Tuesday, May 8, 2012

പ്രവാസി വോട്ടവകാശം എന്ന ഔദാര്യം



ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്ന് പറയുംപോലെ എന്നൊരു ശൈലിയുണ്ട് മലയാളത്തില്‍.
വിശപ്പ്‌ സഹിക്കാനാവാതെ ഒരു പിടി ചോറിനു ഒരുപാട് നേരം നിലവിളിച്ചിട്ടും കിട്ടാതെ കരഞ്ഞു തളര്‍ന്നു ഉറങ്ങിപ്പോയവനെ വിളിച്ചുണര്‍ത്തി ഇലയിട്ട് കുറെ നേരം ഇരുത്തിയ ശേഷം എണീറ്റ്‌ പോടാ എന്ന് പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകും.
പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ഒരു ചിത്രമാണ് മനസ്സില്‍ ഓടിയെത്തുന്നത്.
വോട്ടവകാശത്തെ കുറിച്ച് പഠിക്കാനുള്ള പതിനാറംഗ സമിതിയില്‍ പതിനഞ്ചു പേരും പ്രവാസികളുടെ വോട്ടവകാശത്തെ എതിര്‍ക്കുന്നു എന്നാണു വാര്‍ത്ത.  കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിന് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത പ്രവാസികള്‍ക്കും വോട്ടു ചെയ്യാം എന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ സമയത്ത് നാട്ടിലുള്ള  ചെറിയൊരു ശതമാനം പ്രവാസികള്‍ എങ്കിലും വോട്ടു ചെയ്ത് അര്‍മാദിക്കുകയും ഗള്‍ഫു നാടുകളില്‍ പ്രവാസികള്‍ ഒക്കെ ആഹ്ലാദം കൊണ്ട് തലകുത്തി മറിയുകയും ചെയ്തതാണ്.
ഇപ്പോള്‍ പ്രവാസികളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്ന ന്യായങ്ങളില്‍ ഒന്ന് ഇതിനു വരുന്ന ചെലവിനെകുറിച്ചാണ്.നമ്മുടെ രാഷ്ട്രപതിയമ്മക്ക് വിദേശരാജ്യങ്ങളില്‍ മക്കളും ചെറുമക്കളുമായി വിലസാന്‍ പോകാന്‍ മാത്രം 205 കോടി രൂപ ചെലവഴിക്കാന്‍ യാതൊരു വിഷമവും തോന്നാത്തവര്‍ക്ക്‌ പ്രാവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ വേണ്ടി വരുന്ന ചെലവിന്റെ കാര്യത്തിലാണ് ഉത്കണ്ഠ!!!!
മറ്റൊരു കാരണമാണ് ഇതിലും രസം.വര്‍ഷങ്ങളായി വിദേശത്ത് കഴിയുന്നതിനാല്‍ പ്രവാസികള്‍ക്ക് നാട്ടിലെ കാര്യങ്ങളെ കുറിച്ചൊന്നും പിടിയുണ്ടാകില്ല എന്നും അതിനാല്‍ ഇങ്ങനെയുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ശരിയാവില്ല എന്നത് കൊണ്ട് പ്രവാസികള്‍ക്ക്‌ വോട്ടവകാശം തന്നെ കൊടുക്കാന്‍ പാടില്ല എന്നതാണ് അത്..!!!!!!!!!!!!!!!
ഇത് കേട്ടാല്‍ തോന്നും എന്തോ രാജ്യദ്രോഹം ചെയ്തതിനാല്‍ ശിക്ഷയായി നാടുകടത്തപ്പെട്ടവരാണ് പ്രവാസികള്‍ എന്ന്.
ശരിയാണ്  രാഷ്ട്രീയക്കാരാ  പലപ്പോഴും നിങ്ങള്‍  കണ്ട പ്രവാസികള്‍ ഇങ്ങനെയൊക്കെ തന്നെയാ.ഖദറുമിട്ട് ഗള്‍ഫിലെ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ കൊട്ടും സൂട്ടും കൈയില്‍  ഒരു ബൊക്കെയുമായി   നിങ്ങളെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന,അവരുടെ കൊട്ടാരങ്ങളിലെ ആഡംബരങ്ങളില്‍  സ്വീകരിച്ചിരുത്തി നാട്ടിലെ പുതിയ ബിസിനസ് സാധ്യതകളെ പറ്റിയും  ഗവണ്‍മെന്റ് നല്‍കുന്ന പുരസ്കാരങ്ങളെ കുറിച്ചും  മാത്രം നിങ്ങളോട് സംസാരിക്കുന്ന ഭൂമിയില്‍ വേറെ ഒന്നിനെ കുറിച്ചും ചിന്തിക്കാത്ത കുറെ എന്‍ ആര്‍ ഐ പ്രാഞ്ചിയേട്ടന്‍മാരെ മാത്രം കണ്ടു ശീലിച്ച നിങ്ങള്‍ക്കത് തോന്നും.
തിരക്ക് പിടിച്ച ഒട്ടത്തിനിടയില്‍ ഇടയ്ക്കൊക്കെ ഒന്ന് ഇറങ്ങി നോക്കണം സാര്‍.ഇവിടെ ലേബര്‍ ക്യാമ്പുകള്‍ അടക്കം ശരാശരി ഗള്‍ഫു പ്രവാസികള്‍ കഴിയുന്ന ഇടങ്ങളിലേക്കും..
ഇരുപത്തിനാല് മണിക്കൂറും നാട് മാത്രം ഓര്‍ത്തു കഴിയുന്ന പ്രവാസിയാണ് ശരിക്കും നാട്ടിലെ ഓരോ ചലനങ്ങളെ കുറിച്ചും അറിയുന്നത്.പണികഴിഞ്ഞു വന്നാല്‍ ടെലിവിഷന്‍ വാര്‍ത്തകള്‍ക്ക് മുമ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടത്തുന്ന പത്ര വാര്‍ത്തകളെ ഇഴ കീറി പരിശോധിച്ച് വിശകലനം ചെയ്യുന്ന.ഫേസ്‌ ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളിലൂടെ ഏറ്റവും അധികം സജീവമായി ഇടപെടുന്ന ഗള്‍ഫ്‌ പ്രവാസികള്‍ക്കണോ നാടിനെ  കുറിച്ച് അറിയാത്തത്.
പിന്നെ വോട്ടെടുപ്പില്‍ മത്സരിക്കുന്ന കാര്യം.
കള്ളനും,കൊള്ളക്കാരനും,കൊലപാതകിയും,പെണ്‍വാണിഭക്കാരനും,ഗുണ്ടയും,തേഡ് റേറ്റ്‌ കൂട്ടിക്കൊടുപ്പുകാരനുമടക്കം മണി പവറും മസില്‍പവറും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു എം എല്‍ എ യും എം പി യും,മന്ത്രിയുമൊക്കെയായി വിലസുന്ന മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലേക്ക് കേറി ചെല്ലാന്‍ ഒരു പാവം പ്രവാസിക്ക് മാത്രം അയിത്തം അല്ലെ.????
ഇന്ത്യന്‍ സാമ്പത്തിക ഘടനയുടെ നട്ടെല്ല് എന്ന് ആവശ്യം വരുമ്പോള്‍ മാത്രം നിങ്ങള്‍  പൊക്കിപ്പറയുന്ന ഈ പാവം ഗള്‍ഫ്‌ പ്രവാസികളുടെ വില.ഇതൊക്കെ കേട്ടിട്ടും ഒരക്ഷരം മിണ്ടാതിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരെങ്കിലും  മനസ്സിലാക്കണം.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കേരളം സാംസ്കാരികപരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും എല്ലാം ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌  ഇവിടുത്തെ പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നതുപോലെ ഇവിടുത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്കും,രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാത്രം നല്‍കിയാല്‍ പോര.പട്ടിണിയും,ദാരിദ്ര്യവും സാമ്പത്തികമായ ഉച്ചനീചത്വം മൂലം പെണ്ണിന്റെ മാനത്തിന് പോലും വിലയില്ലാതായിപ്പോയ എഴുപതിന് മുമ്പത്തെ കേരളം ഇന്നത്തെ സ്ഥിതിയില്‍ എത്തിയത് തോക്കിന്‍ കുഴലിലൂടെ വിപ്ലവം വന്നത് കൊണ്ടും അല്ല.
മറിച്ച് ഉരുവിലും പത്തേമ്മാരിയിലും സാഹസികമായി കടല്‍ കടന്നു പോയി.ഒരു കാക്കക്കാലിന്റെ തണല്‍ പോലും ഇല്ലാത്ത ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ യൌവനം ഹോമിച്ച ഒരു പാട് പാവം മനുഷ്യരും അവരുടെ പിന്മുറക്കാരും അയച്ചു തന്ന പണം കൊണ്ട് ഈ കേരളം പച്ച പിടിച്ചപ്പോഴാണ് ഈ കാണുന്ന പുരോഗതിയൊക്കെ നമ്മുടെ നാട്ടിന് ഉണ്ടായത്.ഇന്നും കേരളത്തില്‍  എവിടെയെങ്കിലും പട്ടിണി മരണ വാര്‍ത്തകള്‍ കേള്‍ക്കുന്നുവെങ്കില്‍ അത് ഗള്‍ഫുകാര്‍ ഒട്ടും ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്നാണ് എന്ന് അന്വേഷിച്ചാല്‍ അറിയാം
അത് കൊണ്ട് ബഹുമാനപ്പെട്ട രാഷ്ട്രീയ തമ്പുരാക്കന്മാരെ ഉദ്യോഗസ്ഥപ്രഭുക്കളെ ഒരു അപേക്ഷയുണ്ട്.ഇനിയും വിളിച്ചുണര്‍ത്തി ഞങ്ങളെ അവമാനിക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍.പഴയ പോലെ ഒട്ടും പ്രതികരിക്കാതെ നിശബ്ദരാകും ഞങ്ങള്‍ എന്ന് കരുതണ്ട.കാരണം  അത് ഞങ്ങളുടെ അവകാശം ആണെങ്കില്‍ ആ അവകാശം ഞങ്ങള്‍ക്കും വേണം .അറുപതു ദിവസത്തില്‍ അധികം നാട്ടില്‍ നിന്നാല്‍ ഇന്‍കം ടാക്സ്‌ വാങ്ങാനുള്ള നിയമമൊക്കെ ചുട്ടെടുക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.ഏതു ഈര്‍ക്കിലി പാര്‍ട്ടിക്കാരന്‍ വിചാരിച്ചാലും ബന്ദും ഹര്‍ത്താലും നടത്താന്‍ കഴിയുന്ന നമ്മുടെ നാട്ടില്‍ അസംഘടിതര്‍ ആണെന്ന് വെച്ച് എന്നും ഈ ലക്ഷക്കണക്കിനു മനുഷ്യരെ ചവിട്ടി തേക്കാമെന്നു  കരുതണ്ട ആരും ..കാലങ്ങളായി അടക്കിവെക്കുന്ന പ്രവാസിയുടെ രോഷത്തിന്റെ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടല്ലോ അടപടലേ എന്നങ്ങ് അറബിക്കടലില്‍ ചെന്നേ നില്‍ക്കൂ ..............ഓര്‍ത്തോ      .

Tuesday, May 1, 2012

അകലം



അവര്‍  ഓര്‍ത്തു കൊണ്ടിരുന്നത് .കഴിഞ്ഞ രാത്രികളെ കുറിച്ചായിരുന്നു.

“എത്ര നേരായി നമ്മളിങ്ങനെ സംസാരിക്കാന്‍ തുടങ്ങീട്ടെന്നറിയ്വോ.....നാട്ടിലെ പതിനൊന്നരയ്ക്ക് തുടങ്ങിയതാ ഇപ്പൊ ഇവിടെ പതിനൊന്നരയായി”
“അതിനെന്താ ..........ഇവിടെ പുറത്തു കര്‍ക്കടകം പെയ്തു കൊണ്ടിരിക്കുന്നുണ്ട്”
“ഇവിടെയൊക്കെ എല്ലാരും ഉറങ്ങീന്നു തോന്നുന്നു.ഏ സി യുടെ മൂളല്‍ മാത്രം.പകലത്തെ കത്തുന്ന ചൂടിന്റെ ബാക്കി തണുപ്പിക്കാന്‍”
“ഞാന്‍ നടന്നു നടന്നങ്ങു പോന്നാലോന്നു വിചാരിക്ക്യാ...... പെരുമഴയുടെ നാട്ടില്‍ നിന്നും മരുഭൂമിയിലെ എന്റെ രാജകുമാരന്റെ അടുത്തേക്ക്.............എത്ര ദിവസം വേണ്ടി വരും നടന്നങ്ങെത്താന്‍”
“ദിവസോ ...എത്ര കൊല്ലംന്നു ചോദിക്ക്”
“ഇത്രേം അകലെയാ നമ്മള്................ എന്നിട്ടും”
“അകലെയല്ലല്ലോ ഒരുപാട് അടുത്ത് രണ്ട് മനസ്സുമിങ്ങനെ ചേര്‍ന്ന് നിക്കയല്ലേ”
“എന്റെ കരള് പറയുന്ന കിന്നാരവും കേട്ടിങ്ങനെ നടക്കുകയാണെങ്കില്‍ ദിവസവും,മാസവും,കൊല്ലവും പോകുന്നതൊന്നും ഞാനറിയില്ല..”
“എന്റെ രാജകുമാരി നടന്നു നടന്നു കാല് കുഴയണ്ട ...
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനങ്ങെത്തിയല്ലോ എന്റെ കരളിന്റെ അടുത്ത്"
ഒന്നിച്ചുള്ള പൊട്ടിച്ചിരി കാതില്‍ ഇപ്പോഴും  മുഴങ്ങുന്നത് പോലെ 

പുറത്തു മഴ ഒരു തേങ്ങല്‍ പോലെ പെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഉറങ്ങിയില്ലേ”
ഒരുപാട് നേരത്തെ മൌനത്തിനിടയില്‍ വീണ ഈ   വാക്ക് വിളിക്കാതെ എത്തിയ അതിഥിയെ പോലെ അവരുടെ ഇടയില്‍   പരുങ്ങി നിന്നു.
തൊട്ടടുത്ത്‌  കിടക്കുമ്പോഴും മനസ്സുകള്‍ തമ്മില്‍ ഇപ്പോഴുള്ള അകലം നടന്നെത്താനാവാത്ത അത്രയും ദൂരെയാണെന്ന് അവര്‍   അറിയുകയായിരുന്നു.