ട്‌............എയര്‍പോര്‍ട്ട്ന്ന് രണ്ട് ടിന്ന്‍ ടാന്‍ഗ് വാങ്ങി അങ്ങ് തരാന്‍ ഓന്റെട്ത്ത് പൈസ കൊടുത്തിട്ട് വര്വാ ഞാന്‍ .............”
“ആവൂ .......സമാധാനായി ..ആരെങ്കിലും വന്നാല്‍ കുടിക്കാന്‍ കൊടുക്കാന്‍ ഇത് തീര്‍ന്നിറ്റ് എത്ര ദിവസായീന്നോ....”
“അതോണ്ടല്ലേ കുഞ്ഞലീമാ ഞാനെപ്പളും തീരുന്നതിന്റെ മുമ്പെ പറേണംന്ന് പറേന്നത്........ഇതിപ്പം ഇഞ്ഞ് അന്ന് പറഞ്ഞത് മുതല്‍ ഞാന്‍ അന്നേശിക്കാ ആരാ നാട്ടിപ്പോകുന്നത്ന്നു...................പിന്നെ വേറെ എന്തൊക്കാ വിശേശം.ഇന്ന് ഞാറായ്ച്ച ആയിറ്റ് ഉച്ചക്കെന്താ കോള്...”
“മീന്‍ ബിരിയാണി...........ഇന്നലെ മോന്‍ മാര്‍കറ്റില്‍ പോയപ്പം നല്ല അയക്കൂറ മാങ്ങി കൊണ്ട്വന്നീനു .........എന്താ ഇപ്പൊ മീനിനോക്കെ വെല ഒരു കിലോ അയക്കൂറക്ക് അഞ്ഞൂറ്ററുപതു ഉറുപ്യ....രണ്ട് കിലോ മാങ്ങീറ്റും അഞ്ചു പൈസ കൊറച്ചു തന്നില്ല...”
“നാട്ടില്‍ അല്ലെങ്കിലും അന്നന്ന് വെല കൂട്വല്ലേ.....”
ഇവിടെ കൊല്ലങ്ങളായി ഒരു ദിനാറിന് അഞ്ചു കിലോ മത്തി കിട്ടുന്നതില്‍ അസ്സയിനാര്‍ക്കാക്ക് വലിയ മതിപ്പ് തോന്നി.
“അസ്മാന്റെ മോള് പ്രസവിച്ചിട്ട് ഇത് വരെ കാണാന്‍ പോയിട്ടില്ല.ആസ്പത്രീന്ന് നാളെ മറ്റന്നാള്‍ ഡിസ്ചാര്‍ജ് ആകും ...ഈ മഴേത്ത് എങ്ങനാ കോഴിക്കോട് വരെ പോക്വാന്ന് ആലോചിക്കുമ്പളാ...”
“ഞാന്‍ എപ്പളും പറയലില്ലേ ..........ഒരു കാറ് വിളിച്ച് പോയ്ക്കൂടെ ഈ മഴേത്ത് ബസ്സിലൊക്കെ തെരക്കിപ്പിടിച്ച് കേറി ഇഞ്ഞും കുട്ട്യേളും ഇങ്ങനെ കഷ്ടപ്പെടണോ?.....”
സംസാരിക്കുന്നതിനിടെ പിന്നില്‍ ഹോണടി കേട്ട് തിരിഞ്ഞു നോക്കി.പാക്കിസ്ഥാനി ടാക്സിയില്‍ കയറാന്‍ ക്ഷണിക്കുകയാണ്.കൈ കൊണ്ട് വേണ്ട എന്ന് ആംഗ്യം കാട്ടി ഫോണില്‍ പറഞ്ഞു വന്നത് മുഴുമിപ്പിച്ചു.
“ഞമ്മളെ ആവശ്യത്തിനും സൌകര്യത്തിനും ചെലവാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാ പൈശ.........................."
കത്തുന്ന വെയിലില്‍ നടന്നു തളര്‍ന്ന് റൂമിലെത്തിയതും ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമെടുത്ത് വരണ്ടുണങ്ങിയ തൊണ്ടയിലേക്ക് മടമടാ ഒഴിക്കുമ്പോള്‍ അസ്സയിനാര്‍ക്ക ആലോചിച്ചത് ഇതായിരുന്നു.
“എയര്‍പോര്‍ട്ട്ന്ന് ടാന്‍ഗ് വാങ്ങാന്‍ മമ്മൂനോട് മറന്നുപോകുമോ പടച്ചോനെ”