Friday, January 13, 2012

വിദ്യാഭ്യാസവും മുസ്ലിം സമൂഹവും




(KKMA(KUWAIT KERALA MUSLIM ASSOCIATION) കേന്ദ്ര സാഹിത്യവേദി സര്‍ഗ്ഗസായാഹ്നം 09.12.2012.ഞാന്‍ അവതരിപ്പിച്ച പ്രബന്ധം)


"പറയുക അറിവുള്ളവരും അറിവില്ലാത്തവരും സമന്മാര്‍ ആകുമോ.ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ". (സൂറത്തുല്‍ സുമര്‍ 9) "നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്" (സൂറത്തുല്‍ മുജാദില:11)


പരിശുദ്ധ ഖുര്‍ആന്‍.


മനനം ചെയ്യുന്നവനാണ് മനുഷ്യന്‍ ചിന്തയിലൂടെ ,നിരീക്ഷണങ്ങളിലൂടെ,ഗുരുക്കന്മാരിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ്.ഇതാണ് ഒരു വ്യക്തിയെ സാംസ്കാരികപരമായും സാമൂഹ്യപരമായും ഉയരങ്ങളില്‍ എത്തിക്കുന്നത്.മനുഷ്യ സമൂഹത്തിന് ഇത്തരം ജ്ഞാനം നല്‍കിക്കൊണ്ട് സൃഷ്ടാവിനെ കുറിച്ചുള്ള ബോധം ഉറപ്പിച്ചു നിര്‍ത്തി അവരെ സച്ചരിതരാക്കി തീര്‍ക്കുക എന്ന ദൌത്യമാണ് പ്രവാചക നിയോഗങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെട്ടത്‌.
ലോകത്തിന് വെളിച്ചമായി പിറന്ന അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി മുസ്തഫ (സ:അ)ഏതു കാലത്തിനും സമൂഹത്തിനും വഴികാട്ടിയായ അനശ്വരമായ ഒരു ഉത്തമ ഗ്രന്ഥം തന്റെ ഉമ്മത്തുകളെ ഏല്‍പ്പിച്ചു പോയത് ,തന്റെ ചര്യകളെ പിന്‍ പറ്റിക്കൊണ്ട് ,പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന അറിവുകളുടെ വെളിച്ചത്തില്‍ ഈ സമുദായം ലോകത്തിന് ദിശാബോധവും നേതൃത്വവും നല്‍കാന്‍ വേണ്ടിയായിരുന്നു.അപ്പോഴാണ്‌ നാം ഉത്തമ സമുദായമെന്ന ഖ്യാതിക്ക് അര്‍ഹാരാകുന്നത്.

ദൌര്‍ഭാഗ്യവശാല്‍ വര്‍ത്തമാന ലോകത്തെ മുസ്ലിം സമൂഹം സമ്പത്തും അംഗബലവും ഏറെ ഉണ്ടായിട്ടും ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരന്തരമായ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് .ഒരു മതത്തിന്റെ അനുയായികള്‍ ആയതിന്റെ പേരില്‍ മാത്രം ഇങ്ങനെ ചവിട്ടിയരക്കപ്പെടാനുള്ള വിധി ഇന്ന് ലോകത്തില്‍ മറ്റൊരു സമുദായത്തിനുമുണ്ടാകില്ല .നേതാക്കളായി നിന്ന് ലോകത്തെ നയിക്കേണ്ടിയിരുന്ന നാം ആരുടെയൊക്കെയോ ഔദാര്യത്തിനായി എമ്പാടും വിട്ടുവീഴ്ചകള്‍ ചെയ്തും കെഞ്ചിയും കരഞ്ഞും കാലുപിടിച്ചും കഴിയേണ്ട ഗതികേടിലേക്ക് എങ്ങിനെ എത്തിച്ചേര്‍ന്നു......ഉത്തരം ഒന്നേയുള്ളൂ .വിജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ട് ,ലഭിച്ച അറിവിനെ തമ്മില്‍ തല്ലാനുള്ള ആയുധമായി ഉപയോഗിച്ച് ജേതാക്കള്‍ ആകാന്‍ ശ്രമിച്ചപ്പോള്‍ തീന്‍മേശയിലെ ഭക്ഷണ തളികയിലേതെന്ന പോലെ ആര്‍ക്കും കയ്യിട്ടു വാരാമെന്ന സ്ഥിതിയിലേക്ക് ലോകത്തെ മുസ്ലിം സമുദായം ആയി തീര്‍ന്നു.

നമ്മുടെ ഇന്നലെകള്‍
വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണെന്ന പ്രവാചക വചനത്തിന്റെ വെളിച്ചത്തില്‍ അറിവ് തേടി ലോകമൊട്ടുക്കും സഞ്ചരിക്കുകയും വിവിധ ജന പഥങ്ങളില്‍ നിന്ന് ലഭിച്ച വിജ്ഞാനം രേഖപ്പെടുത്തി വെക്കുകയും പകര്‍ന്നു നല്‍കുകയും ,ചിന്തയിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും പുതിയ കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും നടത്തി ലോകത്തിന് സംഭാവന ചെയ്ത മഹാ മനീഷികളായിരുന്നു നമ്മുടെ പൂര്‍വ്വീകര്‍ .
വൈദ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും,ജ്യോതി ശാസ്ത്രത്തിലും അങ്ങനെ ഒട്ടനവധി കണ്ടെത്തലുകള്‍ക്ക് ആധുനിക ശാസ്ത്രം കടപ്പെട്ടിരിക്കുന്നത് അല്‍ബിറൂനിയെയും ,ഇബ്നുസീനയെയും,ഇബ്നുഖൈതമിനെയും,അല്‍ഖവാരിസിമിയെയും പോലുള്ള അതുല്യ പ്രതിഭകളോടാണ്.ജ്ഞാന സമ്പാദനത്തിലൂടെ സൃഷ്ടാവിനെ തേടിയ മഹാരഥന്മാരായ നമ്മുടെ പൂര്‍വ്വീകര്‍ തങ്ങളുടെ അറിവുകള്‍ രേഖപ്പെടുത്തി വെച്ച ഗ്രന്ഥപ്പുരകള്‍ കുരിശുയുദ്ധ കാലത്ത് മുച്ചൂടും കൊള്ളയടിച്ച് കൊണ്ട് അതില്‍ നിന്ന് നേടിയ അറിവിലൂടെ പാശ്ചാത്യ ശക്തികള്‍ ഇന്ന് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കുതിച്ചു ചാട്ടം നടത്തി ലോകത്തിന്റെ നേതൃത്വം കയ്യിലടക്കിയപ്പോള്‍ ലോകത്തെ മുസ്ലിം സമൂഹം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് .

ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ
സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.വിവിധ മത സമൂഹങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന്റെ തോത് കുറഞ്ഞു വരുന്നു എന്നതാണ് അതില്‍ പ്രധാനം.കുറഞ്ഞ വിദ്യാഭ്യാസവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരവും ചേര്‍ന്ന് ഇന്ത്യന്‍ മുസ്ലിംകള്‍ ഇരട്ടി അസൌകര്യങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മൊത്തത്തിലുള്ള വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് അനുസരിച്ച് ഇവരുടെ ബുദ്ധിമുട്ടുകളും അതിയായി വര്‍ദ്ധിക്കുന്നു.ചില അവസരങ്ങളില്‍ മുസ്ലിംകളുടെ ആനുപാതിക പങ്കാളിത്തം ഏറെ നാളായി ജാതി വ്യവസ്ഥയുടെ അടിമകള്‍ ആയിരുന്ന പട്ടികജാതി വര്‍ഗ്ഗക്കാരെക്കാളും താഴെയാണ് എന്ന സച്ചാര്‍ സമിതിയുടെ നിരീക്ഷണം ഏറെ ഗൌരവം അര്‍ഹിക്കുന്നു.മുസ്ലിംകളും മറ്റു പുരോഗതി പ്രാപിച്ച സമൂഹങ്ങളും തമ്മിലുള്ള വിദ്യാഭ്യാസരംഗത്തെ വിടവ് സ്വാതന്ത്ര്യാനന്തരം കൂടിവരികയാണ് ഉണ്ടായതെന്നും ,1980നു ശേഷം ഈ വിടവിന് ആക്കം കൂടി വരുന്നതായും സച്ചാര്‍ കമ്മീഷന്‍ വിലയിരുത്തുന്നു..

ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ചരിത്രം പേറുന്നവരാണ്.ആത്മീയതയുടെ സുഗന്ധം പരത്തിയ സൂഫീവര്യന്മാരുടെയും മുഗള്‍ രാജവംശത്തിന്റെയും കഥകള്‍ പേറുന്ന മണ്ണ്.ഈ സമുദായത്തിന് ജ്ഞാനികളെയും, രാജാക്കന്മാരെയും,നേതാക്കന്മാരെയും,കലാകാരന്മാരെയും,യോദ്ധാക്കളെയും സംഭാവന ചെയ്ത ഭൂവിഭാഗം.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്‍നിര നേതാവും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന അബുല്‍ കലാം ആസാദിനെ പോലെ ,അലി സഹോദരന്മാരെ പോലെ സര്‍ സയ്യിദിനെ പോലെ,ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാനെപോലെ,ജിന്നയെ പോലെ കാലം മറക്കാത്ത നേതാക്കളുടെയും ഒപ്പം മാതൃരാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്തു പോരാടിയ അനേകായിരം സാധാരണക്കാരുടെയും ചരിത്രം

നിരന്തരമായ വര്‍ഗ്ഗീയ കലാപങ്ങളും വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവും നയിക്കുവാന്‍ പ്രാപ്തിയുള്ള നേതാക്കളുടെ അഭാവവും നൂല് പൊട്ടിയ മുത്തുമാല പോലെ ഈ സമൂഹത്തെ ചിതറിച്ചു കളഞ്ഞു .ദയൂബന്തും അലിഗഡും അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്ന മണ്ണില്‍ ഭൂരിപക്ഷ മുസ്ലിംകളും അക്ഷരാഭ്യാസം ഇല്ലാത്തവരായി തീര്‍ന്നു.എഴുന്നള്ളതിന്റെ വീഥികളില്‍ നാണയങ്ങള്‍ വലിച്ചെറിഞ്ഞ നൈസാമിന്റെ പിന്മുറക്കാരന്‍ ഹോട്ടലില്‍ എച്ചില്‍പാത്രം കഴുകുന്നുവെന്ന പത്രവാര്‍ത്ത നമുക്ക് കാണിച്ചു തന്ന ചിത്രം ആ സമൂഹത്തിന്റെ മൊത്തം അവസ്ഥയുടെത് കൂടിയായിരുന്നു.

ഗതകാല ചരിത്രത്തിന്റെ അടയാളബാക്കി എന്ന പോലെ വെയിലുകൊണ്ട് കരുവാളിച്ച മുഖത്തിനതിരില്‍ മൈലാഞ്ചിയിട്ടു ചുവപ്പിച്ച താടിയും ഓട്ടവീണ തൊപ്പിയുമായി കുതിരവണ്ടിയോടിച്ചും കൂലിപ്പണി എടുത്തും ജീവിക്കാന്‍ പാടുപെടുന്ന ഉത്തരേന്ത്യയിലെ നമ്മുടെ സഹോദരങ്ങള്‍ അവരോടൊപ്പം  നരച്ച പര്‍ദ്ദയണിഞ്ഞ അവരുടെ ഭാര്യമാരും കഠിനാധ്വാനം ചെയ്തിട്ടും എങ്ങും എത്താത്തതിനാല്‍ പാഠശാലകളിലേക്ക് പോവേണ്ട പ്രായത്തില്‍ പണിശാലകളിലേക്കെത്തിപ്പെടാന്‍ വിധിക്കപ്പെട്ട കുഞ്ഞുമക്കള്‍ക്ക് അക്ഷരങ്ങളുടെ ലോകം ഇന്നും അന്യമാണെന്കില്‍ വിദ്യാഭ്യാസത്തിലൂടെ എന്നാണു ഇവര്‍ക്ക് കര കയറാന്‍ സാധിക്കുക.
എന്നും വോട്ടുബേങ്കായി മാത്രം ഇവരെകണ്ട രാഷ്ട്രീയക്കാര്‍ ,മതത്തിന്റെ പേര് പറഞ്ഞ്ഇവരെ ചാവേറാക്കി നിര്‍ത്തിയ അധോലോക നേതാക്കള്‍ ,അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയുടെ നീരാളിക്കൈകള്‍ .ഈ സമുദായത്തെ എന്നും അറിവില്ലായ്മയുടെ അന്ധതയില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന ഈ ചൂഷകരില്‍ ആണ് നിസ്സഹായരായ ഈ പാവങ്ങള്‍ ഇന്നും രക്ഷകരെ തേടേണ്ടി വരുന്നത്.

കേരളം കര്‍ണ്ണാടകം,ആന്ധ്ര പ്രദേശ്‌ ,മഹാരാഷ്ട്ര തുടങ്ങിയ ചുരുക്കം സംസ്ഥാനങ്ങളില്‍ ഈ അടുത്തായി മുസ്ലിം സമുദായം വിദ്യാഭ്യാസ കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതായി സച്ചാര്‍ സമിതി നിരീക്ഷിക്കുന്നു.2001 ലെ സെന്‍സസ്‌ റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനമായ അറുപത്തഞ്ചു ലക്ഷം മുസ്ലിംകള്‍ ഉള്ള കര്‍ണാടകത്തില്‍ എഴുപത് ശതമാനം മുസ്ലിം കുട്ടികളും ഉറുദു മാതൃഭാഷ ആയതിനാല്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു ഉറുദു സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി .ഇതിലൂടെ കര്‍ണാടകയിലെ മുസ്ലിം സമൂഹത്തിന് ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ ഉയരാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.ഉറുദു സംസാരിക്കുന്ന അധ്യാപകര്‍ ,അതില്‍ തന്നെ പകുതിയോളം വനിതാ അധ്യാപകര്‍ ആയതിനാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കും പ്രത്യേകിച്ചും മുസ്ലിംകള്‍ കൂടുതലായി അധിവസിക്കുന്ന ദക്ഷിണ കന്നഡ ഭാഗങ്ങളില്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഇപ്പോള്‍ ഏറെ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു.

കേരളത്തിലെ മുസ്ലിം സമൂഹവും വിദ്യാഭ്യാസവും
1980 കള്‍ക്ക് ശേഷം ഇന്ത്യയിലെ മുസ്ലിം സമുദായം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത്‌ പുറകോട്ടു പോയ്ക്കൊണ്ടിരിക്കുന്നതായി സച്ചാര്‍ കമ്മിറ്റി നിരീക്ഷിക്കുമ്പോള്‍ കേരളത്തിലെ അവസ്ഥ ഇതില്‍നിന്നും വിഭിന്നമാണ്.കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ കേരളത്തിലെ വിശിഷ്യാ മലബാര്‍ മേഖലയിലെ മുസ്ലിം സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി ഏറെ അഭിമാനകരമാണ്.കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണല്‍ കോളേജുകളിലേക്ക് മുസ്ലിം വിദ്യാര്‍ഥികള്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു.പ്രത്യേകിച്ചും മുസ്ലിം പെണ്‍കുട്ടികള്‍ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മുസ്ലിം സംഘടനകളുടെയും വ്യക്തികളുടെയും കീഴില്‍ ധാരാളം സ്കൂളുകളും കോളെജുകളും കേരളത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്.

കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉണ്ടായ വിദ്യാഭ്യാസ രംഗത്തെ ഈ കുതിപ്പ് പലരിലും അമ്പരപ്പും അസ്വസ്ഥതയും ഉണ്ടാക്കിയിട്ടുണ്ട്.വിദ്യാഭ്യാസ രംഗം കുത്തകയാക്കി വെച്ച ഒരു വിഭാഗത്തിന്റെ അസ്വസ്ഥതയാണ് ലവ്ജിഹാദ്‌ എന്ന് മുറവിളി കൂട്ടാന്‍ കാരണം ആയതെങ്കില്‍ എന്നും അറിവില്ലാത്തവരായി നില്‍ക്കുന്ന ഒരു സമൂഹത്തെ തങ്ങളുടെ ആലയിലേക്ക് ആട്ടിതെളിക്കാന്‍ കാത്തിരുന്ന രാഷ്ട്രീയക്കാരന്റെ നിലവിളിയാണ് മലപ്പുറം ജില്ലയിലെ വിജയ ശതമാനത്തില്‍ സംശയം പൊട്ടിമുളക്കാന്‍ കാരണമായത്‌.എഴുത്തും വായനയും അറിഞ്ഞുകൂടാത്ത 'കാക്കാമാര്‍'നാലക്ഷരം പഠിച്ചു തെളിയുമ്പോള്‍ ചില ചെങ്കോട്ടകളിലും അരമനകളിലും അതിന്റെ കുലുക്കം ഉണ്ടായിട്ടുണ്ട് എന്നുറപ്പ്.
എന്നാല്‍ ഇവരറിയാതെ പോയ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിജ്ഞാനം കൊണ്ട് സമ്പന്നമായൊരു ഭൂതകാലത്തിന്റെ ചരിത്രം ഈ സമുദായത്തില്‍ പെട്ടവരെങ്കിലും മനസ്സിലാക്കി വെക്കണം.

പുണ്യ പ്രവാചകന്റെ ജീവിത കാലത്ത് തന്നെ ഇസ്ലാമിന്റെ പൊന്‍ കിരണങ്ങള്‍ ഏറ്റു വാങ്ങാന്‍ ഭാഗ്യം ലഭിച്ച മണ്ണാണ് കേരളം.അതിനു മുമ്പേ അറബികളുമായി കച്ചവട ബന്ധം നിലനിന്നിരുന്ന ഈ നാട്ടിലേക്ക് ഈ പുതിയ മതം ഏറെ ആദരപൂര്‍വ്വം സ്വീകരിക്കപ്പെട്ടു.പള്ളികള്‍ പണിയാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും ഇവിടത്തെ നാടുവാഴികള്‍ സൗകര്യം ചെയ്തു കൊടുത്തപ്പോള്‍ വിശ്വസ്തരായ അനുയായികളായി നിന്നുകൊണ്ട് രാജ്യത്തിന്റെയും നാടുവാഴിയുടെയും കാവല്‍ക്കാരായി നിന്നുകൊണ്ട് അവര്‍ നാടിനോട് കൂറുള്ള മക്കളായി.

പതിനാലാം നൂറ്റാണ്ടില്‍ യമനില്‍ നിന്നെത്തിയ മഖ്ദൂമുമാരിലൂടെ,പിന്നീട് വന്ന ബാഅലവികളിലൂടെ കേരളത്തിലെ മുസ്ലിം സമൂഹം വിജ്ഞാനം കൊണ്ട് സമ്പന്നരായി.പണ്ഡിതന്മാര്‍ ജ്ഞാനം കൊണ്ടും സല്‍പെരുമാറ്റം കൊണ്ടും സമൂഹത്തിലെ ആദരണീയരായി തീരുകയും ജനങ്ങളുടെ നേതൃ സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്കോഡഗാമയുടെ കടന്നു വരവോടെ ആരംഭിച്ച വൈദേശിക അധിനിവേശത്തിനെതിരെ ധീരമായി ചെറുത്തു നില്‍ക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത്,പിറന്ന നാടിനോടുള്ള കൂറും,അല്ലാഹുവിലുള്ള ഭയവും ആയിരുന്നു.ഇതിനവരെ പ്രാപ്തരാക്കിയത് അവര്‍ നേടിയ മതപരമായ വിജ്ഞാനമാണ്.ആ അറിവ് പകര്‍ന്നു നല്‍കിയ പണ്ഡിതരായ നേതാക്കള്‍ ആണ്.
കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പ്രഥമ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച 'തഹരീള്' എന്ന യുദ്ധകാവ്യം.സമ്പത്തും ജീവനും ത്യജിച്ചു കൊണ്ട് രാജ്യത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങാന്‍ മുസ്ലിംകളെ ആഹ്വാനം ചെയ്യുകയാണ് ഈ കൃതിയിലൂടെ.അറബി ഭാഷയില്‍ എഴുതിയ ഈ ഗ്രന്ഥം ആ സമയത്ത് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യം പകര്‍ന്നുവെങ്കില്‍ ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം .അന്നത്തെ മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ പോലും അറബി ഭാഷയില്‍ അവഗാഹം ഉള്ളവര്‍ ആയിരുന്നു എന്നതാണ്.

അന്നത്തെ ഹിന്ദു സമൂഹത്തിലെ വരേണ്യ വിഭാഗം തങ്ങള്‍ ആര്‍ജിച്ച വിജ്ഞാനം ഭക്തികാവ്യങ്ങളും ശൃംഗാര കാവ്യങ്ങളും രചിക്കുന്നതിന് ഉപയോഗിച്ചും,മൃഷ്ടാന്ന ഭോജനം ഉണ്ടും വെടിവട്ടം പറഞ്ഞും നാടൊട്ടുക്ക് സംബന്ധം നടത്തിയും കഴിഞ്ഞു കൂടുകയായിരുന്നു.ജാതിയുടെ പേരില്‍ മനുഷ്യനെ പല തട്ടുകളായി തിരിച്ച്അവരെ എല്ലാരീതിയിലും ചൂഷണം ചെയ്ത് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വാണ അന്നത്തെ ബ്രാഹ്മണ സമൂഹവും, സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ ഇടപെട്ട് കീഴാളനെ ചേര്‍ത്ത് പിടിച്ച് തങ്ങള്‍ ആര്‍ജ്ജിച്ച അറിവിനെ സമൂഹ നന്മക്കായി പരിവര്‍ത്തിപ്പിച്ച അന്നത്തെ മുസ്ലിം പണ്ഡിത നേതൃത്വവും തമ്മിലുള്ള വ്യത്യാസം അവിടെയാണ് നാം മനസ്സിലാക്കേണ്ടത്.ആ മഹാരഥന്മാര്‍ വിദ്യാസമ്പന്നര്‍ ആയിരുന്നു.ആ ജ്ഞാനത്തിലൂടെ സൃഷ്ടാവിനെയും,അവന്റെ സൃഷ്ടികളെയും തിരിച്ചറിഞ്ഞവരായിരുന്നു.

ഷെയ്ക്ക് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ രചിച്ച 'തുഫ്ഫതുല്‍ മുജാഹിദീന്‍ 'എന്ന ഗ്രന്ഥം കേരളത്തിന്റെ ആദ്യത്തെ ആധികാരിക ചരിത്ര ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.കേരളത്തിന്റെ വിജ്ഞാനരംഗത്ത്‌ മുസ്ലിംസമൂഹത്തിന്റെസംഭാവനകളുടെ അറിയപ്പെടാത്ത ഏടുകള്‍ ഏറെയാണ്.

മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ 'അഹമഹമികയാ പാവകജ്വാലകള്‍ 'എന്ന് സംസ്കൃതത്തില്‍ മുക്കി എഴുതിയ അതെ കാലത്ത് അദ്ധേഹത്തിന്റെ സമകാലീനനായ ഖാസി മുഹമ്മദ്‌ "കളവു പറയല്ല എന്നുമ്മ ചൊന്നാരെ കള്ളന്റെ കയ്യില് പോന്നു കൊടുത്തോവര്‍ " എന്ന് ശുദ്ധമലയാളത്തില്‍ 'മുഹിയുദ്ധീന്‍ മാല' രചിക്കുകയുണ്ടായി.ഭൂമിയുടെ ആകൃതിയെ കുറിച്ച് ഇന്നത്തെ പോലെ കൃത്യമായ ശാസ്ത്രീയ ധാരണകള്‍ ഇല്ലാതിരുന്ന ആ കാലത്ത് "ഭൂമി ഒരുണ്ട പോല്‍ എന്‍ കയ്യില്‍ എന്നോവര്‍ "എന്നും  നമുക്ക് ഇതേ കൃതിയില്‍ കാണാന്‍ കഴിയുമ്പോള്‍ ആ കാലത്തെ പണ്ഡിതന്മാരുടെ അറിവിനെ കുറിച്ച് നാം വിസ്മയിച്ചു പോകും.



ഇംഗ്ലീഷ്‌ ഭാഷ ഈ മണ്ണില്‍ വേര് പിടിക്കുന്നതിന് ന്നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ അറബി മലയാളം എന്ന ലിപിയിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ചവരാണ് നമ്മുടെ പൂര്‍വ്വീകര്‍ .എഴുത്തും വായനയും വിജ്ഞാന സമ്പാദനവും ഒരു വരേണ്യ വിഭാഗത്തിന്റെ മാത്രം കുത്തകയാക്കി വെച്ച കാലത്താണ് വലിയവനെന്നോ ചെറിയവന്‍ എന്നോ വ്യത്യാസമില്ലാതെ ആണ്‍ പെണ്‍ ഭേദമില്ലാതെ ,അക്ഷരങ്ങളെ സ്നേഹിച്ചും,വായിച്ചും,എഴുതിയും കേരളത്തിലെ മുസ്ലിം സമൂഹം വിജ്ഞാനത്തിന്റെ വന്‍ മലകളെ കരതലാമലകമാക്കിതീര്‍ത്തത്.പഴയ ഉമ്മാമമാരുടെ ചുണ്ടുകളിലിന്നും തത്തിക്കളിക്കുന്ന സബീന പാട്ടുകള്‍ ഓര്‍ക്കുക.
കടുകട്ടി സംസ്കൃതത്തില്‍ എഴുതിയ ആയുര്‍വേദ ഗ്രന്ഥമായ 'അഷ്ടാംഗ ഹൃദയം' ഏറെ ലളിതമാക്കി തേന്‍ പോലെ മധുരമുള്ളതാക്കി കാസര്‍ഗോട് പട്ലത്തെ കുഞ്ഞി മായന്‍ കുട്ടി വൈദ്യര്‍ അറബി മലയാളത്തിലേക്ക് കവിതാ രൂപത്തില്‍ മൊഴിമാറ്റം ചെയ്തെടുക്കുകയുണ്ടായി.1888 ല്‍ പ്രസിദ്ധീകരിച്ച ആദ്യ മലയാള നോവലായ ചന്തുമേനോന്റെ ഇന്ദുലേഖ ഇറങ്ങുന്നതിനും ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അമീര്‍ ഖുസ്രുവിന്റെ പേര്‍ഷ്യന്‍ നോവലായ 'ചാര്‍ ദര്‍വേശ്'എന്ന നോവലിന്‍റെ അറബി മലയാളം പരിഭാഷ മാപ്പിളമാര്‍ വായിച്ചു കഴിഞ്ഞിരുന്നു.ആയിരത്തൊന്നു രാവുകളും 'അമീര്‍ ഹംസ'പോലുള്ള നോവലുകളും ഈ കാലത്ത് തന്നെ അറബി മലയാളത്തില്‍ ഇറങ്ങി. എ.ശ്രീധരമേനോന്‍ കേരള ചരിത്രം എഴുതുന്നതിന് എത്രയോ കാലം മുമ്പ് പട്ടിക്കാട് ഇബ്രാഹീം മൌലവി മലബാര്‍ ചരിത്രം എഴുതി കഴിഞ്ഞിരുന്നു.ഔഷധങ്ങള്‍ക്ക്ഇംഗ്ലീഷ്‌-ഉറുദു-മലയാളം നാമങ്ങള്‍ അടങ്ങിയ 'മഖ്സനുല്‍ മുഫ്രദാത്ത്'എന്ന അറബി മലയാളം നിഘണ്ടുവും അദ്ദേഹം രചിക്കുകയുണ്ടായി.സാധാരണക്കാര്‍ക്ക് ഗണിത ശാസ്ത്ര തത്വങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ ഉതകുന്ന പുത്തന്‍ പുരക്കല്‍ മുഹിയുദ്ധീന്‍ എഴുതിയ 'ആദാബു സ്സിബിയാന്‍' എന്ന ഗ്രന്ഥം 1880 ല്‍ ആണ് ഇറങ്ങിയത്.മലയാള നാമങ്ങളുടെ പര്യായ നിഘണ്ടു പോലും ആ കാലത്ത് അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ വനിതാ പ്രസിദ്ധീകരണങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനും മുമ്പ് തന്നെ 1929 ല്‍ 'നിസാഉല്‍ഇസ്ലാം' എന്ന വനിതാ മാസിക ഇവിടെ അറബിമാലയാലത്തില്‍ പ്രസിദ്ധീകരിക്കുകയും മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരം നേടുകയും ചെയ്തിരുന്നു.1938 ല്‍ 'മുസ്ലിം വനിത' എന്ന പേരില്‍ മലയാളത്തില്‍ വനിതാ മാസിക ആരംഭിച്ച ഹലീമാ ബീവിയെപ്പോലെ സ്വന്തമായി പാട്ടുകളും ബൈതുകളും കെട്ടിയുണ്ടാക്കിയ ഒരുപാട് മുസ്ലിം വനിതകളും സാക്ഷരതയിലും വിജ്ഞാനത്തിലും കേരളത്തിലെ മുസ്ലിം വനിതകള്‍ എത്രത്തോളം മുന്‍പന്തിയില്‍ ആയിരുന്നു എന്ന് കാണിക്കുന്നു.

എന്നാല്‍ ഈ ഒരു അവസ്ഥ നില നിര്‍ത്താനും തുടരാനും ആയില്ല എന്നത് വാസ്തവമാണ്.ഇപ്പോള്‍ വീണ്ടും ഈ സമുദായം വിദ്യാഭ്യാസ രംഗത്ത്‌ ഉയിര്‍ത്തെഴുന്നേറ്റു തുടങ്ങുമ്പോള്‍ ഏറെ കാലം നിശ്ചലമായി പോയതിന്റെ കാരണങ്ങളെ കുറിച്ച് കൂടി നാം വിശകലനം ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ തീര പ്രദേശങ്ങളെ കേന്ദ്രീകരിച്ച് കച്ചവടം മുഖ്യ തൊഴിലായി സ്വീകരിച്ച മുസ്ലിം സമൂഹം ,നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശ ശക്തികളോടുള്ള നിരന്തരമായ ചെറുത്തു നില്‍പ്പുകളിലൂടെ ഏറെ ദുര്‍ബലരായി തീര്‍ന്നു.കച്ചവടം ഉപേക്ഷിച്ചു കൃഷിയിലേക്ക് തിരിയുകയും ക്രമേണ ഉള്‍നാടുകളിലേക്ക് ചേക്കേറുകയും ചെയ്തു.മേല്‍ജാതിക്കാരുടെ ജാതിക്കോയ്മ മൂലം പൊറുതി മുട്ടിയ കൃഷിപ്പണി ചെയ്തു കഴിഞ്ഞു കൂടിയ കീഴാള വിഭാഗം ഇസ്ലാമിന്റെ സമത്വ സുന്ദരമായ നിലപാടില്‍ ആകര്‍ഷിക്കപ്പെട്ട് കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കാന്‍ തുടങ്ങി.സ്വാഭാവികമായും പഴയ കാല നേതൃത്വം കുറഞ്ഞു വന്നത് ദീനീ വിജ്ഞാനം പുതുതായി ചേര്‍ന്ന വിഭാഗങ്ങളില്‍ ശരിയായ രീതിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല,.ദീനീ പഠനം പ്രധാനമായും കര്മ്മശാസ്ത്രത്തിലും ഓതി പഠിക്കുന്നതിലും ഒതുക്കേണ്ടി വന്നു.മുസ്ലിമായി തീര്‍ന്നുവെങ്കിലും പലരും തങ്ങള്‍ കാലങ്ങളായി കൊണ്ടുനടന്ന പല ആചാരാനുഷ്ടാനങ്ങളും കയ്യൊഴിഞ്ഞതുമില്ല.

എല്ലാം നഷ്ടപ്പെട്ട് വന്‍കിട ജന്മിമാര്‍ക്ക് കീഴില്‍ കുടിയാന്മാരായി തീര്‍ന്ന മുസ്ലിംകളെ അവരോട് എന്നും പകയും വിദ്വേഷവും വെച്ച് പുലര്‍ത്തിയ ബ്രിട്ടീഷുകാരും അവരുടെ പാദസേവകരായ ജന്മിമാരും നിരന്തരമായി പൊറുതി മുട്ടിച്ചതിന്റെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി നിരവധി കാര്‍ഷിക കലാപങ്ങള്‍ നടക്കുകയുണ്ടായി.1921 ലെ മലബാര്‍ കലാപത്തിന്റെ അടിസ്ഥാന കാരണം ഇതാണ്.ഇങ്ങനെ അസ്വസ്ഥരും കേന്ദ്രീകൃതരുമല്ലാത്ത മുസ്ലിം സമുദായം ക്രമേണ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയായിരുന്നു.

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളിലേക്ക് മുസ്ലിംകള്‍ തങ്ങളുടെ മക്കളെ കൂടുതലായി അയക്കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്.പ്രധാനമായും ഇംഗ്ലീഷുകാര്‍ പള്ളിക്കൂടം സ്ഥാപിച്ചതിന്റെ പ്രധാന ലക്‌ഷ്യം മത പ്രചാരണം ആയിരുന്നു എന്ന തിരിച്ചറിവ്.രാവും പകലും ഭാര്യയും ഭര്‍ത്താവും കൃഷിപ്പണിക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ ഇളയ കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല മൂത്തകുട്ടികള്‍ക്ക് ആയതിനാല്‍ പള്ളിക്കൂടത്തില്‍ പോവാന്‍ കഴിഞ്ഞില്ല.ഇതിലൊക്കെ പ്രധാനം വിനിമയത്തിന് സ്വന്തമായി ഒരു ലിപിയും ഭാഷയും ഉണ്ടായിരുന്നു എന്നതാണ്.

മുസ്ലിം പണ്ഡിതന്മാര്‍ ഇംഗ്ലീഷ്‌ പഠിക്കുന്നതിനെ വിരോധിച്ചതിനാല്‍ ആണ് മുസ്ലിം സമുദായം പിന്നീട് ഏറെ പിന്നാക്കമായി മാറേണ്ടി വന്നത് എന്നതൊരു വസ്തുതയണെങ്കിലും അതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ചികയുമ്പോള്‍ നമുക്കവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയെ നാം ആദരിക്കുമ്പോള്‍ ഇന്നും സാമ്രാജ്യത്വ കുത്തകകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നത് മികച്ച സാമ്രാജ്യത്വ വിരുദ്ധ സമരമുറയായി കൊണ്ടാടപ്പെടുമ്പോള്‍ ,ഒരു ഭാഷയിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം തിരിച്ചറിഞ്ഞു കൊണ്ട് അത് വേണ്ടാ എന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ആര്‍ജ്ജവം കാണിച്ച അന്നത്തെ പണ്ഡിത നേതൃത്വത്തെ എങ്ങനെയാണ് കുറ്റപ്പെടുത്തുക.

സ്വാതന്ത്ര്യ പോരാട്ടത്തില്‍ ജീവനും സ്വത്തും ത്യജിച്ചു ഈ സമുദായം മുന്നില്‍ നിന്നപ്പോള്‍ ,അന്ന് ബ്രിട്ടീഷുകാരുടെ പാദസേവകരായഒരു വിഭാഗം ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടുകയും ഉന്നതമായ ജോലികള്‍ കരസ്ഥമാക്കുകയും ഒടുവില്‍ സ്വാതന്ത്യത്തിനു ശേഷം അധികാരത്തിന്‍റെയും ഭരണത്തിന്‍റെയും തലപ്പത്ത് എത്തിച്ചേരുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട പുരോഗമന ആശയക്കാരായ പണ്ഡിതര്‍ മുന്‍കയ്യെടുത്തു രൂപീകരിച്ച കേരളത്തിലെ മുസ്ലിം പുരോഗമന പ്രസ്ഥാനങ്ങള്‍ .വിശ്വാസപരമായും വിജ്ഞാനപരമായും മങ്ങലേറ്റുകൊണ്ടിരുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തിനു പുതിയ ദിശാബോധം നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ തങ്ങളുടെ ധനവും ഊര്‍ജ്ജവും സമയവും പ്രധാനമായി ചിലവഴിക്കുന്നത് പരസ്പ്പരം വിഴുപ്പലക്കാനും തല്ലാനും ആയിരുന്നില്ലെങ്കില്‍ ഇനിയും ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ സമുദായത്തിന് സാധിക്കുമായിരുന്നു.
സ്വാതന്ത്ര്യാനന്തരം 'അറ്റകണ്ണിയും വീണ നിലവും'ഇല്ലാതെപോയ കേരളത്തിലെ മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ സയ്യിദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെ പോലുള്ള നേതാക്കള്‍ ഏറെ ഉത്സാഹിച്ചിട്ടുണ്ട്.എന്നാല്‍ എഴുപതുകളിലെ ഗള്‍ഫ്‌ കുടിയേറ്റമാണ് സാമ്പത്തികമായെന്നപോലെ വിദ്യാഭ്യാസപരമായും ഉയരാന്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഏറെ ഉത്തേജനം നല്‍കിയത്.

ഗള്‍ഫ്‌ കുടിയേറ്റത്തിന്റെ ആദ്യ ദശകങ്ങള്‍ മുസ്ലിം ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു ദോഷകരമായാണ് ബാധിച്ചതെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ തങ്ങള്‍ക്കു ലഭിക്കാതെ പോകുന്ന അവസരങ്ങളെ കുറിച്ചും,അക്ഷരാഭ്യാസമില്ലാത്തതിനാല്‍ വ്യക്തിജീവതത്തില്‍ ഉണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ചും അനുഭവിച്ചറിഞ്ഞ ഗള്‍ഫ്‌ പ്രവാസി തങ്ങളുടെ മക്കള്‍ക്ക്‌ എന്ത് വില കൊടുത്തും വിദ്യാഭ്യാസം നല്കണമെന്നെടുത്ത തീരുമാനമാണ് ഇന്ന് കേരളത്തിലെ മുസ്ലിം സമുദായം വിദ്യാഭ്യാസ രംഗത്ത്‌ കുതിച്ചു ചാട്ടം നടത്താനുള്ള പ്രധാന കാരണം.ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ഗള്‍ഫുകാരനോളം തിരിച്ചറിഞ്ഞവര്‍ ഉണ്ടാകില്ല.

നമ്മുടെ മക്കള്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത്‌ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ഇതിനു പിന്നില്‍ ഒരുപാട് കഠിനാധ്വാനം ചെയ്ത ഒരു വിഭാഗം ആരുടേയും ശ്രദ്ധയില്‍ പെടാതെ മാറി നില്‍ക്കുന്നുണ്ട്.ഈ കുട്ടികളുടെ ഉമ്മമാര്‍ അതെ ഗള്‍ഫുകാരാ നിങ്ങളുടെ ഭാര്യമാര്‍ .മക്കള്‍ അക്ഷരങ്ങളുടെ വെളിച്ചമറിയാനും വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങള്‍ താണ്ടാനും ഏറെ പാടുപെട്ടത്‌ അവരാണ്.അവരുടെ ജീവിതാനുഭവങ്ങള്‍ അങ്ങനെയൊരു ദൃഡനിശ്ചയത്തിന്അവരെ പ്രേരിപ്പിക്കുകയായിരുന്നു.
നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ മധുവിധുവിന്റെ ചൂടാറും മുമ്പേ നിങ്ങളീ മരുഭൂമിയിലേക്ക് പറന്നു പോന്നപ്പോള്‍ വിരഹത്തിന്റെ കൊടും വേദനയില്‍ തപിച്ചിരുന്ന അവളെ തേടിയെത്തിയ നിങ്ങളയച്ച കത്തില്‍ അവള്‍ കണ്ടത് നിങ്ങള്‍ക്ക് വേണ്ടി ആരോ കോറിയിട്ട ജീവനില്ലാത്ത അക്ഷരങ്ങളെയാണ്.നിങ്ങള്‍ക്ക് വായിക്കാനറിയാത്തതിനാല്‍ ഒരായിരം പ്രണയ ലേഖനങ്ങളും വിരഹ നൊമ്പരങ്ങളും അവളുടെ മനസ്സില്‍ തന്നെ അവള്‍ കീറിയിടേണ്ടി വന്നിട്ടുണ്ട്.നിങ്ങളുടെ അഭാവത്തില്‍ വീട്ടുകാര്യങ്ങള്‍ നടത്താന്‍ വേണ്ടി ബാങ്കിലും സര്‍ക്കാരാപ്പീസുകളിലും ആശുപത്രികളിലും ഇംഗ്ലീഷ്‌ അറിയാത്തതിന്റെ പേരില്‍ അവള്‍ ഒരുപാട് വട്ടം അപമാനിതയായിട്ടുണ്ട്.സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവില്ലാത്ത പെണ്ണാണെന്ന് അറിയുന്നത് കൊണ്ട് ഒരുപാട് ഭര്‍തൃ വീടുകളില്‍ അവള്‍ കുത്തുവാക്കേറ്റു പിടയേണ്ടി വന്നിട്ടുണ്ട്.പതിനാറാം വയസ്സില്‍ ഗള്‍ഫുകാരന്റെ ഭാര്യയാകേണ്ടി വന്നതിനാല്‍ പഠനം നിര്‍ത്തി ആരാന്‍റെ അടുക്കളയിലെ കരിപിടിച്ചു പോയ ആ ജന്മങ്ങളാണ് ഇന്ന് നിങ്ങളുടെ മക്കള്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൊയ്യുന്നതിന്‍റെ പിന്നിലെ ശക്തി.

നമ്മുടെ നാട്ടിലെ സ്കൂള്‍ P.T.A യോഗങ്ങളില്‍ അധ്യാപകരുമായി തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുകയും ഉത്കണ്ഠകള്‍ പങ്കു വെക്കുകയും ചെയ്യുന്ന പര്‍ദ്ദയിട്ട ഉമ്മമാരെയാണ് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയുക.നിങ്ങള്‍ നാട്ടിലുള്ളപ്പോള്‍ മക്കളുടെ സ്റ്റഡി ലീവ് സമയത്ത് പോലും ടൂര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഈ ഉമ്മമാരുടെ നെഞ്ചിടിപ്പ് നിങ്ങള്‍ അറിയുന്നില്ല.
കാലത്ത് ഏഴുമണിക്ക് മുമ്പായി നാട്ടിന്‍ പുറത്തെ നിരത്തോരങ്ങളില്‍ മക്കളുമായി സ്കൂള്‍ ബസ്സ് കാത്തു നില്‍ക്കുമ്പോഴും തലേന്നത്തെ പാഠം ഒന്നുകൂടി പറഞ്ഞുറപ്പിക്കുന്ന ഈ ഉമ്മമാരെ നിങ്ങള്‍ക്ക് കാണാം.കറിക്കരിയുമ്പോള്‍ മോന് പദ്യം ചൊല്ലി കൊടുക്കുന്ന തേങ്ങ ചിരകുമ്പോള്‍ മോള്‍ക്ക്‌ കേട്ടെഴുത്ത് നടത്തുന്ന പരീക്ഷാ തലേന്ന് ഉറക്കമിളച്ചു പഠിക്കുന്ന മക്കള്‍ക്ക്‌ ഉറക്കമൊഴിഞ്ഞ് കൂട്ടിരിക്കുന്ന ഉമ്മമാര്‍ .നമ്മുടെ മക്കള്‍ അഭിമാനാര്‍ഹമായ വിജയം നേടിയതിന്റെ പേരില്‍ ആദരിക്കപ്പെടുമ്പോള്‍ കാണാമറയത്ത് എവിടെയോ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി മാറി നില്‍ക്കുന്ന നിങ്ങളുടെ പ്രിയതമയെ കാണാന്‍ നിങ്ങള്‍ക്കെങ്കിലും ആവണം.

വിദ്യാഭ്യാസപരമായി കേരളത്തിലെ മുസ്ലിം സമൂഹം മുന്നേറുന്നു എന്ന് നാം ഏറെ അഭിമാനിക്കുമ്പോഴും ചില വസ്തുതകള്‍ നാം കാണാതെ പോകരുത്.വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് എളുപ്പത്തില്‍ ഉയര്‍ന്ന വരുമാനവും സാമൂഹികാന്തസ്സുമുള്ള ജോലി കരസ്ഥമാക്കുക എന്നതാണ് എന്ന ഒരു ധാരണ നമ്മുടെ സമൂഹത്തില്‍ വേരുറച്ചു വരുന്നു.മുമ്പ് മീശ കുരുക്കുന്നതിനു മുമ്പ് പാസ്പോര്‍ട്ട് എടുത്തു ഗള്‍ഫിലേക്ക് വിടാന്‍ ശ്രമിച്ചത്‌ പോലെ പത്താം തരാം കഴിഞ്ഞ ഉടനെ എങ്ങനെയെങ്കിലും മക്കളെ എന്‍ജിനീയറും ഡോക്ടറും ആക്കി മാറ്റാനുള്ള തത്രപ്പാടിലാണ് നാം.ഗ്ലാമാറുള്ള ജോലിയും അടിച്ചു പൊളി ജീവിതവും ആഗ്രഹിക്കുന്ന നമുക്ക് വ്യക്തിപരമായി ഇത് നേട്ടമായിരിക്കാം.എന്നാല്‍ സമുദായത്തിനും സമൂഹത്തിനും ഇതിലൂടെ എത്രത്തോളം നേട്ടം ലഭിക്കുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

വില്ലേജോഫീസുമുതല്‍ സെക്രട്ടറിയേറ്റ്‌ വരെ ഒരു ചെറിയ കടലാസു പോലും ശരിയാക്കാന്‍ നാം നെട്ടോട്ടമോടെണ്ടി വരുന്നതിനു പ്രധാന കാരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ നമുക്കുള്ള പ്രാതിനിധ്യ കുറവ് കൊണ്ടാണ് .നമുക്ക് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രം മതിയോ.വില്ലേജ്‌ ഓഫീസിലെ പ്യൂണ്‍ മുതല്‍ IAS ഉദ്യോഗസ്ഥന്‍ വരെ ഈ സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്നാലേ നാം അനുഭവിക്കുന്ന ഒരുപാട് വിവേചനങ്ങള്‍ക്ക് അറുതി വരുത്താനും ,നമ്മുടെ ഭാവി തലമുറയ്ക്ക് സ്വചശമായും അന്തസ്സോടെയും ഇവിടെ ജീവിക്കാനും സാധിക്കൂ.
ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ സമുദായ നേതൃത്വവും മത സംഘടനകളും ഈ കാര്യത്തില്‍ ഏറെ അലസത കാണിക്കുകയും ,തങ്ങളുടെ കീഴില്‍ പുതിയ എന്ജിനീയറിംഗ് ,മെഡിക്കല്‍ കോളേജുകള്‍ കൂടി ആരംഭിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയുമാണ്.

അക്കാദമിക്‌ വിദ്യാഭ്യാസം കുറവാണെങ്കിലും പുതിയ പുതിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുന്ന അസാധാരണ പ്രതിഭകള്‍ സമുദായത്തില്‍ ഒരുപാട് ഉണ്ടെങ്കിലും അവരെ ശ്രദ്ധിക്കാനും ആവശ്യമായ പ്രോത്സാഹനം നല്‍കാനും സമുദായത്തിന്‍റെ ഭാഗത്ത്‌ നിന്നും കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല.
ശാസ്ത്രീയമായ ഏതൊരു പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇതെല്ലാം പണ്ടേ ഖുര്‍ആനിലും ഹദീസിലും ഉള്ളതാണെന്ന് പറയുകയും ,സായിപ്പ് കണ്ടുപിടിച്ച മൊബൈല്‍ ഫോണും കീശയിലിട്ട്സായിപ്പ് കണ്ടുപിടിച്ച കമ്പ്യുട്ടറിന് മുന്നില്‍ ഇരുന്ന് ഇന്‍റര്‍ നെറ്റിലൂടെ സായിപ്പിനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയുമല്ലാതെ ,ഇത്രയധികം മത പാഠശാലകളും പണ്ഡിതന്മാരും ഉണ്ടായിട്ടും ഖുര്‍ആന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി പുതുതായി എന്തെങ്കിലും ഒന്ന് കണ്ടെത്തി ലോകത്തിനു നല്‍കാന്‍ മുസ്ലിം സമൂഹത്തിനു കഴിയുന്നില്ലെങ്കില്‍ അതിന്റെ കുറ്റം ആരുടെ പിരടിയിലാണ് നാം വെച്ച് കെട്ടുക.
ആചാരാനുഷ്ടാനങ്ങളുടെ ഇഴകീറി പരിശോധിക്കാനും ഈണത്തില്‍ പ്രസംഗിക്കാനും മാത്രം പഠിക്കാനുള്ളതാണോ നമ്മുടെ ഉന്നത മതപഠന കേന്ദ്രങ്ങള്‍ .

നമ്മുടെ പൂര്‍വ്വ സൂരികള്‍ കൊളുത്തി വെച്ച വിളക്ക് കാലം കൊണ്ട് കരിന്തിരി കത്തിപ്പോയെങ്കില്‍ ,ഈ ആധുനിക കാലത്തെ എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് അതിനെ പൂര്‍വ്വാധികം ഭംഗിയായി പ്രകാശിപ്പിക്കാനും ആ വെളിച്ചത്തിലൂടെ ഈ ലോകത്തെ നയിക്കാനുമുള്ള ധാര്‍മ്മിക ബാധ്യത വര്‍ത്തമാന കാല മുസ്ലിം സമൂഹത്തിനില്ലേ.ആ ഉത്തരവാദിത്വത്തില്‍ നിന്നും നാം പിന്തിരിഞ്ഞു കളഞ്ഞതിന്റെ ദുരന്ത ഫലമല്ലേ ഇന്ന് ലോകമെങ്ങും ഈ സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നത് .

വായനയുടെയും,അറിവ് തേടലിന്റെയും,വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഉദ്ഘോഷിച്ചു കൊണ്ട് ഹിറാ ഗുഹയെ പ്രകമ്പനം കൊള്ളിച്ച് അവതീര്‍ണ്ണമായ ഖുര്‍ആനിലെ ആദ്യ വാക്യം നാം എപ്പോഴും ഓര്‍ക്കുക. "ഇഖ്റ.......വായിക്കുക
പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച നിന്റെ നാഥന്റെ നാമത്തില്‍
"__________________________________________________________________________________
വിവരങ്ങള്‍ക്ക് കടപ്പാട്
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് -- ഐ .പി.എച്ച് കോഴിക്കോട്
മാപ്പിള മലബാര്‍ --ഡോ:ഹുസൈന്‍ രണ്ടത്താണി
മാപ്പിളമാരുടെ പ്രതി വ്യവഹാരങ്ങള്‍ --എം.എ.റഹ് മാന്‍ (പച്ചക്കുതിര മാസിക 2009 ജൂണ്‍ ലക്കം)


ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ ആഴ്ചപ്പതിപ്പായ 'സസ്നേഹം' 05.12.2013-05.12.2013 ദിവസങ്ങളിലായി  പ്രസിദ്ധീകരിച്ചത്. 

19 comments:

  1. നജീബ്ക്ക വളരെ ഗഹനമായ അവതരണം

    വിദ്യാഭ്യാസവും മുസ്ലിം സമൂഹവും എന്ന വിഷയത്തില്‍ ഇത്രയേറെ കാര്യങ്ങള്‍ പ്രതിപതിച്ചതിനു നന്ദി . ലോകത്തില്‍ സമ്പത്തിന്റെയും മറ്റു എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത് നില്‍ക്കുന്ന മുസ്ലിം രാജ്യങ്ങള്‍ എന്താണന്നറിയില്ല ഇപ്പോഴും ചില പാശ്ചാത്യ രാജ്യങ്ങളുടെ കാവല്‍ പട്ടികളായി മാറിയ കാഴ്ചയാണ് .

    അഭിനന്ദനം നജീബ്ക്ക

    ReplyDelete
  2. നല്ല ലേഖനം..കൂടുതല്‍ ഹൃദ്യമെങ്കിലും സാമൂഹ്യ നവോഥാനത്തിന്റെ മുഖ്യ ശില്പ്പികളായ മക്തി തങ്ങള്‍, വക്കം മൌലവി, കെ എം സീതിസാഹിബ്, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് കെ എം മൌലവി എന്നിവരെ പരാമര്‍ശിക്കാതെ പോയത് ലേഖനത്തെ അപൂര്‍ണമാക്കുന്നു..ബ്രുടീശുകാരോട് പോരാടുന്നതോടൊപ്പം തന്നെ ഭൌതീക വിദ്യാഭ്യാസം നേടുന്നതിന്റെ പ്രസക്തി മുസ്ലിം സമൂഹത്തിനു പ്രായോഗികകമായി കാണിച്ചു കൊടുത്തവരായിരുന്നു അവരൊക്കെ.. അവരുടെയൊക്കെ ആശയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ബാഫഖി തങ്ങള്‍ പോലും രംഗപ്രവേശം ചെയ്യുന്നത്.

    ReplyDelete
  3. വളരെ ഗഹനവും ചിന്തനീയവുമായ ലേഖനമാണു പ്രിയ നജീബ് അവതരിപ്പിച്ചത്. ഇന്നത്തെ കേരളീയ മുസ്ലീം സമൂഹം വിദ്യാഭ്യാസകാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നെങ്കിലും വിഭാഗീയ ചിന്താഗതിയുടെ വളർച്ചയും, കാക്കത്തൊള്ളായിരം സംഘടനകളുടെ മലവെള്ളപ്പാച്ചിലും, പണ്ഡിതന്മാർ തമ്മിലുള്ള വാഗ്വാദങ്ങളും ഒരു വശത്ത് , മറുവശത്ത് എണ്ണത്തിൽ മുസ്ലീംങ്ങൾ കൂടിയെങ്കിലും, പള്ളികളിൽ നമസ്ക്കാരത്തിനു ജനം വർദ്ദിച്ചെങ്കിലും യഥാർത്ഥവിശ്വാസികളുടെ എണ്ണം നാൾക്ക് നാൾ ചുരുങ്ങുകയാണു ചെയ്യുന്നത്. അതിനും പുറമേ, മോബൈൽ യുഗവും, സൈബർ യുഗവും കൊടിക്കുത്തി വാഴുന്ന ഇന്ന് മത പഠനങ്ങളും, ഭൌതിക വിദ്യാഭ്യാസവും ഒരു പ്രഹസനം മാത്രം ആയിത്തീരുന്നു, പണ്ട് കാലങ്ങളിൽ ഇടക്കിടെ കാണുന്ന സിനിമകൾ ഇന്ന് വീടിൻറെ അകത്തളങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതെ ആഘോഷിക്കുമ്പോൾ, പണ്ട് കാലങ്ങളിൽ എല്ലാ മതവിഭാഗങ്ങളുടെ വീടുകളുടെ വരാന്തയിൽ നിന്ന് കേട്ടിരുന്ന ഭക്തിസാന്ദ്രങ്ങളായ ദിക്കുറുകളും, നാമ ജപങ്ങളും, ദൈവിക സ്ത്രോത്രങ്ങളും ഇന്ന് കണ്ണീർ സീരിയലുകൾക്ക് വഴി മാറിയിരിക്കുന്നു. കൊച്ച് കുട്ടികൾ സ്കൂൾ പാഠങ്ങൾ പഠിക്കുന്ന സമയത്ത് മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർ സീരിയലുകൾക്ക് പിന്നാലെ പോകുന്നു, എത്ര വിദ്യാഭ്യാസം നേടിയിട്ടെന്ത് പ്രയോജനം ഇത് നമ്മുടെ കൊച്ച് കേരളത്തിലെ സ്ഥിതിയാണെങ്കിൽ വടക്കേ ഇന്ത്യയിൽ എന്നും കീഴാളപണികളും, കടം വാങ്ങി വാങ്ങിയ റിക്ഷാ വലിക്കാരാണു ഏറെ മുസ്ലീംങ്ങളും, കേരളത്തിൽ ഇസ്ലാമിനു വേണ്ടി വാഗ്വാദങ്ങൾ സംഘടിപ്പിച്ച് പണം വാരിയെറിയുന്ന പണ്ഡിതസമൂഹം അതിൻറെ ഒരംശമെങ്കിലും അവർക്കായ് ചെലവഴിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. അതെങ്ങനെ കേരള പണ്ഡിതന്മാർ മുടിക്ക് പിറകേയും, ഫിഖ്ഹീ വിഷയവുമായി തർക്കം, അടിസ്ഥാന മതപഠനം പോലും ഇല്ലാതെ മറ്റു മതങ്ങളുടെ ആചാരമാണു തങ്ങളുടെതെന്നും എന്ന സങ്കല്പങ്ങളിൽ ജീവിച്ച് മരിക്കുന്ന ഒരു വിഭാഗത്തെ ഒരല്പമെങ്കിലും ഉദ്ധരിക്കാൻ ഇവർ മെനക്കെട്ടിരുന്നതെങ്കിലെന്ന് ആശിച്ച് പോകുകയാണു.
    ഇത്തരുണത്തിലാണു നജീബിൻറെ ലേഖനത്തിൻറെ പ്രസക്തി... ഈ ലേഖനം അവതരിപ്പിച്ച നജീബിനു ഒരായിരം നന്ദി.

    ReplyDelete
  4. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നു കൂടിയുണ്ട്.മുസ്ലിം സമുധായത്തിന്റെ വിദ്യാഭ്യാസ വും സാമൂഹികവുമായ പുരോഗതിക്ക് വേണ്ടി അഹോരാത്രം അദ്ധ്വനിച്ച ഇസ്ലാമിക പ്രസ്ഥാനങ്ങൾ.വളരെ പിന്നോക്കം നിന്ന സമുധായത്തിലെ പെണ്ണുങ്ങളെ ദീനിന്റെ പേരു പറഞ്ഞ് വീടുകളിൽ മാത്രം തളച്ചിട്ടിരുന്ന കാലഘട്ടത്തിൽ നിന്നും മതപരവും ഭൌതിക പരവുമായ വിദ്യാഭ്യാസം കാലഘട്ടത്തിന്റെതും ദീനിന്റെതും കൂടി ആവശ്യമാണെന്ന് പറഞ്ഞ് നമ്മുടെ സമുദായത്തിലെ സ്ത്രീ ജനങ്ങളെ ബോധവൽക്കരിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിച്ചു ഒരു പരിധി വരെ മറ്റൂള്ളവരോട് മത്സരിക്കാൻ നമ്മുടെ പെൺകൂട്ടികളെ പ്രേരിപ്പിച്ചതുംനമുക്ക് നിശേധിക്കാനാവില്ല..ഗൾഫ് പണത്തിന്റെ സ്വാധീനവും പ്രത്യേകിച്ച് മലബാറിൽ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയിട്ടുണ്ട്..നജീബ്ക്കാ ഇ നൂ അനാചാരവും അനിസ്ലാമിക നടപടികളും കൊണ്ട് നമ്മുടെ സ്ത്രീകളെ വിദ്യാഭ്യാസ രംഗത്തു ഇന്നും വിലക്കുന്ന നടപടികൾ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്..എന്തിന് പറയണം.സ്ത്രീകൾ രാഷ്ട്രീയം ഹറാമാണെന്ന് ഫത് വ വരെ ഇറക്കി കളഞ്ഞു ചിലർ അത് കേട്ടുങ്ങാനും നമ്മൾ നിന്നിരുന്നെങ്കിൽ കേരളത്തിൽ112 തദ്ദേശ ഭരണ സ്ഥാപങ്ങളുടെ നേത്ര് സ്ഥാനത്ത് ജമീലയും സുഹറമാരും ഉണ്ടാകുമായിരുന്നോ.?. ഇന്നും നേരം വെളുക്കാത്ത സമുദായത്തിലെ ചില ഇത്തിക്കണ്ണികളാണ് നമുക്ക് അപമാനം.നജീബ് ക്കാ താങ്കൾ അഭിനന്ദനം അർഹിക്കുന്നു..

    ReplyDelete
  5. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കോളനി മേധാവികളുടെ ഭാഷയില്‍ നിന്നും
    സംസ്‌ക്കാരത്തില്‍ നിന്നും വിജ്ഞാനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍
    ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ പ്രത്യേകം
    ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യരുടെ ഭാഷയും വിദ്യാഭ്യാസവും 'കാഫിര്‍'
    സംസ്‌ക്കാരത്തിന്റെ ഭാഗമായാണ് മുസ്‌ലിംകള്‍ക്കിടയിലെ മതപൗരോഹിത്യം
    വിലയിരുത്തിയത്. മുസ്‌ലിം മത- സമുദായ നേതൃത്വം ആദ്യകാലത്ത് ആധുനിക ഭൗതിക
    വിദ്യാഭ്യാസത്തോട് കാണിച്ച ഈ അനാഭിമുഖ്യം കാലത്തിനൊപ്പം ഉയരുന്നതില്‍
    നിന്ന് മുസ്‌ലിംകളെ തടഞ്ഞു നിര്‍ത്തി.
    പഴയ കാലത്ത് മലബാറില്‍, പഠിക്കാന്‍ പോകുന്ന മുസ്‌ലിമിനെ 'കാഫിര്‍' എന്ന കാഴ്ചപ്പാടിലായിരുന്നു
    വീക്ഷിച്ചിരുന്നത്. ഇതാകട്ടെ സ്ത്രീ പുരുഷ വിദ്യാഭ്യാസത്തില്‍ സമുദായത്തെ
    പിറകോട്ടടിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണ സുസ്ഥാപിതമായിരുന്നിട്ടും
    അവരോട് സന്ധിയില്ലാത്ത സമരം നടത്തിക്കൊണ്ടിരുന്നതിനാല്‍ അവര്‍ ഇവിടെ
    സ്ഥാപിച്ച വിദ്യാലയങ്ങളിലോ കലാലയങ്ങളിലോ കുട്ടികളെ ചേര്‍ക്കുവാന്‍
    മുസ്‌ലിംകള്‍ തയ്യാറായില്ല. അവരുടെ സിവില്‍, മിലിട്ടറി സര്‍വീസുകളിലും
    സേവനം അനുഷ്ഠിക്കുന്നത് മതവിരുദ്ധമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിച്ചു.
    അവരുടെ ഭാഷയായ ഇംഗ്ലീഷും സവര്‍ണരുടെ ഭാഷയായ മലയാളവും നരകത്തിലെ
    ഭാഷകളാണെന്നും അവ പഠിക്കുന്നത് ഇസ്‌ലാമിന് വിരുദ്ധമാണെന്നും പ്രചാരണം
    നടന്നുകൊണ്ടിരുന്നു. ഇതാണ് മുസ്‌ലിംകള്‍ ആധുനിക വിദ്യാഭ്യാസത്തിന്റേയും
    ഔദ്യോഗിക പദവികളുടേയും കാര്യത്തില്‍ തീര്‍ത്തും പിറകിലാവാന്‍ കാരണം.

    ReplyDelete
  6. മലയാളവും ഇംഗ്ലീഷും നരകത്തിലെ ഭാഷയാണെന്ന് സങ്കല്‍പ്പിച്ച്
    പഠിച്ചിരുന്നില്ലെങ്കിലും മലബാറിലെ മുസ്‌ലിം സമുദായത്തില്‍ നിരക്ഷരത
    ഉണ്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. കാരണം, അറബി ഭാഷയും അറബി മലയാളവും
    മുസ്‌ലിംകള്‍ക്ക് അറിയാമായിരുന്നു.
    പ്രാവസ ജീവിതത്തോടു കൂടിയാണ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത മുസ്‌ലിം സമുദായത്തിന് മനസ്സിലാകുന്നത്. പഴയകാലത്ത് ഉയര്‍ന്ന തറവാടുകളിലേയോ, സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലേയോ പെണ്‍കുട്ടികള്‍ മാത്രമേ അല്‍പമെങ്കിലും വിദ്യാഭ്യാസം
    ചെയ്തിരുന്നുള്ളു. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ള പത്ത് സ്ത്രീകളെ
    പഠനത്തിനായെടുത്തപ്പോള്‍, അതില്‍ ഉയര്‍ന്ന തറവാടുകളിലെ അഞ്ച് സ്ത്രീകള്‍
    നാലാം തരം വരെ പഠിച്ചവരായിരുന്നു. മൂന്നുപേര്‍ രണ്ടാം തരം വരെ
    പഠിച്ചപ്പോള്‍ രണ്ടുപേര്‍ സ്‌കൂളില്‍ പോയിട്ടേ ഉണ്ടായിരുന്നില്ല.
    അന്‍പത്തി അഞ്ചിനും എഴുപതിനും ഇടയില്‍ പ്രായമുള്ള പത്ത് സ്ത്രീകളില്‍ നാലും പേര്‍
    ഏഴാം ക്ലാസ്സും മൂന്നുപേര്‍ എട്ടാം ക്ലാസ്സുമായിരുന്നു. ഒരാള്‍ ആറാം ക്ലാസ്
    വരെ പഠിച്ചപ്പോള്‍ ബാക്കി രണ്ടുപേര്‍ അഞ്ചാം തരക്കാരായിരുന്നു.
    നാല്‍പതിനും നാല്‍പത്തി അഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ എട്ടുപേര്‍
    പത്താംതരം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ എട്ടാം ക്ലാസുകാരായിരുന്നു. മുപ്പതിനും
    നാല്‍പതിനും ഇടയില്‍ പ്രായമുള്ള എല്ലാവരും പത്താം ക്ലാസോ അതിനു മുകളിലോ
    വിദ്യാഭ്യാസമുള്ളവരായിരുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍
    പ്രായമുള്ളവര്‍ക്കാകട്ടെ പ്രീഡിഗ്രിക്ക് മുകളിലായിരുന്നു വിദ്യാഭ്യാസം.
    വിദ്യാഭ്യാസം തീരെ ലഭിച്ചിട്ടില്ലാത്ത തലമുറകളുടെ അനന്തര തലമുറകള്‍ പടിപടിയായി
    വിദ്യാഭ്യാസം നേടിത്തുടങ്ങിയത് മുസ്‌ലിംകളിലെ വിദ്യാഭ്യാസ പുരോഗതിയുടെ
    തെളിവാണ്. ആധുനിക മുസ്‌ലിം വനിതകളുടെ ശരാശരി വിദ്യാഭ്യാസ യോഗ്യത
    പ്രീഡിഗ്രിയോ പ്ലസ് ടുവോ ആണെന്നത് ഒന്നുമില്ലായ്മയില്‍ നിന്ന് പുതുലോകം
    സൃഷ്ടിച്ചതിന് തുല്യമാണ്. ഗള്‍ഫ് സ്വാധീനം സാധാരണക്കാരന്റെ ജീവിതത്തിലും
    പ്രതിഫലിച്ചപ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിനും പ്രാധാന്യം കൈവന്നു.
    പുരുഷന്മാര്‍ കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക മേഖലകളും സ്ത്രീകള്‍ക്കും
    കൈകാര്യം ചെയ്യേണ്ടി വന്നു. മാത്രമല്ല, പുരുഷന്മാര്‍ക്ക് ഗള്‍ഫില്‍
    ജോലിയുള്ള വീടുകളില്‍ കാര്യങ്ങള്‍ നോക്കിനടത്തിയത് സ്ത്രീകളായിരുന്നു. ഇത്
    സ്ത്രീകളില്‍ ഉത്തരവാദിത്വം വര്‍ധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങള്‍
    സ്ത്രീകളില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും
    തങ്ങളുടെ അടുത്ത തലമുറയ്‌ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന ബോധം
    ഉണ്ടാക്കുകയും ചെയ്തു. ആദ്യകാലത്ത് പെണ്‍ വിദ്യാഭ്യാസത്തെ
    അനുകൂലിക്കാതിരുന്ന യാഥാസ്ഥിതിക മത പൗരോഹിത്യത്തിന് പിന്നീട് വനിതാ
    വിദ്യാഭ്യാസത്തെ അനുകൂലിക്കേണ്ടി വന്നു. യാഥാസ്ഥിതിക മത പൗരോഹിത്യത്തിന്റെ
    കൈകളില്‍ നിന്നും മുസ്‌ലിം സമുദായത്തെ രക്ഷിക്കണമെന്ന പുരോഗമനേച്ഛുക്കളുടെ
    ചിന്തയുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായാണ് ഇത് സംഭവിച്ചത്. പെണ്‍
    വിദ്യാഭ്യാസത്തിനെതിരെ ഫത്‌വ പുറത്തിറക്കിയ സമൂഹം ഇന്ന് വനിതാ കോളെജുകളും
    വനിതാ മാസികകളും നടത്തുന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. പുടവ, ആരാമം,
    പൂങ്കാവനം, സന്തുഷ്ട കുടുംബം തുടങ്ങിയവ മലബാറില്‍ നിന്നും പുറത്തിറങ്ങുന്ന
    മുസ്‌ലിം വനിതാ മാസികകളാണ്. വിദ്യാഭ്യാസ മേഖലയില്‍, ആണ്‍കുട്ടികളേക്കാള്‍
    പ്രകടമായ മുന്നേറ്റം നടത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണ്. പ്രഫഷണല്‍
    കോളെജുകളിലും മുസ്‌ലിം പെണ്‍കുട്ടികളുടെ ആധിപത്യമാണ് കാണുന്നത്. നജൂ വളരെ വ്യക്തമായി തന്നെ എല്ലാം ഉള്‍കൊള്ളിച്ചിരിക്കുന്നു നന്ദി

    ReplyDelete
  7. നന്ദി പ്രിയരേ ..ഈ ഗഹനമായ വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും ..പരപ്പനാടന്‍ ചൂണ്ടിക്കാട്ടിയത് വളരെ ശരിയാണ്...കൂടുതല്‍ മുന്നോരുക്കങ്ങള്‍ക്ക് സമയം ഉണ്ടായിരുന്നില്ല എന്നതാണ് പലതും വിട്ടു പോകാന്‍ കാരണം..നന്ദി പരപ്പനാടന്‍,ഷബീജ്‌,മണ്ടായിക്ക,റഷീദ്‌,സുഹു...സുഹു പറഞ്ഞത് ഒരു പാട് പഠനാര്‍ഹമായ കാര്യം...

    ReplyDelete
  8. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പ്രവാചകന്‍ സ്ത്രീകള്‍ക്ക് വേണ്ടി ശ്ബ്ധിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും അവരുടെ ബാധ്യതകളെ സംബന്ധിച്ച് ഉദ്ബോധിപിക്കുകയും ചെയ്തിട്ടുണ്ട്.പതിനെട്ടാം നൂറ്റാണ്ടിന്നു മുന്പ് എഴുതപെട്ട ധര്മാശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒന്നും തന്നെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ കാണാന്‍ കഴിയില്ല പുരോഗമാനത്തിന്റ്റെ കുത്തവകാശം ജന്മസിദ്ധമായി കരുതുന്ന ഉറോപ്യന്‍ നാടുകളില്‍ പോലും സ്ത്രീകള്‍ക്ക് സ്വന്തമായി സംബാധിക്കുവാന്‍ അവകാശം ലഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റ്റെ പകുതിയിലാണ്.എന്നാല്‍ ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ച പ്രവാചകന്‍ വിശുദ്ധ ഖുറാന്‍ കൊണ്ട് ലോകത്തോട്‌ പറഞ്ഞതിങ്ങനെ "പുരുഷന്മാര്‍ സമ്പാദിച്ചു ഉണ്ടാക്കിയതിന്റ്റെ ഓഹരി അവര്‍ക്കുണ്ട്.സ്ത്രീകള്‍ സംബാധിച്ചു ഉണ്ടാക്കിയതിന്റ്റെ ഓഹരി അവര്‍ക്കുമുണ്ട്".പുരുഷന് മാത്രമല്ല സ്ത്രീക്കും സ്വന്തമായി സമ്പാദിക്കാന്‍ അനുമതി നല്‍കുന്ന ഖുറാന്‍ തന്റ്റെ അനുമതിയില്ലാതെ സ്വന്തം ഭര്‍ത്താവിനെ പോലും അതില്‍നിന്നും എടുക്കുവാനോ ചെലവഴിക്കുവാനോ അനുവദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.എന്നിട്ടും നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ എന്തുകൊണ്ട് സ്വന്തം സഹോദരിമാക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ മടിക്കുന്നു.മതവിദ്യാഭ്യാസം മാത്രം മതിയെന്നും സ്ത്രീകള്‍ വീട്ടിനുള്ളില്‍ ജീവിക്കെണ്ടാവള്‍ ആണെന്നും എത്ര പുരോഗമന വാദിയായ പുരുഷനും ചിന്തിക്കുന്നു.മുസ്ലിം പെണ്‍കുട്ടികളുടെ ഉയര്‍ച്ചക്ക് വേണ്ടി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്നിട്ടുണ്ട്.എങ്കിലും നല്ല പോലെ പഠിച്ച ഒരു കുട്ടിയെ വിവാഹം കഴിയുന്നതോടെ നമ്മുടെ സഹോദന്മാര്‍ ജോലിക്ക് പറഞ്ഞയക്കാന്‍ താല്പര്യം കാണിക്കാറില്ല. അവള്‍ തയ്യാറായാല്‍ തന്നെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംസ്ക്കാരത്തിന്റ്റെയും പേരില്‍ അവളെ കുടുംബത്തില്‍ തന്നെ തളച്ചിടുന്നു.വളരെ നല്ല ലേഖനം നജീബ്ക്കാ.ഇത് വായിച്ചപ്പോള്‍ ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ പറ്റി.ഇതൊക്കെ വായിക്കുമ്പോള്‍ മാത്രമേ നാം നമ്മെ തിരിച്ചറിയുന്നുള്ളൂ

    ReplyDelete
  9. പെണ്‍കുഞ്ഞുങ്ങള്‍ ജീവനോടെ കുഴിച്ചു മൂടപ്പെടുകയും സ്ത്രീ വെറും പുരുഷന്റെ സുഖതിനുള്ള വസ്തുവും മാത്രമായിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ ..സ്ത്രീക്ക് അന്തസ്സും മാന്യതയും നല്‍കിയ മതം...സ്ത്രീകളെ ആദരിക്കാന്‍ പഠിപ്പിച്ച പ്രവാചകന്‍ ..യുദ്ധഭൂമിയില്‍ പോലും സേവനം നടത്തിയ സ്ത്രീകളുടെ ചരിത്രം...നന്ദി ഫാത്തിമാ അലി ഈ ചൂണ്ടി കാട്ടലുകള്‍ക്ക്...സ്ത്രീകള്‍ എന്നും അടിമകള്‍ ആയി കഴിയണമെന്ന് കരുതുന്നവര്‍ ഒരിക്കലും ഈ മതാധ്യാപനങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടാവരല്ല....സ്തീകളുടെ സമ്പാദ്യത്തെ കുറിച്ച് ഫാത്തിമയുടെ വിശകലനം ഏറെ ശ്രദ്ധേയമാണ് ..നന്ദി....

    ReplyDelete
  10. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയിൽ മുസ്ലിം സമുദായം വിദ്യാഭ്യാസപരമായി
    വളരെ പിന്നോക്കം തന്നെയാണിരിക്കുന്നത്.കേരളത്തിലും തൊട്ടയൽ സംസ്ഥനങ്ങളിലും
    അല്പം മെച്ചമുണ്ടെന്നല്ലാതെ ഇന്നും മറ്റുസംസ്ഥാനങ്ങൾ വിദ്യാഭ്യാസപരമായി പിന്നിൽ
    തന്നെയാണുള്ളത്.മാറിമാറി വരുന്ന സർക്കാരുകൾ ഇത്തരം കാര്യങ്ങളിൽ ഒട്ടും തന്നെ
    താലപര്യം കാണിക്കുന്നില്ല എന്നതാണു സത്യം.എല്ലാ പർട്ടികൾക്കും ആവശ്യം വോട്ടു
    ബാങ്കുമാത്രമായി മാറുന്നു.ഇതിനു ഒരുമാറ്റം വന്നാൽ മാത്രമേ മുസ്ലിം സമുദായത്തിന്റെ
    വിദ്യാഭ്യാസപുരോഗതിക്ക് എന്തെങ്കിലും മെച്ചം ലഭിക്കുകയുള്ളു ഈകാര്യത്തിൽ സമുദായ
    ത്തിന്റ് ഭാഗത്തുനിന്നും ഒറ്റക്കെട്ടായ ഒരു ശ്രമം ഉണ്ടാവേണ്ടിയിരിക്കുന്നു.....
    പ്രവാസം ഒരുകണക്കിനു സമുദായത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് ഒരുപാട് ഗുണം
    ചെയ്തിട്ടുണ്ട് എന്നകാര്യം വിസ്മരിക്കാനാവില്ല പക്ഷെ അതും കേരളം പോലുള്ള
    ഒരുകൊച്ചുസംസ്ഥാനത്തിലാണെന്ന സത്യം വിസ്മ്മരിക്കരുത് വിദ്യാഭ്യാസപരമായ ഈ
    പിന്നോക്കാവസ്ഥയിൽ നിന്നും മുസ്ലിം സമുദായത്തിനു ഒരു കുതിച്ചുചാട്ടം അത്യാവശ്യം
    സാമുദായിക സംഘടനകൾക്ക് ഈകാര്യത്തിലൊരുപാട് ചെയ്യാനുണ്ട് മുന്നോട്ടുള്ള പ്രയാ
    ണത്തിനു എല്ലാവിധ ആശംസകളും.ഇത്രയും പ്രൗഡഗംഭീരമയ ഒരുലേഖനം തയാറാക്കിയ
    നജീബ് മൂടാടിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല ഒരിക്കൽ കൂടി എന്റെ ഹൃ
    ദയം നിറഞ്ഞ എല്ലാ ആശംസകളും അറിയിക്കുന്നു...
     

    ReplyDelete
  11. വിദ്യക്കും സാംസ്‌കാരിക സാമൂഹ്യ നവോദ്ധാന സംരംഭങ്ങള്‍ക്കും അതിമഹത്തായ സ്ഥാനം കല്‍പിച്ച ഇസ്ലാമിന്‍റെ വക്താക്കളായ മുസ്ലിംകള്‍ വിദ്യഭ്യാസ പരമായ പിന്നോക്കം തള്ളപെട്ടിരിക്കുന്നു
    ഏത് പ്രതിസന്ധി ഘട്ടത്തിലും വിദ്യനെടിയിരിക്കണമെന്നും വിദ്യാഭ്യാസം വ്യക്തി പരമായി ബാധ്യത യാണെന്നും അനുശാസിക്കുന്ന മതമാണ്‌ ഇസ്ലാം

    എന്നിട്ടും എന്തുകൊണ്ട് മുസ്ലിംകള്‍ ഈ രംഗത്ത് പിന്തള്ളപെട്ടു?
    ചരിത്ര പരമായ കാരണങ്ങള്‍ എമ്പാടും നമുക്ക് പറയാനുണ്ട്.
    സാമ്രാജ്യത്വ ശക്തികളുടെ അതിസൂക്ഷ്മമായ പ്രവര്‍ത്തന പദ്ധതികള്‍ അതിന്‍റെപ്രാധാന്യം പ്രത്യകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ത്യയെ അടക്കിപ്പിടിച്ച് കോളനിയാക്കി വെച്ച ബ്രിട്ടീഷ് സാമ്രാജ്യം മൂന്ന്‍ നൂറ്റാണ്ട് കാലം കൊണ്ട് നമുക്ക് നേടിത്തന്നതാണ് ഈ പിന്നോക്കാവസ്ഥ.
    മതം, സംസ്കാരം, ദേശ സ്നേഹം, സ്വാതന്ത്ര്യം തുടങ്ങിയ മൌലികാവകാശങ്ങളുടെ സംരക്ഷണത്തിന്‍ വേണ്ടി പോരാടാന്‍ കല്‍പിക്കപ്പെട്ട ഇസ്ലാമിന്‍റെ അനുയായികള്‍ നിരന്തരമായി സാമ്രാജ്യത്വത്തിനെ തിരെ ചെറുത്ത് നിന്നു. വൈദേശികാധ്യപത്യത്തിന്‍റെഎല്ലാ ചിത്രങ്ങളും അവര്‍ ബഹിഷ്കരിച്ചു.
    യൂനിവേഴ്സിറ്റികളും കോളേജ് കളും മറ്റു വിദ്യാലയങ്ങളും വിട്ടിറങ്ങി അവര്‍ സാമ്രാജ്യത്വ ശക്തികള്‍ ക്കെതിരെ പോരാടി
    ഈ പോരാട്ടം രാജ്യത്ത് സ്വാതന്ത്ര്യംലഭിക്കുന്നത് വരെ തുടരുകയും ചെയ്തു.
    വിദ്യഭ്യാസ സാംസ്‌കാരിക മേഖലകളിലുള്ള പുരോഗതിയിലൂടെ മാത്രമേ ഏതൊരു സമൂഹവും അഭിവൃദ്ധിപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് മുസ്ലിം സമുദായത്തിനു മനസിലാക്കാന്‍ ഇത്തിരി വൈകി പോയീ എന്നുള്ളത് സത്യം

    മുസ്ലിം സമുധായത്തിന്‍റെ പിന്നോക്കാവസ്ഥയുടെ പരിഹാരത്തിന്‍ മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ അതിനു സാദ്യമാവൂ എന്ന എ പി അബൂബക്കര്‍ മൌലവി പോലെയുള്ള ആധുനിക മുസ്ലിം മത പണ്ഡിതന്മാരുടെ ദീര്‍ഘ വീക്ഷണമാണ് ഇന്ന് മുസ്ലിം സമുദായത്തില്‍ കാണുന്ന ഈ മാറ്റത്തിന് കാരണം മറ്റുള്ളവരുടെ ശ്രമവും പ്രവര്‍ത്തനവും ഇവിടെ വിസ്മരിക്കുന്നില്ല

    വിദ്യാഭ്യാസ രംഗത്ത് പിന്നോക്കമായി നില്‍ക്കുന്ന ഒരുസമൂഹത്തിനും നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത വിധം ലോക സാമൂഹികാവസ്ഥ മാറിയിരിക്കുന്നു എന്ന യഥാര്‍ത്യം നാം വിസ്മരിച്ചുകൂടാ…
    ഔപചാരിക വിദ്യാഭ്യാസം നേടുന്നതില്‍ ഏറെക്കാലം പിന്നോക്കം നിന്നിരുന്ന ഒരു വിഭാഗമായിരുന്നു ഇസ്ലാം മതവിശ്വാസികള്‍ .
    ആദ്യകാലങ്ങളില്‍ മതപഠനത്തിന് മാത്രമാണ് അവ്ര‍ പ്രാധാന്യം നല്‍കിയിരുന്നത്. ഇന്ന് ആ സ്ഥിതിമാറി. ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ വളരെ ശ്രദ്ധേയമായ സ്ഥാനത്ത് ഈ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഏറെയാണ്.

    ഏറെ ചര്‍ച്ച ചെയ്യപെടെണ്ട വിഷയം വളരെ തന്മയത്വതോട് കൂടി അവതരിപ്പിക്കുകയും ഒരു ചര്ച്ചയിലെക്കെത്തിക്കുകയും ചെയ്ത നജൂക്കാക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  12. Aslam Kutty M

    മുസ്ലിങ്ങള്ക്ക് പൊതുവേ ഒരു കാഴ്ചപ്പാടുണ്ട് . ഏതു വിഷയവും വാര്ത്തെടുത്ത ഒരു മാതൃകയില്‍ കൂടി മാത്രമേ നോക്കി കാണുകയുള്ളൂ . താന്‍ അധിവസിക്കുന്ന പരിസരത്തെ ഉള്ക്കൊപള്ളുകയോ തന്റെ അവബോധം സമര്പ്പിച്ചു ഇസ്ലാമിക ചിന്തയെ ആ സമൂഹത്തിനു ആകര്ഷിപ്പിക്കാനോ കഴിയാത്ത ഒരു ഉള്വലിയാല്‍ . കാലിക യാഥാര്ഥ്യിങ്ങളോട് എപ്പോഴും പുറം തിരിഞ്ഞു നില്ക്കു ന്ന ആ കാഴ്ചപ്പാടാണ് ഇസ്ലാമിക പിന്നാക്ക അവസ്ഥക്ക് കാരണം.

    ഇന്ഡ്യ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ വേണ്ടി, 18 ആം നൂറ്റാണ്ട്, വിവിധ കൊളോണിയല്‍ ശക്തികള്‍ പരസ്പരം നടത്തിയ പോരാട്ടങ്ങളാല്‍ സംഘര്ഷയഭരിതമായിരുന്നു. ഫ്രഞ്ച് ആഭിമുഖ്യമുണ്ടായിരുന്ന നവാബ് സിറാജുദ്ദൌലയെ ( ബംഗാള്‍ ) 1757ല്‍ , പ്ലാസി യുദ്ധത്തില്‍ പരാജയപ്പെടുത്തികൊണ്ട് ബ്രിട്ടീഷ്‌ ആധിപത്യം വേരൂന്നി.ബഹുദൂര്‍ ഷായുടെ നാട് കടത്തല്‍ , നവാബുകളുടെ നിഷ്കാസനമോ കൊലയോ, തെക്ക് ടിപ്പു വരെ , ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ , ഇന്ത്യ സമ്പൂര്ണമായും ബ്രിട്ടീഷ്‌ ആധിപത്യത്തിലേക്ക്‌ അമര്ന്നു . ഇന്ത്യയുടെ ഭരണം അന്നോളം (ഏറെയും) കയ്യാളിയിരുന്ന മുസ്‌ലിംകളെയാണ്‌ ഇത്‌ കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്‌. ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളെ ശത്രുക്കളായി കണ്ടു. സര്വ്വ മേഖലയിലും മുസ്‌ലിംകള്‍ അവഗണിക്കപ്പെട്ടു. ഹിന്ദു സമൂഹം ബ്രിട്ടീഷ്‌ ഭരണത്തിന്റെ അനുകൂല സാഹചര്യം മുതലെടുത്ത്‌ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില്‍ മുന്നേറിക്കൊണ്ടിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുസ്‌ലിംകളോടുള്ള ബ്രിട്ടീഷ്‌ വിരോധത്തിന്‌ ആക്കംകൂട്ടി. സമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ടായിരുന്നെങ്കിലും ഭരണം ഏറെയും മുസ്‌ലിംകള്കാ‌യയിരുന്നു എന്നത്‌ ബ്രിട്ടീഷുകാരെ കൂടുതല്‍ ചൊടുപ്പിച്ചു. സമരാനന്തരം മുസ്‌ലിം രാജകുടുംബങ്ങള്‍ നിഷ്‌കാസനം ചെയ്യുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്‌തു. സര്ക്കാുര്‍ ഉദ്യോഗങ്ങളില്‍ നിന്ന്‌ മുസ്‌ലിംകള്‍ പാടെ അകറ്റപ്പെട്ടു.

    ഈ അകറ്റപ്പെടല്‍ ഒരു നിതാന്ത ശത്രു മനോഭാവം മുസ്ലിമ്ങ്ങല്ക്കു ണ്ടായി. പാടെ ബ്രിട്ടീഷ്‌ കരോടുള്ള നിസ്സഹകരണം അവനെ സകല മേഘലയിലും പിന്നാക്ക അവസ്ഥയിലാക്കി

    എന്നാല്‍ ബ്രിട്ടീഷു ഭരണത്തോട് ചേര്ന്ന് നില്ക്കാനുള്ള സര്‍ സയ്യിദ്‌ അഹ്‌മദ്‌ ഖാനെ പോലുള്ള വരുടെ വിശാല ചിന്തയായിരുന്നു വേണ്ടിയിരുന്നത് . മുസ്‌ലിംകള്ക്കും ബ്രിട്ടീഷുകാര്ക്കുമിടയിലുള്ള വൈര്യമില്ലാതാക്കാന്‍ അലിഗഡ് സര്വ്വട ശാലയ്ക്ക് കുറെ സഹായിച്ചു.

    നിഷ്കാസനം ചെയ്യപ്പെട്ട ഭരണ ( നവാബുമാര്‍ ) സംവിധാനത്തിന് പിറകെ പിന്തുണയും ആയി പോകാതെ, ബ്രിട്ടീഷു ഭാരണതിന് ഒപ്പം നിന്നിരുന്നേല്‍ ഇന്ത്യന്‍ മുസ്ലിം പില്ക്കാ ലത്ത് അനുഭവപെട്ട അവഹേളനത്തിനു പാത്രീഭവിക്കില്ലായിരുന്നു. ഇന്ത്യ വിഭജനത്തോടെ അത് പൂര്ണ്ണ വുമായി. ഇവിടെ കേരളത്തിലും കുഞ്ഞാലി മരക്കാര്, ടിപ്പുവിന്റെ. പടയോട്ടം, വാഗണ്‍ ട്രാജെടി ( വെറും മാപ്പിള ലഹള എന്ന് മുദ്ര കുത്തപ്പെട്ടു) തുടങ്ങി എല്ലാം വിചിന്തിനം ചെയ്യേണ്ടതാന്.

    അറബി മലയാളത്തില്‍, എഴുത്തച്ചന് ഒപ്പമോ, അതിനു മുന്പോല മഹത് കൃതികള്‍ എഴുതപ്പെട്ടു എന്ന് ഓര്മ്മിടച്ചിട്ടു കാര്യമില്ല. അറബി മലയാളം സമുദായത്തില്‍ മാത്രം ഒതുങ്ങി പോയി. ഇതര സമുടായത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയാത്തതിനാല്‍ , ആ ഭാഷയിലെ സാഹിത്യവും പുറം ലോകം കണ്ടില്ല. ഞാനാദ്യം പറഞ്ഞ കാലിക വിഷയങ്ങളോട് പുറം തിരിഞ്ഞു നില്ക്കുുന്ന നമ്മുടെ വാര്ത്തെടുത്ത കാഴ്ചപ്പാട് തന്നെയാണ് പ്രശ്നം

    ഇനി ഇസ്ലാമിക ഭരണം നേരിട്ടില്ലായിരുന്ന , തിരുവിതാം കൂര്‍ തീര്ത്തും വ്യത്യസ്തമായിരുന്നു. മുസ്ലിം പ്രാധിനിത്യം കുറവായിരുന്നെങ്കിലും, അധിസമ്പന്നതയല്ല, ജീവിത നിലവാരം പൊതുവേ നല്ലതായിരുന്നു.വിദ്യാഭ്യാസ മേഘലയും. വക്കം മൌലവിയെ സ്മരിക്കുന്നു. ( ഞാന്‍ പഠിച്ച ഇടവ മുസ്ലിം ഹൈസ്കൂള്‍ 1880 കളില്‍ സ്ഥാപിതമായതാണ്. ഫിഫ്ത് ഫാറം വരെയെങ്കിലും പഠിക്കാത്ത ആണിനെ പെണ്ണിനെയോ കാണാന്‍ ആവില്ല , പ്രായം ഏതോ ആകട്ടെ )

    ReplyDelete
  13. Mohammed Kutty Mavoor മുസ്ലിം സമൂഹത്തിന്റെ വിദ്യഭ്യാസ സാമൂഹ്യ പാശ്ചാതലത്തിലുള്ള ലേഖനങ്ങളില്‍ മികച്ച കണ്ടെത്തലുകള്‍ നടത്തിയതു എന്ന നിലയില്‍ ഇത് വേറിട്ട്‌ നില്കുന്നു .ഉപരിപ്ലവങ്ങളായ അധര വ്യായാമങ്ങള്‍ മാത്രമായി പല തീസിസുകളും ഉപന്യാസങ്ങളും പത്രത്താളുകളിലെ സ്ഥലം മുടക്കാന്‍ മാത്രം ഉപകരിച്ചപ്പോള്‍ പ്രശ്നങ്ങളെ യാഥാര്‍ത്യ ബോധത്തോടെ സമീപിക്കാനും ആഴത്തിലിറങ്ങി പഠിക്കാനും നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ആധുനിക ലോക ക്രമത്തില്‍ ഒരു ജനതയുടെ പുരോഗതിയും മുന്നോട്ടുള്ള പ്രയാണവും വിദ്യാഭ്യാസപരമായ മുന്നേറ്റവുമായി വളരെയധികം ബന്ധപ്പെട്ടതായതായതിനാല്‍ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ അവസ്ഥയെ സത്യ സന്ധമായി വിലയിരുത്തുന്ന ഈ ലേഖനം ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയെ ക്കുറിച്ച് പഠിക്കുന്ന വിദ്യാര്തികള്‍ക്ക് ആ വിഷയത്തില്‍ ഒരു നല്ല റഫറല്‍ ഗ്രന്ഥമായുപയോഗിക്കാന്‍ കഴിയുമെന്നാണ് എന്റെ വിലയിരുത്തല്‍. ചരിത്രാതീത കാലം മുതല്‍ അറിവിനും വിദ്യാഭ്യാസത്തിനും വളരെ പ്രാധാന്യം നല്‍കിയ ഒരു ജന സമൂഹം തങ്ങളുടെ മതാചാര വീക്ഷണ കോണില്‍ കൂടി അറിവിന്റെ മഹത്വത്തെപ്പറ്റി തങ്ങളുടെ പ്രവാചകനും വേദ ഗ്രന്ഥവും നല്‍കിയ ഉല്‍ബോധനങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ട് അറിവിന്റെ ആകാശങ്ങള്‍ കീഴടക്കിയിരുന്നു.പക്ഷെ പിന്‍ മുറക്കാര്‍ പലപ്പോഴും അതിജീവനതിനായുള്ള ഓട്ട മത്സരത്തില്‍ അറിവ് നേടുന്നതിലും പകര്‍ന്നു കൊടുക്കുന്നതിലും വേണ്ടത്ര ശുഷ്കാന്തി കാണിക്കാതിരുന്നത്‌ വലിയൊരളവില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് കാരണമായിട്ടുന്ടെന്നുള്ളത് വിസ്മരിക്കാവതല്ല .ലേഖനത്തില്‍ ചൂണ്ടിക്കാനിച്ചിട്ടുള്ളത് പോലെ നൈസാമിന്റെ പിന്മുറക്കാര്‍ ആരാന്റെ എച്ചില്‍ പാത്രം കഴുകുന്നവരായത് വിധിവൈപരീതമല്ല മറിച്ച് തങ്ങളുടെ അറിവില്ലായ്മ (അത് തങ്ങളുടെ കുറ്റമല്ലെങ്കില്‍ കൂടി )കൊണ്ട് മാത്രമാണെന്നാണെന്റെ പക്ഷം .നിങ്ങള്‍ മറ്റുള്ളവരുടെ വെള്ളം കൊരികളും വിറകു വെട്ടികളും മാത്രമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരല്ലെന്നു നിങ്ങള്‍ തന്നെ ആദ്യം മനസ്സിലാക്കണമെന്ന് പറഞ്ഞ മണ്മറഞ്ഞ മുന്‍ വിദ്യാഭ്യാസ മന്ത്രി സി .എച് . മുഹമ്മദ്‌ കോയ സാഹിബിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ വരികയാണ്.അതെ നമ്മള്‍ ഓരോരുത്തരും ചോദിക്കേണ്ടിയിരിക്കുന്നു . മറ്റ്ള്ളവരുടെ വെള്ളം കോരികളാവലാണോ നമ്മുടെ ജീവിത നിയോഗം ....തിരിച്ചറിവുകള്‍ക്ക്‌ ഈ ലേഖനം ഉപകരിക്കുമെന്ന് പ്രത്യാശിക്കാം ...ലേഖനത്തില്‍ പ്രതിപാദിച്ച മറ്റൊരു വിഷയം ഇന്ന് കേരളീയ മുസ്ലിം സമൂഹത്തില്‍ കാണപ്പെടുന്ന വിദ്യാഭ്യാസ പുരോഗതിയുടെ തിരശീലക്കു പിന്നിലെ കരങ്ങളെ സംബന്ധിച്ചാണ് ..കുഴിച്ചുമൂടപ്പെട്ട തന്റെ ജീവിത സ്വപ്നങ്ങള്‍ തന്റെ തലമുറയില്‍ തന്നെ ഒതുങ്ങണമെന്ന ദൃഡ നിശ്ചയത്തോടെ തന്റെ ശാപം തന്റെ സന്താനങ്ങള്‍ക്കൊരിക്കലും ഉണ്ടാവരുതെന്ന വാശിയോടെ തന്റെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അത്യധികം നിഷ്കര്‍ഷത കാണിച്ച ആ മാതാക്കളോട് ലേഖനം നീതി കാണിച്ചിരിക്കുന്നു .ചുരുക്കത്തില്‍ ഇന്ത്യന്‍ മുസ്ലികളുടെ വിദ്യാഭ്യാസ രംഗത്തെ കിതപ്പും കുതിപ്പും ഒട്ടും അരോചകമല്ലാത്ത വിധം ആസ്വാദ്യകരമായ ശൈലിയില്‍ വായനക്കാരനിലെക്കെത്തിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ....അഭിനന്ദനങള്‍ നജീബ് ...Muhammad kutty Mavoor

    ReplyDelete
  14. വളരെ ഗഹനമായ പഠനം ആവശ്യമായ വിഷയം വളരെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി.ലക്ഷങ്ങളും കോടികളും സമ്മാനമായി ലഭിക്കുന്നത് സ്വപ്നം കണ്ടു കിടന്നുറങ്ങുന്ന ജനതക്ക് മുന്നില്‍ ഒരിക്കല്‍ പോലും കാണാത്ത പില്‍കാല തലമുറക്ക് വേണ്ടിയുള്ള വിദ്യാഭ്യാസവും അതിനു വേണ്ടിയുള്ള സൌകര്യങ്ങളും സ്ഥാപനങ്ങളും സ്വപ്നം കാണുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാരഥന്മാരായ പൂര്‍വികരുടെ മഹത്തായ സംഭാവനകള്‍ നമുക്ക് സ്മരിക്കാം.ബ്രിട്ടീഷ്‌ അധിനിവേശത്തോടുള്ള വിരോധം നമ്മെ വിദ്യാഭ്യാസപരമായി പിന്നിലക്കിയെങ്കിലും ഇന്ന് നാം അതിനെയെല്ലാം തരണം ചെയ്യുന്ന അവസ്ഥയിലേക്ക് കുതിക്കുന്നു.ഇനി വേണ്ടത് ഈ വിദ്യാഭ്യാസത്തെ സാമ്പത്തിക വല്കരിക്കുന്ന അവസ്ഥയില്‍ നിന്നും അധികാര കേന്ദ്രങ്ങളിലേക്കുള്ള കടന്നു വരവാണ് സര്‍ക്കാര്‍ സര്‍വീസ് പ്രാതിനിത്യം ഉണ്ടാക്കുന്നതിനുള്ള ഗൌരവമായ ശ്രമം ഉണ്ടായേ തീരു.കുടുംബങ്ങളുടെ കെട്ടുറപ്പിനും വിദ്യാഭ്യാസത്തിനും,ഉയര്ച്ചക്കും വേണ്ടി എന്നയിട്ട യന്ത്രം കണക്കെ ആരോടും പരിഭവമില്ലാതെ പ്രവര്‍ത്തിക്കുന്ന ഗൌള്‍ഫുകാരന്റെ ഭാര്യമാരെ പരാമര്‍ശിച്ചത് വളരെ നന്നായി അവര്‍ എന്നും പരിഗണന അര്‍ഹിക്കുന്നവര്‍ തന്നെ.മുസ്ലിം സമുധയതിന്റെ വിദ്യാഭ്യാസ ചിന്ത മണ്ഡലം പൊളിചെഴുതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.ചില കോണുകളില്‍ വിജയത്തിന്റെ തീ നാളങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.ഇനിയും ഇത്തരത്തിലുള്ള പഠനങ്ങള്‍ നടക്കട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  15. Najeeb.. good essay on educational backwardness on Muslim community. you did'nt touch some points, which are 1. This community spends crores of rupees for HAJJ they are reluctant to pay a "naya paisa" for educational empowerment of poor in their own community. 2. Every muslim religious organisations offer cash prize for educationally top winners they do not do any thing for intelligent poor students in their community,
    visit www.prakashanone.blogspot.com

    ReplyDelete
  16. visit www.prakashanone.blogspot.com 9961431267

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ