Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, November 21, 2017

പെയ്തൊഴിയാതെ


ബസ്സിന്റെ താഴ്ത്തിയിട്ട വിൻഡോ ഷട്ടറുകൾക്ക് മേൽ അടക്കാനാവാത്ത നിലവിളി പോലെ മഴ പെയ്തു കൊണ്ടിരുന്നു.

"ഇങ്ങക്ക്‌പ്പൊ അവ്ടെ  നല്ല പൊള്ളുന്ന ചൂടായിരിക്കും....ല്ലേ"
പെരുമഴയെ മുറിച്ചു കൊണ്ട് ബസ്സോടിക്കുമ്പോൾ ഡ്രൈവർ ചോദിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയത് കൊണ്ടാവണം അയാൾ നല്ല ഉത്സാഹത്തിൽ ആയിരുന്നു. വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള നിരത്തിൽ ചില്ലിലൂടെ മുന്നോട്ടുള്ള കാഴ്ചകൾ മഴ കൊണ്ട് കലങ്ങിപ്പോയിരുന്നു.

"മിനിഞ്ഞാന്ന് ഞാൻ നാട്ടിലേക്ക് പോരുന്ന ദിവസം  അയ്മ്പത് ഡിഗ്രിക്കൊക്കെ മോളിലാണ്"
ഞാൻ പറഞ്ഞു.

"ഞാനുണ്ടായിരുന്നു ഖത്തറില്....രണ്ടു കൊല്ലം.... അതോടെ ഗൾഫ്ന്റെ പൂതി മടുത്തു.....ഇവിടെ ആകുമ്പോ വരുമാനം ഇച്ചിരി കുറഞ്ഞാലും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാം... രാത്രി  അവനവന്റെ വീട്ടിൽ  കെട്ട്യോളേം പിള്ളറേം കെട്ടിപ്പിടിച്ച് ഒറങ്ങാം ...പിന്നെ മ്മളെ നാടിന്റെ ഈ സുഗോന്നും ഗൾഫിൽ  കിട്ടൂലപ്പാ".
ഗിയർ മാറ്റുന്നതിനിടെ അയാൾ ചിരിച്ചു.

ഉച്ച തിരിഞ്ഞ നേരം അയതുകൊണ്ടാവാം ബസ്സിലും തിരക്ക്  കുറവായിരുന്നു. ആളൊഴിഞ്ഞ സീറ്റുകളിൽ ഏതാനും അന്യസംസ്ഥാന തൊഴിലാളികൾ മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളൂ.

അപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമെത്തി.
'അതാ ആ കാണ്‌ന്ന പൂട്ടിയിട്ട പീടിയന്റെ ചേതിക്കല് നിന്നാമതി.  ഈ മഴയത്ത് അങ്ങോട്ട്   ജീപ്പ് കിട്ടാൻ വല്യ പാടാ..... ബൈക്കിൽ പോകുന്ന പിള്ളര്ണ്ടാവും...  ഓലോട് പറഞ്ഞാൽ എറക്കിത്തരും...അല്ലെങ്കില് തിരിച്ചുപോകാൻ  വൈകും.'

ബസ്സ് പെരുമഴയിലേക്ക് അലിഞ്ഞു പോയി. കുടയുണ്ടായിട്ടും മുന്നോട്ട് നടക്കുമ്പോൾ ശരിക്കും  നനഞ്ഞു.  ഇടിഞ്ഞു പൊളിഞ്ഞ  പഴയ പീടികയുടെ  ഇറയത്ത്  കയറി നിൽക്കുമ്പോഴേക്കും മഴ പിന്നെയും ഇരുടടച്ച് ആഞ്ഞുപെയ്യാൻ തുടങ്ങി. ആ പ്രദേശത്തൊന്നും ഒരു വീടോ ആളുകളോ ഉണ്ടായിരുന്നില്ല. നിർത്താതെ പെയ്യുന്ന മഴയുടെയും  ഇടക്ക് വീശിയടിക്കുന്ന കാറ്റിന്റെയും നിരത്തിലൂടെ കലങ്ങിക്കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിന്റെയും ഒച്ച മാത്രം.

ഒരുപാട് നേരം നിന്നിട്ടും വാഹനം പോയിട്ട് ഒരു മനുഷ്യജീവിയെ പോലും കണ്ടില്ല. അപരിചിതമായ ഈ സ്ഥലത്ത് ഈ മഴയത്ത്  എത്ര നേരമാണ് ഇങ്ങനെ നിൽക്കേണ്ടി വരിക.... വരേണ്ടായിരുന്നു......

നാട്ടിലേക്ക് പോകുന്ന വിവരം പറയാനും പറ്റ് തീർക്കാനും ഫ്‌ളാറ്റിന് ചുവട്ടിലെ  സുരേന്ദ്രന്റെ  ഗ്രോസറിയിലേക്ക് പോയതായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ  എന്തെങ്കിലും കൊണ്ടു പോകാനുണ്ടോ എന്ന് വെറുതെ ഒരു ലോഗ്യത്തിന് ചോദിച്ചതാണ്.

"ഇങ്ങക്കൊരു കുപ്പി അത്തറ് കൊണ്ടോവാൻ പറ്റ്വോ....എന്റെ അല്ല......
മെസ്സില് പണിയെടുക്കുന്ന ഒരാളുടെതാ...മരിക്കാൻ കെടക്ക്ന്ന അയാളുടെ ഉമ്മാക്കാ..ഇങ്ങള് കൊണ്ടോവെങ്കിൽ അയാളുടെ  വീട്ട്ന്ന് ആരെങ്കിലും വന്ന് വാങ്ങിക്കോളും"
ചേതമില്ലാത്ത ഒരു  ഉപകാരമാണല്ലോ. എതിര് പറഞ്ഞില്ല.
"പാവം അഞ്ചാറ് കൊല്ലായി ഇഖാമയും പാസ്‌പോർട്ടും ഒന്നും ഇല്ലാത്തത് കൊണ്ട് മെസ്സിൽ പണി എടുക്ക്വാ....ഇത് എന്നെ ഏല്പിച്ചിട്ട് കൊറേ ദിവസായി.... കൊടുത്തയക്കാൻ പറ്റിയ ആരെയും കിട്ടീല്ല....."

സുരേന്ദ്രൻ  ആളെ വിളിച്ചു വരുത്തി. നരച്ച കുറ്റിത്താടിയും മുഷിഞ്ഞ വസ്ത്രവും, അയാൾ
കയറി വന്നപ്പോൾ കടയിൽ  എണ്ണയുടെയും മസാലയുടെയും വാട പരന്നു.

എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"ബുദ്ധിമുട്ട് തോന്നരുത്.....സുരേന്ദ്രൻ  പറഞ്ഞിറ്റുണ്ടാവല്ലോ...മോൻ വന്ന് വാങ്ങിക്കോളും. ഞാൻ ഓന്റെ പേരും   നമ്പറും  ഇതുമ്മല് എഴുതാം"
അയാൾ അത്തറ് പെട്ടി തുറന്നു കാണിച്ചശേഷം ഭദ്രമായി അടച്ച് പേപ്പർടേപ്പ് ചുറ്റി അതിനു മേൽ മകന്റെ പേരും മൊബൈൽ നമ്പറും വീട്ടഡ്രസ്സും എഴുതി എന്നെ ഏല്പിച്ചു. കടയിൽ നിന്ന് ഞങ്ങൾ ഒന്നിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.

"ഈ അവസ്ഥയിൽ ഉമ്മാക്ക് എന്തിനാണ് അത്തർ എന്ന് തോന്നുന്നുണ്ടാകും..... മുപ്പത്തഞ്ച് കൊല്ലം

 മുമ്പ് ഞാൻ ഇവിടന്ന് ആദ്യായിട്ട് നാട്ടിൽ പോകുമ്പോ ഉപ്പാക്ക് കൊണ്ടുക്കൊടുത്തത് ഇതേ അത്തറായിരുന്നു"

അയാൾ മനസ്സിനെ ഓർമ്മയിൽ എങ്ങോ അലയാൻ വിട്ടതുപോലെ നിർത്തി.

"ഉപ്പാക്ക് ഇതിന്റെ മണം വല്ലാതെ ഇഷ്ടായിരുന്നു.....അത് കൊണ്ട്  ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും  ഈ അത്തറ് കൊണ്ടുപോവാൻ മറക്കൂല"
"എട്ടു കൊല്ലം മുമ്പാണ് ഉപ്പ മരിക്കുന്നത്. ഞാൻ നാട്ടിൽ പോയി തിരിച്ചു വന്ന് രണ്ടു മാസം പോലും ആയിരുന്നില്ല. ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഇറങ്ങുമ്പോൾ പെട്ടെന്ന് വന്ന നെഞ്ചുവേദന..... ഉപ്പ പള്ളിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ  പുരട്ടിക്കൊടുത്ത അത്തറിന്റെ മണമായിരുന്നു  മരിച്ചിട്ടും ഉപ്പാന്റെ മേലിനെന്ന് ഉമ്മ പറയും"

"എനിക്കന്ന് പോകാനും ഉപ്പാന്റെ മയ്യത്ത് കാണാനും പറ്റിയില്ല.....ഉപ്പ മരിച്ച ശേഷമാണ് ഉമ്മ ശരിക്കും തളർന്നു പോയത്.. പിന്നെ അത് ഓരോ സൂക്കേടായി......ഉപ്പയും ഉമ്മയും അങ്ങനെ കഴിഞ്ഞതാണേ....ഒരു ദിവസം പോലും അവര് പിരിഞ്ഞു നിന്നിട്ടുണ്ടാവൂല"
ഉള്ളിൽ തിങ്ങി നിൽക്കുന്ന എന്തൊക്കെയോ കെട്ടഴിച്ചു വിടുന്ന പോലെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.

"ഉപ്പ മരിച്ചശേഷവും ആ  അത്തറ് കുപ്പികൾ ഉമ്മാന്റെ അലമാരയിൽ ഉണ്ടായിരുന്നു."

"തീരെ  കിടപ്പിലായിട്ട്  ഇപ്പൊ മൂന്ന് മാസത്തോളം ആയി. ബോധം ഇല്ലാന്ന് തന്നെ പറയാം. ആരെയും തിരിച്ചറിയാനൊന്നും പറ്റുന്നില്ല.  കിടന്ന കിടപ്പിൽ മേലൊക്കെ പൊട്ടാനും പഴുക്കാനും തുടങ്ങിയപ്പോൾ കുളിപ്പിച്ചു കഴിഞ്ഞാൽ    ഉപ്പാന്റെ അത്തറ് പുരട്ടിക്കൊടുക്കുമായിരുന്നു...ആ മണം അറിയുമ്പോ ആയിരിക്കും...ബോധക്കേടിലും
ഉമ്മ എന്തൊക്കെയോ പറയാൻ തുടങ്ങി....ഉപ്പാനെ ചോദിച്ചും ഞാൻ വന്നോ എന്നന്ന്വേഷിച്ചും.....കുറച്ചു ദിവസമായി അത്തറ് മുഴുവൻ
തീർന്നിട്ട് .... അതിന് ശേഷം ഉമ്മ ഒന്നും സംസാരിച്ചിട്ടില്ല"
അയാൾ  കുറേനേരം നിശബ്ദനായി.

"ഇങ്ങള് നാട്ടിലെത്തി തെരക്കൊക്കെ കഴിഞ്ഞിട്ട് ഇതിൽ എഴുതിയ നമ്പറിൽ
ഒന്ന് വിളിച്ചുപറഞ്ഞാൽ മതി..... മോൻ വന്ന് വാങ്ങിക്കോളും.."

"നിങ്ങള് നാട്ടിലേക്ക് പോകാനുള്ള വഴിയൊന്നും നോക്കുന്നില്ലേ.....എത്രകാലാണ് ഇങ്ങനെ"

"നോക്കാണ്ടല്ല.... പാസ്പോർട്ട് പോലും ഇല്ലാലോ....പൊതുമാപ്പ് വന്നാൽ പോകാൻ പറ്റും... ഓരോ കൊല്ലവും പൊതുമാപ്പ് ഉണ്ടാവും ഉണ്ടാവുംന്ന് പറയുന്നത് കേക്കാന്നല്ലാതെ... ഇപ്പൊ അഞ്ചാറ് കൊല്ലായില്ലേ ഇവിടെ പൊതുമാപ്പില്ലാതെ...സ്പോൺസർ ഇന്റെ പേരിൽ എന്തെങ്കിലും കേസ് കൊടുത്ത് ഇട്ടിട്ടുണ്ടൊന്നും അറിയില്ല.....അതോണ്ടാ പിടിത്തം കൊടുക്കാനും പേടി...."

"വീട്ടിൽ ആരൊക്കെയാണ്...."
"ഉമ്മ ന്റെകൂടെയാ... ഞാൻ മൂത്ത മോൻ ആയത് കൊണ്ട് മാത്രല്ല....ഓള് ഉമ്മാനെ നല്ലോണം നോക്കും. നാല് മക്കളാണ് ..... മൂന്ന് പെണ്ണും ഇളയത് ഒരാണും...ഓൻ പഠിക്കുന്നെ ഉള്ളൂ...മൂന്നു കൊല്ലം മുമ്പാ ഇളയ മോളുടെ കല്യാണം കഴിഞ്ഞത്... കൂടാൻ പറ്റിയിട്ടില്ല.....ഇപ്പൊ ഓളുടെ കുഞ്ഞന് ഒന്നര വയസ്സ് കഴിഞ്ഞ്.... പുതിയാപ്പിളനേം പേരക്കുട്ടിനേം ഒന്നും കണ്ടിട്ടില്ല"
അയാൾ ചിരിച്ചു.

പിരിയുമ്പോൾ കൈകൾ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട്  പറഞ്ഞു.
"ഇനിക്കിപ്പം എന്ത് സമാദാനംണ്ട്ന്നോ....ഈ അത്തറിന്റെ മണത്തിലൂടെ ഉമ്മാക്ക് ഓർമ്മകളിലൂടെ  പിടിച്ചു പിടിച്ചു കേറിപ്പോരാൻ പറ്റുംന്ന് ഞാൻ ആശിക്യാ...."

നാട്ടിൽ എത്തിയത് മുതൽ ആ നമ്പറിലേക്ക് പലവട്ടം വിളിച്ചുവെങ്കിലും പരിധിക്ക് പുറത്ത് എന്നല്ലാതെ......
നടുവകത്തെ മേശപ്പുറത്ത് ആ പൊതി മരണം കാത്തുകിടക്കുന്ന ഒരാളെപ്പോലെ ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

ഇന്നലെ പാതിരാത്രിയിൽ പുറത്തെ പെരുമഴയുടെ താളത്തിൽ പെയ്തൊഴിഞ്ഞ തളർച്ചയിൽ നെഞ്ചോട് പറ്റിക്കിടക്കുമ്പോൾ അവൾ ചോദിച്ചു
"ഇത്രേം കൊല്ലമൊക്കെ വിട്ടുനിക്ക്വാന്ന് വെച്ചാൽ.....അതും എപ്പോ പോകാൻ പറ്റുംന്ന് പോലും ഒരു ഊഹമില്ലാതെ....വല്ലാത്തൊരു ജീവിതാണ് ല്ലേ"
"ഉം..." ഞാൻ മൂളി.
"...ആർക്കെങ്കിലും എന്തെങ്കിലും പറ്റിപ്പോയാൽ അവസാനായിട്ടു ഒന്ന് വന്ന് കാണാൻ പോലും പറ്റാതെ...."
മോൾ ഉറക്കത്തിൽ ഒന്നുകൂടി  ചുറ്റിപ്പിടിച്ചു. ജാലകത്തിലൂടെ നിലാവെളിച്ചതിന്റെ ഒരു ചീന്ത് ഉറങ്ങുന്ന മോന്റെ മുഖത്ത് തിളങ്ങി നിന്നു.

"ഈ അത്തറ് കൊണ്ടുപോവാൻ ആള് ഇതുവരെ വന്നില്ലാലോ മോനെ....."
രാവിലെ ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ് ഉമ്മ ചോദിച്ചത്.
"ഇനി ഓലിക്ക് എന്തെങ്കിലും അധികായിട്ടുണ്ടാവോ.."
ഉമ്മാന്റെ ശബ്ദത്തിൽ ആശങ്കയും സങ്കടവും ഉണ്ടായിരുന്നു.
"ഞാൻ രാവിലെയും വിളിച്ചു നോക്കിയതാണുമ്മാ....ആ നമ്പർ എപ്പോളും പരിധിക്ക് പുറത്താ.... ഏതോ റേഞ്ച് ഇല്ലാത്ത സ്ഥലം ആണ്ന്ന് തോന്നുന്നു."
"പാവം...ആ ഉമ്മാന്റെ സ്ഥിതി എന്തായിരിക്കും......ഈ അത്തറ് കിട്ടീന്നെങ്കിലും അറിഞ്ഞാല് ആ മോന് കൊറച്ചെങ്കിലും സമാദാനം ആയേനെ....വല്ലാത്ത വിധി"
ഇനിയും  കാത്തു നിക്കാതെ അഡ്രസ്സ് തേടിപ്പിടിച്ച് ഇന്ന് തന്നെ അങ്ങോട്ട്  കൊണ്ടുപോയി കൊടുത്താലോ എന്ന് അപ്പോഴാണ് ആലോചിച്ചത്.

"അതായിരിക്കും  നല്ലത്.....ഈ പൊതി ഇവിടെ ഇങ്ങനെ കാണുംതോറും ന്റെ മനസ്സിൽ ആ മരിക്കാൻ കെടക്കുന്ന ഉമ്മയും ആ മോനും തന്നെയാ"
ഉമ്മ ഒരു നെടുവീർപ്പ് പോലെ പറഞ്ഞു.

മക്കൾ സ്‌കൂൾ വിട്ട് വരുമ്പോഴേക്ക് തിരിച്ചെത്താം എന്ന കണക്കുകൂട്ടലിലാണ്  പുറപ്പെട്ടത്.  ഈ പെരുമഴയിലേക്ക് നോക്കി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിലേക്കൊന്നു വിളിച്ചു നോക്കാമെന്ന് വെച്ചാൽ മൊബൈലിന് റേഞ്ചുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ   നല്ല വെയിലായിരുന്നു. ഉമ്മ നിർബന്ധിച്ചിട്ടാണ് കുട എടുത്തത് തന്നെ.

ഇടക്കൊന്ന് നേർത്തും പിന്നെയും കനത്തും  മഴ പെയ്തു കൊണ്ടിരുന്നു. ഒരു പരിചയവും ഇല്ലാത്ത പ്രദേശത്ത് പെരുമഴയിൽ ഒറ്റപ്പെട്ടിങ്ങനെ......
ഉള്ളിൽ വല്ലാത്തൊരു പേടിയോ
സങ്കടമോ നിറയാൻ തുടങ്ങി.
ഏറെ നേരം ഒരേ പെയ്ത്തിന് ശേഷം സങ്കടക്കരച്ചിൽ പോലെ മഴ മെല്ലെ മെല്ലെ നേർത്തു വന്നു. വന്ന ബസ്സ് ഇതുവരെ തിരിച്ചു പോയത് കണ്ടില്ല. ഇനി അത് വേറെ വഴിക്കാകുമോ. അതല്ലെങ്കിൽ പെരുമഴയിൽ ട്രിപ്പ് തന്നെ ഒഴിവാക്കി......

ഏതാനും ബൈക്കുകൾ  കൈകാണിച്ചിട്ടും നിർത്താതെ കടന്നു പോയി. ഇത്ര നേരവും മഴയിൽ എവിടെയോ കയറി നിന്നതാവണം. കൂടണയാനുള്ള  ധൃതി. ഇപ്പോൾ ഇരുട്ടാവുമല്ലോ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരു ബൈക്കിന്റെ വെളിച്ചം. അല്പം മുന്നോട്ട് പോയി നിർത്തിയ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഹെൽമറ്റും മഴക്കോട്ടും ഇട്ട ഒരു ചെറുപ്പക്കാരൻ.
"ഊട്ടേരിമുക്കിലേക്ക് ആണെങ്കിൽ...കുറേ നേരായി മഴയത്ത് ഇവിടെ..."
"കേറിക്കോളീ... ഞാൻ  അത് വഴിയാണ്. അങ്ങാടിയിൽ ഇറക്കിത്തരാം"
തണുത്ത കാറ്റിനെ മുറിച്ച് ബൈക്ക് മുന്നോട്ട് നീങ്ങി. നല്ല ഇറക്കമായിരുന്നു. നിരത്തരികിലൂടെ കലക്കുവെള്ളം കുത്തിയൊഴുകി.

ആളനക്കം കുറഞ്ഞ അങ്ങാടിയിൽ ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു. കയ്യിലുള്ള  പൊതിയിലെ വീട്ടുപേര് ഒന്നൂടെ വായിച്ച് ഉറപ്പു വരുത്തി, നിരത്തിലേക്ക് തല നീട്ടിയിരിക്കുന്ന പീടികയിലെ  ചെറുപ്പക്കാരനോട് വഴി ചോദിച്ചു.
"മരിച്ച വീട്ടിലേക്കാണോ"
ചെറുപ്പക്കാരന്റെ ചോദ്യം വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. വൈകിപ്പോയിരിക്കുന്നു. എപ്പോഴായിരിക്കും...

"ആ കാണുന്ന ബസ്റ്റോപ്പില്ലേ... അതിന്റടുത്തുള്ള ഇടവഴിക്ക്

നേരെ ഉള്ളിലേക്ക് പോയാ മതി. കുറച്ചു മുന്നോട്ട് ചെന്നാൽ ഒരു ചെറിയ സ്രാമ്പി കാണാം . അതിന്റെ തൊട്ടടുത്തുള്ള വീടാ....സ്രാമ്പിന്റടുത്ത്   ആളുകള് ഉണ്ടാകും"

ഇനി  അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ശങ്കിച്ചു.  ഇത്രയും ദിവസം കാക്കണ്ടായിരുന്നു.....

ഇരുട്ട് വീണ് തുടങ്ങിയിരുന്നു.  തണുത്ത കാറ്റും മണ്ണട്ടക്കരച്ചിലും  ആളനക്കമില്ലാത്ത ഇടവഴിയും...പരിചയമില്ലാത്ത ഏതോ ഒരു നാട്ടിൽ അസമയത്ത്. എത്രയും പെട്ടെന്ന് വീട്ടിലെത്തണം.
മക്കൾ പടിക്കൽ  നോക്കിയിരിക്കുന്നുണ്ടാകും. ഫോൺ വിളിച്ചിട്ടും കിട്ടാതെ ഉമ്മയും അവളും പരിഭ്രമിക്കുന്നുണ്ടാകും. 
എങ്ങനെയാണ്  തിരിച്ചു പോകുക....

ഇത്തിരി നടന്നപ്പോൾ സ്രാമ്പിയും അതിന് മുന്നിലെ   ചെറിയ ആൾക്കൂട്ടവും കണ്ടു.
"മരിച്ച വീട്ടിലേക്ക്......"
ഒരാൾ സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ചൂണ്ടിക്കാണിച്ചു തന്നു.

പ്രായമുള്ളൊരാൾ അടുത്തേക്ക് വന്നു.
"ഇങ്ങളെവ്ടെന്നാ.."
"കുറച്ചു ദൂരെന്നാ... കുവൈത്തിലാണ്...ഇവിടെ മരിച്ച...."

അയാൾ കൈ പിടിച്ച്  കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി സ്വകാര്യം  പോലെ  പറഞ്ഞു.
"വിവരം അറിഞ്ഞിട്ടു വന്നതായിരിക്കും അല്ലേ.... ഓന്റെ വീട്ടിലൊന്നും അറിയിച്ചിട്ടില്ല.... നാട്ടുകാര് തന്നെ അറിഞ്ഞു വരുന്നേ ഉള്ളൂ...
അതോണ്ട്....... ഇങ്ങള് ഇപ്പൊ അങ്ങോട്ട് പോണ്ട"
അയാൾ എന്താണ് പറഞ്ഞു വരുന്നത് എന്ന്  മനസ്സിലായില്ല.

"കടലാസൊന്നും ഇല്ലാഞ്ഞതോണ്ട് പെട്ടെന്ന് ആസ്പത്രീൽ കൊണ്ടോവാൻ പോലും പറ്റീക്കില്ലാന്ന് കേട്ട്.... 
അങ്ങാനാണെങ്കില് നാട്ടിലേക്ക് കൊണ്ടരാനാക്വോ....ഓൻ പോയിറ്റ്‌ അഞ്ചാറ് കൊല്ലം കയ്ഞ്ഞതല്ലേ... അവസാനായിറ്റ് ഓന്റെ ഓൾക്കും മക്കൾക്കും ഒന്ന് കാണാനെങ്കിലും....... ഉമ്മയാണെങ്കിൽ ഇന്നോ നാളെയോ എന്ന കിടപ്പിൽ..." അയാൾ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

തുള്ളി തുള്ളിയായി  തുടങ്ങി കനത്ത്‌ പിന്നെ നിലവിളി പോലൊരു പെരുമഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. കയ്യിലെ അത്തറ് പൊതി  നനയാതെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു. സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ഇരുട്ടിലും മഴയിലും മാഞ്ഞുപോയി.

__________
 'വാരാദ്യ മാധ്യമത്തിലും' ഗൾഫ് മാധ്യമം 'ചെപ്പി'ലും പ്രസിദ്ധീകരിച്ച കഥ.

വല്യേട്ടൻ



പെരുമഴയിലേക്കാണ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത്.  ധൃതിപ്പെട്ട്  എമിഗ്രേഷനിലേക്ക് നടക്കുന്നതിനിടയിൽ കുട്ട്യേട്ടന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. പരിധിക്ക് പുറത്ത്. ടാക്സി കൗണ്ടറിൽ നിന്ന് തന്ന സ്ലിപ്പുമായി  പുറത്തേക്കിറങ്ങിയപ്പോൾ മഴ പിന്നെയും അലറിക്കരഞ്ഞും ഏങ്ങലടിച്ചും....

"മേഡം...ഇനി ആരേലും വരാനുണ്ടോ"
സ്ലിപ്പ് വാങ്ങി മുന്നിൽ നടന്നുകൊണ്ട്  ടാക്സി ഡ്രൈവർ ചോദിച്ചു.
"ഇല്ല...പെട്ടെന്ന് പോകണം.."
"ഇങ്ങള് ഇവിടെ നിന്നോളീ. ഞാൻ വണ്ടിയെടുത്ത് വേഗം വരാം....മഴയും...പിന്നെ ഫ്‌ളൈറ്റൊക്കെ ഒന്നിച്ചിറങ്യ സമയോം ആയതോണ്ട് ബ്ലോക്കുണ്ടാകും"

അയാൾ ധൃതിപ്പെട്ട് നടന്നു പോയി.
കനത്തു പെയ്യുന്ന മഴ  നനയാതെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ഓർമ്മയുടെ മഴ നൂലുകൾക്കപ്പുറത്ത് വല്യേട്ടന്റെ അനാദിപ്പീടികയുടെ മണം.  പീടിക ഇറയത്ത്  സഞ്ചിയും പിടിച്ച് അരിച്ചാക്കും ചാരി ഒരു ആറാം ക്ലാസുകാരി.....

"ബാലാ....ഒന്ന് വേം താ...കുട്ട്യേള് കാത്തു നിക്കുന്നുണ്ടാകും" 
വൈകുന്നേരം പണി കേറി വന്ന ആളുകൾ തിരക്ക് കൂട്ടും. നിന്ന് നിന്ന് കാലു കടഞ്ഞാലും, അവളെ പീട്യക്കാരൻ തിരിഞ്ഞു നോക്കില്ല.

മുതലാളിയും സാധനം എടുത്തു കൊടുക്കുന്ന ആളുമൊക്കെയായ വല്യേട്ടൻ ഈ തിരക്കിനിടയിൽ പുരയിലേക്ക് കൂടി സാധനം കെട്ടേണ്ടി വരുന്നതിന്റെ  ദേഷ്യം  തീർക്കുന്നത് ഇങ്ങനെയാണ്. ദുഷ്ടൻ. ഇത് കൊണ്ടാണ്  സ്‌കൂളിൽ നിന്ന് വൈകി എത്തുന്ന ദിവസം കുട്ട്യേട്ടൻ പീടികയിൽ പോകാൻ കൂട്ടാക്കാത്തതും.

പീട്യേൽ പോകാനുള്ള ഏക ഉത്സാഹം  തൊട്ടടുത്ത കുഞ്ഞൂട്ടിക്കാന്റെ പീടികയിൽ തൂക്കിയിട്ട ബാലയുഗവും പൂമ്പാറ്റയും ബാലരമയും  ലാലുലീലയുമൊക്കെയാണ്.  വല്യേട്ടന്റെ പറ്റിൽ പച്ചക്കറി വാങ്ങുന്ന  കൂട്ടത്തിൽ  ഏതെങ്കിലും ഒരു പുസ്തകവും  വാങ്ങി  സഞ്ചിയുടെ അടിയിൽ ഒളിപ്പിക്കുമ്പോൾ  വല്യേട്ടൻ ഇതൊന്നും അറിയില്ല എന്ന സമാധാനം മാത്രമല്ല, അയാളോടുള്ള ദേഷ്യം തീർക്കുന്നതിന്റെയൊരു ആനന്ദവും ഉണ്ടായിരുന്നു. അങ്ങനെ  അഹങ്കരിക്കണ്ട. സ്വന്തം ഏട്ടനൊന്നും അല്ലാലോ ഇങ്ങനെ താണ്  കൊടുക്കാൻ.

ഓർമ്മ വെച്ചത്  മുതൽ 'വല്യേട്ടാ' എന്ന് വിളിച്ചു ശീലിപ്പിച്ചത് അമ്മയാണ്. എന്നാലും അന്യനെ പോലെ അകന്നു നിന്നു എപ്പോഴും. ഒന്ന് മുഖത്തു നോക്കി ചിരിക്കുക പോലും ചെയ്യാത്ത  ആ മനുഷ്യനെ ഏട്ടൻ എന്ന് വിളിക്കാൻ തന്നെ ഇഷ്ടമുണ്ടായിരുന്നില്ല.

"ഡീ കൈകേയീന്റെ മോനായിട്ടും ലക്ഷ്മണനോട് ശ്രീരാമന് നല്ല സ്നേഹല്ലായിനോ"
രാത്രി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ കുട്ട്യേട്ടൻ ഒരു ദിവസം ചോദിച്ചത്.
ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കിയപ്പോൾ കുട്ട്യേട്ടൻ സങ്കടത്തോടെ തുടർന്നു
"പിന്നെന്താ വല്യേട്ടൻ ഇങ്ങനെ....ന്നോടൊന്ന് നല്ലണം മിണ്ട്അ പോലുംല്ല"
സ്വന്തം മോനെപ്പോലെ അമ്മ സ്നേഹിച്ചിട്ടും, കുട്ട്യേട്ടനും ഞാനും എത്ര അടുപ്പം കാണിച്ചിട്ടും മുരടൻ സ്വഭാവം കാണിച്ച്  മാറി നിൽക്കുന്ന അയാളെ  പറ്റിക്കുന്നതിൽ ഒരു സുഖം ഉണ്ടായിരുന്നു.

ഗൂഢമായ ആ ആനന്ദം ബലൂണിന് കുത്തുകൊണ്ട പോലെ  ഇല്ലാതായത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്കൂള് വിട്ട് ബസ്സിറങ്ങി  രാവിലെ അമ്മ ഏൽപിച്ച സാധനങ്ങൾ വാങ്ങാൻ പീടികയിൽ കയറിയതായിരുന്നു. 'വാ' എന്ന് വല്യേട്ടൻ  വിളിച്ചപ്പോൾ പിറകെ ചെന്ന് കയറിയത് വായനശാലയിൽ!

"കുഞ്ഞിരാമേട്ടാ... എന്റെ അനിയത്തിയാണ്. ഓൾക്ക്  മെമ്പർഷിപ്പ് കൊടുക്കണം....."
ലൈബ്രേറിയൻ കുഞ്ഞിരാമേട്ടനോട്  ഇങ്ങനെ പറഞ്ഞേല്പിച്ചപ്പോൾ കണ്ണ് നിറഞ്ഞത് വായനയുടെ വലിയൊരു ലോകം തുറന്ന് തന്നതിനെക്കാളേറെ, ആദ്യമായി വല്യേട്ടനിൽ നിന്ന് 'എന്റെ അനിയത്തി' എന്ന് കേട്ടത്  കൊണ്ട് കൂടിയായിരുന്നു.

വായനശാലയുടെ പടിയിറങ്ങുമ്പോഴാണ് പറഞ്ഞത്. "സുധാകരൻ  മാഷ് പറഞ്ഞിരുന്നു ഇന്നലെ സാഹിത്യ സമാജത്തിന് കഥ  വായിച്ചത്....കൊറേ കാലായില്ലേ പൂമ്പാറ്റയും ബാലരമയും ഒക്കെ.....ഇനി വലുതൊക്കെ വായിച്ചു തൊടങ്ങ്"

അപ്പൊ!!  കുഞ്ഞൂട്ടിക്കാന്റെ പീടികയിൽ നിന്ന്  പുസ്തകങ്ങൾ വാങ്ങുന്നതൊക്കെ അറിയുന്നുണ്ടായിരുന്നു. പഞ്ചാരയോ ചായപ്പൊടിയോ വാങ്ങുന്നത് കണക്കിലധികമായിപ്പോയാൽ പോലും  പിറുപിറുക്കുന്ന ആളാണ് ഇത്രയും കാലം!.

അങ്ങ്ട്ടേലെ ബിയ്യാത്തൂമ്മ പറഞ്ഞ കഥകളിലാണ്  വല്യേട്ടനെ അടുത്തറിഞ്ഞത്.
അമ്മ മരിച്ചതോടെ ഒറ്റക്കായിപ്പോയ അഞ്ചാം ക്ലാസ്സുകാരനെ. ഒരു പനി വന്ന് ആസ്പത്രീൽ കൊണ്ടു പോയതാണത്രേ അമ്മയെ..... തിരിച്ചെത്തിയത്......

"അമ്മേന്റെ കൂടെ ന്നേം കൊണ്ടുപോ"ന്ന് അലമുറയിട്ട് നിലവിളിച്ചോടിയ പത്തു വയസ്സുകാരനെ പിടിച്ചു വെക്കാൻ അന്നെല്ലാരും പാടുപെട്ടത്രേ. അത്രയും ജീവനായിരുന്നു വല്യേട്ടന് അമ്മയെ.

അമ്മയില്ലാത്ത വീട്ടിൽ വല്യേട്ടൻ പിന്നെ ഒറ്റക്ക് നിന്നിട്ടില്ല. സ്കൂള് വിട്ടുവന്നാൽ ഇരുട്ടും വരെ വായനശാലയിൽ ഇരുന്നു പുസ്തകം വായിച്ചും, അത് കഴിഞ്ഞ് അച്ഛന്റെ കൂടെ രാത്രി  പൂട്ടുന്ന വരെ പീടികയിലും.....

കൂട്ടുകാരന്റെ മരണത്തോടെ അയാളുടെ  ഭാര്യയും രണ്ട് പൊടിമക്കളും പട്ടിണിയാണ് എന്നറിഞ്ഞപ്പോൾ  സഹായിക്കാൻ വല്യേട്ടന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറുപ്പക്കാരിയും  കുഞ്ഞുങ്ങളും ആണും തൂണുമില്ലാതെ കഴിയുന്നതോർത്ത് കേളപ്പൻ  വൈദ്യരാണ് വല്യേട്ടന്റെ അച്ഛനും, അമ്മയുമായുള്ള കല്യാണത്തിന് മുൻകൈ എടുത്തത്. മോന് വിഷമമാകുമോ എന്നായിരുന്നു  അച്ഛന്.  വൈദ്യര് തന്നെയാണ് വല്യേട്ടനോട് സംസാരിച്ചത്.

"എത്ര കാലാണ് ബാലാ ഇങ്ങള് അച്ഛനും മോനും ഇങ്ങനെ ഒറ്റക്ക്. വീട്ടിലെ പണിയും പീടികയും നോക്കി അച്ഛൻ തളന്ന്റ്റ്ണ്ട്. നിങ്ങക്ക് കഞ്ഞി വെച്ചു തരാനെങ്കിലും ഒരാള് വേണ്ടേ. ചന്ദ്രിയെ നിനക്കും നന്നായി  അറിയാലോ. ഓൾക്കും രണ്ട് പൈതമ്മക്കൾക്കും അതൊരു താങ്ങാവുകയും ചെയ്യും. നിനക്ക് രണ്ട് കൂടപ്പിറപ്പുകളും ആവ്വ്ല്ലോ"

എതിർപ്പൊന്നും പറഞ്ഞില്ലെങ്കിലും, അമ്മേന്റെ സ്ഥാനത്ത് വേറൊരാളെ കാണുന്നതിന്റെ ഈർഷ്യയോ സങ്കടമോ, കല്യാണം കഴിഞ്ഞതോടെ അച്ഛനോട് പോലും അടുപ്പം കുറഞ്ഞു. അതുവരെ അച്ഛനോടൊപ്പം കിടന്നുറങ്ങിയ  വല്യേട്ടൻ കിടത്തം  ചരുവകത്തേക്ക് മാറ്റി. ആ മുറിയുടെ ജാലകത്തിലൂടെ നോക്കിയാൽ വല്യേട്ടന്റെ അമ്മ വെച്ചുപിടിപ്പിച്ച ചെടികളുടെയും മരങ്ങളുടെയും തണലും  തണുപ്പുള്ള പറമ്പിൽ അമ്മയെ അടക്കിയ ഇടം കാണാം.

സ്‌കൂൾ വിട്ട് കുറെ നേരം വായനശാലയിൽ ഇരുന്ന് വീട്ടിലെത്തിയാൽ  പാഠപുസ്തകവുമായി
ആ മുറിയിൽ ഒതുങ്ങും. 'പഠിച്ചു പഠിച്ചു വല്യ ആളാവും'ന്ന് അമ്മക്ക് കൊടുത്ത വാക്കാണത്രെ..

സ്‌കൂളിൽ ഏറ്റവും മിടുക്കനായിരുന്നെങ്കിലും പത്താം ക്ലാസ്സ് പരീക്ഷയുടെ രണ്ടു മാസം മുമ്പ് അച്ഛൻ ഒരു ഭാഗം തളർന്ന് കിടപ്പിലായതോടെ വല്യേട്ടൻ പഠിത്തം നിർത്തി പീടിക നോക്കേണ്ടി വന്നു. അച്ഛന്റെ ചികിത്സ, വീട്ടിലെ കാര്യം....  വേറെ നിവൃത്തി ഇല്ലായിരുന്നു. സുധാകരൻ മാഷ് പലവട്ടം നിർബന്ധിച്ചിട്ടും "ഇനിയിപ്പോ പഠിച്ച്  ഉദ്യോഗമൊക്കെ കിട്ടിയാലും ജീവിക്കാൻ വേണ്ടിയല്ലേ മാഷേ... ഇതൊക്കെ മതി" എന്ന് ഒഴിഞ്ഞുമാറി.

ടാക്സി  മുന്നോട്ടു നിർത്തി ഡ്രൈവർ  ഓടിവന്നു. കാറ് നീങ്ങുമ്പോൾ കുട്ട്യേട്ടനെ പിന്നെയും വിളിച്ചു നോക്കിയെങ്കിലും ഇത്തിരി നേരം റിങ് ചെയ്ത് പിന്നെയും പരിധിക്ക് പുറത്തായി.

മഴപ്പെയ്ത് പോലെ പിന്നെയും ഓർമ്മകൾ...
എസ് എസ് എൽ സി പരീക്ഷയെഴുതി, ജയിക്കുമോ തോൽക്കുമോ എന്ന് പേടിച്ചിരുന്ന ദിവസങ്ങൾ. റിസൾട്ട് വരുന്നതിന്റെ തലേദിവസം വൈകുന്നേരം
ഫസ്റ്റ്ക്ലാസ് കിട്ടിയ വിവരം പീടികയിൽ തിരക്കുള്ള  സമയത്ത്  സൈക്കിളിൽ ധൃതിപ്പെട്ട് വന്ന് കിതച്ചു കൊണ്ട് പറഞ്ഞ വല്യേട്ടന്റെ സന്തോഷം നിറഞ്ഞ മുഖം ഇപ്പോഴുമുണ്ട് മനസ്സിൽ. പത്രത്തിൽ ജോലി ചെയ്യുന്ന കൂട്ടുകാരനെ വല്യേട്ടൻ
രാവിലെ നമ്പർ ഏല്പിച്ചതും വൈദ്യരുടെ പീടികയിലെ ഫോണിലേക്ക് കൂട്ടുകാരന്റെ വിളി വരുന്നതും കത്തിരുന്നതും ആരോടും പറഞ്ഞിരുന്നില്ല.

വലിയങ്ങാടിയിൽ ചരക്കെടുക്കാൻ പോയി വരുമ്പോൾ കോഴിക്കോട്ടെ എല്ലാ കോളേജുകളിലെയും അഡ്മിഷൻ ഫോമും കൊണ്ടാണ്  വന്നത്. അന്ന് രാത്രി തന്നെ സുധാകരൻ മാഷുടെ വീട്ടിൽ കൂട്ടി കൊണ്ടുപോയി ഫോമുകൾ പൂരിപ്പിക്കാനും പിറ്റേന്ന്  ആരുടെയൊക്കെയോ കൈവശം കൊടുത്തയക്കാനും ഉത്സാഹിച്ചതും വല്യേട്ടൻ തന്നെ.

കറുപ്പും വെള്ളയും ചായമടിച്ച  കൃസ്ത്യൻ കോളേജിന്റെ പഴയ കെട്ടിടത്തിന്റെ നീണ്ട വരാന്തയിലും മുറ്റത്തുമായി  നിറഞ്ഞ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടത്തിൽ കരിമ്പനടിച്ച കുപ്പായവും നിറം മങ്ങിയ മുണ്ടുമുടുത്ത നാട്ടിൻപുറക്കാരനും  പാവാടയും ജമ്പറും ഇട്ട പെൺകുട്ടിയും വേറിട്ടു നിന്നു.

വല്യേട്ടൻ ധൈര്യം തന്നുവെങ്കിലും  ഇന്റർവ്യൂവിന് പേര് വിളിച്ചപ്പോൾ നെഞ്ചാളിയത് തിരിച്ചറിഞ്ഞാവണം, പ്രിൻസിപ്പളിന്റെ മുറിയിലേക്ക് കയറുമ്പോൾ  കൈ മുറുകെ പിടിച്ചത്.  കുഞ്ഞുന്നാളിൽ എത്രയോ വട്ടം കൊതിച്ചത്. ആ കൈകൾ തന്ന ധൈര്യം....

അഡ്മിഷൻ കഴിഞ്ഞു കോളേജ് ചുറ്റി നടന്നു കാണുമ്പോൾ  ഇതുപോലൊരു കലാലയ മുറ്റം സ്വപ്നം കണ്ട മിടുക്കൻ കുട്ടിയായിരുന്നല്ലോ വല്യേട്ടനെന്ന്....

മൂളിക്കുതിക്കുന്ന ഓട്ടോയിൽ ഇരുന്ന് ആദ്യമായി കോഴിക്കോട്  നഗരം കണ്ടതും, 'ബോംബെ ഹോട്ടലിൽ' ബിരിയാണി കഴിച്ചതും  മറക്കാത്ത ഓർമ്മരുചിയായി ഇപ്പോഴും.....

മിട്ടായിത്തെരുവിൽ നിന്ന് ബാസ്റ്റാന്റിലേക്ക്  വല്യേട്ടന്റെ കൈ പിടിച്ചു നടക്കുമ്പോൾ കയ്യിലുള്ള 'കൊളമ്പോ സ്റ്റോറി'ന്റെ സഞ്ചിയിലെ തുണിത്തരങ്ങൾ പോലെ വർണ്ണങ്ങൾ  തുളുമ്പിയ  മനസ്സ്  ഈ നടത്തം പെട്ടെന്ന്  തീരരുതേ എന്ന്  കൊതിച്ചതും...

കുഞ്ഞുന്നാളിൽ ഇങ്ങനെയൊരു കൈ പിടിച്ചു നടന്ന ഓർമ്മ പോലും ഇല്ലാത്ത അനിയത്തിക്കുട്ടി. 

"പഠിപ്പും പത്രാസും ഇല്ലാത്ത അനാദിപ്പീടികക്കാരന് കെട്ടിച്ചു കൊടുക്കാനല്ല ഞാനെന്റെ മോളെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയത്"
വല്യേട്ടൻ കല്യാണം കഴിച്ചു കാണണം എന്ന അച്ഛന്റെ  വലിയ മോഹം നടക്കാതെ പോവുക മാത്രമല്ല,
ഒന്നിച്ച് സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കാലം മുതലേ ഉണ്ടായിരുന്ന, നിശ്ശബ്ദമെങ്കിലും തീവ്രമായ ആ  പ്രണയത്തിന്റെ ഓർമ്മയാണ്  വല്യേട്ടനെ പിന്നീട് ഒറ്റക്കാക്കിയത്.

അച്ഛന്റെ മരണശേഷം, ഒസ്യത്തു പ്രകാരം,  താമസിക്കുന്ന വീടും പറമ്പും പീടികയും കൂടാതെ  നിരത്തിനോട് ചേർന്ന് പഴയ വീടോട് കൂടിയ പറമ്പിന്റെ പാതിക്കും അവകാശി  വല്യേട്ടനായിരുന്നെങ്കിലും, ആ വീടും പറമ്പും മുഴുവനായും അമ്മയുടെ പേരിൽ  എഴുതിക്കൊടുക്കാനും, താമസം അങ്ങോട്ട് മാറുന്നതിന് മുമ്പ് അടച്ചിട്ട പഴയ വീട് അറ്റകുറ്റപ്പണി നടത്തി നന്നാക്കാനും മുന്നിട്ടിറങ്ങിയത് വല്യേട്ടൻ തന്നെ.

 'ഇത് പോഴത്തമല്ലേ' എന്ന് ചോദിച്ചവരോട്
"അച്ഛൻ ഇത്രേം കാലം കിടന്നിട്ടും പൊന്നുപോലെ നോക്കിയത് അവരാ" എന്ന്      കടുപ്പിച്ചു പറഞ്ഞു വായടക്കി
വല്യേട്ടൻ.
അമ്മയുടെയും അച്ഛന്റെയും ഓർമ്മയുള്ള  വീട്ടിൽ പിന്നീട് വല്യേട്ടൻ ഒറ്റക്ക്...

ബി എഡ് ന്റെ അവസാന നാളുകളിലാണ് സുരേഷുമായുള്ള അടുപ്പം കുട്ട്യേട്ടൻ അറിഞ്ഞതും, ഒരു പാട് തല്ലിയിട്ടും മതിയാവാതെ ക്ലാസ്സിൽ പോകാൻ പോലും സമ്മതിക്കാതെ അകത്തു പൂട്ടിയിട്ടതും. അടുപ്പിച്ചു നാലു ദിവസം കാണാഞ്ഞിട്ടാണോ അതോ അമ്മ ആരെയോ ചൊല്ലി അയച്ചത് കൊണ്ടാണോ അന്ന് വല്യേട്ടൻ  വീട്ടിൽ അന്വേഷിച്ചു വന്നത്.

കട്ടിലിൽ കരഞ്ഞു കിടക്കുകയായിരുന്ന
തന്റെ മുടിയിൽ   തലോടി  ഒന്നും മിണ്ടാതെ അടുത്തിരുന്നപ്പോൾ
പെരുമഴ പെയ്യും പോലെ  ഏങ്ങലടിച്ചു കരഞ്ഞു.

"പവിത്രാ..... അടിച്ചും വാശി കാണിച്ചും രണ്ടാളുടെ ജീവിതത്തിലെ എന്നെന്നേക്കുമായുള്ള സന്തോഷം ഇല്ലാതാക്കി കളഞ്ഞിട്ട് വെറുതെ ശാപം വാങ്ങിവെക്കാം എന്നല്ലാതെ ആർക്കും
ഒരു നേട്ടവും ഉണ്ടാകാൻ പോണില്ല..." ഇറങ്ങുമ്പോൾ  ഉമ്മറത്തുണ്ടായിരുന്ന  കുട്ട്യേട്ടനോട് ശാസിച്ചപ്പോൾ  മറുത്തൊരക്ഷരം പറഞ്ഞില്ല. വല്യേട്ടന്റെ മുഖത്തു നോക്കി സംസാരിക്കാൻ പോലും  കുട്ട്യേട്ടന് പേടി ആയിരുന്നല്ലോ. 

അടുത്ത ദിവസം തന്നെ പെണ്ണുകാണലും  ഏറെ വൈകാതെ നിശ്ചയവും പരീക്ഷ കഴിഞ്ഞ ഉടനെ കല്യാണവും.

"ഒരു മുരടൻ പോലീസുകാരന്റെ മട്ടും ഭാവവും ഉണ്ടായിരുന്നു നിന്റെ വല്യേട്ടൻ അന്നെന്നെ കാണാൻ കോളേജിൽ വന്നപ്പൊ.  എന്റെ വീടും വീട്ടുകാരെയും കുറിച്ചൊക്കെ നന്നായി അന്വേഷിച്ചാണ് വന്നത് എന്ന് മനസ്സിലായി. നമ്മുടെ ബന്ധം സീരിയസ് ആണോന്ന്  അളക്കുന്ന മട്ടിലാണ് എന്നോട് ഓരോന്ന് ചോദിച്ചത്. വിരണ്ടു പോയി ശരിക്കും ..."
മധുവിധു നാളുകളിലെന്നോ സുരേഷ് പറഞ്ഞപ്പോഴാണ് ആ കഥയൊക്കെ അറിഞ്ഞത് തന്നെ.

"പെട്ടെന്നുള്ള കല്യാണല്ലേ....വല്യേട്ടന്റെ കയ്യിൽ ഇപ്പൊ ഇതേ ഉള്ളൂ"
കല്യാണത്തിന് രണ്ടു ദിവസം മുമ്പൊരു രാത്രിയിൽ  വീട്ടിൽ  വന്ന്  ട്രൗസറിന്റെ കീശയിൽ നിന്നൊരു കടലാസ്  പൊതിയെടുത്ത് കയ്യിൽ തരുമ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു. വെളുത്ത അളുക്കിനുള്ളിൽ വർണ്ണക്കടലാസിന്റെ പൊതിയിലെ സ്വർണ്ണവളത്തിളക്കം. അളവ് പോലും കൃത്യം!. അമ്മ കുടിക്കാനെടുത്തു വരുമ്പോഴേക്കും വല്യേട്ടന്റെ സൈക്കിൾ ഇരുട്ടിൽ ഇടവഴിയും കടന്ന്.....

"ബാലൻ മോട്ടോറില് വെള്ളം കേറാഞ്ഞിട്ട് നോക്കാൻ പോയതാ അപ്പറത്തെ വളപ്പില് ..... വിളിച്ചാൽ കേക്കൂല ഇങ്ങള് ഇറങ്ങിക്കൊളീ നേരം തെറ്റിക്കണ്ട." വിവാഹം കഴിഞ്ഞു സുരേഷിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ വല്യേട്ടനെ അന്വേഷിച്ചത് കേട്ട് ആരോ പറഞ്ഞു. കാറിൽ കേറും നേരം കണ്ടു അപ്പുറത്തെ പറമ്പിന്റെ  കൊള്ളിന്മേൽ.... ഒരു കാരണമുണ്ടാക്കി അവിടെ നിന്നും മാറിയത് ഗൗരവക്കാരന്റെ ഈ മുഖം ആരും കാണാതിരിക്കാൻ ആയിരിക്കുമെന്ന് ഊഹിച്ചു.

നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾ കടന്നു പോയിട്ടും ആ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്. വാത്സല്യവും സങ്കടവും കൊണ്ട് നനഞ്ഞ  കണ്ണുകളും.

വിവാഹിതയായി ഏറെ വൈകും മുമ്പ് തന്നെ സുരേഷിനോടൊപ്പം പുതുതായി തുടങ്ങിയ സ്‌കൂളിലേക്ക് അധ്യാപകരായി ദുബായിലേക്ക് പോന്നതോടെ തിരക്കുകകളും ഉത്തരവാദിത്തങ്ങളും കാരണം അകന്നകന്നു പോയ നാടിനോടൊപ്പം വല്യേട്ടനും....

"ബോധം വന്നപ്പളൊക്കെ നിന്നെ ചോദിച്ചിരുന്നു....... അല്ലെങ്കിലും കാണുമ്പോഴൊക്കെ നിന്റെ വിശേഷങ്ങൾ തന്നെയാണ് വല്യേട്ടൻ അധികവും ചോദിക്കല്.."
കുട്ട്യേട്ടൻ വിളിച്ചപ്പോൾ  കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ പുറപ്പെട്ടത് വല്യേട്ടന്റെ കയ്യിലൊന്ന് കൈ ചേർത്ത് വെച്ച് ഒരുപാട് നേരം ഇരിക്കാനാണ്. കൂടപ്പിറപ്പായി, മകളായി കൂടെ നിന്ന് പരിചരിക്കാൻ വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾ..

പിരിമുറുക്കങ്ങളുടെയും സങ്കടങ്ങളുടെയും വല്ലാത്ത അവസ്ഥകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു അഭയം പോലെ ഓർത്തു പോകുക വല്യേട്ടനെ ആയിരുന്നല്ലോ... അടുത്തുണ്ടായിരുന്നെങ്കിലെന്ന്...  ആ കൈകളിൽ ഒന്ന് കൈ ചേർത്തു വെച്ചാൽ കിട്ടുന്ന ധൈര്യമോർത്ത്... കണ്ട ഓർമ്മ പോലും ഇല്ലാത്ത അച്ഛന്റെ പകരമായി...

മുന്നിൽ വാഹനങ്ങളൊക്കെ ബ്ലോക്കായിരിക്കുന്നു.
പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു. അങ്ങോട്ട് വിളിക്കാൻ തുടങ്ങുമ്പോഴേക്കും കുട്ട്യേട്ടൻ വിളിച്ചു

"നീ എവിടെയാ...ഞാൻ ഇപ്പോഴാണ് കണ്ടത്"

" എയർപോർട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് പോകുന്നു....കുട്ട്യേട്ടൻ അവിടെ ഉണ്ടാകുമല്ലോ"
അപ്പുറത്ത് നീണ്ട
നിശ്ശബ്ദത..

"..... ഞാൻ...ഞാൻ  ആംബുലൻസിലാണുള്ളത്.. വല്യേട്ടന്റൊപ്പം......തിരിച്ചു പോവ്വാണ്.."
കുട്ട്യേട്ടന്റെ  ശബ്ദം മുറിഞ്ഞു.

ഒരു കരച്ചിൽ തൊണ്ടയിൽ അമർന്നു..  മഴയിലും വിയർക്കുന്നതറിഞ്ഞു. പെട്ടെന്ന് അനാഥയായത് പോലെ. തിരക്കിട്ട്  ഓടിയെത്തിയിട്ടും...
ഒരു കൊച്ചു കുട്ടിയെ പോലെ ഉറക്കെ നിലവിളിക്കാൻ തോന്നുന്നു

കാറിന്റെ ചില്ല് താഴ്ത്തി. അലച്ചു പെയ്യുന്ന മഴത്തുള്ളികൾ മുഖത്തു പതിച്ച് കണ്ണീരിനോട് ചേർന്നൊഴുകി. തുറന്നു പിടിച്ച കണ്ണിൽ മഴ വരച്ച ചിത്രങ്ങളിൽ  പെരുമഴയിലൂടെ ധൃതിപ്പെട്ട് സൈക്കിൾ ചവിട്ടി നീങ്ങുന്ന മെലിഞ്ഞ രൂപം...  വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ..

മഴ ഒരു തേങ്ങൽ പോലെ സങ്കടതാളത്തിൽ പെയ്തു കൊണ്ടിരുന്നു.

Monday, November 20, 2017

അമ്മയില്ലാക്കൂട്ടിലൊരു....


"ഓലൊന്നും പറേന്നത് ന്റെമോള് ചെവി കൊടുക്കണ്ട ട്ടോ... ന്റെ  റീനൂട്ടിനെ മാത്രം  മത്യല്ലോ അമ്മക്ക്......എനിക്ക് എന്നും  ങ്ങനെ പുന്നാരിച്ചോണ്ട് നടക്കാൻ ന്റെ മോളുണ്ടല്ലോ......മോളേക്കാളും വലുത് എന്താ അമ്മക്കീ ലോകത്ത്‌..."

ഇത് അമ്മ ന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതൊന്ന്വല്ല. ശരിക്കും ന്നോടുള്ള ഇഷ്ടം കൊണ്ട് പറയ്‌ന്നതാ. അമ്മക്ക് മാത്രേ ന്നോട് ഷ്ടള്ളൂ...... പത്ത്‌ വയസ്സ് കഴിഞ്ഞിട്ടും മിണ്ടാനും ശരിക്കും നടക്കാനും കൈ കൊണ്ട് എന്തേലും എടുക്കാനും  ഒന്നും കഴിയാത്ത നിക്ക് അമ്മേല്ലേ ഒക്കെ ചെയ്ത് തര്ന്നത്.... അമ്മമ്മയൊന്നും തിരിഞ്ഞു നോക്കേം കൂടീല്ല....

ന്നിട്ടും ഇന്ന്  റീനൂട്ടിനേം ഒറ്റക്കാക്കി അമ്മ   എങ്ങോട്ട് പോയി.  എത്ര നേരായി ഞാൻ അമ്മ വരുന്നുണ്ടോന്ന് ഈ ഇര്‌ട്ടത്തേക്ക് നോക്കി ഇരിക്ക്ന്ന്.......

ഇന്ന് രാവിലെ ന്നെ വിളിച്ചൊണർത്താൻ അമ്മ വന്ന്റ്റില്ല. സാധാരണ എല്ലാ ദെവസോം അമ്മയാണ് ന്നെ വിളിക്യാ.
"റീനൂട്ടീ വാ എണീക്ക്.. മ്മക്ക് പോണ്ടേ...ഇതെന്തൊറക്കാ"
അമ്മ വിളിക്ക്‌ന്നത്  കൊയിലാണ്ടീല്  പോകാനാ... നെസ്റ്റ്ല്. എന്നാലും ഞാൻ ഉണരാത്ത പോലെ കണ്ണും ചിമ്മി  കെടക്കും.  അന്നേരം ന്റമ്മ വന്ന് ന്നെ കെട്ടിപ്പിടിച്ച്‌ കൊറേ ഉമ്മതന്നിട്ട് പറയും.
"അമ്മേന്റെ പൊന്നല്ലേ.... ചക്കര റീനൂട്ടിയല്ലേ....മിടുക്കി മോളല്ലേ....അമ്മക്ക്  ഇനി എന്തൊക്കെ പണി തീർക്കാനുണ്ട്... വാ..  വേഗം ണീറ്റ് പല്ല് തേച്ച്‌ ചായ കുടിക്കാലോ"

അമ്മക്ക് ഒരു പാട് പണീണ്ട് രാവിലെ. പശൂനെ കറക്കണം. പാല് കൊണ്ടോയി കൊട്‌ക്കണം. ചായേം ചോറും ഉണ്ടാക്കണം. തിരുമ്പണം. അടിച്ച്‌ വാരണം.  വീട്ട്‌ലെ പണിയൊക്കെ ചെയ്യണം.  ഇതൊക്കെ കയിഞ്ഞിറ്റ് വേണം ന്നെ   നെസ്റ്റ്ല് കൊണ്ടോവാൻ.

അമ്മ ന്നെ  കെട്ടിപ്പിടിച്ചിങ്ങനെ കൊഞ്ചിക്ക്ന്നത് നിക്കിഷ്ടാ.  അതോണ്ട്  ഞാൻ ഒന്നൂടെ ചുരുണ്ട് കെടക്കും.  പക്ഷെ അധികം കിടന്നൂടാ. അമ്മമ്മ ചീത്ത പറയാൻ തൊടങ്ങും. അമ്മമ്മക്ക് ന്നെ കണ്ണെടുത്താ  കണ്ടൂട..

അച്ഛൻ ഞാളെ  ഇട്ടേച്ചു  പോയത് ഞാനിങ്ങനെ ആയിപ്പോയതോണ്ടാത്രെ. അതാണ് അമ്മമ്മക്ക് ന്നോട് ഇത്ര ദേഷ്യം. ഞാനിങ്ങനെ ആയത് ന്റെ കുറ്റാണോ. മറ്റ്‌ കുട്ട്യേളെ പോലെ കളിക്കാനും ചിരിക്കാനും കഴിയാത്ത കുട്ടിയാണ്ന്ന് മനസ്സിലായപ്പോ അച്ഛൻ പിന്നെ അമ്മേനെ കൂട്ടിക്കൊണ്ടു പോവാൻ വന്ന്ട്ടേയില്ല.

പാവം അമ്മ. കല്യാണ ഫോട്ടോലൊക്കെ അച്ഛന്റെ കൂടെ എന്ത് ചിരിയാണ് അമ്മക്ക്....... വെറ്‌തെയല്ല അമ്മമ്മക്ക് ഇത്ര ദേഷ്യം....ഞാൻ കാരണല്ലേ.... ശരിക്കും അമ്മ....

അമ്മ ന്നേം കൊണ്ട്  നെസ്റ്റ്ല് പോകാനിറങ്ങുമ്പൊ അമ്മമ്മ  തൊടങ്ങും.
"ഓ... തമ്പുരാട്ടിനെ കൊണ്ടോയി പഠിപ്പിച്ച്‌ കലട്ടറാക്കാനല്ലേ...ദെവസോം ഒരുങ്ങിക്കെട്ടി എഴ്ന്നള്ള്‌ന്ന്......നാട്ട്വാരെ കൊണ്ട് പറയ്പ്പിക്കാൻ....."
അത് കേട്ടാൽ ന്റമ്മക്ക് സങ്കടാ. ന്നാലും അമ്മമ്മേനോട് ഒന്നും പറയൂല.

നെസ്റ്റ് ന്നെപ്പോലുള്ള കുട്ട്യേൾക്കുള്ള സ്കൂളാ. അവ്ടെ നിക്ക് കൊറേ കൂട്ടുകാര്ണ്ട്. ഹുസ്നയും റിനീഷും ഫാരിസും ടോണിയും നീനയും......  എല്ലാ ദെവസോം രാവിലെ ഞാളെയും കൊണ്ട് അമ്മമാര് വരും. വൈന്നേരം വരെ എല്ലാരും ആട ഉണ്ടാകും. ഞാളെ  കൊണ്ട്  ഇങ്ങനെ ഓരോന്ന് ചെയ്യിച്ചും കത പറഞ്ഞ്‌  തന്നും പാട്ട് പാടി തന്നും..... ആട പോകാൻ തൊടങ്യെരെ ആണല്ലോ  ഞാൻ ഇത്തിരിയെങ്കിലും നടക്ക്ന്നതും കൈ  നീർത്തുന്നതും ഒക്കെ....പിന്നെ  'മ്മേ..' ന്ന് വിളിക്കുന്നതും..

കയ്ഞ്ഞ കൊല്ലാണ് ഞാൻ ആദ്യായിട്ട്‌ 'മ്മേ' ന്ന് വിളിക്ക്ന്നത്.... അന്ന് ന്റമ്മേന്റെ സന്തോഷം... എത്ര പ്രാവശ്യാ അങ്ങനെ വിളിപ്പിച്ചത്... കരഞ്ഞു കൊണ്ട് നിക്കെത്ര ഉമ്മയാ തന്നത്.. അന്ന് നെസ്റ്റില് പോയപ്പോ  എല്ലാരോടും അമ്മയ്ക്ക് ഇത് തന്നെയേ പറയാൻ ഉണ്ടായിരുന്ന്‌ള്ളൂ...."ന്റെ റീനൂട്ടി ന്നെ അമ്മേന്ന് വിളിച്ചു"ന്നും പറഞ്ഞ്‌ ന്തൊരു സന്തോഷായിനും അമ്മക്ക്.

എന്തൊരിഷ്‌ടാന്നോ എല്ലാ അമ്മമാര്ക്കും  തമ്മില് അവ്ടെ. നെസ്റ്റിലെത്തിയാല് ഞാള് എല്ലാര്ടേം മക്കളാ . വൈന്നേരം ആവല്ലേന്ന് വിചാരിക്കും. ന്റെ അമ്മേനെ സന്തോഷത്തോടെ കാണുന്നതും അവിടന്നാ. വീട്ടില് വന്നാ പിന്നെ അമ്മമ്മേന്റെ നൊടിച്ചില് കേക്കണം. ആരേലും കുടുംബക്കാരോ  എടവലക്കാരോ വന്നാൽ ന്നെ പറ്റി ഓരോ പായ്യാരം ചോയ്ക്ക്ന്നതിന്  ഉത്തരം പറേണം... എല്ലാർക്കും ന്നെ കാണുമ്പോ അമ്മേനെ വെഷ്‌മിപ്പിക്കുന്ന ഓരോന്ന് ചോയ്ക്കണം....

ആള്കള് ഇങ്ങനെ ഓരോന്ന് ചോയ്ക്കുന്നതോണ്ടാ ന്റമ്മ ന്നേം കൂട്ടി എവ്‌ടേം കല്യാണത്തിനും കൂടെ പോകാത്തെ. അമ്മേം പോകലില്ല.  ഒരീസം മൂത്തമ്മേന്റെ വീട്ടില് കല്യാണത്തിന് അമ്മ ന്നേം കൊണ്ട് പോയീനും. എന്ത് രസായിനൂന്നോ. ഞാൻ ആദ്യയിറ്റാ ഒര് കല്യാണത്തിന് പോവ്ന്നത്.  പക്ഷെ  അവ്ടെ വന്നോലൊക്കെ ഞാളെ നോക്കി നിക്കേം  ഓരോന്ന് ചോയ്ക്ക്യെം ഒക്കെ  ചെയ്തപ്പൊ  അമ്മക്ക് വെഷമായി. പിന്നെ അമ്മ എവ്‌ടേം കല്യാണത്തിന് പോകലില്ല. അല്ലെങ്കിലും ന്നെ കൂട്ടാണ്ട് അമ്മ ഏടേം പോകലില്ലാലോ. നിക്ക് ഇഷ്ടാ കല്യാണപ്പൊര. വീട് നെറച്ചും ആളുണ്ടാവാ ന്ത് രസാല്ലേ. ഇവ്ടെ ഞാനും അമ്മേം അമ്മമ്മേം മാത്രേ ഉള്ളൂ.

ഇന്ന് ഈ വീട്ടിലും നെറച്ചും ആളുണ്ടായിനും. ഞാൻ ഒണര്ന്നത് തന്നെ ആരൊക്ക്യോ  വർത്താനം പറയ്ന്നത്  കേട്ട്റ്റാ.
"ഓളില്ലാതെ ഇനി ഇത്‌ന്റെ കാര്യം എങ്ങനാ ഈശ്വരാ....."
"ആരാ ഈ കുട്ടിനെ ഇനി കൊണ്ട്നടക്കാൻ...ഓക്കല്ലാതെ ആര്ക്കാ ഈനൊക്കെ കയ്യാ"
"ഓനെ അറീച്ചിക്കില്ലേ"
"അപ്പൊ തന്നെ ആള് പോയതാ.... വര്ന്നില്ലാന്നു ചൊല്ലി അയച്ചു.....ദുഷ്ടൻ"

അന്നേരം ഹുസ്‌നാന്റെ ഉമ്മ വന്ന് ന്നെ എടുത്തോണ്ട് പൊറത്തേക്ക് പോയി.
എപ്പളും ചിരിക്ക്ന്ന  ഹുസ്നാന്റെ ഉമ്മാന്റെ മൊകം ആകെ വാടി കണ്ണൊക്കെ  നെറഞ്ഞിരുന്നു. അമ്മമ്മയും അകത്ത്‌ കെടന്ന് കരയ്ന്നുണ്ടായിനും. അമ്മമ്മ കരയ്ന്നത് ഞാൻ ആദ്യായിറ്റ് കാണാ. ന്റെ അമ്മേനെ മാത്രം ഏടേം കണ്ടില്ല!

ഹുസ്നാന്റെ ഉമ്മ ന്നെ കൊണ്ടോയി പല്ല്തേപ്പിച്ചു. പിന്നെ  കുളിപ്പിച്ച് ഉടുപ്പ് മാറ്റി അങ്ങ്ട്ടേൽ കൊണ്ടോയി ചായയൊക്കെ തന്നു.

ഞാള് തിരിച്ച്‌ വീട്ട്ലെത്തുമ്പൊ നെസ്റ്റ്‌ലെ ന്റെ കൂട്ടുകാരും അമ്മാരും ടീച്ചർമാരും ഒക്കെ ഉണ്ടായിനും മിറ്റത്ത്. പക്ഷെ ന്റെ അമ്മമാത്രം..... ഓലൊക്കെ ആദ്യായിറ്റ് ഞാളെ പൊരേല് വര്വല്ലേ.... ന്നിറ്റും ന്റമ്മ..... ഓലെയൊക്കെ കണ്ടേരം നിക്ക് നല്ല സന്തോഷായീനും,  അമ്മമാരൊക്കെ ന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞപ്പൊ നിക്കും വല്ലാത്ത സങ്കടം വന്നു.

കൊറച്ച്‌ കഴിഞ്ഞപ്പൊ ആരോ വന്ന് "മോൾക്ക് അമ്മേനെ കാണണോ"ന്ന് ചോയ്ച്ചു. ഞാൻ വിചാരിച്ച്‌ അമ്മ ഇപ്പം വരുംന്ന്. അന്നേരം നീനേന്റെ അമ്മ വന്ന് ന്നെ എടുത്തോണ്ട് പോയി.

വാത്ക്കലെ  അകത്ത്‌  ന്റമ്മ കണ്ണും ചിമ്മി ചെറിയൊരു ചിരിയോടെ കെടക്ക്ന്ന്‌ണ്ടായിനും.  അമ്മമ്മേം വേറെ ആരൊക്ക്യോ കരയ്ന്ന്.  ആരോ ന്നോട് അമ്മക്ക്  ഉമ്മ കൊടുക്കാൻ പറഞ്ഞ്‌. ദെവസോം രാവിലെ നിക്ക് അമ്മ ഉമ്മ തരുമ്പോ ഞാൻ  ചിരിച്ചോണ്ട് കണ്ണുന്നതുറക്കുന്ന പോലെ അമ്മ ഇപ്പം കണ്ണ് തൊറന്ന്‌ ന്നെ കെട്ടിപ്പിടിക്കുംന്ന് വിചാരിച്ച്‌ ഞാൻ ഒരുപാട് ഉമ്മ കൊടുത്ത്‌. അന്നേരം അമ്മേന്റെ മൊകത്തിന്‌ ഐസ്‌മുട്ടായിന്റെ തണ്പ്പായിനും.

ആരോ ന്നെ പിന്നേം അകത്ത്‌ കൊണ്ട്വന്ന് ഇരുത്തി. കൊറേ കഴിഞ്ഞപ്പോ  ആള്‌കളൊക്കെ കൊറഞ്ഞു. ഹുസ്നാന്റെ ഉമ്മ വൈന്നേരാണ്‌ പോയത്. പോകുന്നേന് മുമ്പ്  ന്നോട് കൊറേ നിർബന്ധിച്ചതാ ചായ കുടിക്കാനൊക്കെ.  നിക്ക് വെശപ്പില്ലായിര്ന്നു. ന്നെ കെട്ടിപ്പിടിച്ച്‌ ഒരുപാട് ഉമ്മ തന്ന്‌ പോകുമ്പൊ ഹുസ്നാന്റെ ഉമ്മ കരയ്ന്നുണ്ടായിനും.

അന്നേരം മുതല് ഞാൻ ഈ ജാലകത്തിന്റടുത്ത്‌ ഇരിക്ക്യാ. ഒറ്റക്ക്. ഇപ്പം നേരം എത്രായിറ്റ്ണ്ടാകും. രാത്രി ഒരുപാടായ്ണ്ടാവോ. ആലേന്ന് പയ്യ് മാത്രം നിർത്താണ്ട് ഇടക്കെടെ കരയ്ന്ന്ണ്ട്. അമ്മേനെ കാണായ്‌റ്റായിരിക്കും. പയ്യ് മിണ്ടാപ്രാണിയാന്നാ അമ്മ പറയ്യാ. ന്നാലും അമ്മേനെ കാണാത്ത സങ്കടം കൊണ്ട് പയ്ക്ക് കരയാനെങ്കിലും കയ്യ്ന്നല്ലോ.  നിക്കൊന്ന്‌  ഒറക്കെ നെലവിളിക്കാൻ പോലും ആവൂല.

ആരൊക്കെയോ അകത്തേക്ക് വന്നിറ്റ്ണ്ട്
"മോളേ..... മോക്ക് എന്തേലും തിന്നണ്ടേ.... ന്നിറ്റ്  ഒറങ്ങാലോ...."
അടുത്തേക്ക് വരാണ്ട് ആരോ ചോയ്ക്കുന്നു.  പേട്യാവ്ന്നുണ്ടാകും ഓല്ക്ക്ന്നെ.
"രാവിലെ മുതല് ഒന്ന് കരയേം കൂടി ചെയ്യാണ്ട് ഒറ്റ ഇരുത്താ"
"അയ്‌ന് ഇതൊക്കെ മനസ്സിലായിറ്റ്ണ്ടാവോ..."
"ഈനെന്തെങ്കിലും കുടിക്കാനെങ്കിലും  കൊടുക്കണ്ടേ.."
"എങ്ങനാ ചോയ്ക്ക്യാ.... ചെവി കേക്ക്വോ...ചോയ്ച്ചാൽ തിരിയോ"
"ഇതിനെന്തെങ്കിലും കൊടുക്കണങ്കിൽ തന്നെ.....മ്മളെ മക്കളെപ്പോലൊന്നും അല്ലാലോ...... ആര്ക്കാ  അറിയാ ......ഈനെ തിന്നിക്കാനും കുടിപ്പിക്കാനൊക്കെ"

വേണ്ട....നിക്കൊന്നും വേണ്ട. ന്റമ്മക്ക് മാത്രേ  നിക്ക് വേണ്ടതൊക്കെ അറിയാൻ കയ്യൂ. വേറെ ആര്ക്കും മനസ്സിലാവൂല. അതോണ്ടല്ലേ ന്റമ്മ ഇത്തിരി നേരം പോലും ന്നെ പിരിഞ്ഞ്‌ നിക്കാതെ നിക്ക് വേണ്ടി മാത്രം......

അമ്മേ....... അമ്മ വരൂലേമ്മേ...റീനൂട്ടി  ഒറ്റക്കായിപ്പോയമ്മേ......അമ്മ ഇല്ലാണ്ട് എങ്ങനാ റീനൂട്ടിക്ക്.......ആദ്യായിറ്റാമ്മേ ഇത്രേം നേരം അമ്മ ഇല്ലാണ്ട്........നിക്ക് കയ്യ്ന്നില്ലമ്മേ......അമ്മല്ലാണ്ട് റീനൂട്ടി ഒറ്റക്ക് എങ്ങനാ....

വൈന്നേരായാൽ ഈ ജാലകം അമ്മ എപ്പളും അടച്ചിട്ന്നതാ. നിക്ക് ഇര്ട്ടത്തേക്ക് നോക്കുമ്പൊ പേട്യാവും... കറ്‌കറ്‌ത്ത വല്യൊരു ആന ന്നെ കുത്താൻ വന്ന്‌ നിക്ക്ന്ന പോലെ തോന്നും.

ഇന്ന്നിക്ക് ഈ ഇര്ട്ടത്ത്‌ ജാലകത്തിലൂടെ നോക്കാൻ തീരെ പേടി തോന്ന്‌ന്നില്ല.
ജാലകത്തിലൂടെ വര്ന്ന കാറ്റില് ന്റെ അമ്മേന്റെ മണംണ്ട്.... പൊകപോലെ  ആ മണം വന്ന് ന്നെ കെട്ടിപ്പിടിക്ക്‌ന്ന്ണ്ട്. ന്നിറ്റ് ന്റെ ചെവീല് അമ്മ മെല്ലെ പറയ്ന്ന പോലെ.
"അമ്മേന്റെ പുന്നാര റീനൂട്ടി അല്ലേ.... ..... അമ്മ ഏടേം പോയിറ്റില്ലാലോ.....റീനൂട്ടിനെ വിട്ട് അമ്മക്ക് പോവാനാകോ.... ....അമ്മക്ക് മോളല്ലാണ്ട് ആരാ ഉള്ളത്.......അമ്മേന്റെ പൊന്നല്ലേ.... ചക്കര റീനൂട്ടിയല്ലേ....മിടുക്കി മോളല്ലേ...."
(നജീബ് മൂടാടി)
2017 jan 5 fb
________________
ഉള്ളറിഞ്ഞ വര: Jalal Abusamaa

Monday, January 11, 2016

ഉപ്പ




ഉപ്പാന്‍റെ മുഖത്തിന്‌ പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. കല്യാണത്തലേരാത്രിയാണെങ്കിലും ഒരുപാടാളുകള്‍ വന്നിരുന്നു. പന്തലില്‍ ഇപ്പോഴാണ്  തിരക്ക് കുറഞ്ഞത്. നെയ്ച്ചോറിന്‍റെ മണമുള്ള കാറ്റില്‍   ജനറേറ്ററിന്‍റെ ശബ്ദവും, കുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളവും കലര്‍ന്നു.

വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ എണ്ണിയെണ്ണി കഴിഞ്ഞ ഓരോ നാളുകളും സ്വപ്നലോകത്തിലൂടെയുള്ള അനുഭൂതി നിറഞ്ഞ ഒരു യാത്രപോലെ.....  ഈ ഒരു രാത്രി കൂടി പിന്നിടുമ്പോള്‍....

ഇത്ര നേരവും പാട്ടും ചിരിയും കളിയാക്കലുമായി കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. എല്ലാവരും പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ പോലെ. നല്ല ക്ഷീണം തോന്നുന്നു. ഇന്നലെ മൈലാഞ്ചിരാവിലും ശരിക്ക് ഉറങ്ങിയിട്ടില്ല. ഉച്ചമുതല്‍ അണിഞ്ഞ  കല്യാണപെണ്ണിന്‍റെ  വേഷവും  തലയില്‍ ചൂടിയ മുല്ലപ്പൂക്കളും മുഖത്തെ മെയ്ക്കപ്പും ഏറെ നേരമായുള്ള നില്‍പ്പും എല്ലാം കൂടി വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

നാളെ മുതല്‍ മറ്റൊരു വീട്ടിലേക്ക്.. പുതിയൊരു ജീവിതത്തിലേക്ക്. അവളോര്‍ത്തു. .... ജനിച്ചു വളര്‍ന്ന വീട്ടില്‍  ഇനി ഒരു വിരുന്നുകാരിയെപ്പോലെ കയറി വരുന്നത് ...... 

ആഹ്ലാദങ്ങള്‍ക്കിടയില്‍  എന്തിനെന്നറിയാതെ ഉള്ളിലൊരു  സങ്കടം കനക്കുന്നതറിഞ്ഞു. ഇത്രനാളും ഉപയോഗിച്ച കിടപ്പുമുറിയില്‍ വെറുതെ നിന്നു. അടുക്കി വെച്ച പാഠപുസ്തകങ്ങള്‍ തലോടി...മേശയില്‍ പലപ്പോഴായി ശേഖരിച്ച കുഞ്ഞുകുഞ്ഞു കൌതുകങ്ങളില്‍ നിന്ന് ശൈശവവും ബാല്യവും നോക്കി ചിരിച്ചു.

ഉമ്മ പിന്നാമ്പുറത്ത് തിരക്കിലാണ്.  വൈകുന്നേരങ്ങളില്‍ കോളേജ് വിട്ടു വന്ന് അടുക്കളയില്‍ ഉമ്മയോട് വര്‍ത്തമാനം പറയാനും സഹായിക്കാനും ഇനി താന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളിലൊരു കരച്ചില്‍ വന്നു മുട്ടി.

നടുവകത്തെ ചുവരോട് ചേര്‍ത്തിട്ട, സ്ഥിരമായി   പഠിക്കാനിരിക്കുന്ന കസേരയുടെ പിറകില്‍ . വര്‍ഷങ്ങളായി തന്‍റെ തല ചാരി ഇരുണ്ടുപോയ അടയാളം ചുവരില്‍ എത്ര മായ്ച്ചിട്ടും മായാതെ....

ജാലകത്തിലൂടെ മുറ്റത്തെ പന്തലിലേക്ക് വെറുതെ നോക്കിയിരുന്നു. ഉപ്പയോട് കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞു പിരിയുന്നവര്‍. നാളെ നേരത്തെ വരണേ എന്ന് ഓര്‍മ്മിപ്പിച്ച് അവരെ സന്തോഷത്തോടെ യാത്രയാക്കുന്ന ഉപ്പയുടെ ചിരി...

ഏറെ കാലത്തിനു ശേഷം കാണുന്നത് പോലെ  ഉപ്പയെ തന്നെ നോക്കിനിന്നു. ഉപ്പ എപ്പോഴാണ് ഇത്രയും വയസ്സനായത്. അവള്‍ അതിശയത്തോടെ ചിന്തിച്ചു. മുടി വല്ലാതെ നരച്ചിരിക്കുന്നു. മുഖം ക്ഷീണിച്ച്....ചുമലുകള്‍ വല്ലാതെ തൂങ്ങിയപോലെ. പഴയ കുപ്പായം ഒട്ടും പാകമല്ലാതെ അയഞ്ഞു കിടന്നു........

കോളേജില്‍ പോകാന്‍ തുടങ്ങിയ ശേഷം ഉപ്പയെ ഇങ്ങനെ അടുത്ത് കാണാറില്ലല്ലോ. അവള്‍ ഓര്‍ത്തു. താന്‍ ഉണര്‍ന്നു വരുമ്പോള്‍ സുബ്ഹി നിസ്കരിച്ചു വന്ന് ഉപ്പ നടുവകത്തിരുന്ന് ഖുര്‍ആന്‍ ഓതുന്നുണ്ടാകും. ഈണത്തോടെ തലയാട്ടി ലയിച്ചുള്ള പാരായണം. ഉറക്കച്ചടവോടെ അടുക്കളയിലേക്ക് പോകുമ്പോള്‍ ഓതുന്നതിനിടയിലും ഉപ്പ ഒരു ചിരി സമ്മാനിക്കും. പണിയൊക്കെ തീര്‍ത്ത് ധൃതിപ്പെട്ട് കോളേജിലേക്ക്  ഓടുമ്പോള്‍ ഉപ്പ പറമ്പില്‍ എന്തെങ്കിലും ജോലിയിലായിരിക്കും. രാത്രി പീടികപൂട്ടി വരുമ്പോഴേക്ക് താന്‍ ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

കുഞ്ഞുന്നാളില്‍ ഉപ്പ പീടിക പൂട്ടിവരുന്നത് വരെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയെ  ഓര്‍ത്തു. കടലാസു പൊതിയിലെ മിട്ടായി  കയ്യില്‍ മറച്ചു പിടിച്ച്, ..പരിഭവപ്പെടുമ്പോള്‍ കയ്യിലേക്ക് പൊതി വെച്ച് തന്ന് എടുത്തുയര്‍ത്തുന്ന ഉപ്പയുടെ കണ്ണുകളിലെ ചിരിത്തിളക്കം.... ഉരുട്ടിത്തന്ന ചോറുരുളകളുടെ രുചി.... ഉപ്പാന്‍റെ നെഞ്ചില്‍ കിടന്നുള്ള  ഉറക്കം....

ഉപ്പ നന്നായി പഠിക്കുമായിരുന്നു എന്ന് ഉമ്മാമ പറഞ്ഞു കേട്ടിട്ടുണ്ട്. പഠനത്തില്‍ മാത്രമല്ല ഓട്ടത്തിനും ചാട്ടത്തിനും പാട്ടിനും പ്രസംഗത്തിനും ഒക്കെ മുന്നില്‍...എന്നിട്ടും...

എട്ടാം  ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉപ്പാപ്പ  കിടപ്പിലായതും, ഉപ്പ പഠിത്തം നിര്‍ത്തി ഉപ്പാപ്പാന്‍റെ  പീടികയില്‍ കയറി നിന്നതും. അന്നു മുതല്‍ പീടികയും വീടും ചരക്കെടുക്കാന്‍ പോകുന്ന വലിയങ്ങാടിയും മാത്രമാണ് ഉപ്പാന്‍റെ ലോകം. അനുജന്മാരൊക്കെ ഗള്‍ഫിലേക്ക് പോയപ്പോഴും വീട് നോക്കാനും കുടുംബം നോക്കാനും ഉപ്പ നാട്ടില്‍ തന്നെ...

നീ ഒന്നും കഴിച്ചിട്ടില്ലാലോ...വാ ഇതൊക്കെ മാറ്റി എന്തെങ്കിലും  തിന്നാം
ഉമ്മയാണ്. പുറത്തെ തിരക്ക്  കുറഞ്ഞിരിക്കുന്നു. 
ഉമ്മാ ഉപ്പ ഇന്നേക്ക് ഇടാന്‍ പുതിയ ഷര്‍ട്ടൊന്നും എടുത്തിട്ടില്ലേ
ഞാന്‍ കുറേ പറഞ്ഞതാ.... നിന്‍റെ ഉപ്പാന്‍റെ സ്വഭാവം നിനക്കറിയാലോ...
ഉമ്മ ചിരിച്ചു.

കല്യാണത്തിന് എല്ലാര്‍ക്കും ഡ്രസ്സ്‌ എടുക്കാന്‍ പോയപ്പോള്‍ ഇഷ്ടപ്പെട്ടൊരു സാരിയുടെ വിലകേട്ടു തഞ്ചി നിന്ന തന്നോട്  ഉപ്പ സ്വകാര്യം പറഞ്ഞതോര്‍ത്തു.
മോള്‍ക്ക് ഇഷ്ടമുള്ളത് എടുത്തോ....വെല നോക്കണ്ട

തൊണ്ടയില്‍ ഒരു കരച്ചില്‍ വന്നു കനക്കുന്നതെന്തിനാണ്‌....നാളെ എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ദിവസമല്ലേ... ആ സന്തോഷം പങ്കിടാനല്ലേ ഈ ആളുകള്‍ ഒക്കെ വന്നത്... അതിനല്ലേ ഈ ആഘോഷങ്ങളൊക്കെ ഒരുക്കിയത്......ഉപ്പയല്ലേ ഇതിനായി ഇത്രനാളും ഓടി നടന്നത്  ആ ചിരിയല്ലേ ഉപ്പാന്‍റെ മുഖത്ത് തിളങ്ങി നില്‍ക്കുന്നത്...

ചെറുക്കനെ പറ്റിയും വീട്ടുകാരെ പറ്റിയും ഒരുപാട് ചുഴിഞ്ഞും ചുറഞ്ഞും  അന്വേഷിച്ചിട്ടാണ് ഉപ്പ ഈ ബന്ധത്തിന് നിന്നതെന്ന് ഉമ്മ ചിരിക്കും
നിന്റുപ്പാക്ക് എന്നാലും സമാധാനാകൂലാ”.

പീടിക ഒഴിവുള്ള ദിവസങ്ങളില്‍ ഉപ്പ വീട് മുഴുവന്‍ തൂത്ത് വൃത്തിയാക്കുമ്പോള്‍ ഷോ കെയ്സില്‍ വെച്ച, തനിക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ പൊടിതുടച്ച് ഭംഗിയാക്കി വെച്ചിട്ടുണ്ടാകും. എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മിടുക്കനായൊരു വിദ്യാര്‍ഥി  അപ്പോഴൊക്കെ ഉപ്പാന്‍റെ ഉള്ളില്‍.....

ഈ വീടും പറമ്പും ഞങ്ങളുടെ ജീവിതവും ഉപ്പാന്‍റെ വിയര്‍പ്പാണ് എന്ന് ഉമ്മ ഇടക്കൊക്കെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഓരോ അവധിക്കാലം കഴിയുമ്പോഴും കുട്ടികള്‍ കുടുംബസമേതം ടൂറു പോയ കഥകള്‍ പറയാന്‍ മത്സരിക്കുമ്പോള്‍ ഉപ്പാനോട് ഈര്‍ഷ്യ തോന്നി, ഒരിക്കലും വിട്ടു നില്‍ക്കാന്‍ കഴിയാത്തൊരു പീടികയും ഉപ്പയും എന്ന് ഉമ്മയോട് പരിഭവപ്പെടുമ്പോള്‍ ഉമ്മ പറയും.
നിന്‍റെ കല്യാണം കഴിഞ്ഞ് പുയ്യാപ്ലന്‍റെ കൂടെ പൊയ്ക്കോ....അതിനല്ലേ വല്യ ശുജായിനെ തന്നെ ഉപ്പ നോക്കുന്നത്

ഉപ്പാ....... പറക്കാന്‍ കൊതിച്ച എന്‍റെ ചിറകുകള്‍ ഇപ്പോള്‍ കുഴയുന്നതെന്താണ്.
 
മോളേ നീ വന്ന് ചോറ് തിന്ന്
ഉമ്മയാണ് വീണ്ടും.
ഉപ്പ കഴിച്ചോ
ഉണ്ടാവില്ല....ഉപ്പ കഴിച്ചോളും നീ ഇതൊക്കെ മാറ്റി എന്തേലും തിന്നാന്‍  നോക്ക്.. ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്...
ഉമ്മാമെല്ലെ പറഞ്ഞു 
ഉപ്പയും വരട്ടെ നമ്മക്ക് ഒന്നിച്ചു കഴിക്കാം...
ഈ പെണ്ണിന്റൊരു കിന്നാരം.....
ഉമ്മ പിറുപിറുത്തുകൊണ്ട് പോയി

വസ്ത്രം  മാറി വന്നപ്പോള്‍ ഉപ്പയും ഉമ്മയും  ചോറിനു മുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു.
മോള്‍ക്ക് കഴിച്ചൂടായിരുന്നോ
ഉപ്പയുടെ ചിരിപുരണ്ട ചോദ്യം.
ഇനി എനിക്ക് ഉപ്പാേന്‍റം  ഉമ്മാേന്‍റം മാത്രം മോളായി ഈ വീട്ടില്‍ ഇരുന്നിങ്ങനെ കഴിക്കാന്‍ പറ്റൂലാലോ
ചിരിച്ചു കൊണ്ട് മൂന്നാള്‍ക്കും ചോറ് വിളമ്പി.
കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു ഉരുള ചോറുമായി നീണ്ടു വന്ന  ഉപ്പയുടെ കൈ! കണ്ണ് നിറഞ്ഞു. സ്നേഹവും വാത്സല്യവും കൂട്ടിക്കുഴച്ച ആ രുചിയില്‍ താനൊരു കുഞ്ഞായി മാറി.  ഉപ്പാന്‍റെ ചിരിക്കുന്ന മുഖത്ത് കണ്ണീര്‍തിളക്കം. വിശപ്പുകെടാത്ത കുട്ടിയെ പോലെ പിന്നെയും പിന്നെയും കഴിച്ചു കൊണ്ടിരുന്നു. ചിരിയോടെ നോക്കിയിരുന്ന ഉമ്മയുടെ കണ്ണിലും പെരുമഴ കൂടുകെട്ടിയോ.

ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഒരു തൂവല്‍ പോലെ കനം കുറഞ്ഞ്......ഒരായിരം കുഞ്ഞുതുമ്പികള്‍ ഉള്ളില്‍ പറന്നുയരുന്ന പോലെ.
പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുന്ന ഉപ്പയോട്‌  ശങ്കിച്ചു കൊണ്ട് മെല്ലെ ചോദിച്ചു.
ഉപ്പാ... ഞാനിന്ന്  ഉപ്പാേന്‍റം  ഉമ്മാേന്‍റം അടുത്ത് കിടന്നോട്ടെ
പണ്ട് പീടിക പൂട്ടി വരുന്ന ഉപ്പയെ കാത്തിരുന്ന കുഞ്ഞുടുപ്പിട്ട  പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഉപ്പാന്‍റെ മുഖത്തൊരു വാത്സല്യച്ചിരി വിരിഞ്ഞു.

ആ ചിരിക്ക് പന്തലിലെ വിളക്കുകളെക്കാള്‍ തിളക്കമുണ്ടായിരുന്നു.
------------
കഥയുടെ മനസ്സറിഞ്ഞ വര:ഷബ്ന സുമയ്യ 

Tuesday, December 8, 2015

തോറ്റുപോയവര്‍




അടച്ചിട്ട ഗേറ്റിനപ്പുറം നിരത്തില്‍, സ്കൂള്‍ വിട്ടു പോകുന്ന കുട്ടികളും പണികഴിഞ്ഞു വരുന്നവരും വെറുതെ നടക്കാനിറങ്ങിയവരും.......... ധൃതിപ്പെട്ടും ഒട്ടും തിരക്കില്ലാതെയും നീങ്ങുന്ന മുഖങ്ങളില്ലാത്ത കാലുകള്‍ നോക്കി  വെറുതെ ഇരുന്നു.

മൊബൈല്‍ഫോണ്‍  ചിലച്ചു  .....കുമാരേട്ടനാണ്. നേരത്തെ രണ്ടുപ്രാവശ്യം അങ്ങോട്ടു വിളിച്ചപ്പോഴും ഫോണ്‍  ബിസിയായിരുന്നു. പറയാന്‍ പുതിയ വിശേഷങ്ങളൊന്നും ഉണ്ടായിട്ടല്ല എന്നാലും ഈ വിളികള്‍ ഒരു ആശ്വാസമാണ്.

“നീയ് നേരത്തെ വിളിച്ചപ്പോ   ജോണിയായിരുന്നു  അപ്പുറം ........ഇന്നലെ  പെങ്ങടെ മിന്നുകെട്ടിന് കൂടാന്‍ പറ്റാത്ത സങ്കടം പറയുകയായിരുന്നു അവന്‍”

ചക്രക്കസേരക്ക് കുന്നിനുമുകളിലെ ചര്‍ച്ചിലേക്കുള്ള പടികള്‍ കയറാന്‍ കഴിയാത്തത് കൊണ്ട് പെങ്ങളുടെ മിന്നുകെട്ടിന് പോവാതെ വീട്ടിലിരിക്കേണ്ടിവന്ന ആങ്ങളയുടെ വേദന ഒരു പുതിയ വര്‍ത്തമാനമായിരുന്നില്ല. ഉറ്റവരുടെ മുന്നില്‍ കാണിക്കാതെ ഉള്ളില്‍ അമര്‍ന്നുപോകുന്ന നിലവിളികള്‍ ശീലമാക്കിയവരാണല്ലോ..................

“അനിയന്‍  ഇന്നാ മലക്ക് പോകുന്നത്.........അതിന്‍റെ തിരക്കാ വീട്ടില്‍....ബന്ധുക്കളും സ്വന്തക്കാരുമൊക്കെ  വന്നിട്ടുണ്ട്........... വിശേഷങ്ങള്‍ ചോദിക്കാനും സഹതപിക്കാനും കാഴ്ചക്കാര്‍ എമ്പാടും ഉണ്ടാകുമെന്നറിയുന്നതോണ്ട് കുളിച്ചു കുട്ടപ്പനായി ഇന്ന് ഇരിപ്പ് കോലായിലേക്ക് മാറ്റി ..”
കുമാരേട്ടന്‍ ചിരിച്ചു.
ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തനായ കുമാരേട്ടന്‍റെ ഉള്ളം നിരാശകൊണ്ട് തളരാറുണ്ട്. കല്ലും മുള്ളും കാലിന് മെത്തയാക്കി കറുപ്പുടുത്ത് മലചവിട്ടുന്ന സ്വാമിയാവാനും, പതിനെട്ടുപടികള്‍ ചവിട്ടിക്കയറി അയ്യപ്പനെ  ദര്‍ശിക്കാനും കുമാരേട്ടന് കഴിയില്ല.....നാട്ടില്‍ കുന്നുമ്പുറത്തെ അമ്പലം പോലും ദൂരെ നിന്ന് കാണുവാനേ വീല്‍ചെയറില്‍ ഒതുങ്ങിപ്പോയ  കുമാരേട്ടന് യോഗമുള്ളൂ..


മുറ്റത്ത്  ഛില്‍ചില്‍ എന്ന് ബഹളം വെച്ച് കളിച്ചുകൊണ്ടിരുന്ന അണ്ണാറക്കണ്ണന്‍മാര്‍ ഗേറ്റിനു കീഴിലൂടെ പുറത്തേക്ക് ഓടിപ്പോയി. ഏറെനെരമായി മുറ്റത്തും തെങ്ങിലും ഒക്കെയായി അവരുടെ തിമാര്‍പ്പായിരുന്നു. അണ്ണാറക്കണ്ണനും   കിളികളും പൂച്ചയും   കോഴിയും........ അതിരുകളും തടസ്സങ്ങളും ഇല്ലാതെ  ഓടിപ്പറന്നു നടക്കുന്ന ഈ ജീവികളെ   നോക്കിയിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.
  

അങ്ങാടിയില്‍ പുതുതായി പണി തീര്‍ത്ത മസ്ജിദില്‍ നിന്ന് മഗ്രിബ് ബാങ്ക് വിളിച്ചു. ഒന്നരക്കോടിയാണ് പള്ളിയുടെ ചെലവ്. എന്നാലും എന്താ ഒരു പത്രാസ്. കോമ്പൌണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ടത്രേ. എ സി യുടെ തണുപ്പില്‍  പതുപതുത്ത കാര്‍പെറ്റില്‍ സുജൂദ് ചെയ്യാം..... നല്ല മുഴക്കമുള്ള സൌണ്ട് ബോക്സുകള്‍, ചുവരിലെ പെയിന്‍റിംഗിന്‍റെ ഭംഗി. വിലപിടിച്ച കര്‍ട്ടനുകള്‍.... വുളു എടുക്കാനുള്ള പൈപ്പുകളില്‍ നിന്ന് നുരപോലെ ചാടുന്ന, ... കാലുകഴുകാന്‍ അല്‍പം പോലും കുനിയാതെ പൈപ്പ് തുറന്നാല്‍ ഷവര്‍ പോലെ കാലില്‍ വീഴുന്ന വെള്ളം.... കൂട്ടുകാര്‍ പറഞ്ഞതാണ്.

എന്നിട്ടും ശരീരം  തളര്‍ന്നു പോയവന്‍  അവിടെയും പടിക്ക് പുറത്തുതന്നെ.... പടച്ചവന്‍റെ വീടും നിഷേധിക്കപ്പെടുന്ന പടപ്പുകള്‍....... ജമാഅത്ത് ആയി പള്ളിയില്‍ നിസ്കരിക്കാനും ജുമുഅയില്‍ പങ്കെടുക്കാനും നാട്ടുകാരെയൊക്കെ കാണാനും................. പള്ളിയുടെ അകം എങ്ങനെ എന്ന് പോലും കാണാത്തവന്‍റെ   മോഹങ്ങളൊക്കെ ചക്രക്കസേര ഉരുളുന്ന ഇടങ്ങള്‍ വരെ മാത്രമെന്ന് വെറുതെ ഓര്‍ത്തു.

 “ഹയ്യ  അല സ്വലാ....
ഹയ്യ അലല്‍ ഫലാഹ് ....”
നമസ്കാരത്തിലേക്ക് വരുവിന്‍
വിജയത്തിലേക്ക് വരുവിന്‍.

വിജയികളാകാന്‍ പള്ളിയിലേക്ക് നടന്നു പോകുന്നവരെ നോക്കി തോറ്റവനോ തോല്‍പ്പിക്കപ്പെട്ടവനോ എന്നറിയാതെ   നിസ്സഹായനായി അയാള്‍ ഇരുന്നു.

 ‘റബ്ബുല്‍ ആലമീനായ തമ്പുരാനേ........... ദുനിയാവിലെ സഞ്ചാരങ്ങളും സന്തോഷങ്ങളും  നിഷേധിക്കപ്പെടുന്ന ഞങ്ങള്‍ക്ക് മുന്നില്‍ നിന്‍റെ  ജന്നാത്തുല്‍ ഫിര്‍ദൌസിന്‍റെ വാതിലുകള്‍ തുറന്നു തരാന്‍ തടസ്സമുണ്ടാകരുതേ നാഥാ”
ഇടനെഞ്ചിലൊരു പ്രാര്‍ത്ഥന കനത്തു.

അന്നേരം സ്വര്‍ഗത്തിന്‍റെ സുഗന്ധമുള്ളൊരു  കാറ്റ് മരുന്നുമണക്കുന്ന ചുവരുകളെ തഴുകി കടന്നുപോയി. ആകാശച്ചോപ്പിലൊരു ഒറ്റക്കിളി  കൂടുംതേടി തിടുക്കപ്പെട്ട് പറന്നു.

Tuesday, October 6, 2015

കുഞ്ഞയിശുമ്മയുടെ പശു



കുഞ്ഞയിശുമ്മയുടെ ലോകത്ത് ആ പശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുല്ലരിഞ്ഞും വെള്ളം കൊടുത്തും കുളിപ്പിച്ചും കറന്നും വര്‍ത്തമാനം പറഞ്ഞും പരിഭവപ്പെട്ടും.... പാത്തൂ ..എന്ന്  വാത്സല്യത്തോടെ നീട്ടി വിളിച്ചും...

കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ സ്വപ്നങ്ങളായി വന്ന് പേടിപ്പിച്ച് കുഞ്ഞയിശുമ്മയുടെ ഉറക്കം തന്നെ ഇല്ലാതാക്കിക്കളയുന്നു.

പാത്രിരാത്രിയില്‍ ആരൊക്കെയോ വീട് വളഞ്ഞ് ക്രോധത്തോടെ ബഹളം വെക്കുന്നതായും..... വാതില്‍  ചവിട്ടിപ്പൊളിക്കുന്നതായും...........ഓലപ്പുരക്ക് മേല്‍  തീ ആളിപ്പടരുന്നതായും.......

അന്നേരം അലറിക്കരഞ്ഞ് പുറത്തേക്ക് പായുമ്പോള്‍ കാണുന്ന കാഴ്ചയില്‍, ആലയില്‍ നിന്ന് പശുവിനെ ബലമായി  അഴിച്ചിറക്കി  വലിച്ചു കൊണ്ടുപോവുന്ന പരിചയമുള്ള മുഖങ്ങളും... ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാതെ  വീട്ടിലേക്ക് തിരിഞ്ഞു നോക്കി അമറിക്കരയുന്ന  പാത്തുവും......

ഉള്ളില്‍ നിന്ന് കുതിച്ചെത്തിയ ‘പാത്തൂ...’ എന്ന നിലവിളി നടുക്കത്തോടെ തൊണ്ടയില്‍ അമര്‍ന്നു പോകുന്നു.  

പശുവിനെ മതംമാറ്റി  എന്ന് പറഞ്ഞാണല്ലോ അവരിങ്ങനെ....


കെടുത്താന്‍ ആളില്ലാത്ത തീ സ്വപ്നത്തിലും കുഞ്ഞയിശുമ്മയെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.

Sunday, September 27, 2015

മാനം



അതൊരു ചെറിയ നാട്ടുമ്പുറമായിരുന്നു. അതുവഴി പട്ടണത്തിലേക്കുള്ള ഒരേയൊരു ബസ് സര്‍വ്വീസ് തുടങ്ങിയിട്ട് പോലും ഏറെക്കാലമായിട്ടില്ല.  കൃഷിക്കാരും ഗള്‍ഫുകാരും കൂലിപ്പണിക്കാരും അധ്യാപകരും  ഉദ്യോഗസ്ഥന്മാരും പണിയില്ലാത്തവരും ....മതവും ജാതിയും രാഷ്ട്രീയവും..... തര്‍ക്കങ്ങളും ഒക്കെയായി എല്ലായിടത്തെയും പോലെ ആ നാട്ടുകാരും......

അങ്ങനെയിരിക്കെ പെണ്ണുങ്ങളൊക്കെ സീരിയലിനു മുന്നില്‍ സ്വസ്ഥമാവാന്‍ തുടങ്ങുന്ന,. അങ്ങാടിയിലെ പള്ളിയില്‍ നിന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞിറങ്ങുന്ന,  അമ്പലപ്പറമ്പിലെ  കളി കഴിഞ്ഞ് ആളുകള്‍ പിരിയുന്ന ഒരു സന്ധ്യാനേരത്താണ് ഇരുട്ടിനൊപ്പം ഈ വാര്‍ത്തയും നാട്ടിന്‍പുറത്ത് മെല്ലെ മെല്ലെ പരന്നത്.

മ്മടെ മാഷെ മോള് ഇതുവരെ കോളേജ് വിട്ട് വീട്ട്ല് എത്തീട്ടില്ലത്രെ...
“മാഷെ മോളോ..... ആ പാവം കുട്ടി.........എന്തായിരിക്കും ആ കുട്ടിക്ക് പറ്റ്യേത്..”
വാര്‍ത്ത കേട്ട് എല്ലാരും അന്ധാളിച്ചു. എന്നും വൈകീട്ടത്തെ ബസ്സിന് കൂട്ടുകാരികളോടൊപ്പം വരുന്ന ഈ കുട്ടി എങ്ങോട്ട് പോയി.
നാട്ടുകാര്‍ അങ്ങാടിയിലും മാഷ്‌ടെ വീട്ടിലേക്കുള്ള ഇടവഴിയിലും  ചെറിയ കൂട്ടങ്ങളായി നിന്ന് കുശുകുശുത്തു.
 നാളെ അവളെ ആരോ പെണ്ണുകാണാന്‍ വരാനിരുന്നതാ ..
ആരോ പറഞ്ഞു.
ചില ബന്ധുക്കളും അയല്‍വീട്ടുകാരും വീട്ടിലേക്ക് കയറിച്ചെന്നു. മാഷ്‌ കോലായിലെ ചാരുകസേരയില്‍ തളര്‍ന്നു കിടക്കുന്നു...... മാഷ്‌ടെ ഭാര്യ അകത്ത് കട്ടിലില്‍ ബോധമില്ലാതെ. ഇളയ കുട്ടികള്‍ അമ്പരപ്പോടെ മുറിയുടെ മൂലയില്‍ പകച്ചു നിന്നു.
“ഓള്‍ടെ  കൂട്ടുകാരികളോട് അന്വേഷിച്ചോ”
”ക്ലാസ് വിട്ട ഉടനെ ഓള്  തിരക്കിട്ട് പോകുന്നത് കണ്ടത്രെ....  ആരോടും ഒന്നും പറഞ്ഞിട്ടുംല്ല .... ബസ്സ്‌ പുറപ്പെടുംവരെ അവള്‍ എത്തീട്ടുല്ല...”
‘ഇതല്ലാതെ വേറെ ബസ്സും ഇല്ലാലോ ഇങ്ങോട്ട്......ടൌണില്  എന്താവശ്യത്തിനു പോയാലും ബസ്സിന്‍റെ നേരം ആകുമ്പളെക്ക് എത്തൂലെ ...’
ചര്‍ച്ച മുറുകി
‘നാളെ പെണ്ണുകാണാന്‍ ആള് വരുന്ന കുട്ടിയെ ഇന്ന് കാണാണ്ടാവ്വാ..... ഇതില് എന്തോ ഇല്ലേ’
ആരോ സ്വകാര്യം പറഞ്ഞു
‘അയ്യെ ഓള് അങ്ങനത്തൊരു പെങ്കുട്ടി അല്ല......... നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാ.....ഒരു പച്ചപ്പാവം’
‘അതൊന്നും നോക്കണ്ട..............ഇപ്പളത്തെ പെങ്കുട്ട്യേളെ ഇങ്ങക്ക് അറിയായിട്ടാ..’
ആരുടെയോ  പരിഹാസച്ചിരി.
‘അല്ലാ ബസ്സിലെ ഡ്രൈവര്‍ ആരായിനും ഇന്ന്...... ആ പുത്യ ചെറുപ്പക്കാരനാണോ..........ഓന്‍ ആളത്ര ശരിയല്ല.... സകല പെങ്കുട്ട്യോളോടും കളിയും ചിരിയും പഞ്ചാരയും ...’
സംശയം ആ വഴിക്ക് പോയി
‘ഇന്ന് രാവിലത്തെ ട്രിപ്പില് ഓനായിനും..... വൈന്നേരം ഓനല്ലായിരുന്നുന്നാ തോന്ന്ന്നെ..’
അങ്ങാടിയിലെ പീടികക്കാരന്‍ പറഞ്ഞു.
‘നമ്മളെ പെങ്കുട്ട്യേളെ കാണുമ്പോ ഓനൊരു ഇളക്കം കൂടുതലാ...’
ആരുടെയോ ശബ്ദം കനത്തു. ഇരുട്ടില്‍ ആരും പരസ്പരം കാണുന്നുണ്ടായിരുന്നില്ല.
‘ഇപ്പൊ അതാണല്ലോ പുതിയ പരിപാടി പ്രേമിക്കലും മതംമാറ്റലും .........എന്തായാലും മ്മളെ നാട്ടിലെ ഒരു പെങ്കുട്ടിനെ വെച്ച് ആ കളി  കളിക്കാന്‍ ഞാള് സമ്മതിക്കൂലാ...’
ആരുടെയോ വാക്കുകളില്‍ രോഷം ചിതറി. അതിന്‍റെ  ചൂട് അവിടെങ്ങും പടര്‍ന്ന് വിങ്ങിപ്പുകഞ്ഞു  നിന്നു. ഇരുട്ടിലെ ആള്‍ക്കൂട്ടം സ്വയം വിഘടിച്ചും പുതിയ കൂട്ടമായും രൂപം മാറി.
‘ഓന്‍ ആങ്കുട്ട്യാ ....ഓനങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഓള്‍ക്കും ഓനും ഞാളിവിടെ സ്വീകരണം കൊടുക്കും....മ്മക്ക് കാണാലോ’
ഇപ്പുറത്ത് ഒരു വെല്ലുവിളിപോലെ ശബ്ദം പൊങ്ങി.
പുറത്തെ ചൂടുകാറ്റ് മാഷ്‌ടെ വീട്ടിലേക്ക് കയറിയപ്പോള്‍ അയല്‍വാസികള്‍ ആരൊക്കെയോ പേടിയോടെ ഇറങ്ങിപ്പോയി.
മാഷ്‌ടെ അളിയന്‍ മുറ്റത്ത് ക്ഷോഭത്തോടെ തലങ്ങും വിലങ്ങും നടന്നു.
‘ന്‍റെ വാക്കിന്‍റെ പുറത്താ ഓല് നാളെ പെണ്ണുകാണാന്‍ വരുന്നത്........ന്‍റെ മാനം കെടുത്ത്യാ   അളിയനാ പെങ്ങളാന്നൊന്നും ഞാന്‍ നോക്കൂലാ...’ അയാള്‍ കിതച്ചു.
‘പോലീസില്‍ അറിയിച്ചോ’
ആരോ ചോദിച്ചു..
‘ആയിട്ടില്ല............. ..വെറുതെ പിന്നെ പത്രക്കാരൊക്കെ അറിഞ്ഞ് മാനക്കേടാകും ’ അപ്പോള്‍ അങ്ങോട്ട്‌ കയറിവന്നയാളുടെ  വാക്കുകള്‍ക്കൊരു ആജ്ഞാശക്തി ഉണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു.
‘നമ്മടെ കുട്ടികള്‍ക്ക് വിവരം കൊടുത്തിട്ടുണ്ട്........... ടൌണില്‍ ലോഡ്ജും റെയില്‍വെ സ്റ്റേഷനും ബസ്സും തീവണ്ടിയും ഒക്കെ അവര്‍ അരിച്ചു പെറുക്കും...... പേടിക്കണ്ട ..എവിടെ ഉണ്ടെങ്കിലും കുട്ടിയെ ഇന്ന് രാത്രി ഇവിടെ എത്തിച്ചിരിക്കും’
ഒപ്പം വന്ന മൂന്നാലുപേര്‍ ശിങ്കിടികളെപ്പോലെ അയാള്‍ക്ക്‌ ചുറ്റും നിന്നു. മാഷും ഭാര്യയും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല....

ഒന്നിച്ചു വന്നവര്‍ പലരും ഒറ്റക്കൊറ്റക്ക് വീട്ടിലേക്ക് മടങ്ങി. ഇരുട്ടില്‍ ആള്‍ക്കൂട്ടം ശോഷിച്ചു.  അങ്ങാടിയിലെ പീടികകള്‍ പെട്ടെന്ന് അടഞ്ഞു. കറുത്ത ഇരുട്ടുപോലെ ഒരു ഭീതി ആ നാടിനുമേല്‍ കനത്തു നിന്നു. മാഷ്‌ടെ വീട്ടിലേക്കുള്ള ഇടവഴിക്ക് മുന്നില്‍ കുറച്ചുപേര്‍ രോഷത്തോടെ കൂട്ടം കൂടി നിന്നു.

ഇരുട്ടിനെ കീറി മുറിച്ച് ഒരു കാര്‍  അവര്‍ക്ക് മുന്നിലായി വന്നു നിര്‍ത്തി. ഉത്കണ്ഠയോടെ ചുറ്റും കൂടിയവരുടെ മുന്നിലേക്ക്  മാഷ്‌ടെ മോളുടെ കോളേജിലെ അധ്യാപകര്‍ ഇറങ്ങി. അവര്‍ പറഞ്ഞത് കേട്ട് ചുറ്റും കൂടിയവര്‍  തരിച്ചു നിന്നു.
‘ആ കുട്ടി  വൈകുന്നേരം ടൌണില്‍ ഒരു വാഹനമിടിച്ച്.............മെഡിക്കല്‍ കോളേജില്‍ ആയിരുന്നു....അല്‍പം മുമ്പ് അവള്‍   മരിച്ചു’
ബാഗിലെ പുസ്തകത്തില്‍ കോളേജിന്റെ പേര് കണ്ടാണ്‌ കോളേജില്‍ പഠിക്കുന്ന കുട്ടിയാണ് എന്നറിഞ്ഞതെന്നും . കുട്ടിയെ തിരിച്ചറിഞ്ഞ് വീട് അന്വേഷിച്ചു  പിടിക്കാന്‍ വൈകിയതും  അവര്‍ വിശദീകരിച്ചു.

അവള്‍ അപ്പോഴും ഇതൊന്നും അറിയാതെ മോര്‍ച്ചറിയുടെ തണുപ്പില്‍......അവളുടെ കോളേജ് ബാഗില്‍ ഒരു പൊതി നിറയെ ഉടഞ്ഞ കുപ്പിവളകള്‍ ഉണ്ടായിരുന്നു... നാളെ പെണ്ണുകാണാന്‍ വരുമ്പോള്‍ അണിയാന്‍  കോളേജ് വിട്ട ഉടനെ  തിരക്കിട്ട് പോയി വാങ്ങിയത്. തിരികെ നാട്ടിലേക്കുള്ള ബസ്സ്‌ പിടിക്കാന്‍ ധൃതിയില്‍  ഓടുമ്പോഴാണല്ലോ അവളുടെ സ്വപ്‌നങ്ങള്‍ തട്ടിത്തെറിപ്പിച്ച്..........

അധ്യാപകര്‍ മാഷ്‌ടെ വീട്ടിലേക്ക് നടന്നു. പിറകില്‍ ഇരുട്ടില്‍  ആരുടെയോ ആത്മഗതം  .
ഹാവൂ മാനം  കാത്തു