Tuesday, November 21, 2017

വേലായുധൻ മാഷ്



മൂടാടി മാപ്പിള എൽ പി സ്‌കൂളിലെ പഠനകാലം അവസാനിച്ച്‌,  വീമംഗലം യു പി സ്‌കൂൾ എന്ന പുതിയ   ലോകത്തേക്ക്‌ പോകുന്നത് കുറച്ചു പത്രാസുള്ള കാര്യമാണ്. മദ്രസയിൽ ഞങ്ങളോടൊപ്പം പഠിക്കുന്ന ചിലരും  അതിനു മുകളിലെ ക്ലാസ്സിൽ ഉള്ളവരുമൊക്കെ അവിടെയാണ് പഠിക്കുന്നത്. എമ്പാടും കുട്ടികളും ക്ലാസ്സുകളും മാഷന്മാരും ടീച്ചർമാരും ഉള്ള  വീമംഗലം സ്‌കൂളിലെ  അതിശയങ്ങൾ പറഞ്ഞ്‌  അവരൊക്കെ ഞങ്ങളെ കൊതിപ്പിക്കാറുണ്ട്.
പുതിയൊരു അത്ഭുതലോകത്തേക്ക് കയറിച്ചെല്ലാനും മുതിർന്നവരുടെ കൂട്ടത്തിലേക്ക് മാറാനും ഒക്കെയുള്ള വാതിലാണ് തുറക്കാൻ പോകുന്നത്. പക്ഷെ ഈ സന്തോഷങ്ങളൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുന്നത് ഒരു പേരോർക്കുമ്പോഴാണ്. വേലായുധൻ മാഷ്!

വീമംഗലം സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെയൊക്കെ പേടിസ്വപ്നമാണ് വേലായുധൻ മാഷ്.  ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠം പിറ്റേന്നേക്ക് പഠിച്ചു ചെന്നില്ലെങ്കിൽ മാഷ് യാതൊരു ദയയും ഇല്ലാതെ ശിക്ഷിക്കും. നീട്ടിപ്പിടിച്ച കൈവെള്ളയിൽ മാത്രമല്ല ചൂരൽ വടി ആഞ്ഞു വീഴുക. കൈപ്പത്തി കമഴ്ത്തി പിടിച്ച് അവിടെയും കിട്ടും അടി.  മാഷാണ് ക്‌ളാസ്  ടീച്ചറെങ്കിൽ അടികിട്ടാൻ പിന്നെയും എമ്പാടും കാരണങ്ങളുണ്ട്.

ഇടതു കയ്യിൽ വലിയൊരു ബാഗ് തൂക്കി, ഉടുമുണ്ടിന്റെ ഒരറ്റം കക്ഷത്തിൽ ഇറുക്കി, വെള്ളക്കുപ്പായത്തിന്റെ കൈ മുട്ടിനു മേൽ തെറുത്ത് വെച്ച്,  തല അല്പം പിറകോട്ട് ചെരിച്ച്‌ ഒട്ടും ധിറുതി ഇല്ലാതെ അക്ഷോഭ്യനായി,  മെലിഞ്ഞ് ഉയരമുള്ള, ഒരു ഒറ്റയാനെ പോലെ ശാന്തനായി നടന്നു വരുന്ന വേലായുധൻ മാഷെ പലപ്പോഴും കണ്ടിട്ടുണ്ട്. മാഷുടെ തലവെട്ടം  കണ്ടാൽ   കുട്ടികളൊക്കെ നിരത്തിന്മേൽ കയറാതെ വരിവരിയായി അച്ചടക്കത്തോടെ നടന്നു പൊയ്‌ക്കോളും. അത്രക്ക് പേടിയാണ്.

പെരുമഴയുടെ അകമ്പടിയോടെ ജൂൺ ഒന്ന് വന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസിലേക്ക് പാസായി.
ഓലമേഞ്ഞ, കരിഓയിൽ അടിച്ച പനമ്പായകൾ കൊണ്ട് ക്ലസ്സ്മുറികൾ വേർതിരിച്ച കെട്ടിടത്തിലാണ് ഞങ്ങളുടെ 5 B.  മഴക്കാറിന്റെ ഇരുട്ടും കരി ഓയിലിന്റെ മണവുമുള്ള ക്‌ളാസ് മുറിയിൽ, ജാലകത്തിനു പുറത്ത് ഇറവെള്ളത്തിലൂടെ ഒലിച്ചു പോകുന്ന കടലാസ് കഷണങ്ങൾ നോക്കി ഞങ്ങളിരുന്നു.

പത്തു മണിക്ക് ബെല്ലടിച്ച് അല്പം കഴിഞ്ഞപ്പോൾ വാതിൽപ്പടിയിൽ തലതട്ടാതെ കുനിഞ്ഞ് അകത്തേക്ക് കയറിയ ദീർഘകായനെ കണ്ട് ഞങ്ങൾ   എഴുനേറ്റ് നിന്നു. വേലായുധൻ മാഷ്!

ഹാജർ പട്ടികയും ചൂരൽ വടിയും മേശമേൽ വെച്ച് അദ്ദേഹം കസേരയിൽ ഇരുന്നു. മാഷാണ് ക്‌ളാസ് ടീച്ചർ.  'സ്റ്റാൻഡ് അപ്പും' 'സിറ്റ് ഡൗണും' പലവട്ടം പറഞ്ഞു ഞങ്ങളെ നിർത്തുകയും ഇരുത്തുകയും ചെയ്തു. ഹാജർ വിളിക്കുമ്പോൾ 'പ്രസന്റ്‌ സാർ' എന്ന് മറുപടി പറയണം എന്ന് പഠിപ്പിച്ചു.  ഓരോരുത്തരുടെയും പേരും വീട്ടുപേരും ചോദിച്ചറിഞ്ഞു.

ഏതാനും ദിവസങ്ങൾ കൊണ്ട് ക്‌ളാസ് തുടങ്ങി.  ബോർഡിൽ, വലത്തോട്ട് ചെരിഞ്ഞ ഭംഗിയുള്ള അക്ഷരങ്ങളിൽ    തെളിഞ്ഞു നിന്ന ' സാമൂഹ്യപാഠങ്ങൾ' എന്ന വാക്കിലെ 'ൾ' മാത്രം  മുകളിലേക്ക് കയറിപ്പോകുന്ന ഒരു തേളിന്റെ രൂപം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതേ കൈയക്ഷരം തന്നെയാണ് ക്‌ളാസ് റൂമിൽ ജാലകത്തിനു മേലെ  ഒട്ടിച്ചു വെച്ച വെള്ളക്കടലാസിലെ വരികളും.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

നോട്ട്ബുക്കിൽ എഴുതി തുടങ്ങുന്നത്  അഞ്ചാംക്ലാസ് മുതലാണ്.  മാർജിൻ, ഫുൾസ്റ്റോപ്പ്,  ക്വസ്റ്റിൻ മാർക്ക്, നെക്സ്റ്റ് പാരഗ്രാഫ് തുടങ്ങിയ സംഗതികൾ ഒക്കെ ആദ്യമായി കേൾക്കുന്നത് വേലായുധൻ മാഷിലൂടെയാണ്. പലവട്ടം പറഞ്ഞിട്ടും തലയിൽ കയാറാത്തവരോട് അദ്ദേഹം ശുണ്ഠിയെടുത്തു. 'കൂടുതൽ അധ്വാനം, കുറച്ചു ശബ്ദം, അച്ചടക്കം രാജ്യത്തിന്റെ ഭാവിക്ക്' എന്ന് ചട്ടയിൽ അടിച്ചു വെച്ച നോട്ടു പുസ്തകങ്ങളിൽ ഒട്ടും മഷി പടരാതെ ഏറ്റവും വൃത്തിയോടെ വരിതെറ്റാതെ അക്ഷരങ്ങൾ ഉരുട്ടിയെഴുതുവാൻ  ശീലിച്ചത് അങ്ങനെയാണ്.

ഓരോ ദിവസവും ഹാജർ വിളിച്ചു കഴിഞ്ഞാൽ കുളിക്കാതെയോ  പല്ലുതേക്കാതെയോ  വന്നവരുണ്ടോ എന്ന്  മാഷ്  പരിശോധിക്കും.

കേട്ടറിഞ്ഞതും  പേടിച്ചിരുന്നതുമായ 'കിരാതമായ' ചൂരൽപ്രയോഗം ഞങ്ങളും   ഏറ്റുവാങ്ങാൻ തുടങ്ങി.  ചോദ്യോത്തരങ്ങൾ മുഴുവനും കാണാതെ പഠിച്ചു വന്നില്ലെങ്കിൽ ചൂരൽ  കൈകളിൽ ചിത്രം വരച്ചു.
രാജാറാം മോഹൻ റോയ് യും, പാനിപ്പത്ത് യുദ്ധവും, ഷേർഷാ യുടെ ഭരണ പരിഷ്കാരവും, സാവന്നയുമൊക്കെ ഇടയ്ക്കിടെ   പൊള്ളുന്ന അടിയുടെ വേദന സമ്മാനിച്ചു കൊണ്ടിരുന്നു.

കുട്ടികൾക്ക് മാത്രമല്ല സഹ അധ്യാപകർക്കും ആദരവ് കലർന്നൊരു ഭയമായിരുന്നു വേലായുധൻ മാഷോട്. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലുപരി  കുട്ടിയുടെ പഠനതാല്പര്യവും കലാ കായിക കാര്യങ്ങളിൽ ഉള്ള ഉത്സാഹവും വ്യക്തിത്വ വികസനവും ഒക്കെ ശ്രദ്ധിക്കേണ്ടത്  തന്റെ കടമ പോലെ  മാഷ് കണ്ടു.

മികച്ച കായികാധ്യാപകൻ കൂടി ആയിരുന്ന മാഷിന് അങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനും പരിശീലിപ്പിക്കാനും നല്ല ഉത്സാഹമാണ്. ഏഴാം ക്ലാസിൽ എത്തിയതോടെ സ്‌കൂളിലെ  'അവസാന വർഷ വിദ്യാർത്ഥികൾ' എന്ന നിലയിലാവണം ഞങ്ങളോടുള്ള പെരുമാറ്റത്തിൽ ഒക്കെയൊരു മയം വന്നു. അടി കുറഞ്ഞു എന്ന് മാത്രമല്ല അത്യാവശ്യം തമാശ പറയാനും അടുപ്പം കാട്ടാനും മാഷ് മനസ്സ് വെച്ചു.

മൂടാടി നെഹ്‌റു യൂത്ത്‌ സെന്ററിന്റെ വാർഷികാഘോഷത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളിൽ വേലായുധൻ മാഷും അഭിനേതാവായിരുന്നു. പള്ളീലച്ചനായും ഡോക്ടർ ആയും തന്റെ നെടിയ രൂപവും ഗംഭീര്യമുള്ള ശബ്ദവും കൊണ്ട് അദ്ദേഹം നിറഞ്ഞു നിന്നു.  നാടകങ്ങളുടെ റിഹേഴ്സൽ അധികവും ശനിയും ഞായറും  വീമംഗലം സ്‌കൂളിൽ വെച്ച് തന്നെയാണ് ഉണ്ടാവുക. വീടിനടുത്തു തന്നെ ആയതുകൊണ്ട് സ്ഥിരമായി റിഹേഴ്സൽ കാണാൻ പോകുന്ന എനിക്ക് നാടകത്തിലെ ഡയലോഗുകളും കഥാപാത്രങ്ങളുമൊക്കെ കാണാപാഠമായിരുന്നു. ഇടക്ക്  ഒഴിവു പിരീയഡുകളിൽ വേലായുധൻ മാഷ് തന്റെ ഡയലോഗ്  പഠിക്കുവാൻ നാടകം എഴുതിയ പുസ്തകം കയ്യിൽ തന്ന്, ഇതര കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പറയാനും സ്വന്തം കഥാപാത്രം പറയുന്ന ഡയലോഗുകൾ തെറ്റുന്നുണ്ടോ എന്ന് നോക്കാനും മറ്റു കുട്ടികളുടെ കൂട്ടത്തിൽ നിന്നും എന്നെ വിളിച്ചു ഏല്പിക്കുമ്പോൾ അതൊരു ചെറിയ  അംഗീകാരമായിരുന്നില്ല.

ഏഴാാം ക്ലാസ്സിൽ പഠിക്കുമ്പോൾ 'തിരുവനന്തപുരം - കന്യാകുമാരി' വിനോദയാത്രയിൽ  അത്രനാളും കണ്ട ഗൗരവക്കാരനായിരുന്നില്ല മാഷ്.  ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ ഇനി നാം അധ്യാപകരും വിദ്യാർത്ഥികളും അല്ല കൂട്ടുകാരാണ് എന്ന് പ്രഖ്യാപിച്ച മാഷ് പാട്ടിനും കളിക്കുമൊക്കെ കൂടെയുണ്ടായിരുന്നു. എന്നാൽ ഓരോ ഇടങ്ങളിലും കുട്ടികളുടെ എണ്ണം ഉറപ്പാക്കിയും കൂട്ടംതെറ്റാതെ നോക്കിയും മാഷ് സ്വന്തം മക്കളെ എന്ന പോലെ കൂടെ നിന്നു.

വിധേയത്വമോ ഒത്തുതീർപ്പോ ഇല്ലാതെ നിർഭയനായി വേറിട്ടു നിൽക്കുന്നൊരു വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു വേലായുധൻ മാഷിന്റെ  ഇടപെടലുകളും ശരീരഭാഷയും. ഏതാനും വർഷങ്ങൾക്ക് മുമ്പ് വേലായുധൻ മാഷ് ഈ ലോകത്തോട് വിടപറഞ്ഞു.  കാലമെത്ര കഴിഞ്ഞാലും വീമംഗലം സ്‌കൂൾ എന്ന് കേൾക്കുമ്പോൾ ഗാംഭീര്യഭാവത്തോടെ ശാന്തനായി നടന്നുവരുന്ന  മാഷുടെ രൂപമാണ് അവിടെ പഠിച്ച മുൻകാല വിദ്യാർത്ഥികൾക്ക് ഒക്കെ  ഓർമ്മവരിക.  ശാസിച്ചും ശിക്ഷിച്ചും  നേർവഴി നടത്തുന്നൊരു പിതൃഭാവമായിരുന്നു കുട്ടികളുടെ ഉള്ളിലെ വേലായുധൻ മാഷ്.   

വീമംഗലം സ്‌കൂൾ വിട്ട് ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നും നാലുവരി എഴുതാനിരിക്കുമ്പോൾ  'ഫുൾസ്റ്റോപ്പ്' എന്നും 'നെക്സ്റ്റ്പാര' എന്നുമൊക്കെ ആജ്ഞാശക്തിയുള്ള ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ട്. വരി തെറ്റാതെ ഉരുട്ടിയെഴുതുന്ന അക്ഷരങ്ങൾ കണ്ണടയിലൂടെ കുനിഞ്ഞു നോക്കുന്ന വേലായുധൻ മാഷുടെ രൂപം മുന്നിൽ  തെളിയുന്നു.

1 comment:

  1. വിധേയത്വമോ ഒത്തുതീർപ്പോ ഇല്ലാതെ
    നിർഭയനായി വേറിട്ടു നിൽക്കുന്നൊരു വ്യക്തിത്വത്തിന്റെ
    പ്രതിഫലനമായ വേലായുധൻ മാഷ് ...!

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ