Saturday, September 26, 2015

ഇരുന്നൂറു രൂപയുടെ പെരുന്നാള്‍......



നാം അനുഭവിക്കാത്ത  ജീവിതങ്ങളൊക്കെയും നമുക്ക് വെറും കെട്ടുകഥകളാണ് എന്ന എഴുത്തുകാരന്‍റെ വാക്കുകള്‍ എത്രമേല്‍ സത്യമെന്ന് നമ്മെ അമ്പരപ്പിച്ചു കളയും ചില അനുഭവങ്ങള്‍.

ഓരോ ബലി പെരുന്നാളുകള്‍ കടന്നുപോകുമ്പോഴും സുഹൃത്ത് പറഞ്ഞ ഈ അനുഭവകഥ കാരുണ്യമെന്ന സുന്ദര പദത്തെ  അതിശയത്തോടെ ബോധ്യപ്പെടുത്തുന്നു.

ആറേഴു വര്‍ഷം മുമ്പാണ്. ഒരു  അറഫാ ദിനം. പിറ്റേന്ന് വലിയ പെരുന്നാളാണ്.  ഭാര്യയും മക്കളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ അയാളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഇരുനൂറു രൂപ മാത്രം!. മക്കള്‍ക്ക് പോലും പെരുന്നാള്‍ കോടി എടുത്തിട്ടില്ല.  ഉള്ഹിയത്തിന്‍റെ ഇറച്ചി കിട്ടുമെങ്കിലും പെരുന്നാള്‍ ദിനത്തില്‍ മക്കള്‍ക്കായി ഇത്തിരി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കാന്‍ പോലും കയ്യിലെ പണം തികയില്ല.

അയാള്‍ ആകെ വിഷണ്ണനായിരുന്നു. അറഫ നോമ്പിന്‍റെ ക്ഷീണത്തെക്കാളും അയാളെ തളര്‍ത്തിയത് മക്കളുടെ മുഖമാണ്. മറ്റു കുട്ടികള്‍ പെരുന്നാള്‍ കോടിധരിച്ച് പള്ളിയില്‍ പോകുമ്പോള്‍ തന്‍റെ മക്കള്‍ക്ക്  മാത്രം പുതിയ വസ്ത്രങ്ങളില്ല. ചെറിയ പെരുന്നാളിന്‍റെ ഉടുപ്പുകള്‍ തന്നെ മതി എന്ന് അവര്‍  സമ്മതിച്ചത് ഉപ്പാന്‍റെ അവസ്ഥ അറിയുന്നത് കൊണ്ടാവും.....അടുത്ത പരിചയക്കാരായ പലരോടും പണം കടം ചോദിച്ചുവെങ്കിലും  ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. പെരുന്നാള്‍ ആയിട്ട് മക്കള്‍ക്ക് വയറു നിറയെ രുചിയോടെ കഴിക്കാന്‍ ഭക്ഷണം ഒരുക്കാന്‍ പോലും......അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.


ജോലി ഇല്ലാത്ത ദിവസങ്ങളിലും അയാള്‍ വെറുതെ വീട്ടില്‍ ഇരിക്കാറുണ്ടായിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യവുമായി ആരുടെയെങ്കിലും കാര്യങ്ങള്‍ക്ക് ഓടി നടന്നും ഉത്സാഹിച്ചും.... ഒട്ടും ഒഴിവുണ്ടാകാറില്ല അയാള്‍ക്ക്.  പക്ഷെ ഇന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും അയാള്‍ക്ക് മടി തോന്നി. ഉള്ളിലാകെ സങ്കടം വന്നു പൊതിയുന്നതും വാല്ലാതെ നിസ്സാരനായിപ്പോകുന്നതും അയാളെ തളര്‍ത്തി. ഉള്ളിലെ വിങ്ങലുകള്‍ക്ക് കൂട്ടെന്ന പോലെ പ്രിയതമ അയാള്‍ക്കൊപ്പം ഒന്നും മിണ്ടാതെ... .

മക്കള്‍ക്ക് അന്ന് സ്കൂള്‍ അവധിയായിരുന്നു. നോമ്പെടുത്ത ക്ഷീണത്തിലും അവര്‍ കളിച്ചും ചിരിച്ചും ആഹ്ലാദിച്ചും..... ഒപ്പം മകന്‍റെ കൂട്ടുകാരനും ഉണ്ടായിരുന്നു. അയാളും ഭാര്യയും  കുട്ടികള്‍ കളിക്കുന്നത്  വെറുതെ നോക്കിക്കൊണ്ടിരുന്നു. എത്ര ചുരുക്കിയാലും ഇരുന്നൂറു രൂപ കൊണ്ട് എങ്ങനെ ഒരു പെരുന്നാള്‍ കഴിക്കുമെന്ന്.........ഉള്ളിലെ അലട്ടല്‍ പരസ്പരം അറിയിക്കാതെ രണ്ടുപേരും.....

ഉച്ച തിരിഞ്ഞ് കളി അവസാനിപ്പിച്ച് കുട്ടികള്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നു. നോമ്പ് നോറ്റ് അവര്‍ തളര്‍ന്നിരുന്നു. ഒന്നും ചെയ്യാനില്ലാതെ അയാള്‍ അവരുടെ കുഞ്ഞു വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്തു കിടന്നു.

‘ഇങ്ങക്ക് പെരുന്നാകോടീണ്ടോ...’
മകന്‍റെ കൂട്ടുകാരന്‍റെ ചോദ്യം.
‘ഇല്ലെടാ.... ഞാളെ ചെറിയ പെരുന്നാളിന്‍റെ കോടി തന്നാ.......’
മോന്‍റെ മറുപടി
‘അത് അധികം ഇട്ടിറ്റൊന്നും ല്ലാത്തത് കൊണ്ട് പുതിയ പൊലെണ്ട്....’
മോളുടെ ന്യായീകരണം.... അയാള്‍ വല്ലാതായി...
‘ങാ..... അതൊന്നും തീരെ ഈങ്ങീക്കില്ല’
മോനും ശരിവെക്കുന്നു.
‘നിക്ക് ഈ പെരുന്നാളിനും കൊടീല്ലടാ......ഉമ്മാന്‍റടുത്ത് പൈശല്ല.....’
മോന്‍റെ കൂട്ടുകാരന്‍റെ വാക്കുകളില്‍ നിരാശ. അവനു ബാപ്പയില്ല ഉമ്മ പണിക്ക് പോയാണ് വീട് കഴിയുന്നത്. തന്‍റെ മക്കളെക്കാള്‍ സങ്കടപ്പെട്ട ആ പെരുന്നാളുകാരന്‍റെ ദൈന്യ മുഖത്തേക്ക് അയാള്‍ നോക്കി.

‘ചെറിയ പെരുന്നാളിനും ഉമ്മാക്ക് കുപ്പായം വാങ്ങി തരാനായില്ല..... വല്യ പെരുന്നാളിന് എന്തായാലും വാങ്ങിത്തരാന്ന് പറഞ്ഞതാ......മൂന്നാലീസം ഉമ്മ സുഖല്ലാണ്ട് കിടന്നുപോയില്ലേ......പൈശൊന്നും ല്ല ഉമ്മാന്‍റടുത്ത്...’

അവന്‍ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.  അയാളുടെ ഉള്ളില്‍ കണ്ണീര്‍ പൊടിഞ്ഞു.. പഴകിയ ഉടുപ്പിട്ട് പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന ആ യത്തീംകുട്ടിയുടെ മുഖം .....

എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ വല്ലാതെ നിസ്സഹായനായി. കോടിയില്ലെങ്കിലും തന്‍റെ മക്കള്‍ക്ക് ഏറെ പഴകാത്ത ഉടുപ്പുകളുണ്ട്. ഉപ്പയില്ലാത്ത ഈ കുട്ടിക്ക്........ പെരുന്നാള്‍ ആയിട്ട്  മോനൊരു കുപ്പായം പോലും വാങ്ങിക്കൊടുക്കാന്‍ ആവാത്ത ആ ഉമ്മയുടെ സങ്കടം...

അയാള്‍ ഒന്നും ആലോചിച്ചില്ല. കീശയില്‍ ആകെ ഉണ്ടായിരുന്ന ഇരുന്നൂറു രൂപ മോന്‍റെ കൂട്ടുകാരന്‍റെ കയ്യില്‍ ഏല്‍പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
‘മോനീ പൈസ ഉമ്മാന്‍റെടുത്ത് കൊടുത്ത് ഒരു കുപ്പായം വാങ്ങിത്തരാന്‍ പറ......വൈകണ്ട’
കുട്ടി അമ്പരപ്പോടെ അയാളെ നോക്കി. അയാളുടെ ഭാര്യയും കൂടി നിര്‍ബന്ധിച്ചപ്പോള്‍ സന്തോഷത്തോടെ ആ പണം വാങ്ങി അവന്‍ ഓടിപ്പോയി.

അയാള്‍ക്ക് വാല്ലതെ ആശ്വാസം തോന്നി. ആകെയുള്ള പണമാണ് കൊടുത്തതെന്നോ നാളെ പെരുന്നാള്‍ ദിവസം പട്ടിണി ആകുമല്ലോ എന്നതൊന്നും അപ്പോള്‍ അയാളുടെ മനസ്സിനെ അലട്ടിയതേ ഇല്ല.

നോമ്പ് തുറക്കാന്‍ ഏറെ നേരമുണ്ടായിരുന്നില്ല. അയാളുടെ ഭാര്യ അടുക്കളയിലേക്ക് നീങ്ങി. ഉപ്പയെ  അടുത്തു കിട്ടുമ്പോള്‍ പതിവുപോലെ മക്കള്‍ അയാളോട് കഥ പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി...

അയാള്‍ മക്കളെ ചേര്‍ത്തു പിടിച്ച് കഥ പറഞ്ഞു. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ കഥ. ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടി ബലിയര്‍പ്പിച്ച ഇബ്രാഹിം നബിയുടെ മനസ്സ്........... കഴുത്തില്‍ കത്തി വെച്ചപ്പോഴും പതറാതിരിക്കാന്‍ ബാപ്പക്ക് കരുത്തു നല്‍കിയ ഇസ്മായീല്‍ എന്ന കുട്ടി ........... അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

വിശക്കുന്ന മക്കളെ ചേര്‍ത്ത് പിടിച്ച് കഥ പറഞ്ഞു കൊടുത്ത ആ ദിവസത്തെ  കുറിച്ച് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..... പക്ഷെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ലല്ലോ. പടച്ചവന്‍റെ കാരുണ്യം എങ്ങനെയൊക്കെയാണ് പ്രിയപ്പെട്ട അടിമകളിലേക്ക് എത്തുക എന്നത് നാം ഊഹിക്കുന്നതിനും അപ്പുറമാണല്ലോ.

അന്ന് നോമ്പ് തുറന്നു കഴിഞ്ഞ് ഇരിക്കുമ്പോഴാണ് അയാളുടെ പഴയൊരു കൂട്ടുകാരന്‍ വീട്ടിലേക്ക് കയറി വന്നത്. പെരുന്നാള്‍ കൂടാനായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നതാണ്. ഏറെക്കാലത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍. രണ്ടുപേരും അത്രയും പരസ്പരം അറിയുന്നവര്‍. വിദേശത്ത് പോകും മുമ്പുള്ള കൂട്ടുകാരന്‍റെ പ്രയാസ കാലങ്ങളില്‍ എത്രയോ താങ്ങായി നിന്നിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ബിസിനസ് കൊണ്ട് പച്ച പിടിച്ചുവെങ്കിലും ഇന്നലെകളെ മറക്കാത്തത് കൊണ്ടാണ് പെരുന്നാള്‍ രാവില്‍ കൂട്ടുകാരനെ തേടി വന്നത്.

വിശേഷങ്ങള്‍ പറഞ്ഞിരുന്ന് ഇശാ ബാങ്ക് കൊടുത്തു. കുട്ടികളെയും കൂട്ടി നമുക്ക് ടൌണില്‍ ഒക്കെ ഒന്ന് പോയി വരാം എന്ന് കൂട്ടുകാരന്‍റെ നിര്‍ബന്ധം.

അയാളെയും കുടുംബത്തെയും കൂട്ടി വണ്ടി പോയി നിന്നത് നഗരത്തില്‍ പുതുതായി തുറന്ന മാളിന്‍റെ പാര്‍ക്കിംഗിലാണ്.  അയാള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും ഉള്ള പെരുന്നാള്‍ വസ്ത്രങ്ങളും പിറ്റേ ദിവസത്തെ പെരുന്നാള്‍ സദ്യക്കുള്ള സാധനങ്ങളും നിര്‍ബന്ധിച്ചു വാങ്ങിപ്പിക്കുമ്പോള്‍ കൂട്ടുകാരന്‍  പറഞ്ഞു കൊണ്ടിരുന്നത് ഏറെ കാലമായുള്ള അയാളുടെ ഈ ആഗ്രഹത്തെ കുറിച്ചാണ്. ഉറ്റവര്‍ പോലും കൈ വിട്ട നാളുകളില്‍ പണമായും അല്ലാതെയും സഹായിച്ചതിന്‍റെയും കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചതിന്‍റെയും വീട്ടിതീര്‍ക്കാനാവാത്ത കടപ്പാട്.... നാട്ടില്‍ വരുന്നതിന് മുമ്പേ അയാള്‍ തീരുമാനിച്ചതാണ് കൂട്ടുകാരന്‍റെയും കുടുംബത്തിന്‍റെയും ഈ പെരുന്നാള്‍   തന്‍റെ ചെലവില്‍ ആകണം എന്നത്....

അവിശ്വസനീയമായ ഈ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

നിങ്ങള്‍ ഭൂമിയില്‍ ഉള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്ന ഖുര്‍ആന്‍ വാക്യം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു ......

പെരുന്നാള്‍ ഉടുപ്പിട്ട് സന്തോഷത്തോടെ ഓടി നടക്കുന്ന ഉപ്പയില്ലാത്ത ആ കുട്ടിയും അവന്‍റെ ഉമ്മയും.... പിന്നെ അയാളും ഭാര്യയും മക്കളും ആ കൂട്ടുകാരനും  അപ്പോള്‍ എന്‍റെ മനസ്സില്‍ ചിരിച്ചു കൊണ്ട് നിന്നു.
----------------
ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സിറ്റിമലയാളി മാഗസിന് വേണ്ടി എഴുതിയ പെരുന്നാള്‍ക്കുറിപ്പ്‌
2015 september 15 


6 comments:

  1. കരുണാമാഹാത്മ്യം!!

    ReplyDelete
  2. നന്മ വറ്റാത്ത മനസ്സുകളിലാണ് ദൈവത്തിന്‍റെ വാസം.....
    നിറഞ്ഞ മനസ്സോടെ ആശംസകൾ....

    ReplyDelete
  3. നിങ്ങള്‍ ഭൂമിയില്‍ ഉള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്ന ഖുര്‍ആന്‍ വാക്യം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു ......

    ReplyDelete
  4. നന്മ വിതച്ചവന്‍ നന്മ കൊയ്യും!
    ആശംസകള്‍

    ReplyDelete
  5. വൈകിയാണ് വായിച്ഛതെങ്കിലും കാലാതിവര്‍ത്തിയായി നില്‍ക്കുന്ന കുറിപ്പ്.

    ReplyDelete
  6. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകൾ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ