Tuesday, November 21, 2017

മെഹബൂബ് ബാഷയുടെ മകൻ


ഗൾഫ് ജീവിതം കാണിച്ചു തന്ന ഒരുപാട് പിതാക്കളുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിൽ തങ്ങളനുഭവിച്ച ദുരിതജീവിതത്തിന്റെ നിഴൽ പോലും മക്കളുടെ മേല് വീഴരുതെന്ന കരുതലോടെ മക്കളെ സ്നേഹിച്ചവർ.  മികച്ച വസ്ത്രങ്ങൾ മുന്തിയ കളിപ്പാട്ടങ്ങൾ നല്ല പാർപ്പിടം ഏറ്റവും നല്ല വിദ്യാഭ്യാസം.....

എന്നാലും ഇത്തിരി മുതിർന്നു തുടങ്ങിയാൽ  മക്കളുടെ  പരാതി മുറുമുറുപ്പാവും. വീടിന്റെ സൗകര്യക്കുറവ്, പറഞ്ഞയച്ച സ്‌കൂളിന്റെ പോരായ്മ, ഉദ്ദേശിച്ച ബൈക്ക് വാങ്ങി കൊടുക്കാത്തതിന്റെ ശാഠ്യം.....എന്തിന് കൂട്ടുകാർക്ക് മുന്നിൽ പരിചയപ്പെടുത്താൻ യോഗ്യത പോരാ എന്ന്  അപകർഷപ്പെടുന്ന മക്കൾ പോലും...

പ്രായവും പിടികൂടിയ രോഗങ്ങളും തളർത്തുന്ന ശരീരം എപ്പോഴാണ് വീണുപോകുക എന്ന ആധി ഉള്ളിലൊതുക്കി  ആവത് പോലെ എല്ലാം ചെയ്തു കൊടുത്താലും,  നാട്ടിൽ കര പിടിക്കാത്തവന് ഗൾഫിൽ തന്നെ തണലത്തൊരു ഇരിപ്പിടം ഒരുക്കിക്കൊടുത്താലും, പഠിക്കേണ്ട സമയത്ത് ഉഴപ്പിയവനും സമ്പാദ്യത്തിൽ ഏറെയും പഠിപ്പിനായി തുലച്ച് എങ്ങുമെത്താത്തവനും എന്നാലും പരാതി പറഞ്ഞു കൊണ്ടേയിരിക്കും. ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല എത്ര വെന്താണ് ഈ മനുഷ്യൻ സൂര്യനായതെന്ന്.
ജീവിതം മരുഭൂമിയിലിങ്ങനെ ഉരുകി വീഴുമ്പോഴും അയാളെ പിടിച്ചു നിർത്തിയത്  നാളെ താങ്ങായും തണലായും മക്കളുണ്ടാവുമെന്നൊരു സ്വപ്നം കൂടിയായിരിക്കുമെന്ന്......

ഇന്നലെ ആന്ധ്രക്കാരനായ മഹബൂബ് ബാഷയെ കാണാൻ വേണ്ടി അയാളുടെ മകൻ വന്നപ്പോൾ ഇതൊക്കെ ഓർത്തു.

ടൈൽസ് പണിക്ക് പോകുന്ന  മെഹബൂബ് പാഷയുടെ അറബി വീട്ടിൽ ഡ്രൈവർ ജോലി ചെയ്യുന്ന മകൻ എല്ലാ ഒന്നാം തിയ്യതിയും വരുന്നത് മാസാമാസം കിട്ടുന്ന ശമ്പളം അതുപോലെ  ബാപ്പയെ
ഏല്പിക്കാനാണ്.

അക്ഷരാഭ്യാസമില്ലാത്ത, നിത്യക്കൂലിക്ക്  പണിക്ക് പോകുന്ന മെഹബൂബ് ബാഷക്ക് സിമന്റിലും മണലിലും കുഴഞ്ഞ, വെയിലും തണുപ്പും കൊള്ളുന്ന, പണിയും കൂലിയും ഉറപ്പില്ലാത്ത, ചെക്കിങ്ങും ഇക്കാമയുടെ നൂലാമാലകളും കൊണ്ട് പൊറുതി മുട്ടുന്ന, ബാച്ചി റൂമിന്റെ ഇടുക്കങ്ങളിൽ ഉറങ്ങിയും ഉണർന്നും തീരുന്ന
തന്റെ വഴിയിലേക്ക് മോനെയും കൊണ്ടു വരാൻ താല്പര്യം ഉണ്ടായിരുന്നില്ല.  പത്താം ക്ലാസ്സ് പോലും കടക്കാത്ത മോന് ഈ കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ കിട്ടാവുന്ന ഏക ജോലി അയാൾ കണ്ടെത്തിയത് ഏതോ പരിചയക്കാരിലൂടെ  അറബി വീട്ടിലേക്കുള്ള ഡ്രൈവറുടേതാണ്‌. വിസക്ക് പോലും പൈസ വേണ്ടി വന്നില്ല എന്ന് മാത്രമല്ല, ശമ്പളം അല്പം കുറഞ്ഞാലും റൂമും ഭക്ഷണവും ഇഖാമയും എല്ലാം കൊണ്ടും സ്വസ്ഥം.

ബാപ്പയുടെ കഷ്ടപ്പാടുകൾ നേരിൽ കണ്ടത് കൊണ്ടും വീട്ടിലെ അവസ്‌ഥ അറിയുന്നത് കൊണ്ടും കിട്ടുന്ന ശമ്പളം തൊണ്ണൂറു ദിനാർ ചൂടാറാതെ ബാപ്പയെ ഏല്പിക്കാൻ ആ ഇരുപതുകാരൻ  എല്ലാ മാസവും വരുന്നത് കാണുമ്പോൾ തന്നെയൊരു സന്തോഷമുണ്ട്. എന്തൊക്കെ ചെയ്തു കൊടുത്താലും പരാതി തീരാത്ത മക്കളെയും നിരാശയോടെ ജീവിതം തീർക്കുന്ന പിതാക്കളെയും കണ്ടു കണ്ടു മടുത്ത കണ്ണിന് ഇതൊക്കെ ഹൃദ്യമായ കാഴ്ചയാണല്ലോ.

പഠിപ്പും പത്രാസും  കൂടിയാൽ പടച്ചോനെ പോലും മറന്നു പോവുന്ന മനുഷ്യന്മാരുടെ ലോകമല്ലേ.

വേലായുധൻ മാഷ്



മൂടാടി മാപ്പിള എൽ പി സ്‌കൂളിലെ പഠനകാലം അവസാനിച്ച്‌,  വീമംഗലം യു പി സ്‌കൂൾ എന്ന പുതിയ   ലോകത്തേക്ക്‌ പോകുന്നത് കുറച്ചു പത്രാസുള്ള കാര്യമാണ്. മദ്രസയിൽ ഞങ്ങളോടൊപ്പം പഠിക്കുന്ന ചിലരും  അതിനു മുകളിലെ ക്ലാസ്സിൽ ഉള്ളവരുമൊക്കെ അവിടെയാണ് പഠിക്കുന്നത്. എമ്പാടും കുട്ടികളും ക്ലാസ്സുകളും മാഷന്മാരും ടീച്ചർമാരും ഉള്ള  വീമംഗലം സ്‌കൂളിലെ  അതിശയങ്ങൾ പറഞ്ഞ്‌  അവരൊക്കെ ഞങ്ങളെ കൊതിപ്പിക്കാറുണ്ട്.
പുതിയൊരു അത്ഭുതലോകത്തേക്ക് കയറിച്ചെല്ലാനും മുതിർന്നവരുടെ കൂട്ടത്തിലേക്ക് മാറാനും ഒക്കെയുള്ള വാതിലാണ് തുറക്കാൻ പോകുന്നത്. പക്ഷെ ഈ സന്തോഷങ്ങളൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുന്നത് ഒരു പേരോർക്കുമ്പോഴാണ്. വേലായുധൻ മാഷ്!

വീമംഗലം സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെയൊക്കെ പേടിസ്വപ്നമാണ് വേലായുധൻ മാഷ്.  ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠം പിറ്റേന്നേക്ക് പഠിച്ചു ചെന്നില്ലെങ്കിൽ മാഷ് യാതൊരു ദയയും ഇല്ലാതെ ശിക്ഷിക്കും. നീട്ടിപ്പിടിച്ച കൈവെള്ളയിൽ മാത്രമല്ല ചൂരൽ വടി ആഞ്ഞു വീഴുക. കൈപ്പത്തി കമഴ്ത്തി പിടിച്ച് അവിടെയും കിട്ടും അടി.  മാഷാണ് ക്‌ളാസ്  ടീച്ചറെങ്കിൽ അടികിട്ടാൻ പിന്നെയും എമ്പാടും കാരണങ്ങളുണ്ട്.

ഇടതു കയ്യിൽ വലിയൊരു ബാഗ് തൂക്കി, ഉടുമുണ്ടിന്റെ ഒരറ്റം കക്ഷത്തിൽ ഇറുക്കി, വെള്ളക്കുപ്പായത്തിന്റെ കൈ മുട്ടിനു മേൽ തെറുത്ത് വെച്ച്,  തല അല്പം പിറകോട്ട് ചെരിച്ച്‌ ഒട്ടും ധിറുതി ഇല്ലാതെ അക്ഷോഭ്യനായി,  മെലിഞ്ഞ് ഉയരമുള്ള, ഒരു ഒറ്റയാനെ പോലെ ശാന്തനായി നടന്നു വരുന്ന വേലായുധൻ മാഷെ പലപ്പോഴും കണ്ടിട്ടുണ്ട്. മാഷുടെ തലവെട്ടം  കണ്ടാൽ   കുട്ടികളൊക്കെ നിരത്തിന്മേൽ കയറാതെ വരിവരിയായി അച്ചടക്കത്തോടെ നടന്നു പൊയ്‌ക്കോളും. അത്രക്ക് പേടിയാണ്.

പെരുമഴയുടെ അകമ്പടിയോടെ ജൂൺ ഒന്ന് വന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസിലേക്ക് പാസായി.
ഓലമേഞ്ഞ, കരിഓയിൽ അടിച്ച പനമ്പായകൾ കൊണ്ട് ക്ലസ്സ്മുറികൾ വേർതിരിച്ച കെട്ടിടത്തിലാണ് ഞങ്ങളുടെ 5 B.  മഴക്കാറിന്റെ ഇരുട്ടും കരി ഓയിലിന്റെ മണവുമുള്ള ക്‌ളാസ് മുറിയിൽ, ജാലകത്തിനു പുറത്ത് ഇറവെള്ളത്തിലൂടെ ഒലിച്ചു പോകുന്ന കടലാസ് കഷണങ്ങൾ നോക്കി ഞങ്ങളിരുന്നു.

പത്തു മണിക്ക് ബെല്ലടിച്ച് അല്പം കഴിഞ്ഞപ്പോൾ വാതിൽപ്പടിയിൽ തലതട്ടാതെ കുനിഞ്ഞ് അകത്തേക്ക് കയറിയ ദീർഘകായനെ കണ്ട് ഞങ്ങൾ   എഴുനേറ്റ് നിന്നു. വേലായുധൻ മാഷ്!

ഹാജർ പട്ടികയും ചൂരൽ വടിയും മേശമേൽ വെച്ച് അദ്ദേഹം കസേരയിൽ ഇരുന്നു. മാഷാണ് ക്‌ളാസ് ടീച്ചർ.  'സ്റ്റാൻഡ് അപ്പും' 'സിറ്റ് ഡൗണും' പലവട്ടം പറഞ്ഞു ഞങ്ങളെ നിർത്തുകയും ഇരുത്തുകയും ചെയ്തു. ഹാജർ വിളിക്കുമ്പോൾ 'പ്രസന്റ്‌ സാർ' എന്ന് മറുപടി പറയണം എന്ന് പഠിപ്പിച്ചു.  ഓരോരുത്തരുടെയും പേരും വീട്ടുപേരും ചോദിച്ചറിഞ്ഞു.

ഏതാനും ദിവസങ്ങൾ കൊണ്ട് ക്‌ളാസ് തുടങ്ങി.  ബോർഡിൽ, വലത്തോട്ട് ചെരിഞ്ഞ ഭംഗിയുള്ള അക്ഷരങ്ങളിൽ    തെളിഞ്ഞു നിന്ന ' സാമൂഹ്യപാഠങ്ങൾ' എന്ന വാക്കിലെ 'ൾ' മാത്രം  മുകളിലേക്ക് കയറിപ്പോകുന്ന ഒരു തേളിന്റെ രൂപം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതേ കൈയക്ഷരം തന്നെയാണ് ക്‌ളാസ് റൂമിൽ ജാലകത്തിനു മേലെ  ഒട്ടിച്ചു വെച്ച വെള്ളക്കടലാസിലെ വരികളും.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

നോട്ട്ബുക്കിൽ എഴുതി തുടങ്ങുന്നത്  അഞ്ചാംക്ലാസ് മുതലാണ്.  മാർജിൻ, ഫുൾസ്റ്റോപ്പ്,  ക്വസ്റ്റിൻ മാർക്ക്, നെക്സ്റ്റ് പാരഗ്രാഫ് തുടങ്ങിയ സംഗതികൾ ഒക്കെ ആദ്യമായി കേൾക്കുന്നത് വേലായുധൻ മാഷിലൂടെയാണ്. പലവട്ടം പറഞ്ഞിട്ടും തലയിൽ കയാറാത്തവരോട് അദ്ദേഹം ശുണ്ഠിയെടുത്തു. 'കൂടുതൽ അധ്വാനം, കുറച്ചു ശബ്ദം, അച്ചടക്കം രാജ്യത്തിന്റെ ഭാവിക്ക്' എന്ന് ചട്ടയിൽ അടിച്ചു വെച്ച നോട്ടു പുസ്തകങ്ങളിൽ ഒട്ടും മഷി പടരാതെ ഏറ്റവും വൃത്തിയോടെ വരിതെറ്റാതെ അക്ഷരങ്ങൾ ഉരുട്ടിയെഴുതുവാൻ  ശീലിച്ചത് അങ്ങനെയാണ്.

ഓരോ ദിവസവും ഹാജർ വിളിച്ചു കഴിഞ്ഞാൽ കുളിക്കാതെയോ  പല്ലുതേക്കാതെയോ  വന്നവരുണ്ടോ എന്ന്  മാഷ്  പരിശോധിക്കും.

കേട്ടറിഞ്ഞതും  പേടിച്ചിരുന്നതുമായ 'കിരാതമായ' ചൂരൽപ്രയോഗം ഞങ്ങളും   ഏറ്റുവാങ്ങാൻ തുടങ്ങി.  ചോദ്യോത്തരങ്ങൾ മുഴുവനും കാണാതെ പഠിച്ചു വന്നില്ലെങ്കിൽ ചൂരൽ  കൈകളിൽ ചിത്രം വരച്ചു.
രാജാറാം മോഹൻ റോയ് യും, പാനിപ്പത്ത് യുദ്ധവും, ഷേർഷാ യുടെ ഭരണ പരിഷ്കാരവും, സാവന്നയുമൊക്കെ ഇടയ്ക്കിടെ   പൊള്ളുന്ന അടിയുടെ വേദന സമ്മാനിച്ചു കൊണ്ടിരുന്നു.

കുട്ടികൾക്ക് മാത്രമല്ല സഹ അധ്യാപകർക്കും ആദരവ് കലർന്നൊരു ഭയമായിരുന്നു വേലായുധൻ മാഷോട്. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലുപരി  കുട്ടിയുടെ പഠനതാല്പര്യവും കലാ കായിക കാര്യങ്ങളിൽ ഉള്ള ഉത്സാഹവും വ്യക്തിത്വ വികസനവും ഒക്കെ ശ്രദ്ധിക്കേണ്ടത്  തന്റെ കടമ പോലെ  മാഷ് കണ്ടു.

മികച്ച കായികാധ്യാപകൻ കൂടി ആയിരുന്ന മാഷിന് അങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനും പരിശീലിപ്പിക്കാനും നല്ല ഉത്സാഹമാണ്. ഏഴാം ക്ലാസിൽ എത്തിയതോടെ സ്‌കൂളിലെ  'അവസാന വർഷ വിദ്യാർത്ഥികൾ' എന്ന നിലയിലാവണം ഞങ്ങളോടുള്ള പെരുമാറ്റത്തിൽ ഒക്കെയൊരു മയം വന്നു. അടി കുറഞ്ഞു എന്ന് മാത്രമല്ല അത്യാവശ്യം തമാശ പറയാനും അടുപ്പം കാട്ടാനും മാഷ് മനസ്സ് വെച്ചു.

മൂടാടി നെഹ്‌റു യൂത്ത്‌ സെന്ററിന്റെ വാർഷികാഘോഷത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളിൽ വേലായുധൻ മാഷും അഭിനേതാവായിരുന്നു. പള്ളീലച്ചനായും ഡോക്ടർ ആയും തന്റെ നെടിയ രൂപവും ഗംഭീര്യമുള്ള ശബ്ദവും കൊണ്ട് അദ്ദേഹം നിറഞ്ഞു നിന്നു.  നാടകങ്ങളുടെ റിഹേഴ്സൽ അധികവും ശനിയും ഞായറും  വീമംഗലം സ്‌കൂളിൽ വെച്ച് തന്നെയാണ് ഉണ്ടാവുക. വീടിനടുത്തു തന്നെ ആയതുകൊണ്ട് സ്ഥിരമായി റിഹേഴ്സൽ കാണാൻ പോകുന്ന എനിക്ക് നാടകത്തിലെ ഡയലോഗുകളും കഥാപാത്രങ്ങളുമൊക്കെ കാണാപാഠമായിരുന്നു. ഇടക്ക്  ഒഴിവു പിരീയഡുകളിൽ വേലായുധൻ മാഷ് തന്റെ ഡയലോഗ്  പഠിക്കുവാൻ നാടകം എഴുതിയ പുസ്തകം കയ്യിൽ തന്ന്, ഇതര കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പറയാനും സ്വന്തം കഥാപാത്രം പറയുന്ന ഡയലോഗുകൾ തെറ്റുന്നുണ്ടോ എന്ന് നോക്കാനും മറ്റു കുട്ടികളുടെ കൂട്ടത്തിൽ നിന്നും എന്നെ വിളിച്ചു ഏല്പിക്കുമ്പോൾ അതൊരു ചെറിയ  അംഗീകാരമായിരുന്നില്ല.

ഏഴാാം ക്ലാസ്സിൽ പഠിക്കുമ്പോൾ 'തിരുവനന്തപുരം - കന്യാകുമാരി' വിനോദയാത്രയിൽ  അത്രനാളും കണ്ട ഗൗരവക്കാരനായിരുന്നില്ല മാഷ്.  ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ ഇനി നാം അധ്യാപകരും വിദ്യാർത്ഥികളും അല്ല കൂട്ടുകാരാണ് എന്ന് പ്രഖ്യാപിച്ച മാഷ് പാട്ടിനും കളിക്കുമൊക്കെ കൂടെയുണ്ടായിരുന്നു. എന്നാൽ ഓരോ ഇടങ്ങളിലും കുട്ടികളുടെ എണ്ണം ഉറപ്പാക്കിയും കൂട്ടംതെറ്റാതെ നോക്കിയും മാഷ് സ്വന്തം മക്കളെ എന്ന പോലെ കൂടെ നിന്നു.

വിധേയത്വമോ ഒത്തുതീർപ്പോ ഇല്ലാതെ നിർഭയനായി വേറിട്ടു നിൽക്കുന്നൊരു വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു വേലായുധൻ മാഷിന്റെ  ഇടപെടലുകളും ശരീരഭാഷയും. ഏതാനും വർഷങ്ങൾക്ക് മുമ്പ് വേലായുധൻ മാഷ് ഈ ലോകത്തോട് വിടപറഞ്ഞു.  കാലമെത്ര കഴിഞ്ഞാലും വീമംഗലം സ്‌കൂൾ എന്ന് കേൾക്കുമ്പോൾ ഗാംഭീര്യഭാവത്തോടെ ശാന്തനായി നടന്നുവരുന്ന  മാഷുടെ രൂപമാണ് അവിടെ പഠിച്ച മുൻകാല വിദ്യാർത്ഥികൾക്ക് ഒക്കെ  ഓർമ്മവരിക.  ശാസിച്ചും ശിക്ഷിച്ചും  നേർവഴി നടത്തുന്നൊരു പിതൃഭാവമായിരുന്നു കുട്ടികളുടെ ഉള്ളിലെ വേലായുധൻ മാഷ്.   

വീമംഗലം സ്‌കൂൾ വിട്ട് ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നും നാലുവരി എഴുതാനിരിക്കുമ്പോൾ  'ഫുൾസ്റ്റോപ്പ്' എന്നും 'നെക്സ്റ്റ്പാര' എന്നുമൊക്കെ ആജ്ഞാശക്തിയുള്ള ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ട്. വരി തെറ്റാതെ ഉരുട്ടിയെഴുതുന്ന അക്ഷരങ്ങൾ കണ്ണടയിലൂടെ കുനിഞ്ഞു നോക്കുന്ന വേലായുധൻ മാഷുടെ രൂപം മുന്നിൽ  തെളിയുന്നു.

ഗുൽമോഹർ ചോട്ടിലെ ഓണപ്പൂക്കൾ

കഴിഞ്ഞ ഇരുപത്തിരണ്ടു വർഷം പ്രവാസിയായി കുവൈത്തിലും, അതിനും മുമ്പ് അഞ്ചാറ് കൊല്ലം ബെങ്കളൂരുവിലുമായി  നേരിൽ  കണ്ടറിഞ്ഞതാണ് ദേശം വിട്ട് കഴിയുന്നവന്റെ ഓണാഘോഷപ്പൊലിമകൾ.

കുവൈത്തിലെ അബ്ബാസിയ പോലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ജാതി-മത ഭേദമന്യേ ഗൃഹാതുരതയുണർത്തുന്ന ആഘോഷമായി ഓണം കൊണ്ടാടുന്നുവെങ്കിലും,  മലയാളികളെ മരുന്നിനു പോലും കാണാൻ കിട്ടാത്ത, മസരികളും ആന്ധ്രക്കാരും മാത്രമുള്ള  ഞങ്ങളുടെ പഴയ ഖൈത്താൻ  'ഓണംകേറാമൂല'  ആയതു കൊണ്ട് ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഓണക്കാലങ്ങൾ  ഇപ്പോഴും എൺപതുകളുടെ ഒടുവിൽ തുടങ്ങി  അഞ്ചാറ് വർഷം ജീവിച്ച ബെങ്കളൂരുവിലെ 'മുരുഗേശ് പാളയ'ത്തേത്  തന്നെയാണ്.

മലയാളി, ചാനലുകൾക്ക് മുന്നിലേക്ക് ഇരിപ്പുറപ്പിക്കാനും മൊബൈലിൽ തല താഴ്ത്താനും തുടങ്ങുന്നതിനു തൊട്ടു മുമ്പുള്ള കാലമാണ്. ബെങ്കളൂരുവിൽ ഇന്നത്തെപ്പോലെ IT കമ്പനികളൊക്കെ  ഉണ്ടാവുന്നതിനു മുമ്പ്, HAL ലും NAL ലും ISRO വിലും എയർ ഫോഴ്സിലും ഒക്കെയായി ജോലി ചെയ്യുന്ന  മലയാളികൾ കുടുംബസമേതവും, അതല്ലാതെ കടകളിലും ഹോട്ടലുകളിലും മറ്റ് പലവിധ ചില്ലറപ്പണികളിലും ആയി  കഴിയുന്നവർ 'ബാച്ചി'കളായും
മുരുഗേശ്  പാളയത്ത് അന്ന്  ധാരാളമുണ്ടായിരുന്നു. പോരാത്തതിന് പലചരക്കുകടകളും പച്ചക്കറിക്കടകളും മീൻ കടയും പത്രക്കടയും ബേക്കറിയും ഹോട്ടലും  ഒക്കെയായുള്ള  കച്ചവടസ്ഥാപനങ്ങളും മലയാളികളുടേത്‌ തന്നെയായിരുന്നു ഏറെയും. 

ഞങ്ങളുടെ  കടയുടെ അടുത്തുതന്നെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന അപ്പക്കൂട്ടിലെ പണിക്കാരനായ കണ്ണേട്ടനും ഞാനും ലോഗ്യക്കാരാകുന്നത്  വായനയോടും സിനിമയോടും ഉള്ള കമ്പം കൊണ്ടു കൂടിയാണ്.

സിറ്റൗട്ടും ലിവിങ് റൂമും ഡൈനിങ് ഹാളും ബെഡ്റൂമുമെല്ലാം ഒന്നുതന്നെ ആയ കഷ്ടി പത്തടി നീളവും വീതിയും മാത്രമുള്ള   ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ, ചെറിയ വരുമാനത്തിന്റെ  പ്രാരാബ്ധങ്ങളൊന്നും കാണിക്കാതെ ഭാര്യയും കുഞ്ഞുങ്ങളുമൊത്ത്
ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുമ്പോഴും ഒരുപാട് സൗഹൃദങ്ങൾ കൊണ്ട് സമ്പന്നനായിരുന്നു, ഭാരതപ്പുഴയുടെ തീരത്തെ കാരക്കാടിനടുത്ത് 'ഞെരളത്തി'ന്റെ നാട്ടുകാരനായിരുന്ന കണ്ണേട്ടൻ. എന്തിനോടും ചേർന്നു പോകുന്ന നല്ലപാതി കൂടി ആയത് കൊണ്ടാവാം അല്ലലും അലട്ടുമറിയിക്കാതെ തന്റെ ചെറിയ ജീവിതം സൗഹൃദങ്ങൾ കൊണ്ട് മൂപ്പർ  മനോഹരമാക്കി.

ബേക്കറിയിലെ തന്നെ പണിക്കാരായ തങ്കച്ചനും വിജയനും ISRO ജോലിക്കാരായ സുരേഷ് സാറും ശങ്കരൻകുട്ടി സാറും, KELTRON ലെ സുശീലനും ദൂരദർശനിലെ കെ ടി ശിവാനന്ദനും പിന്നെ പലചരക്കുകടക്കാരൻ ആയ ഞാനും  വേറെയും ചില കൂട്ടുകാരും. ഒഴിവു നേരങ്ങളിൽ   സാഹിത്യവും സിനിമയും രാഷ്ട്രീയവും  ചർച്ച ചെയ്യുന്ന ഞങ്ങളുടെ 
സൗഹൃദക്കൂട്ടം  കണ്ണേട്ടന്റെ അപ്പക്കൂടിനോട് ചേർന്ന ഹാളിലും അല്ലെങ്കിൽ  ബസ് സ്റ്റോപ്പിനടുത്ത  ഗുൽമോഹർ ചോട്ടിലെ കരിങ്കൽ ബെഞ്ചിലും ഒക്കെയായി നിത്യവും  കൂടി.

വിമാനപുര കൈരളി വായനശാലയുടെ    ലൈബ്രേറിയൻ മാധവൻ നായരുടെ  സൈക്കിളിനു മുന്നിൽ തൂക്കിയിട്ട സഞ്ചിയിൽ ഞങ്ങൾക്കായി  പുതിയ പുതിയ പുസ്തകങ്ങൾ....  'മുൻപേ പറക്കുന്ന പക്ഷികൾ', 'ഒരു സങ്കീർത്തനം പോലെ', 'ദൈവത്തിന്റെ വികൃതികൾ'..... അങ്ങനെ വായനയുടെ നീർമാതളം പൂത്ത കാലം.

കാശ് കൊടുത്തു വാങ്ങുന്ന 'മാതൃഭൂമി ആഴ്ചപ്പതിപ്പി'നും 'കലാകൗമുദി'ക്കും പുറമേ 'പേപ്പറമ്മ' യുടെ കടയിൽ നിന്ന് ഓസിന് വായിക്കുന്ന 
നാനയും ചിത്രഭൂമിയും വെള്ളി നക്ഷത്രവും മംഗളവും മനോരമയും കേരളശബ്ദവും ഇന്ത്യാടുഡേയും,   ഞങ്ങളുടെ ചർച്ചകളെ  സജീവമാക്കി.

മമ്മൂട്ടിയും മോഹൻലാലും ജയറാമും ഐ വി ശശിയും  അടൂരും അരവിന്ദനും പദ്മരാജനും ഭരതനും സിബി മലയിലും പ്രിയദർശനും ഹരിഹരനും  കെ എസ് ഗോപാലകൃഷ്ണനും ശങ്കരൻ നായരും ഒക്കെ ഞങ്ങളുടെ സിനിമാ ചർച്ചകളിൽ നിറഞ്ഞു നിന്നു. ഇന്ത്യൻ രാഷ്ട്രീയം ഗതി മാറി ഒഴുകിയ എൺപതുകളുടെ ഒടുവിൽ,  രാജീവ്ഗാന്ധിയും വി പി സിംഗും ചന്ദ്രശേഖറും അദ്വാനിയും അർജ്‌ജുൻസിംഗുമൊക്കെ ഞങ്ങൾക്ക് നിത്യ പരിചിതരെ പോലെ ആയി.

ഓണക്കാലങ്ങളിലായിരുന്നു ഏറ്റവും വലിയ ഹരം. ഓണപ്പതിപ്പുകളിൽ വരുന്ന മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരുടെ മികച്ച കഥകളുടെ  വായനയും ചർച്ചയും.  ഓ വി വിജയനും എംടിയും മുകുന്ദനും പദ്മനാഭനും  മാധവിക്കുട്ടിയും കാക്കനാടനും പുനത്തിലും സേതുവും സക്കറിയയും....
ബഷീറിന്റെ 'പൂവമ്പഴ'വും  കാരൂരിന്റെ ' മരപ്പാവകളും' അടക്കമുള്ള പഴയ കാല കഥകൾ ഉൾപ്പെടുത്തി ഒരിക്കൽ   മനോരമ  ഇറക്കിയ വർഷികപ്പതിപ്പ് അടക്കം മികച്ച  കഥകൾ കൊണ്ട് വിഭവ സമൃദ്ധമായ ഓണക്കാലങ്ങൾ.

ഓരോ വർഷത്തെയും ഓണപ്പതിപ്പുകളിലെ കഥകൾ മൊത്തം ബൈൻഡ് ചെയ്തു സൂക്ഷിക്കുന്ന ISRO വിലെ നാരായണൻ കുട്ടി സാറിനെ പോലൊരു കഥാ പ്രാന്തനെ കണ്ടിട്ടില്ല. എം സുകുമാരൻ ഏറെക്കാലത്തെ മൗനത്തിനു ശേഷം 'പിതൃതർപ്പണം' എഴുതിയ കലാകൗമുദിയും പൊക്കിപ്പിടിച്ചു "മാഷേ.... വായിച്ചോ... പിതൃതർപ്പണം" എന്ന് ഉറക്കെ സന്തോഷത്തോടെ   വിളിച്ചു പറഞ്ഞു കൊണ്ട് കടയിലേക്ക് ഓടിവന്ന നിഷ്കളങ്കനായ ആ മനുഷ്യനെപ്പോലെ പ്രവാസത്തിന്റെ മണ്ണിൽ നിന്നു കൊണ്ട് മലയാള   കഥകളെയും കഥാകൃത്തുക്കളെയും ഹൃദയത്തോട് ചേർത്തു വെച്ച  സൗഹൃദക്കൂട്ടം ആ  ഓണക്കാലങ്ങളെ ഒരിക്കലും മറക്കാനാവാത്തത്ര മനോഹരമാക്കി.

ബുദ്ധിജീവി ജാഡകളും വേദിയും മൈക്കും പത്രവാർത്തയും ഇല്ലാതെ, വായനയെ  അത്രയേറെ പ്രിയമായി കൊണ്ടു നടക്കുന്ന  ഏറ്റവും സാധാരണക്കാരായ കുറെ മനുഷ്യരുടെ കൂടിച്ചേരലിന്റെ സുന്ദരമായ ഓർമ്മക്കാലം.

ജോലിയുടെയോ പഠിപ്പിന്റെയോ അറിവിന്റെയോ വലിപ്പച്ചെറുപ്പം ഇല്ലാതെ, കോഴിക്കോടും തൃശൂരും പാലക്കാടും കണ്ണൂരും പത്തനംതിട്ടയും എറണാകുളവും തിരുവനന്തപുരവും വ്യത്യാസമില്ലാതെ മനസ്സടുപ്പമുള്ള ആ കൂട്ടത്തിന്റെ അച്ചുതണ്ട് കണ്ണേട്ടനായിരുന്നു. പുതിയ കൂട്ടുകാരിലേക്കുള്ള പാലമായും നിശ്ശബ്ദനായ കേൾവിക്കാരനായും  കൂട്ടത്തിൽ ഏറ്റവും ചെറിയവനായി ഒതുങ്ങിയും....

MG റോഡിലെയോ അൾസൂരിലെയോ തിയേറ്ററുകളിൽ അപൂർവ്വമായി
വരുന്ന മലയാളം സിനിമകൾ കാണാൻ  ഒമ്പതരക്കുള്ള സെക്കന്റ് ഷോവിന് വേണ്ടി പീടിക നേരത്തെ പൂട്ടി ഓടുന്ന ബാച്ചികളായ ഞങ്ങളോടൊപ്പം  കണ്ണേട്ടനും  ഉണ്ടായിരുന്നു. പാതിരാത്രികളിൽ സിനിമ കഴിഞ്ഞ് നിയോൺ വിളക്കിന്റെ വെളിച്ചത്തിൽ നിരത്തിലൂടെ പാട്ടുപാടിയും കഥകൾ പറഞ്ഞും മുരുഗേശ് പാളയം വരെ നടക്കുമ്പോൾ, പാലക്കാടൻ ഗ്രാമങ്ങളും ഭാരതപ്പുഴയും ഒടിയനും ഒറ്റമുലച്ചിയും പ്രേതങ്ങളും ഉത്സവങ്ങളും വാണിയംകുളം ചന്തയുമൊക്കെ
കഥകളെക്കാളും ചന്തത്തോടെ കണ്ണേട്ടന്റെ വിവരണത്തിൽ  നിറഞ്ഞു നിന്നു.

ആഴ്ചയിൽ രണ്ടു ദിവസം മാത്രം വരുന്ന 'ബോർവെൽ' വെള്ളത്തിന് ക്യൂ നിന്നും, പാചകത്തിന്റെ പാതി വഴിയിൽ മണ്ണെണ്ണ തീർന്ന് രാധാമണി ചേച്ചി വിഷണ്ണയായി നിൽക്കുമ്പോൾ, 'സീമെണ്ണ'ക്കാരൻ
നാരായണപ്പയുടെ ഒറ്റക്കാള വണ്ടി തേടി
കന്നാസുമായി ഓടിയും കണ്ണേട്ടൻ ഉത്തരവാദിത്തമുള്ള ഗൃഹനാഥനായി.

ചെറുപ്പത്തിൽ  നാട്ടിലെ  ഓണപ്പകിട്ടുകളിൽ
കൈതോല കൊണ്ട് മെടഞ്ഞ പൂക്കൊട്ടകൾ കഴുത്തിൽ തൂക്കിയിട്ട് പൂ പറിക്കാൻ നടക്കുന്ന കുട്ടികളും, ബ്ലീച്ചിംഗ് പൗഡറിന്റെ മണവും ഓടം പായുന്നതിന്റെ താളവും ഉള്ള നെയ്ത്തുകാരുടെ തെരുവിലെ നിരനിരയായുള്ള വീടുകൾക്ക് മുന്നിലെ പൂക്കളങ്ങളും, ഓണ നാളിൽ നട്ടുച്ചയ്ക്ക്  ആരോടും ഒന്നും മിണ്ടാതെ മണിയും  കിലുക്കി ധൃതിപ്പെട്ട് വീട് വീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടനുമൊക്കെ  ഉണ്ടെങ്കിലും ചിട്ടവട്ടങ്ങളോട് കൂടിയ തനി കേരളീയ സദ്യ ഒരുക്കുന്ന വീടുകൾ അന്ന് എന്റെ   നാട്ടിൽ  ഏറെയില്ല എന്ന് തന്നെ പറയാം. മീനോ ഇറച്ചിയോ ഇല്ലാതെ ചോറ് ഇറങ്ങാത്ത,
നല്ല മീൻകൂട്ടി ഊണ് കഴിച്ചതിന്റെ സന്തോഷത്തിൽ പാട്ടു പാടുന്ന 'ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണി'ലെ   കണാരനെ വർണ്ണിച്ച 'തൃക്കോട്ടൂർ പെരുമ'യുടെ പരിസരദേശക്കാരനായ   ഞാൻ, ഓലനും അവിയലും എരിശ്ശേരിയും പുളിശ്ശേരിയും കാളനും ഒക്കെ കൂട്ടി ആദ്യമായി സദ്യയുണ്ണുന്നത്   ബെങ്കളൂരുവിലെ ഓണക്കാലത്താണ്.

കണ്ണേട്ടന്റെ ഒറ്റമുറി വീടിന്റെ  നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിച്ച   ഓണസദ്യയുടെ  രുചിയോർമ്മ   രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും  നാവിൽ  മായാതെ നിൽക്കുന്നുണ്ട്. ഓണത്തിനായാലും, മക്കളായ ദീപുവിന്റെയോ ഷിബുവിന്റെയോ പിറന്നാളിനായാലും ആ വീട്ടിലെ അംഗങ്ങൾക്ക് പുറമെ സദ്യക്ക്  ഒരു ഇലയുടെ അവകാശി ഞാൻ മാത്രമായിരുന്നല്ലോ. ബെങ്കളൂരു വിടുന്നത് വരെയും. 

93 ൽ ഞാൻ ബെങ്കളൂരു വിട്ടുപോരുന്നതിന് തൊട്ടുമുമ്പാണ്  ഞങ്ങളുടെ കടയുടെ  അടുത്ത മുറിയിൽ കണ്ണേട്ടൻ ചെറിയ തോതിൽ സ്വന്തമായി
ഒരു പച്ചക്കറിക്കട തുടങ്ങുന്നത്. 

നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം
വീണ്ടും  ബെങ്കളൂരുവിൽ  ചെല്ലുമ്പോൾ   മുരുഗേശ് പാളയം അറബിക്കഥകളിൽ എന്നപോലെ അടിമുടി മാറിപ്പോയിരുന്നു. വമ്പൻ ഫ്ലാറ്റുകളും മാളുകളും വാഹനങ്ങളും ആളും ബഹളവും.....
കടയിലെ തിരക്കിൽ നിന്ന്  ഇറങ്ങി വന്ന
കണ്ണേട്ടന് മാത്രം മാറ്റമൊന്നും ഉണ്ടായിരുന്നില്ല. താടി നരച്ചു എന്നല്ലാതെ.

ഉച്ചക്ക് മാർത്തഹള്ളിയിൽ  കണ്ണേട്ടന്റെ  വീട്ടിൽ നിന്ന്  ഊണു കഴിക്കുമ്പോൾ ഞാൻ മുരുഗേശ് പാളയത്തെ മുന്നൂറു രൂപ വാടകയുള്ള  ഒറ്റമുറി വീട്ടിലെ ഓണസദ്യ ഓർത്തു. പച്ചക്കറി കച്ചവടം കൊണ്ട് കണ്ണേട്ടൻ വീട് വെച്ചു, അത്യാവശ്യം സ്ഥലങ്ങൾ വാങ്ങി
കുട്ടികൾ രണ്ടാളും പഠിച്ചൊരു നല്ല നിലയിലായി. അപ്പോഴും  രാധചേച്ചിയുടെ കൈപ്പുണ്യം പോലെ മാറ്റമില്ലാതെ  പഴയ അതേ സ്നേഹരുചിയുള്ള മനസ്സുമായി രണ്ടുപേരും.

അന്ന് വൈകുന്നേരം  മുരുഗേശ് പാളയത്ത് ഞങ്ങളുടെ താവളമായിരുന്ന  ഗുൽമോഹർ ചോട്ടിലെ
കരിങ്കൽ ബെഞ്ചിൽ ഇരുന്ന് പഴയകാലം ഓർത്തെടുക്കുമ്പോൾ കണ്ണേട്ടൻ പറഞ്ഞു.
"സത്യം പറഞ്ഞാൽ കുറെക്കാലായി ഞാനൊന്നും വായിക്കാറു പോലും ഇല്ലെടോ......അന്നൊക്കെ പൈസ ഇല്ലെങ്കിലും ഇഷ്ടം പോലെ സമയവും ഇതിനൊക്കെ ഉള്ള മനസ്സും ഉണ്ടായിരുന്നു....പഴയ കൂട്ടുകാരൊക്കെ പല വഴിക്ക് പോയി. എനിക്കും തിരക്കായി... പിന്നെ പ്രഷറും ഷുഗറും...."
ഒന്നും മിണ്ടാതെ ഞങ്ങൾ ഏറെനേരം അവിടെ ഇരുന്നു.

അപ്പോൾ, 'മാഷേ  മാതൃഭൂമി ഓണപ്പതിപ്പിൽ കൊച്ചുബാവയുടെ പുതിയകഥ വായിച്ചോ...ഗംഭീരം' എന്ന് സന്തോഷത്തോടെ ഉറക്കെ പറഞ്ഞു  കൊണ്ട് നിരത്തു മുറിച്ചു കടന്ന് നാരായണൻ കുട്ടി സാറ് തിരക്കിട്ട് വരുന്ന പോലെ തോന്നി. കൂട്ടുകാർ ഓരോരുത്തരായി അന്നേരം മരച്ചുവട്ടിലേക്ക്  എത്തി.  തലയ്ക്ക് മേലെ ഗുൽമോഹർ
മരത്തിൽ നിന്നുതിരുന്ന ചുവന്ന  പൂക്കൾ ഞങ്ങൾക്ക് ചുറ്റുമൊരു  ഓണപ്പൂക്കളം തീർക്കാൻ തുടങ്ങി.
_______________
ഗൾഫ് മാധ്യമം 'ഓണം സ്പെഷ്യലി'ൽ