Monday, April 21, 2014

‘പേര്‍ഷ്യക്കാരന്‍റെ വരവ്’

ഒരു മുപ്പത്തിയഞ്ചു കൊല്ലം മുമ്പുള്ള കാര്യമാണ്. നാട്ടിന്‍ പുറത്ത് നിന്ന് ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തുടങ്ങിയ കാലം. ചെറ്റപ്പുരകളും കട്ടപ്പുരകളും ഓടിട്ടതും വാര്‍പ്പിട്ടതുമായ വീടുകള്‍ ആയി മെല്ലെ മെല്ലെ അതിശയിപ്പിച്ച കാലം.  പിന്നെ   ഇടവഴികളിലെ കാറ്റില്‍   അത്തറിന്‍റെ മണവും മാപ്പിളപ്പാട്ടിന്‍റെ ഈരടിയും ഒന്നിച്ചൊഴുകിയ കാലം. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കവും.....

 മനസ്സിലേക്ക്  ഒരു ബസ്സ്‌ ഹോണടിച്ചെത്തുന്നു. മണ്ണിലും പൊടിയിലും  മൂടിയ ഒരു ബസ്സ്‌ . 
 ‘ബോംബെബസ്’ എന്ന് പൊതുവെ വിളിക്കപ്പെടുന്ന  ‘മദീനാ ട്രാവല്‍സും’ ‘ശര്‍മ്മ ട്രാന്‍സ്പോര്‍ട്ടും’ ആണ് അന്ന് ബോംബെയില്‍ നിന്ന് നാട്ടിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍. ഹൈവേയിലൂടെ  എടുപ്പും ഗൌരവവും ഉള്ള ബോംബെബസ്സുകള്‍ കടന്നുപോകുമ്പോള്‍  കൌതുകത്തോടെയും ആദരവോടെയും ഞങ്ങള്‍ നോക്കി നിന്നു.

ആ ബസ്സുകളിലെ  യാത്രികള്‍  ‘പേര്‍ഷ്യക്കാരാ’ണ്. അറബിക്കടലിനക്കരെ മരുഭൂമിയില്‍  നിന്ന് അലാവുദ്ധീന്‍റെ അത്ഭുതവിളക്ക് കിട്ടിയവര്‍. ധാരാളം പൊന്നും പണവുമായി അവര്‍ നാട്ടിലേക്ക് തിരിച്ചു വരികയാണ് ഉറ്റവരെ കാണാന്‍, അത്ഭുത വിളക്ക് തന്ന സൌഭാഗ്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ നിരത്താന്‍.

ഇടക്കൊക്കെ ഞങ്ങളുടെ അങ്ങാടിയിലും ‘ബോംബെബസ്സുകള്‍’ നിര്‍ത്താറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കടല്‍ കടന്നുപോയ നാട്ടുകാരനായ ഏതോ ചെറുപ്പക്കാരന്‍ ഒരു സുല്‍ത്താനെപ്പോലെ ‘സുജായി’യായി ഞങ്ങളുടെ മുന്നില്‍ ഇറങ്ങും. അതൊരു കാഴ്ച തന്നെയാണ്. ഒരു നാട് മുഴുവനും നോക്കി നില്‍ക്കുന്ന ‘അതൃപ്പ’ക്കാഴ്ച.

എത്ര അകലെ നിന്നും ബോംബെ ബസ്സിന്‍റെ ശബ്ദം ഞങ്ങള്‍ കുട്ടികള്‍ പോലും തിരിച്ചറിയുമായിരുന്നു. അത് കൊണ്ട് തന്നെ നന്തി ഗെയ്റ്റ് കഴിഞ്ഞ് ഗിയര്‍ മാറ്റിയത് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ക്കറിയാം ബസ്സ്‌ ഞങ്ങളുടെ അങ്ങാടിയില്‍ നിര്‍ത്താന്‍ പോകുന്നെന്ന്. അങ്ങാടിയിലെ തിരക്കേറിയ വൈകുന്നേരത്തിന്‍റെ ‘ഒച്ചയും വിളിയും’ അന്നേരമൊന്നടങ്ങും.

അസര്‍ നമസ്കാരം കഴിഞ്ഞ് പള്ളിപ്പടിയിലിരുന്ന്‍ വര്‍ത്തമാനം പറയുന്ന നാട്ടുകാരണവന്മാരുടെയും, പീടികമുറിയില്‍ കേരം ബോര്‍ഡ് കളിക്കുന്ന പണിയില്ലാത്ത ചെറുപ്പക്കാരുടെയും, മീഞ്ചാപ്പയില്‍ മീന്‍ വാങ്ങിക്കാന്‍ വന്നവരുടെയുംമാര്‍ക്കറ്റിനു  പിറകില്‍ പുല്ലു വില്‍ക്കാന്‍ വന്ന ചെറുമികളുടെയും, അപ്പ്വായരുടെ റേഷന്‍ ഷാപ്പില്‍  വരി നില്‍ക്കുന്നവരുടെയും, ശങ്കരേട്ടന്‍റെ ഹോട്ടലില്‍  ‘സുഗീനും’ ചായയും കുടിക്കുന്നവരുടെയും, അവുള്ളക്കുട്ടിക്കാന്‍റെ  പീടികച്ചെയ്തിയില്‍ ഇരുന്ന്‍ സൊറ പറയുന്നവരുടെയുമൊക്കെ  ശ്രദ്ധ അങ്ങോട്ടു തിരിയും. ‘പേര്‍ഷ്യക്കാര’നെ വരവേല്‍ക്കാന്‍ അങ്ങാടി ഒരുങ്ങും.

അങ്ങാടിയിലെ ചുമട്ടുകാരായ കൊന്നക്കല്‍ മമ്മദ്ക്കയും, കുഞ്ഞിരാമേട്ടനുമൊക്കെ ജാഗരൂകരാവും. തലയില്‍ അരിച്ചാക്കോ, ‘മാലില്‍’ നിറച്ച തേങ്ങയോ ഉണ്ടെങ്കില്‍  തന്നെ ബോംബെ ബസ്സിന്‍റെ ശബ്ദം കേട്ടാല്‍ തലയിലുള്ളത് അവിടെയിട്ട് അവര്‍ അങ്ങാടിയിലേക്ക് ഓടും.

അറബിയുടെ ചിത്രവും ഇളംനീല നിറവുമുള്ള ഫോറിന്‍ കത്തുകള്‍ കുപ്പായക്കീശയില്‍ കുത്തി നിറച്ച, ആ സമയത്ത് അങ്ങാടിയിലുള്ള ചില ബാപ്പമാരുടെ ഉള്ളില്‍ നിന്നൊരു ആവി മേലോട്ടുയരും.

‘ഓനായിരിക്ക്യോ റബ്ബേ .........പെരുന്നാളിന് മുമ്പ് വരുംന്ന് കത്തിലുണ്ടായ്നല്ലോ...’

ഞങ്ങളുടെ ആകാക്ഷയെ അവസാനിപ്പിച്ചുകൊണ്ട് ഗംഭീര ഭാവത്തോടെ, മണ്ണിലും പൊടിയിലും മുങ്ങിയ ബോംബെ ബസ്സ്‌ ‘സുഹറാ സൌണ്ട്സിനു’ മുന്നില്‍ കിതപ്പടക്കി നില്‍ക്കും. അപ്പോഴേക്കും അങ്ങാടിയിലെ പുരുഷാരം ബസ്സിനെ വലയം ചെയ്തിട്ടുണ്ടാകും.

ബസ്സ്‌ നിര്‍ത്തി  പുറത്തേക്ക് ചാടിയിറങ്ങുന്ന ഡ്രൈവര്‍ ഒരു രാജാവിനെപ്പോലെ അക്ഷോഭ്യനായി ബസ്സ്‌ ചാരി നിന്നൊരു സിഗരറ്റിനു തീക്കൊളുത്തും. കിളി പറന്നു ബസ്സിനു മുകളില്‍ എത്തി ലഗ്ഗേജ് കെട്ടിപ്പൊതിഞ്ഞ താര്‍പ്പായ അഴിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.

കഴുത്തിലൊരു  തോര്‍ത്ത്‌ ചുറ്റിയ സഹയാത്രികരില്‍ ചിലര്‍ അവിടെ ഇറങ്ങി  ചുറ്റും കൂടിയ പുരുഷാരത്തെ ഒട്ടും ഗൌനിക്കാതെ അങ്ങാടിയിലെ കടകളില്‍ നിന്ന് ചായയും സര്‍ബത്തും കുടിക്കുകയും സിഗരറ്റ് വലിച്ചൂതുകയും ചെയ്യും. സൂപ്പര്‍ താരങ്ങളെ കണ്ടപോലെ ആദരവോടെ ഞങ്ങള്‍ അവരെ നോക്കിനില്‍ക്കും  ഓരോ ചലനങ്ങളും കൌതുകത്തോടെ നിരീക്ഷിക്കും.

ഞങ്ങള്‍ കുട്ടികള്‍ ഇനിയും കടന്നുപോകാനുള്ള നാടുകളില്‍ ആരൊക്കെയോ വായിക്കുവാന്‍  ബസ്സിന്‍റെ പൊടി മൂടിയ ചില്ലുകളില്‍ വിരലുകൊണ്ട് ഞങ്ങളുടെ പേരെഴുതിവെക്കും. ദേശത്തിന്‍റെ അടയാളം രേഖപ്പെടുത്തുന്നപോലെ.

ഏറെ സമയമായിട്ടും  പേര്‍ഷ്യക്കാരന്‍ ഇറങ്ങുന്നില്ലല്ലോ! ആളെ അറിയാന്‍   അത്രയേറെ അക്ഷമരും ആകാംക്ഷാഭരിതരുമാണ് ഞങ്ങള്‍.  കറുത്ത ചില്ലും, ഉള്ളിലെ ഇരുട്ടും  ബസ്സിന്റെ ഉള്ളിലെ കാഴ്ചകള്‍ ശരിക്ക് വ്യക്തമല്ല.
‘സാധനങ്ങള്‍ എടുക്ക്വായിരിക്കും  അതാ  വൈകുന്നത്’
‘മൊകം കാണ്ന്നില്ല ........’
‘അതാ.........അതാ  എറങ്ങ്ന്നുണ്ട്’

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞങ്ങളുടെ മുന്നിലേക്ക് ബെല്‍ബോട്ടം പാന്റിട്ട കാലുകള്‍ ദൃശ്യമാവുന്നു. ഇറുകിയ കുപ്പായത്തിനെ  പിടിച്ചു നിര്‍ത്തുന്ന പ്രസ്ബട്ടനുകള്‍. വീതിയുള്ള കോളറിന് മുകളിലോട്ട് ചെവി മൂടിയ ഹിപ്പി മുടിയും, കൃതാവും, വരമീശയും. കൂളിംഗ് ഗ്ലാസ് കണ്ണട........വലം കൈയിലൊരു ‘543 സെറ്റും’ ഇടതു കൈയില്‍ സൂട്ട്കെയ്സും...........  .ആരാണീ അപരിചിതന്‍!!!

ഞങ്ങളുടെ മുന്നില്‍ അവതരിച്ച  വെളുത്തു തുടുത്ത സുമുഖനെ ‘ഡീകോഡ്’ ചെയ്തെടുക്കാന്‍ ഞങ്ങള്‍ പാടുപെടുന്നു.  ഒടുവില്‍  തിരിച്ചറിഞ്ഞ് ഞങ്ങള്‍ അമ്പരക്കുന്നു.
‘അള്ളാ........ഇത് ഞമ്മളെ.............’

അങ്ങാടിയിലെ ചായപ്പീടികയുടെ അടുക്കളയിലോ, മീഞ്ചാപ്പയിലോ, റമളാനില്‍ സക്കാത്ത് വാങ്ങാന്‍ വരി നില്‍ക്കുന്നിടത്തോ,  മൌലീദിന്‍റെ അരി കൊടുക്കുമ്പോഴോ കണ്ട മെലിഞ്ഞൊട്ടിയ രൂപത്തിനുണ്ടായ മാറ്റം കണ്ട് ഞങ്ങളുടെ കണ്ണുകള്‍  ആശ്ചര്യം കൊണ്ട് വിടരുന്നു. 
  
എല്ലാവര്‍ക്കും ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് വന്നയാള്‍ ബസ്സിനു മുകളിലുള്ള ‘കിളി’ക്ക് നിര്‍ദേശം കൊടുക്കുന്നു.

‘വോ ഉത്താരോ .....നഹീ വോ ലാല്‍വാലാ ബഡാ പേട്ടി...’
 ആവുന്നത്ര മെനക്കെട്ടിട്ടും ഹിന്ദിയില്‍ ഒരു വാക്കുപോലും പഠിക്കാതെ സ്ഥിരമായി വട്ടപ്പൂജ്യം വാങ്ങിയവന്‍  മണിമണി പോലെ  ഹിന്ദി പറയുന്നത് കേട്ട് വീമംഗലം സ്കൂള്‍ വിട്ട് ബസ്സ്‌ കാത്തു  നില്‍ക്കുന്ന രമണി ടീച്ചര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു.

വലിയ പെട്ടി തലയിലാക്കാന്‍ ചുമട്ടുകാര്‍ തമ്മില്‍ തിരക്ക് കൂട്ടും. കറുപ്പും ചുവപ്പും കള്ളിയുള്ള പെട്ടി നിലത്തെത്തും മുമ്പ് കൂട്ടത്തിലെ തടിമിടുക്കുള്ള ആള്‍ തലയിലേറ്റി ഓടും. പിന്നാലെ ‘ഫോറിന്‍പുല്ലുപായ’യില്‍ പൊതിഞ്ഞ ബെഡ്, മറ്റൊരു പെട്ടി, സൂട്ട്കെയ്സ് ഇതൊക്കെ നിലം തൊടാതെ പറക്കും. ടേപ്പ്റിക്കാര്‍ഡര്‍ മാത്രം ആര്‍ക്കും വിട്ടു കൊടുക്കാതെ വന്നയാള്‍ കൈയില്‍ മുറുകെ പിടിച്ചിട്ടുണ്ടാകും.

ആളിറങ്ങിക്കഴിഞ്ഞ്  ബസ്സ്‌ പുറപ്പെടുന്നു. പരിചയക്കാര്‍ക്കൊക്കെ കൈ കൊടുത്തും ലോഗ്യം പറഞ്ഞും പേര്‍ഷ്യക്കാരന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായ ചെറിയൊരു ആള്‍ക്കൂട്ടത്തിന്‍റെ അകമ്പടിയോടെ വീട്ടിലേക്ക്. കാരം ബോര്‍ഡില്‍ സ്ട്രൈക്കര്‍ തുരുതുരെ ഊക്കോടെ അടിക്കുന്ന ശബ്ദം പിരിഞ്ഞു പോകുന്ന ആള്‍ക്കൂട്ടത്തിന്‍റെ പിറുപിറുക്കലില്‍ അലിഞ്ഞു പോകുന്നു.  

വീട്ടിലേക്ക് പോകുന്ന വഴിയില്‍, വേലിക്കരികിലും തിണ്ടിനു മുകളിലും അടുക്കള ജാലകത്തിന് പിറകിലുമായി  നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ പേര്‍ഷ്യക്കാരന്‍റെ വരവ് സാകൂതം നോക്കി നില്‍ക്കുന്നുണ്ടാവും.  
അകന്ന ബന്ധുവായ സ്ത്രീയോട്  ‘എന്തൊക്കാ കദീശച്ചാ സുഖം തന്നല്ലേ...’ എന്ന് ‘പേര്‍ഷ്യക്കാരന്‍’ ചോദിക്കുമ്പോള്‍ അഭിമാനം കൊണ്ട് കദീശച്ചകണ്ടോടീ’ എന്ന മട്ടില്‍  മരുമോളെ ഒളികണ്ണിട്ട് നോക്കുന്നു.

പണ്ട് ഇറങ്ങിപ്പോയ  ചെറ്റപ്പുരക്ക് പകരം ഉയര്‍ന്നു നില്‍ക്കുന്ന വാര്‍പ്പിട്ടതോ ഓടിട്ടതോ ആയ വീട്ടിലേക്ക് അയാള്‍ കയറിച്ചെല്ലുന്നു. അന്തംവിട്ടു നില്‍ക്കുന്ന ബാപ്പയും, സന്തോഷക്കണ്ണീരോടെ സ്വീകരിക്കുന്ന ഉമ്മയും, കൂടെപ്പിറപ്പുകളും. ഒരുപാട് വട്ടം മനസ്സില്‍ വരച്ചിട്ട സമാഗമം. ഈ ഒരു വേളയെ കുറിച്ചുള്ള സങ്കല്‍പവും സ്വപ്നവുമാണല്ലോ കത്തുന്ന മരുഭൂമിയില്‍ ആ ചെറുപ്പക്കാരനെ വാടാതെ പിടിച്ചു നിര്‍ത്തിയത്. 

വീട്ടു മുറ്റത്ത് കാത്തു നില്‍ക്കുന്നചുമട്ടുകാരുടെ കൈകളിലേക്ക്  വെച്ച് കൊടുക്കുന്ന നൂറിന്‍റെയും അമ്പതിന്‍റെയും നോട്ടുകള്‍ . അത്തറിന്‍റെ മണമുള്ള പിടക്കുന്ന പച്ചനോട്ടുകള്‍. സന്തോഷത്തോടെ അവര്‍ പടിയിറങ്ങിപ്പോകുന്നു.

ഇനി ഒരുപാടുപേര്‍ ഈ പടി കയറി വരും. പണ്ട് തിരിഞ്ഞു നോക്കാഞ്ഞ ബന്ധുക്കള്‍, പള്ളിക്കമ്മിറ്റിക്കാര്‍, നാട്ടുകാര്‍, അക്കരക്ക്‌ ഒരു ‘എന്നോസി’ ചോദിച്ചു വരുന്നവര്‍,  വിവാഹാലോചനക്കാര്‍.........

അതൊരു  കാലമായിരുന്നു. അതിശയം  പോലെ ഓര്‍ക്കാന്‍ ഒരു കാലം.  പഴയ പേര്‍ഷ്യക്കാരന്‍റെ പകിട്ടിന്‍റെയും പത്രാസിന്‍റെയും പിന്നിലെ കണ്ണീര്‍ കഥകളും ഗള്‍ഫ്  എന്ന സ്വര്‍ഗ്ഗലോകത്തിലെ കത്തുന്ന  വെയിലും നട്ടെല്ല് വിറക്കുന്ന തണുപ്പും വേര്  പറിഞ്ഞു ജീവിക്കുന്നവന്‍റെ വേദനകളും  ഇന്ന് എല്ലാര്‍ക്കും  അറിയാം.


അങ്ങാടിയിലൂടെ ഇപ്പോഴും ബോംബെ ബസ്സുകള്‍ കടന്നുപോകാറുണ്ട്. ചിലപ്പോഴൊക്കെ അവിടെ  ഇറങ്ങാന്‍ നാട്ടുകാര്‍  ആരെങ്കിലുമൊക്കെ ഉണ്ടാകാറുമുണ്ട്. ഗള്‍ഫില്‍ ഏറെനാള്‍ ജയിലില്‍ കിടന്നോ രോഗം വന്നോ ആരോ ഔദാര്യമായി എടുത്തു കൊടുത്ത ടിക്കറ്റില്‍ ബോംബെയില്‍ വിമാനമിറങ്ങിയവന്‍.



കഴിയുന്നതും രാത്രിയില്‍ നാട്ടിലെത്തുന്ന ബസ്സിലാണ് അയാള്‍  വരിക. അങ്ങാടിയില്‍ എത്തുന്നതിനു മുമ്പോ, അങ്ങാടി കടന്ന ശേഷമോ  ബസ്സ്‌ നിര്‍ത്തിച്ച് അയാളിറങ്ങും. കൈയില്‍ പെട്ടിയുടെ ഭാരമില്ലാതെ, കാത്തു നില്‍ക്കാന്‍ ആളില്ലാതെ തന്‍റെ  ഭാവി പോലെ കട്ട പിടിച്ച ഇരുട്ടിലേക്ക് ഏകനായി അയാള്‍  നടന്നുപോകും..............ഒരു പേര്‍ഷ്യക്കാരന്‍. അല്ല എക്സ് ഗള്‍ഫുകാരന്‍.

ഗള്‍ഫ് മാധ്യമം  ചെപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ (20.3.2015)

10 comments:

  1. മുഹമ്മദു കുട്ടി മാവൂര്‍Monday, April 21, 2014 1:43:00 PM

    ഞാന്‍ വയിക്കുകയായിരുന്നില്ല ..നേരിട്ട് കാണുകയായിരുന്നു ... വല്ലാത്ത ഓരോഴുക്കോടെ ചാരുതയോടെ മാന്ത്രിക സ്പര്‍ശമുള്ള വാക്കുകള്‍ വല്ലാത്തൊരു വായനാനുഭൂതി സമ്മാനിച്ചു .. പഴയ കാല പ്രതാപത്തിന്റെ മാറ്റ് ഒട്ടും ചോര്‍ന്നു പോകാതെ എന്നാല്‍ ഒട്ടും അതിശയോക്തി കലരാതെ തന്മയത്വമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു ..

    അതോടൊപ്പം വര്‍ത്തമാന കാല പ്രശ്നങ്ങളിലേക്ക് ഒരെത്തിനോട്ടം എക്സ് ഗള്‍ഫു കാരനിലൂടെ ....നജൂവിന്റെ മറ്റൊരു മികച്ച രചന ..അഭിനന്ദനങ്ങള്‍ ....

    ReplyDelete
  2. Muhammad MC Payyoli AngadiMonday, April 21, 2014 2:16:00 PM

    ഇത് വായിക്കുമ്പോൾ ആ പെർഷ്യാക്കരനെ കാണാൻ കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്ടയിരുന്നോ എന്നൊരു സംശയം. മനം മയക്കുന്ന അത്തറിന്റെ സുഗന്ദം വലിച്ചു കയറ്റി കൂടെ നടന്നു. ഒരു അത്ഭുത ജീവിയുടെ കൂടെ എന്ന പോലെ. .......
    ഒരു ഫോറിൻ മുട്ടായി അല്ലെങ്കിൽ ഒരു ബാൾപെൻ ചിലപ്പോൾ കിട്ടിയാലോ... മറ്റു കുട്ടികളുടെ കൂടെ ഞാനും നടന്നു... അല്ലഹ് ഒരിക്കൽ ഇങ്ങനെ ഒരു വരവ് വരാൻ എനിക്കും അനുഗ്രഹം ഉണ്ടാകണമേ എന്ന് എന്റെ കുഞ്ഞു മനസ്സു പ്രാർഥിച്ചു കൊണ്ടിരുന്നു.....

    ReplyDelete
  3. enikku ithu vaayichu kondirikumbol " VINEESILEY VYAPAARI " enna cinema il Salim Kumar irangi varunna scene manasil niranju ninnu. . ..

    PAKSHEY

    avasanathey aaa varikal prayam aayitum thantey lakshyangalil mikkathum niravetaan kayiyathey gulf nirthukayo allenkil veendum pogaan vendy parol il varukayum cheyyunna mikka gulf kaarudeyum nenjil konditundakum . .theercha. . wldne Najeebka

    ReplyDelete
  4. അക്ഷരങ്ങള്‍ കൊണ്ട് ശരിക്കും ആ കാലത്തെ പുനരുജ്ജീവിപ്പിച്ചു. അതെല്ലാം കണ്ണില്‍ തെളിയുമ്പോള്‍ മനസ്സില്‍ ഒരു നഷ്ടബോധം തോന്നുന്നു.

    ReplyDelete
  5. 1980 കാലഘട്ടങ്ങളില്‍ ബോംബെയില്‍ ഇറങ്ങി ബോംബെബസ്സുകളില്‍ യാത്രചെയ്തുവന്ന ഓര്‍മ്മകളാണ് ഈ പോസ്റ്റുവായിച്ചപ്പോള്‍ ഉണ്ടായത്‌....
    രണ്ടുരണ്ടര ദിവസം ബസ്സിലെ ദുരിതയാത്ര.വഴിയില്‍ വേറെ കസ്റ്റംസ് ചെക്കിങ്ങ് ഉണ്ടാവുമെന്ന് പറഞ്ഞ്‌ പണം വസൂലാക്കല്‍.വഴിമദ്ധ്യേ പലയിടത്തും വണ്ടിനിര്‍ത്തി അവര്‍ക്ക് കൊടുക്കാനാണെന്ന ബോദ്ധ്യപ്പെടുത്തല്‍..............
    എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള തിരക്ക്..........
    എല്ലായിടത്തും ഫോണ്‍ സൌകര്യം ഇല്ലാത്തതും,തപാല്‍പോലും നേരാംവണ്ണം കിട്ടാത്തതുമായ കാലം.......പിന്നെ മറ്റു ആധുനികസൗകര്യങ്ങളെപറ്റി പറയാനുണ്ടോ?!!...................
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  6. ഗള്‍ഫില്‍ നിന്നുള്ള ഒരു മയ്യത്തിന്‍റെ വരവ് ഒരിക്കലും മറക്കാനാവാത്ത ഒരോര്‍മ്മയാണ് എനിക്ക്. വീട്ടില്‍ അന്ന് ഫോണ്‍ സൗകര്യം ഉണ്ടായിരുന്നു. ഈ മരണവിവരമറിയാനായി ട്രങ്ക് കാള്‍ ബുക്ക്‌ ചെയ്ത് ഉറക്കം തൂങ്ങി കാത്തിരിക്കുന്ന മുഖങ്ങള്‍. ഇരമ്പുന്ന ശബ്ദങ്ങള്‍ക്കിടയില്‍ മുറിഞ്ഞ്‌ മുറിഞ്ഞ്‌ കിട്ടുന്ന വാക്കുകള്‍... വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്ന ഉപ്പയുടെ ദയനീയമായ അവസ്ഥ... പിന്നീട് കുറെക്കാലം പേര്‍ഷ്യ എന്ന് കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരിക ഒരു വെള്ള വണ്ടിയും അതില്‍ നിന്നിറക്കിയ പെട്ടിയുമാണ്.... :(
    വളരെ നന്നായി ആ കാലഘട്ടത്തെ വാക്കുകളിലൂടെ ചിത്രീകരിച്ചു നജീബ്....

    ReplyDelete
  7. ബ്ലാക്ക് & വൈറ്റ് ഓർമ്മകളിൽ പഴയ നാടിന്റെ നറുമണം...!

    ReplyDelete
  8. കേട്ടറിഞ്ഞ കാലഘട്ടങ്ങൾ കൺമുന്നിൽ അനുഭവിച്ച പ്രതീതി നജീബ് ക്കാ......

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ