Monday, July 22, 2013

ബെന്യാമിന്റെ കുമാരിദേവി


എട്ടാം വയസ്സില്‍ ഋതുമതിയാവുന്നത്  പാപമാണോ കുറ്റമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ അതിന്റെ പേരില്‍ ആ രാത്രി ഞാനനുഭവിച്ചതുപോലുള്ള ഒരു ശിക്ഷ ലോകത്തില്‍ ഒരു പെണ്‍കുട്ടിയും ഒരിക്കലും അനുഭവിച്ചു കാണില്ല.ദേഷ്യം കൊണ്ട് കലിതുള്ളി വന്ന അച്ഛന്‍ എന്റെ അടിവയറ്റില്‍ സമ്മാനിച്ച ഒരു തൊഴിയുടെ വേദന ഇന്നും മാറിയിട്ടില്ല അമ്മ എന്റെ മുഖം പിടിച്ചു നിലത്തിടിച്ചു,പിന്നെ അമ്മാവന്‍,സഹോദരിമാര്‍ മുത്തച്ഛന്‍ അങ്ങനെ ആരെല്ലാം എന്നെ മാറി മാറി ഉപദ്രവിച്ചു ഒരു എട്ടുവയസ്സുകാരിയുടെ കരച്ചില്‍ മാത്രം ആരും കണ്ടില്ല...!

‘കുമാരിദേവി’ ബെന്യാമിന്‍ എഴുതിയ നീണ്ട കഥ(മാധ്യമം വാര്‍ഷികപ്പതിപ്പ്‌ 2009)


 ഗള്‍ഫില്‍ ഒരു മലയാളി വീട്ടില്‍ വേലക്കാരിയായി എത്തുന്ന സുനിന ഷക്യ ദേവി എന്ന നേപ്പാളി വൃദ്ധ.വെടിപ്പും വൃത്തിയുമായി ജോലിയൊക്കെ ചെയ്യുമെങ്കിലും അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും അവര്‍ ഒരു അരപ്പിരിയാണോ എന്ന് വീട്ടുകാര്‍ സംശയിക്കുന്നു.പലപ്പോഴും അഹങ്കാരവും പൊങ്ങച്ചവും നിറഞ്ഞ വര്‍ത്തമാനമാണ് അവര്‍ പറയുന്നത്.വീട്ടുകാരിയോടു ഒരിക്കല്‍ “ഞാന്‍ രാജകുമാരിതന്നെയാ...”എന്ന്  അവര്‍ കയര്‍ക്കുന്നുണ്ട്.“ഈ സുനിതാ ദേവി പട്ടുമെത്തയിലൊക്കെ ഒത്തിരി കിടന്നതാ സാറേ ഇനി ഇപ്പൊ പേപ്പറു വിരിച്ചു കിടന്നാലും ഉറക്കം വരും.ഞാനിവിടെങ്ങാനും താഴെ കിടന്നോളാം” എന്നാണു വന്ന ദിവസം തന്നെ ഇവര്‍ വീട്ടുകാരനോട് പറയുന്നത്.കഥാകൃത്ത്‌ തന്നെയാണ് ഈ സ്ത്രീയെ  തന്റെ കൂട്ടുകാരന്റെ വീട്ടില്‍ വേലക്കാരിയായി കൊണ്ട് ചെന്നാക്കുന്നത്.അത് കൊണ്ട് തന്നെ അവരുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടെണ്ടതും സമാധാനം കണ്ടെത്തെണ്ടതും ഇദ്ദേഹത്തിന്റെ ചുമതലയാകുന്നു.”ആക്ച്ച്വല്‍ നായരുപോലും ഇത്രയും പുലിവാല് പിടിച്ചു കാണില്ല” എന്ന് കഥയില്‍.

ഇവര്‍ ഒരു ദുര്‍മന്ത്രവാദിനി ആണെന്നും വേലക്ക് നില്‍ക്കുന്ന വീട്ടുകാര്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ആ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തിയും ജപിച്ചു കെട്ടിക്കൊടുത്തും കാശുണ്ടാക്കുകയാണ് എന്ന് മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞത് അവിശ്വസിച്ചെങ്കിലും  സത്യം കഥാകൃത്ത്‌ നേരിട്ട് കാണുന്നതോടെയാണ് ദുരൂഹമായ ഇവരുടെ ജീവിതത്തെ കുറിച്ച് മറ്റു നേപ്പാളികളോട് നേരിട്ട് അന്വേഷിച്ചു അറിയാന്‍ ശ്രമിക്കുന്നത്.


അറിഞ്ഞ സത്യം ഏറെ അതിശയിപ്പിക്കുന്നതായിരുന്നു.സാക്ഷാല്‍ ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് നേപ്പാളികള്‍ വിശ്വസിക്കുന്ന ജീവിച്ചിരിക്കുന്ന ദേവതയായ കുമാരിദേവി യായി തെരഞ്ഞെടുക്കപ്പെട്ടവളായിരുന്നു ഇവര്‍!!!! ദേവതക്ക് ആവശ്യമായ മുപ്പത്തിരണ്ട് ലക്ഷണങ്ങളും തികഞ്ഞതനാല്‍ നാലായിരം പെണ്‍കുട്ടികളില്‍ നിന്നും നാലാം വയസ്സില്‍ ദേവതയായി തെരഞ്ഞെടുക്കപ്പെട്ടവള്‍...അവര്‍ പറഞ്ഞതൊന്നും അഹങ്കാരമായിരുന്നില്ലെന്നും സത്യമാണെന്നും മനസ്സിലാക്കിയ കഥാകൃത്തിനു എങ്ങനെ അവര്‍ പിന്നീട് ഈ നിലയിലേക്ക് എത്തി എന്ന് അറിയാന്‍ കഴിഞ്ഞില്ല “നമ്മള്‍ ഒരാളെപറ്റി ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും എത്രയോ അപ്പുറത്തായിരിക്കും അയാളുടെ ജീവിതം”(കഥയില്‍ നിന്ന്).


ഇതിനിടെ വീട്ടുകാര്‍ ഇവരുടെ ഈ ഏര്‍പ്പാടുകള്‍ അറിയുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു.ഒടുവില്‍ മാസങ്ങളുടെ ജയില്‍ വാസത്തിനു ശേഷം കൂടുകാരന്‍ വാങ്ങി നല്‍കിയ ടിക്കറ്റുമായി ഇവരെ ജയിലില്‍ നിന്നും കയറ്റി വിടാന്‍ ചെല്ലുമ്പോള്‍ കഥയുടെ ബാക്കി ഭാഗം വൃദ്ധയില്‍ നിന്നും അറിയുന്നു.
നാല് വര്‍ഷം  ദേവതയായി എല്ലാ സൌഭാഗ്യത്തോടെയും ജീവിച്ചു എട്ടാം വയസ്സില്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ച് ദേവിയാകുന്നതിന്റെ തലേ ദിവസം ആഘോഷങ്ങള്‍ നിറഞ്ഞ രാജകൊട്ടാരത്തില്‍ വെച്ച് രാത്രി  ആ എട്ടുവയസ്സുകാരി ഋതുമതിയാവുന്നു!!!!അതോട് കൂടി അവരുടെ ദേവതാ സ്ഥാനം നഷ്ടപ്പെടുന്നു.വെറും സാധാരണ മനുഷ്യ സ്ത്രീ !!!!


എട്ടാം വയസ്സില്‍ ഋതുമതിയാവുന്നത്  പാപമാണോ കുറ്റമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ അതിന്റെ പേരില്‍ ആ രാത്രി ഞാനനുഭവിച്ചതുപോലുള്ള ഒരു ശിക്ഷലോകത്തില്‍ ഒരു പെണ്‍കുട്ടിയും ഒരിക്കലും അനുഭവിച്ചു കാണില്ല.ദേഷ്യം കൊണ്ട് കലിതുള്ളി വന്ന അച്ഛന്‍ എന്റെ അടിവയറ്റില്‍ സമ്മാനിച്ച ഒരു തൊഴിയുടെ വേദന ഇന്നും മാറിയിട്ടില്ല അമ്മ എന്റെ മുഖം പിടിച്ചു നിലത്തിടിച്ചുപിന്നെ അമ്മാവന്‍,സഹോദരിമാര്‍ മുത്തച്ഛന്‍ അങ്ങനെ ആരെല്ലാം എന്നെ മാറി മാറി ഉപദ്രവിച്ചു ഒരു എട്ടുവയസ്സുകാരിയുടെ കരച്ചില്‍ മാത്രം ആരും കണ്ടില്ല...!


പിന്നീട് അവര്‍ അനുഭവിച്ച ദുരന്ത ജീവിതം.എല്ലാവരുടെയും ചീത്തവിളിയും വഴക്ക് പറച്ചിലും കേട്ട് ....വഞ്ചനകളും ചതിയും അനുഭവിച്ച്  ആരോരുമില്ലാതെ ഗള്‍ഫില്‍ വീട്ടുവേലക്കാരിയായി ഒടുവില്‍ പിടിക്കപ്പെട്ടു നാടുകടത്തുന്നതിനു മുമ്പ് അവര്‍ ചോദിക്കുന്നു.


“മോനെ,ഈ വയസ്സാം കാലത്ത് ഞാനങ്ങോട്ട് ചെന്നാല്‍ എവിടെ പോകും ...?ആരെന്നെ നോക്കും...?ഞാനെങ്ങനെ ജീവിക്കും....?പെട്ടെന്ന് പിന്നില്‍ നിന്ന് ദീദി എന്റെ തോളില്‍ തൊട്ടു.ഞാന്‍ തിരിഞ്ഞു നോക്കി.അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു.എന്നെ രക്ഷിക്കാന്‍ ഒരു വഴിയും ഇനി അവശേഷിക്കുന്നില്ല അല്ലെ .....?”(കഥയില്‍ നിന്ന്)

മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഒരു കഥാപാത്രമാണ് സുനിന ഷക്യ ദേവി എന്ന കുമാരിദേവി.പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മറ്റൊരു കഥാപാത്രം.